ഊര്‍ശ്ലേമിലെ സെഹിയോന്‍ മാളിക. ക്രിസ്ത്യാനികളുടെ ആദ്യ ദേവാലയം.
യെരുശലേമിലെ വിശുദ്ധ മാർക്കോസിന്റെ ദയറാ.
വിശുദ്ധ മാർക്കോസ് (യോഹന്നാൻ) സുവിശേഷ പ്രചാരണത്തിന് ശ്ലീഹന്മാരെ സഹായിച്ച ആളായിരുന്നു. ക്രിസ്താനികൾക്കു വളരെ പ്രധാനപ്പെട്ട ഒട്ടനവധി ചരിത്ര നിമിഷങ്ങൾക്ക് സാക്ഷിയായ ഈ പരിശുദ്ധ ദേവാലയം ഇന്ന് സുറിയാനി സഭയുടേതാണ്. നമ്മുടെ കർത്താവ് ശിഷ്യന്മാരും ഒത്തൊരുമിച്ചു പെസഹാ ഭക്ഷിച്ചതു ഇവിടെ വച്ചായിരുന്നു. വിശുദ്ധ കുർബാന സ്ഥാപിച്ചതും, ശിഷ്യന്മാരുടെ കാലുകൾ കഴുകിയതും ഉയിർപ്പിനു ശേഷം പ്രത്യക്ഷപ്പെട്ടതും ഇവിടെത്തന്നെ. പൗരോഹിത്യം നൽകിയതും, ആദ്യമസഭയിൽ ശെമ്മാശന്മാരുടെ തിരഞ്ഞെടുപ്പ് നടത്തിയതും ആദ്യത്തെ പട്ടംകൊടയും ഇവിടെ വച്ച് തന്നെയായിരുന്നു.
ക്രൈസ്‌തവ സഭയുടെ ആദ്യത്തെ പള്ളിയായി വിശുദ്ധ മൂറോൻ കൂദാശ നടത്തിയതും സെഹിയോൻ മാളിക എന്നറിയപ്പെടുന്ന വിശുദ്ധ മാർക്കോസിന്റെ ദയറായാണ്. ഇവിടെ വച്ചാണ് പരിശുദ്ധ സഭയിലെ ഒന്നാമത്തെ വിശുദ്ധ കുർബാന നമ്മുടെ കർത്താവിന്റെ സഹോദരൻ വിശുദ്ധ യാക്കോബ് സുറിയാനി ഭാഷയിൽ അർപ്പിച്ചത്. സഭയുടെ ഒന്നാമത്തെയും, രണ്ടാമത്തെയും, മൂന്നാമത്തേതും സുന്നഹദോസുകൾ കൂടിയതും ഈ പരിശുദ്ധ ദേവാലയത്തിലാണ്, ഊർശ്ലേം എപ്പിസ്ക്കോപ്പാമാരുടെ ആസ്ഥാനം ഈ ദയറായായിരുന്നു.
വിശുദ്ധ ലൂക്കോസിനാൽ വരയ്ക്കപ്പെട്ട വിശുദ്ധ ദൈവമാതാവിന്റെ ചിത്രം ഇവിടെ സൂക്ഷിച്ചിരിയ്ക്കുന്നു. കാൽവരിയിൽ നാട്ടപ്പെട്ട കുരിശിന്റെ അംശം ഇന്നും ഈ ദൈവാലയത്തിൽ സൂക്ഷിച്ചിരിക്കുന്നു. വിശുദ്ധന്മാരുടെ നിരവധി തിരുശേഷിപ്പുകൾ, ആദ്യത്തെ മാമോദീസ തൊട്ടി, അതുപോലെ നിരവധി ബൈബിൾ മുഹുർത്തങ്ങളുടെ ചുവർ ചിത്രങ്ങളും നിരവധി വിശുദ്ധന്മാരുടെ അമൂല്യമായ കൈയെഴുത്തു പ്രതികളും ഇവിടെ സൂക്ഷിച്ചിരിക്കുന്നു.
ഈ ദയറായിൽ നിന്നും 1671-ൽ പരിശുദ്ധ അബ്ദുൽ ജലീൽ മോർ ഗ്രിഗോറീസ് ബാവ (നോർത്ത് പറവൂർ)' 1748-ൽ യോഹന്നാൻ മോർ ഗ്രിഗോറീസ് ബാവ (മുളന്തുരുത്തി),1858-ൽ മോർ ഒസ്താത്തിയോസ് അബ്ദുൽനൂർ ബാവ എന്നിവിവർ മലങ്കരയിൽ വന്നു മലങ്കരയിലെ വിശ്വാസികളെ വിശ്വാസത്തിൽ സ്ഥിരപ്പെടുത്തിയിട്ടുണ്ട്. പരിശുദ്ധ ഇഗ്നാത്തിയോസ് അബ്ദുള്ള പാത്രിയർക്കീസ് ബാവായുടെ ആസ്ഥാനവും, കബറും ഈ ദേവാലയമായിരുന്നു.
