നമ്മുടെ അനുദിനജീവിതത്തിൽ വർദ്ധിച്ചുവരേണ്ട കാര്യങ്ങളെക്കുറിച്ച് വചനം പറയുന്നു.
1) നാം കൃപയിൽ വർദ്ധിക്കണം.
"അവന്റെ നിറവിൽനിന്നു നമുക്കു എല്ലാവർക്കും കൃപമേൽകൃപ ലഭിച്ചിരിക്കുന്നു". യോഹന്നാൻ 1:16.
നാം നടക്കുന്നതും, ഇരിക്കുന്നതും, കിടക്കുന്നതും ദൈവകൃപയാൽ മാത്രമാണ്. ആ കൃപയില്ലെങ്കിൽ നമുക്ക് ഒരടി മുന്നോട്ട് പോകുവാൻ സാദ്ധ്യമല്ല. നമ്മുടെ പാപങ്ങൾ ക്ഷമിച്ചു കിട്ടിയത് ദൈവകൃപയാലാണ്. രക്ഷയുടെ ആധാരം ദൈവകൃപയാണ്. ആത്മീയമായ വളർച്ചയും കൃപയാലാണ് പ്രാപിക്കുന്നത്. ആത്മീയജീവിതത്തിലും ഭൗതീക ജീവിതത്തിലും കൃപ തരുവാൻ ദൈവം ശക്തനാണ്. ദൈവസിംഹാസനം കൃപാസനമാണെന്ന് വചനം പറയുന്നു. മേൽക്കുമേൽ കൃപപ്രാപിപ്പാൻ കൃപയുടെ ഉടയവനിലേക്ക് കടന്നുവരണം.
"അതുകൊണ്ടു കരുണ ലഭിപ്പാനും തത്സമയത്തു സഹായത്തിന്നുള്ള കൃപ പ്രാപിപ്പാനുമായി നാം ധൈര്യത്തോടെ കൃപാസനത്തിന്നു അടുത്തു ചെല്ലുക". എബ്രായർ 4:16.
2) ദൈവസ്നേഹത്തിൽ വർദ്ധിക്കണം.
നിങ്ങളുടെ സ്നേഹം മേൽക്കുമേൽ പരിജ്ഞാനത്തിലും സകല വിവേകത്തിലും വർദ്ധിച്ചു വരുവിൻ എന്ന് ഫിലിപ്പ്യർ ഒന്നാം അദ്ധ്യായം ഒൻപതാം വാക്യത്തിൽ പറയുന്നു.
നമ്മിൽ സ്നേഹത്തിൻ്റെ നിറവുണ്ടാകണം. അത് നിറഞ്ഞ് കവിഞ്ഞ് ഒഴുകണം. ഈ സ്നേഹം എല്ലാം പൊറുക്കുന്നു. എല്ലാം വിശ്വസിക്കുന്നു. എല്ലാം പ്രത്യാശിക്കുന്നു. എല്ലാം ക്ഷമിക്കുന്നു. ആ സ്നേഹം നിഗളിക്കയോ, ചീർക്കുകയോ, അയോഗ്യമായത് സംസാരിക്കയോ ചെയ്യുന്നില്ല. നാം ദൈവത്തെ സ്നേഹിക്കേണം. ദൈവമക്കളെ സ്നേഹിക്കേണം. നമ്മുടെ ആരാധനകളും ശുശ്രൂഷകളും ദൈവസ്നേഹത്താൽ നിറയുമ്പോൾ അവ നമ്മിൽ വിരസത ഉണ്ടാക്കുകയില്ല. അവർ എന്നും ലബനോനിലെ ദേവദാരു പോലെ പച്ചയായി നിലകൊള്ളും.
3) ആരാധനയിൽ വർദ്ധിച്ചു വരുവിൻ.
നാം ദൈവത്തെ അതീവജാഗ്രതയോടെ ധ്യാനിച്ച ദിനങ്ങളുണ്ടായിരുന്നു. എന്നാൽ ഇന്നത്തെ ആരാധന എങ്ങനെയാണ്? നാം ആരാധനയിൽ വർദ്ധിച്ചു വന്നുവോ അതോ ശോഷിച്ചുപോയോ? വെളിപ്പാട് പുസ്തകത്തിൽ സർദ്ദീസിലെ സഭയുടെ ദൂതന് ഇങ്ങനെ എഴുതിയതായി നാം വായിക്കുന്നു.
"ജീവനുള്ളവൻ എന്നു നിനക്കു പേർ ഉണ്ടു എങ്കിലും നീ മരിച്ചവനാകുന്നു. ഉണർന്നുകൊൾക; ചാവാറായ ശേഷിപ്പുകളെ ശക്തീകരിക്ക". വെളിപ്പാട് 3:1,2.
ആവശ്യം വരുമ്പോഴല്ല ദൈവത്തെ ആരാധിക്കേണ്ടത്. അത് എന്നും ഹൃദയത്തിൻ്റെ അന്തർഭാഗത്ത് നിന്നും ഉയരേണ്ടതാണ്.
"ഞാനോ എപ്പോഴും പ്രത്യാശിക്കും; ഞാൻ മേൽക്കുമേൽ നിന്നെ സ്തുതിക്കും". 71-ാം സങ്കീ 14-ാം വാക്യം.
