എഫേ 4:17-32. കര്‍ത്താവില്‍ ഞാന്‍ നിങ്ങളോട് ഉറപ്പിച്ചു പറയുകയും സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു: നിങ്ങള്‍ ഇനിയൊരിക്കലും വ്യര്‍ഥചിന്തയില്‍ കഴിയുന്ന വിജാതീയരെപ്പോലെ ജീവിക്കരുത്. ഹൃദയകാഠിന്യം നിമിത്തം അജ്ഞത ബാധിച്ച അവര്‍ ബുദ്ധിയില്‍ അന്ധകാരം നിറഞ്ഞ് ദൈവത്തിന്റെ ജീവനില്‍നിന്ന് അകറ്റപ്പെട്ടിരിക്കുന്നു. അവര്‍ മനസ്സു മരവിച്ച് ഭോഗാസക്തിക്കു തങ്ങളെത്തന്നെ സമര്‍പ്പിച്ചു; എല്ലാത്തരം അശുദ്ധികളിലും ആവേശത്തോടെ മുഴുകി. പക്ഷേ, ഇതല്ല നിങ്ങള്‍ ക്രിസ്തുവില്‍നിന്നു പഠിച്ചത്. നിങ്ങള്‍ യേശുവിനെക്കുറിച്ചു കേള്‍ക്കുകയും സത്യം തന്നിലായിരിക്കുന്നതുപോലെ തന്നെ, അവന്‍ നിങ്ങളെ പഠിപ്പിക്കുകയും ചെയ്തിട്ടുണ്ടല്ലോ. നിങ്ങളുടെ പഴയ ജീവിതരീതിയില്‍നിന്നു രൂപംകൊണ്ട വഞ്ചനനിറഞ്ഞ ആസക്തികളാല്‍ കലുഷിതനായ പഴയ മനുഷ്യനെ ദൂരെയെറിയുവിന്‍. നിങ്ങള്‍ മനസ്സിന്റെ ചൈതന്യത്തില്‍ നവീകരിക്കപ്പെടട്ടെ. യഥാര്‍ഥമായ വിശുദ്ധിയിലും നീതിയിലും ദൈവത്തിന്റെ സാദൃശ്യത്തില്‍ സൃഷ്ടിക്കപ്പെട്ട പുതിയ മനുഷ്യനെ നിങ്ങള്‍ ധരിക്കുവിന്‍.
യേശുക്രിസ്തുവിലുള്ള വിശ്വാസം വഴി നമ്മിൽ ഉരുവാക്കേണ്ടത് ദൈവത്തിന്റെ വിശുദ്ധിയും നീതിയുമുള്ള പുതിയ മനുഷ്യനാണ്. പഴയ സ്വഭാവരീതികൾ നമ്മിൽ അവസാനിക്കണം. ദൈവത്തെ അറിയാത്തവരെല്ലാം അവർക്ക് തോന്നിയതുപോലെ ജീവിക്കുന്നു. അവർ വ്യർത്ഥചിന്തകൾക്ക് അടിമപ്പെട്ടിരിക്കുന്നു. എന്താണി വ്യർത്ഥചിന്തകൾ? ലോകത്തിന്റെ കാര്യങ്ങളിലുള്ള അമിതമായ താല്പര്യങ്ങളാണ് വ്യർത്ഥ ചിന്തകളിലേക്ക് നമ്മേ നയിക്കുന്നത്. ഇത് ഇന്ന് ഏറ്റവുമധികം നമ്മിലേക്ക് കടന്നു വരുന്നത് മാധ്യമങ്ങളിലൂടെയാണ്. ജീവിതത്തിന്റെ എല്ലാ തലത്തിലുമുള്ള കാര്യങ്ങളെക്കുറിച്ച് വ്യർത്ഥചിന്തകൾ നമ്മുടെയുള്ളിൽ കൊണ്ടുവരാൻ മാധ്യമങ്ങൾക്ക് കഴിയുന്നു. ഉദാഹരണമായി ടീവി സീരിയലുകൾക്കും അർത്ഥശൂന്യമായ റിയാലിറ്റി ഷോകൾക്കും അടിമപ്പെട്ടു പോകുന്നവർ തങ്ങളെ നയിക്കുന്ന ദുരാരൂപിയെ അറിയുന്നില്ല. ലോകം അതിനെ ന്യായികരിക്കുമ്പോൾ ക്രിസ്തുവിലുള്ളവൻ ആണെന്ന ബോധ്യം മറന്നു നമ്മളും ലോകത്തിനു അനുരൂപരാകുന്നു. അമിതഭക്ഷണ പ്രിയം, മദ്യപാനാസക്തി, എന്നിങ്ങനെ ലോകം പുതിയതായി കണ്ടെത്തുന്ന ശരികൾ നമ്മുടെയും ശരികളാകുന്നുണ്ടോ? പൗലോസ് ശ്ലീഹായിലൂടെ പരിശുദ്ധാത്മാവ് പഠിപ്പിക്കുന്നു വഞ്ചന