വിത്തുകള്‍ക്കു വേണ്ടിയുള്ള പെരുന്നാള്‍:
ഹേറോദേസ് രാജാവിന്റെ പടയാളികള്‍ ശിശുവിനെ കൊല്ലാന്‍ ആയുധങ്ങളുമായി പിന്തുടര്‍ന്നപ്പോള്‍ ഒരു വയലിനടുത്തെത്തിയ യൗസേഫ് പിതാവും മറിയവും വയലില്‍ വിത്തു വിതച്ചു കൊണ്ടിരിക്കുന്ന കര്‍ഷകരുടെ അടുക്കല്‍ അഭയം പ്രാപിച്ചു. പിന്തുടര്‍ന്നെത്തിയ പടയാളികള്‍ കര്‍ഷകരോട് ഒരു സ്ത്രീയും പുരുഷനും ഒരു കുഞ്ഞുമായി ഇതു വഴി വന്നിരുന്നോ എന്നു ചോദിച്ചു. ന്യായപ്രമാണം അനുസരിച്ച് ജീവിക്കുന്ന ആ യഹൂദ കര്‍ഷകര്‍ക്ക് കള്ളം പറയുന്നത് പ്രമാണ ലംഘനമായതിനാല്‍ ഞങ്ങള്‍ വിത്തു വിതച്ചു കൊണ്ടിരുന്ന സമയത്ത് അവരിവിടെ ഉണ്ടായിരുന്നു എന്നു പറഞ്ഞു. വയലിലേക്ക് നോക്കിയ പടയാളികള്‍ വയലില്‍ നെല്‍ച്ചെടികള്‍ വളര്‍ന്നു നെല്‍ക്കതിരുകള്‍ കായ്ച്ചു നില്‍ക്കുന്നതാണ് കണ്ടത്. കര്‍ഷകര്‍ വിത്തു വിതച്ചിരുന്ന സമയത്ത് അമ്മയും കുഞ്ഞും അവിടെ ഉണ്ടായിരുന്നു എന്നത് സത്യം. എന്നാല്‍ ഇപ്പോള്‍ കൊയ്യാന്‍ പാകമായി നിക്കുന്ന പാടത്ത് വിത്തുകള്‍ വിതച്ചത് മാസങ്ങള്‍ക്കു മുമ്പാരിക്കുമല്ലോ എന്ന ധാരണയില്‍ കര്‍ഷകരുടെ വാക്കു വിശ്വസിച്ച് പടയാളികള്‍ തിരികെ പോയി. നിമിഷങ്ങള്‍ക്കു മുമ്പ് തങ്ങള്‍ വിതച്ച നെല്‍വിത്തുകള്‍ വളര്‍ന്നു വലുതായി കതിരിട്ട് ആ അമ്മയെയും കുഞ്ഞിനെയും പടയാളികളുടെ ദൃഷ്ടിയില്‍ നിന്നും മറച്ചു പിടിച്ചു സംരക്ഷിച്ച ആ മഹാസംഭവം കര്‍ഷകരുടെ മനസില്‍ ആശ്ചര്യം ഉണ്ടാക്കി. ആ കുഞ്ഞിനെയും അമ്മയെയും വണങ്ങികൊണ്ട് കര്‍ഷകര്‍ ആ കുടുംബത്തെ സന്തോഷത്തോടെ യാത്രയാക്കി. ഇവിടെ മാതാവിന്റെ പ്രാര്‍ത്ഥനയാല്‍ ആ വിത്തുകള്‍ 100 മേനി ഫലം കായിച്ചു.
അതിനാല്‍ വിത്തുകള്‍ക്കു വേണ്ടി വി.ദൈവമാതാവിന്റെ മദ്ധ്യസ്ഥത പെരുന്നാള്‍ ജനുവരി 15 ന് പരി.സഭ ആഘോഷിക്കുന്നു.