ദൈവം ചെയ്ത സകല ഉപകാരങ്ങളെ ഓർത്ത്, സകല ശുശ്രൂഷകളെ ഓർത്ത്, മരണത്തിൽ നിന്നും വിടുവിച്ചതിനെ ഓർത്ത്, രോഗസൗഖ്യം തന്നതിനെ ഓർത്ത് ഇങ്ങനെയുള്ള അനേകം കൃപകളെ എണ്ണിയെണ്ണി പറഞ്ഞ് ദൈവത്തെ നാം സ്തുതിക്കണം. സ്തുതികളിൽ നാം വർദ്ധിച്ചു വരണം.
4) വചനത്തിൽ വർദ്ധിക്കണം.
വചനമാകുന്ന മന്നാ അനുദിനം ഭക്ഷിച്ച് ആത്മീയശക്തിയിൽ വർദ്ധിച്ച് വരണം. വചനമാകുന്ന പാൽ ഒരു സമീകൃതാഹാരമാണ്. ജീവിതത്തിലെ സകല പ്രശ്നങ്ങളുടേയും പരിഹാരമാണ് വചനം. വചനം ദൈവമാണ്.
"ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു". യോഹന്നാൻ 1:1.
ദൈവം ഇന്ന് നമ്മോട് സംസാരിക്കുന്നത് വചനത്തിൽ കൂടിയാണ്. ആയതിനാൽ ഒരു കാര്യത്തിലും തളരേണ്ട. എല്ലാറ്റിനും വചനത്തിൽ മറുപടിയുണ്ട്. അതിനാൽ വചനത്താൽ ആത്മീയവർദ്ധന ഉള്ളവരാകുവിൻ. ആ വചനം നമ്മിൽ നിറഞ്ഞ് കവിഞ്ഞ് മറ്റുള്ളവരിലേക്ക്
പകരപ്പെടട്ടേ.
5) ദൈവത്തിന്റെ അമിത ബലത്തിൽ ശക്തിപ്പെടുവിൻ.
"ശൗലോ മേൽക്കുമേൽ ശക്തിപ്രാപിച്ചു, യേശു തന്നേ ക്രിസ്തു എന്നു തെളിയിച്ചു ദമസ്കൊസിൽ പാർക്കുന്ന യഹൂദന്മാരെ മിണ്ടാതാക്കി". അപ്പൊ.പ്രവൃ 9:22.
നാൾക്കുനാൾ ദൈവീക ശക്തിയിൽ വർദ്ധിച്ചുവന്ന പൗലോസ് ഇങ്ങനെ ആഹ്വാനം ചെയ്യുന്നു.
"ഒടുവിൽ കർത്താവിലും അവന്റെ അമിത ബലത്തിലും ശക്തിപ്പെടുവിൻ". എഫെസ്യർ 6:10.
ഇന്നത്തെ ലോകത്തിലെ സകല വെല്ലുവിളികളേയും പരീക്ഷകളേയും, തിന്മകളേയും, ക്രൂരതകളേയും, ഒറ്റപ്പെടുത്തലുകളേയും നേരിടണമെങ്കിൽ അനുദിനം കർത്താവിന്റെ
അമിതബലത്തിൽ ശക്തിപ്പെടണം.
6) തേജസ്സിൽ ശക്തിപ്പെടണം.
നാം തേജസിന്മേൽ തേജസ് പ്രാപിക്കണം. യേശുവിന്റെ തേജസിനോട് അനുരൂപരാകണം.
"എന്നാൽ മൂടുപടം നീങ്ങിയ മുഖത്തു കർത്താവിന്റെ തേജസ്സിനെ കണ്ണാടിപോലെ പ്രതിബിംബിക്കുന്നവരായി നാം എല്ലാവരും ആത്മാവാകുന്ന കർത്താവിന്റെ ദാനമായി തേജസ്സിന്മേൽ തേജസ്സു പ്രാപിച്ചു അതേ പ്രതിമയായി രൂപാന്തരപ്പെടുന്നു". 2.കൊരിന്ത്യർ 3:18.
പുറമേയുള്ള മനുഷ്യനെ ശോഷിപ്പിച്ച് അകമേയുള്ള മനുഷ്യനെ ശക്തിപ്പെടുത്തണം. കർത്താവിന്റെ വരവിൽ നാം തേജസ്സുള്ള ശരീരം പ്രാപിക്കും. കർത്താവിനെ മുഖാമുഖമായി കാണുവാനുള്ള തേജസ്സ് നാം പ്രാപിക്കും. അങ്ങനെ നിത്യതേജസ്സുള്ളവരായി
മാറണമെങ്കിൽ നാം നമ്മുടെ ജീവിതത്തിൽ തേജസ്സുള്ളവരായി മാറണം. കർത്താവിന്റെ
തേജസ്സ് നമ്മിൽ വസിച്ചാൽ നാം തേജസ്സിൽ വർദ്ധിച്ചു വരും. അപ്പോൾ വളരെയേറെ നിക്ഷേപങ്ങളും നിത്യതേജസ്സുള്ള സ്വർഗ്ഗരാജ്യത്തിന് നാം അവകാശികളായി മാറും.
"നൊടിനേരത്തേക്കുള്ള ഞങ്ങളുടെ ലഘുവായ കഷ്ടം അത്യന്തം അനവധിയായി തേജസ്സിന്റെ നിത്യഘനം ഞങ്ങൾക്കു കിട്ടുവാൻ ഹേതുവാകുന്നു. കാണുന്നതിനെയല്ല, കാണാത്തതിനെയത്രേ ഞങ്ങൾ നോക്കിക്കൊണ്ടിരിക്കുന്നു; കാണുന്നതു താൽക്കാലികം, കാണാത്തതോ നിത്യം". 2.കൊരിന്ത്യർ 4:17,18.
ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.