ആണ്ടൊട്ടുക്ക് ഓരോ ഞായറാഴ്ച ദിവസങ്ങൾക്കും വിശേഷ ദിവസങ്ങൾക്കും നോമ്പു ദിവസങ്ങൾക്കും മറ്റ് സാധാരണ ദിവസങ്ങൾക്കും പ്രത്യേകം പ്രത്യേകം പ്രാർത്ഥനാ ക്രമങ്ങൾ നമ്മുടെ വിശുദ്ധ സഭയിൽ വിശുദ്ധ പിതാക്കന്മാർ ഏർപ്പെടുത്തിയിട്ടുണ്ട്. എങ്കിലും മലയാളത്തുള്ള അൽമേനികൾക്ക് ഉപയോഗപ്പെടത്തക്കവണ്ണം ഇതിന്റെ അംശങ്ങൾ മാത്രമെ നാട്ടുഭാഷയിൽ മുമ്പിനാലെ തർജ്ജമ ചെയ്തു നടപ്പുവന്നിട്ടുള്ളൂ. പട്ടക്കാർ മാത്രം ഉപയോഗിച്ചുവരുന്ന സുറിയാനി പ്രാർത്ഥനാ ക്രമങ്ങളിലുള്ള അസംഖ്യം ഗാനങ്ങളെ അതേ മട്ടിൽ മലയാളത്തിൽ ഉണ്ടാക്കി ഉപയോഗിച്ചുകൂടയോ എന്നു നമ്മുടെ വിശുദ്ധ പിതാവായ പാത്രിയർക്കീസ് ബാവ തിരുമനസ്സുകൊണ്ട് ഇവിടെ എഴുന്നെള്ളി താമസിക്കുന്ന കാലത്ത് സന്ദർഭവശാൽ കൽപ്പിച്ചിട്ടുണ്ട്. ഇതനുസരിച്ചും പ്രത്യേക സുറിയാനി ഭാഷ പരിചയമില്ലാത്ത ആളുകളുടെ ആവശ്യത്തെ വിചാരിച്ചും സാധാരണമായി നമ്മുടെ കർത്താവിന്റെ പുനരുത്ഥാനത്തിന്റെ ഓർമ്മയെ കൊണ്ടാടുവാൻ ഉദ്ദേശിച്ചിട്ടുള്ള ഞായറാഴ്ച ദിവസങ്ങൾക്ക് പൊതുവെ ഉപയോഗപ്പെടത്തക്ക വണ്ണമുള്ള പല ഗാനങ്ങളും നമ്മുടെ പിതാവായ നിരണം മുതലായ ഇടവകകളുടെ മോർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത തിരുമനസ്സുകൊണ്ട് സുറിയാനി രാഗങ്ങളിൽ തന്നെ മലയാളത്തിൽ തർജ്ജമ ചെയ്തുവച്ചിരിക്കുന്നത്, അവിടുത്തെ കൃത്യാന്തര ബാഹുല്യം നിമിത്തം പൂർത്തിയാക്കാനോ, പരിശോധിച്ച് നന്നാ ക്കാനോ ഇടയാകാതെ കിടന്നുപോകയാൽ ഞങ്ങളെ ഏൽപ്പിക്കുകയും ഞങ്ങൾ രണ്ടാളും കൂടി ഈ ഗാനങ്ങളെ സുറിയാനി മൂലത്തോട് ഒത്തുനോക്കി പോരാത്തവയെ ചേർത്ത് കണ്ടത്തിൽ ഈപ്പൻ ഗീവർഗീസ് അവർകളുടെ സഹായത്താൽ സുറിയാനി വൃത്തങ്ങൾക്ക് ഭേദം കൂടാതെ ഉണ്ടാക്കി ശരിപ്പെടുത്തുകയും ഇടയ്ക്കുള്ള മസ്മൂറുകൾ, പ്രാർത്ഥനകൾ മുതലായവയെ ചേർത്തു ക്രമപ്പെടുത്തുകയും ചെയ്തിട്ടുള്ളതാകുന്നു ഈ ചെറിയ പുസ്തകം. ഇതിൽ ഏഴു യാമങ്ങൾക്കുമുള്ള പ്രാർത്ഥനകൾ സുറിയാനിയിലെ ക്രമമനുസരിച്ച് വേറെ വേറെ ഇട്ടിരിക്കുന്നു. എങ്കിലും എല്ലാവർക്കും ഏഴുനേരവും