മലങ്കരയിൽ നിന്നും പരിശുദ്ധ ഗീവർഗീസ് മോർ ഗ്രിഗോറീസ് തിരുമേനി 1895-ൽ ഒരു വെള്ളിക്കുരിശ് ഇവിടെ കാഴ്ച വക്കുകയും പുനരുദ്ധാരണ പ്രവർത്തങ്ങൾക്ക് സഹായിക്കുകയും ചെയ്തിട്ടുണ്ട്, 1908-ൽ പരിശുദ്ധ പൗലോസ് മോർ കൂറിലോസ് തിരുമേനിയെയും വട്ടശേരിൽ ഗീവർഗീസ് മോർ ദിവന്നാസിയോസ് തിരുമേനിയെയും മെത്രാപ്പോലീത്തയായി വഴിച്ചതു ഇവിടെ വച്ചായിരുന്നു, അതുപോലെ മത്തായി ശെമ്മാശനെ ഔഗേൻ എന്ന നാമത്തിൽ റമ്പാൻ ആക്കിയതും ഈ ദൈവാലയത്തിൽ വച്ചായിരുന്നു. പിന്നീട് 1927-ൽ ഔഗേൻ റമ്പാനെ മെത്രപ്പോലീത്തായായി വഴിച്ചതും,1926-ൽ മിഖായേൽ മോർ ദിവന്നാസിയോസ്, തോമ മോർ ദിയസ്കോറോസ് എന്നിവരെയും മെത്രപ്പോലീത്തായായി പരിശുദ്ധ ഇഗ്നാത്തിയോസ് ഏലിയാസ് പാത്രിയർക്കീസ് ബാവാ ഈ ദൈവാലയത്തിൽ വച്ച് വാഴിച്ചു. അങ്ങനെ നിരവധി ചരിത്ര മുഹൂർത്തങ്ങക്കു സാക്ഷിയായ പുണ്യപ്പെട്ട ഒരു ദൈവാലയമാണ് വിശുദ്ധ മാർക്കോസിന്റെ ദയറാ.
ഈ ദയറായിലെ ശവകോട്ടയിൽ മലങ്കരയിൽ നിന്നുള്ള വടകര തറയാനിൽ മത്തായി കശീശ്ശായുടെയും കുന്നംകുളങ്ങര പുലിക്കോട്ടിൽ യാക്കോബ് റമ്പാന്റെയും, മട്ടഞ്ചേരി ഗീവർഗീസ് ശെമ്മാശന്റെയും ഭൗദീക ശരീരം സംസ്കരിക്കപ്പെട്ടിരിക്കുന്നു. പരിശുദ്ധ അന്ത്യോഖ്യ പാത്രിയർക്കിസിന്റെ കീഴിലുള്ള പരിശുദ്ധമായ ദേവാലയം. നമ്മുടെ കർത്താവ് അവസാന പെസഹാ അനുഷ്ഠിച്ച മാർക്കോസിന്റെ മാളിക ഇരുന്ന സ്ഥലത്തുള്ള ദേവാലയം (വി.മര്‍ക്കോസ് 14:12-16). യേശു ഉയിര്‍ത്തെഴുന്നേറ്റതിനുശേഷം രണ്ട് പ്രാവശ്യം ശിഷ്യന്മാര്‍ക്ക് പ്രത്യക്ഷപ്പെട്ടതും ഇവിടെവച്ചായിരുന്നു. (വി.യോഹ. 20:19–23) കൂടാതെ കര്‍ത്താവ് ശിഷ്യന്മാരുടെ കാല് കഴികിയതും, യേശു ഉയിർത്തെഴുന്നേറ്റശേഷം ശിഷ്യന്മാര്‍ ഒത്തുകൂടിയിരന്നതും ഈ മാളികമുറിയിലായിരുന്നു.
യേശുവിന്റെ സ്വർഗ്ഗാരോഹണത്തിനു ശേഷം കൂടിയിരുന്ന എല്ലാവരുടെമേലും പരിശുദ്ധാത്മ ശക്തി ആവസിച്ചതും ഈ മാളികയിൽ വെച്ചാണ്. (അപ്പോ.പ്രവൃത്തികൾ 2:1-4).
ഈ പരിശുദ്ധ ദേവാലയം നമ്മുടെ സഭയുടെ ഭാഗമായതിൽ ഓരോ സുറിയാനി സഭ വിശ്വാസിക്കും അഭിമാനിക്കാം.
ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.