നമ്മുടെ ആത്മീയജീവിതത്തിന്റെ
വളർച്ചക്ക് മാനിന്റെ ജീവിതസവിശേഷതകൾ
ഉൾക്കൊള്ളുന്നത് നല്ലതാണ്. ദൈവത്തെ
ആരാധിക്കുവാൻ സാദ്ധ്യമല്ലാത്ത ഒരു സാഹചര്യം വന്നപ്പോൾ കോരഹ് പുത്രന്മാർ ആത്മനൊമ്പരത്തോടെ ഉതിർത്ത വാക്കുകൾ 42-ാം സങ്കീർത്തനത്തിൽ
നമുക്ക് കാണാം.
"മാൻ നീർത്തോടുകളിലേക്കു ചെല്ലുവാൻ കാംക്ഷിക്കുന്നതുപോലെ ദൈവമേ! എന്റെ ആത്മാവു നിന്നോടു ചേരുവാൻ കാംക്ഷിക്കുന്നു. എന്റെ ആത്മാവു ദൈവത്തിന്നായി, ജീവനുള്ള ദൈവത്തിന്നായി തന്നേ, ദാഹിക്കുന്നു; ഞാൻ എപ്പോൾ ദൈവസന്നിധിയിൽ ചെല്ലുവാനിടയാകും". 42-ാം സങ്കീ 1,2.
മാനിന് പ്രത്യേകതകൾ പലതുമുണ്ട്.
1) മാനിന്റെ ദാഹം.
ദൈവത്തിനു വേണ്ടിയുള്ള ആത്മദാഹത്തെ ഉപമിച്ചിരിക്കുന്നത് വെള്ളത്തിനായിദാഹിക്കുന്ന മാൻപേടയുടെ അനുഭവത്തോടാണ്. വേനൽക്കാലത്ത് നീർച്ചോലകൾ വറ്റി വരളുമ്പോൾ അല്പമെങ്കിലും വെള്ളം ലഭിക്കുന്നിടത്തേക്ക് മാൻ തീവ്രദാഹത്തോടെ ശീഘ്രഗമനം ചെയ്യുന്നു. അതുപോലെയുള്ള തീവ്രമായ അന്തർദാഹമാണ് ദൈവത്തിനുവേണ്ടി മനുഷ്യാന്മാവിന് വേണ്ടത്. ആ ദാഹം തീർക്കുവാൻ ഭൗതിക വസ്തുക്കൾക്കൊന്നും സാദ്ധ്യമല്ല. ധനം എത്ര ആർജ്ജിച്ചാലും ആത്മാവിൻ്റെ ദാഹം ശമിക്കയില്ല. പദവിയും, അധികാരങ്ങളും, മനുഷ്യനെ കൂടുതൽ അത്യാഗ്രഹിയാക്കുന്നു. ദാവീദ് പറയുന്നത് ശ്രദ്ധിക്കുക.
"ദൈവമേ! നീ എന്റെ ദൈവം; അതികാലത്തേ ഞാൻ നിന്നെ അന്വേഷിക്കും; വെള്ളമില്ലാതെ ഉണങ്ങിവരണ്ട ദേശത്തു എന്റെ ഉള്ളം നിനക്കായി ദാഹിക്കുന്നു; എന്റെ ദേഹം നിനക്കായി കാംക്ഷിക്കുന്നു". 63-ാം സങ്കീ 1-ാം.
2) മാനിന്റെ കേൾവി.
മാനിന്റെ ചെവിക്ക് വെള്ളത്തിൻ്റെ ഒഴുക്കിന്റെ ശബ്ദം പിടിച്ചെടുക്കുവാൻ പ്രത്യേക കഴിവുകളുണ്ട്. ലോകത്തിൽ പലതരം ശബ്ദങ്ങളുണ്ട്. ഇവയുടെ നടുവിൽ ദൈവശബ്ദം കേൾക്കുവാനുള്ള ഉൾകാഴ്ച്ച നമുക്കുണ്ടാകണം. അത് അന്തരാത്മാവിൽ ക്രിയ ചെയ്യേണം.
3) മാനിന്റെ ഓട്ടം.
മാൻ വെള്ളത്തിൻ്റെ ശബ്ദം കേൾക്കുക മാത്രമല്ല, വെള്ളം ഉള്ളടത്തേക്ക് അത്
പായും. അതുപോലെ വചനമാകുന്ന ജലം കുടിക്കുവാൻ ഒരു അന്തർദ്ദാഹം നമുക്കുണ്ടാകണം. മാൻ ഗിരികളിലേക്ക് കയറിപ്പോകുന്നപോലെ നാം ആത്മീയമായ ഉയരങ്ങളിലേക്ക് കയറി പോകണം. ഹബക്കുക് പറഞ്ഞു.
"യഹോവയായ കർത്താവു എന്റെ ബലം ആകുന്നു; അവൻ എന്റെ കാൽ പേടമാൻകാൽപോലെ ആക്കുന്നു; ഉന്നതികളിന്മേൽ എന്നെ നടക്കുമാറാക്കുന്നു". ഹബക്കൂക് 3:19.
4) ശുദ്ധിയുള്ളതും അയവിറക്കുന്നതും കുളമ്പ് പിളർന്നതുമായ മൃഗം.