പ്രാർത്ഥിക്കാനുള്ള പ്രയാസം “ഇടവിടാതെ പ്രാർത്ഥിപ്പിൻ” എന്നുള്ള വേദവിധിയുടെ താൽപര്യം അനുസരിച്ച് വിശുദ്ധ പിതാക്കന്മരാൽ ഓരോ യാമത്തേക്ക് നിയമിക്കപ്പെട്ടിരിക്കുന്ന പ്രാർത്ഥനകൾ മുഴുവൻ അനുഷ്ഠിക്കാഞ്ഞാലോ എന്നുള്ള ശങ്കയും നിമിത്തം സാധാരണമായി എല്ലാവരും രാത്രിയിലും പ്രഭാത സമയത്തും മൂന്നാം മണി നേരത്തും ഉച്ചയ്ക്കുള്ള പ്രാർത്ഥനകൾ ഒന്നായി പ്രഭാത സമയത്ത് കഴിക്കുകയും ഒൻപതാം മണി നേരത്തും സന്ധ്യക്കും സത്താറയ്ക്കും ഉള്ള പ്രാർത്ഥനകൾ ഒന്നായി സന്ധ്യാസമയത്ത് കഴിക്കുകയും ചെയ്തു വരുന്നതിനാൽ ഏഴു നേരവും പ്രാർത്ഥിപ്പാൻ സൗകര്യം ഇല്ലാത്തവർ മേല്പറഞ്ഞ പതിവനുസരിച്ച് രണ്ടു നേരമായി പ്രാർത്ഥിക്കാവുന്നതും അങ്ങനെ രണ്ടു നേരമായി പ്രാർത്ഥിക്കുമ്പോൾ എല്ലാ പ്രാർത്ഥനയും പിതാവും പുത്രനും പരിശുദ്ധ റൂഹായുമായ ഇത്യാദി ആരംഭവും അവസാനത്തിൽ ചൊല്ലുവാനുള്ള വിശ്വാസപ്രമാണം മുതലായവയും പ്രത്യേകം എല്ലാ യാമപ്രാർത്ഥനയുടെയും ആദിയിലും അവസാനത്തിലും ചൊല്ലാതെ ഒരിക്കൽ മാത്രം ചൊല്ലിയാൽ മതിയാകുന്നതുമാകുന്നു. പ്രാർത്ഥനയുടെ അവസാനത്തിൽ ചൊല്ലുവാനുള്ള വിശ്വാസപ്രമാണം, ബസ്മൽക്കോ, ഹൂത്തോമോ മുതലായവ ഓരോ യാമപ്രാർത്ഥനയുടെയും അവസാനത്തിൽ ചേർക്കാതെ ക്യംതാ പ്രാർത്ഥനക്രമത്തിന്റെ അവസാനത്തിൽ ചേർത്തിരിക്കുന്നതും ആയതു പ്രാർത്ഥനയുടെ അവസാനത്തിൽ ചേർത്തു ചൊല്ലേണ്ടതും ആകുന്നു. എന്നാൽ പട്ടക്കാരൻ കൂടെയില്ലാതെ അൽമേനികൾ തനിച്ച് പ്രാർത്ഥിക്കുന്നതായാൽ പട്ടക്കാരൻ എന്നും, പ്രതിവാക്യം എന്നും ആദിയിൽ ഇട്ടിരിക്കുന്ന ഭാഗങ്ങളും ഏവൻഗേലിയോൻ വായനയും അതിനെ സംബന്ധിച്ചുള്ളതും ബസ്മൽക്കോ, സാദിക്കോ, അകം റാഹേം, കൊഹ നക്സൽബഹുൻ, ഹൂത്താമോ ഇവയും ഒഴിച്ച് ശേഷം ഉള്ള ഭാഗങ്ങൾ മാത്രം ഉപയോഗിക്കേണ്ടതാകുന്നു.
വട്ടശ്ശേരിൽ ഗീവർഗീസ് കത്തനാർ.
കോനാട്ട് മാത്തൻ കത്തനാർ.
(വട്ടശ്ശേരിൽ ഗീവർഗീസ് മോർ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായും മലങ്കര മല്പാൻ കോനാട്ട് മാത്തൻ കോർ എപ്പിസ്കോപ്പായും).