നിറഞ്ഞ ആസക്തികളാല്‍ കലുഷിതനായ പഴയ മനുഷ്യനെ ദൂരെയെറിയുവിന്‍. ലോകത്തിന്റേ തെറ്റായ പല ആശയങ്ങളും ഇക്കൂട്ടർ ഹൃദയത്തിൽ സ്വീകരിക്കുന്നത് കൊണ്ടാണ് ഈ കാര്യങ്ങളിലെല്ലാം കുറ്റബോധം പോലുമില്ലാതെ സ്വയം ന്യായീകരിക്കാൻ ഇവർക്ക് കഴിയുന്നത്. എല്ലാം നമുക്ക് നിയമസൃതം ആയിരിക്കാം പക്ഷേ എല്ലാം നമുക്ക് യോജിച്ചതല്ല. നമ്മൾ ക്രിസ്തുവിനോട് കൂടുതൽ അടുക്കുമ്പോൾ പെട്ടെന്ന് ഇതിനെയെല്ലാം ദൂരെയെറിയാൻ നമ്മുടെ ശരീരത്തിന്റെയും മനസ്സിന്റെയും ശീലങ്ങൾ തടസ്സമായെന്നു വരാം. അവിടെയാണ് നമ്മുടെ തീക്ഷ്ണമായ ആഗ്രഹത്തിനനുസരിച്ച് "സഹായകൻ" നമ്മേ സഹായിക്കുന്നത്. ഇതെല്ലാം ഉപേക്ഷിക്കുമ്പോൾ പിന്നെ എന്ത് ജീവിതം, എന്ത് സന്തോഷം എന്നാണ് പിശാച് ഉയർത്തുന്ന ചോദ്യം. അവിടെയാണ് അനശ്വരമായ പരിശുദ്ധാത്മാവിന്റെ ഫലങ്ങളിൽ ഒന്നായ ആനന്ദത്തെ ദൈവമക്കളിൽ നിന്നും ലോകം കാണേണ്ടത്. ദൈവത്തോട് കൂടുതൽ അടുക്കുമ്പോൾ നിങ്ങളുടെ സന്തോഷം ആനന്ദമായി മാറും. അതാരും നമ്മളിൽ നിന്നും എടുത്തു മാറ്റുകയില്ല. ദൈവത്തിന്റെ കൂടെയുള്ള ജീവിതം സന്തോഷം നിറഞ്ഞതാണ്. ആത്മീയതയെ തെറ്റായി മനസ്സിലാക്കിയ ചിലരിലൂടെ ഇതൊരു സംപൂർണ്ണ സഹനജീവിതമാണെന്ന് തെറ്റിദ്ധാരണ ഉണ്ടായിരിക്കുന്നു. പരീക്ഷണങ്ങളുണ്ടാകും, എന്നാൽ അതിനെ അതിജിവിക്കാനുള്ള കരുത്തു അതനുവദിക്കുന്നതിന് മുന്നേ തന്നെ നമ്മുടെ നാഥൻ നമ്മിൽ നിറച്ചിട്ടുണ്ടാകും. നമ്മൾ അവനിൽ വിശ്വസിക്കണം. പരീക്ഷണങ്ങളുടെ ഒടുവിലോ നമ്മേ കൂടുതൽ ഉയർത്തി അനുഗ്രഹിക്കുകയും ചെയ്യുന്നവനാണ് നമ്മുടെ ദൈവം എന്നറിയുമ്പോൾ പരീക്ഷണങ്ങളെ ആവേശത്തോടെ പുൽകാൻ നമുക്ക് കഴിയും. സ്വന്തം സ്നേഹഭജനങ്ങളായ മക്കളെ എന്നുമെന്നും പരീക്ഷണങ്ങൾക്ക് വിട്ടുകൊടുക്കുന്ന പിതാവല്ല നമ്മുടെ ദൈവം. യേശുക്രിസ്തു നമുക്ക് വേണ്ടി സഹിച്ചത് നമ്മൾ സന്തോഷത്തോടെ ജീവിക്കാനാണ്. അവന്റെ അടിപിണരാൽ നമുക്ക് സൗഖ്യം വന്നിരിക്കുന്നു. അവൻ ദരിദ്രനായത് നമ്മേ സമ്പന്നനാക്കാനാണ്. അവൻ കുരിശിൽ മരിച്ചത് നമ്മുടെ രക്ഷക്ക് വേണ്ടിയിട്ടാണ്. ആ രക്ഷയുടെ മാഹാത്മ്യത്തിനൊത്തവണ്ണം നമുക്ക് ജീവിക്കാം. എല്ലാവർക്കും വേണ്ടിയാണ് അവൻ മരിച്ചത്. അതുകൊണ്ട് എല്ലാവരെയും അത് അറിയിക്കാം.... അവൻ വീണ്ടും വരുന്നു.. നമ്മേ അവൻ ആയിരിക്കുന്നിടത്തേക്ക് കൂട്ടിക്കൊണ്ട് പോകാൻ.
ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.