ദൈവം മാനിനെ ഉൾപ്പെടുത്തിയിട്ടുള്ളത്
ശുദ്ധിയുള്ള മൃഗങ്ങളുടെ പട്ടികയിലാണ്.
"നിങ്ങൾക്കു തിന്നാകുന്ന മൃഗങ്ങൾ ആവിതു:
കാള, ചെമ്മരിയാടു, കോലാടു, കലമാൻ, പുള്ളിമാൻ, കടമാൻ, കാട്ടാടു, ചെറുമാൻ, മലയാടു, കവരിമാൻ. മൃഗങ്ങളിൽ കുളമ്പു പിളർന്നതും കുളമ്പു രണ്ടായി പിരിഞ്ഞതും അയവിറക്കുന്നതുമായ മൃഗത്തെ ഒക്കെയും നിങ്ങൾക്കു തിന്നാം. ആവർത്തനം 14:4-6.
ജന്മം കൊണ്ടും, കർമ്മം കൊണ്ടും നാം പാപികളാണ്. എന്നാൽ യേശുവിന്റെ രക്തം നമ്മെ ശുദ്ധീകരിച്ചതുകൊണ്ട് നാം വിശുദ്ധന്മാരുടെ ഗണത്തിലാണ്. മാൻ അയവിറക്കുന്ന മൃഗം. ദൈവവചനമാകുന്ന പോഷകാഹാരമായ പാൽ കുടിച്ച് നാം വളരേണം. മാത്രമല്ല കേട്ടതും ഗ്രഹിച്ചതുമായ വചനം നാം അയവിറക്കേണം. മാനിന്റെ കുളമ്പുകൾ പിളർന്നതാണ്. അത് വഴുതി വീഴാതെ അതിനെ ഓടുവാൻ സഹായിക്കും. ജീവിതത്തിൽ നാം വഴുതി വീഴാവുന്ന അനേകം ഇടങ്ങളുണ്ട്. അവിടെ ദൈവമക്കളെ പിടിച്ചു നിറുത്തുന്നത് ദൈവകൃപയാണ്. നാം ഇന്നും വീഴാതെ നിൽക്കുന്നത് ക്രിസ്തു എന്ന് പാറയിൽ അടിസ്ഥാനമിട്ടതുകൊണ്ടാണ്.
5) സ്വയം വിടുവിക്കുന്ന മൃഗം.
നായാട്ടുക്കാരൻ മാനിനെ പിടിക്കുവാൻ തക്കം പാർത്തു നിൽക്കുമ്പോൾ അത് സ്വയം വിടുവിച്ച് രക്ഷ നേടും.
"മാൻ നായാട്ടുകാരന്റെ കയ്യിൽനിന്നും പക്ഷി വേട്ടക്കാരന്റെ കയ്യിൽനിന്നും എന്നപോലെ നീ നിന്നെത്തന്നേ വിടുവിക്ക. സദൃശ്യ 6:5.
നായാട്ടുക്കാരനായ സാത്താന്റെ തന്ത്രങ്ങളെ നാം അറിയാതെ പോകരുത്. പ്രലോഭനങ്ങളിൽ നിന്നും ഓടിയകലണം. തർക്കങ്ങളിൽ നിന്നും ഒഴിഞ്ഞ് നിൽക്കണം. അത്യുന്നതൻ്റെ മറവിൽ അവൻ്റെ ചിറകിൻ കീഴെ അഭയം കണ്ടെത്തണം.
"ദൈവത്തിൽനിന്നു ജനിച്ചിരിക്കുന്നവൻ ആരും പാപം ചെയ്യുന്നില്ല എന്നും നാം അറിയുന്നു; ദൈവത്തിൽനിന്നു ജനിച്ചവൻ തന്നെത്താൻ സൂക്ഷിക്കുന്നു; ദുഷ്ടൻ അവനെ തൊടുന്നതുമില്ല". 1.യോഹ5:18.
6) മനോഹാരിതയുടെ പ്രതീകം.
കലമാൻ, പുള്ളിമാൻ, കടമാൻ, ചെറുമാൻ ഇങ്ങനെ ഒത്തിരി വിഭാഗങ്ങൾ മാനിലുണ്ട്. ഇവയെല്ലാം കാണുവാൻ ചന്തമുള്ളവയാണ്. ഇവ ഒരു ക്രൂരമ്യഗമല്ല. വന്യമൃഗങ്ങൾ മാനിനെ എപ്പോഴും വേട്ടയാടും. എന്നാൽ വന്യമൃഗങ്ങൾ വംശനാശം നേരിടുമ്പോൾ മാൻ കൂട്ടം എണ്ണത്തിൽ പെരുകിക്കൊണ്ടിരിക്കുന്നു. അലറുന്ന സിംഹം പോലെ ആരെ വിഴുങ്ങേണ്ടു എന്ന് നോക്കി സാത്താൻ സുവിശേഷത്തെ തകർക്കുവാൻ ശ്രമിക്കുന്തോറും സുവിശേഷം ലോകത്തിൻ്റെ നാനായിടങ്ങളിലും വ്യാപിച്ച് ദൈവമക്കൾ വർദ്ധിച്ച് കൊണ്ടിരിക്കുന്നു. മനോഹരമായ മാൻപേടയെ പോലെ ആത്മീയ ജീവിതത്തിൽ ദൈവകൃപയാൽ മുന്നേറി യേശുവിന്റെ നിത്യമണവാട്ടിമാരായി
മാറാം.
ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.