ആരാധനയ്ക്കായി പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന വിശുദ്ധ സ്ഥലങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് മദ്ബഹ. സ്വര്‍ഗ്ഗത്തിന്റെ പ്രതീകമാണ് മദ്ബഹ. കൂദാശാകര്‍മ്മം വഴി വിശുദ്ധീകരിച്ച് വേര്‍തിരിക്കപ്പെടുന്ന മദ്ബഹ പരിശുദ്ധ ത്രിത്വത്തിന്റെ വാസ സ്ഥലമാണ്. ക്രോബേന്മാര്‍ നിരന്തരം വലം വയ്ക്കുന്ന സ്ഥലമെന്നാണ് മദ്ബഹയെ സുറിയാനി സഭാപിതാക്കന്മാര്‍ വിളിയ്ക്കുക. അതി വിശുദ്ധ സ്ഥലമായതിനാലാണ് മദ്ബഹയെ വിരിയിട്ട് മറയ്ക്കുന്നത്. അതിവിശുദ്ധസ്ഥലമായതിനാലാണ് "ബേസ്ക്കുദിശാ" എന്ന പേരിലും മദ്ബഹ അറിയപ്പെടുന്നത്. കിഴക്കേ ഭിത്തിയോട് ചേര്‍ന്നു കിടക്കുന്ന പീഠമാണ് ബലിപീഠം അഥവാ ത്രോണോസ്. ഓര്‍ശലേം ദൈവാലയത്തിലെ അതിവിശുദ്ധ സ്ഥലത്തിന്റെ സ്ഥാനമാണ് മദ്ബഹയ്ക്കുള്ളത്. വിശുദ്ധ രഹസ്യങ്ങളുടെ ശുശ്രൂഷയ്ക്കായി പ്രത്യേകം പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന മദ്ബഹയില്‍ ദൈവമഹത്വം നിറഞ്ഞു നില്‍ക്കുന്നു.
പുതിയ സീനായ് മലയാണ് മദ്ബഹ. സീനായ് മലയില്‍ ദൈവം മോശയോട് മുഖാമുഖം സംസാരിച്ചു. അദ്ദേഹം അവിടെ നിന്ന് ന്യായപ്രമാണങ്ങള്‍ വാങ്ങി. (പുറപ്പാട് 19/16-25). ജനം മലയെ സ്പര്‍ശിക്കാതെ അകന്നു മാറി നിന്നു. ഇടിയും മിന്നലും ധൂമപടലവും വിസ്മയമാം വിധം മലയില്‍ ദൃശ്യമായി. സഭയില്‍ പുരോഹിതനും ശുശ്രൂഷകരും മദബഹയില്‍ പ്രവേശിക്കുന്നു. ജനം താഴെ ഹൈക്കലയിലും. ധൂപക്കുറ്റിയിലെ സുഗന്ധ ധൂമവും വിളക്കുകളിലെ പ്രകാശവും നിറഞ്ഞ മദ്ബഹ പുതിയ നിയമത്തിലെ സീനായ് മലയാണ്. അവിടെ കുര്‍ബാന അര്‍പ്പിക്കുന്ന പട്ടക്കാരന്‍ ദൈവവുമായി മുഖാമുഖം സംസാരിക്കുകയാണ്.
പറുദീസായുടെ പ്രതീകമാണ് മദ്ബഹ. പറുദീസാ കിഴക്കായിരുന്നതുപോലെ (സൃഷ്ടി:2/8) മദ്ബഹയും കിഴക്കാണ്. പറുദീസയില്‍ ജീവന്റെ വൃക്ഷം ഉള്ളതുപോലെ മദ്ബഹയില്‍ സ്ലീബായുണ്ട്. വിജയിക്കുന്നവനു ഭക്ഷിക്കാന്‍ പറുദീസായുടെ നടുവില്‍ നില്‍ക്കുന്ന ജീവന്റെ വൃക്ഷത്തിന്റെ ഫലം കൊടുക്കുന്നു.(വെളിപാട് 2: 7). മദ്ബഹയില്‍ നിന്ന് ജീവവൃക്ഷഫലമായ മിശിഹായുടെ തിരുശരീര രക്തങ്ങള്‍ നല്‍കപ്പെടുന്നു.
കെസ്ത്രോമയില്‍ നിന്ന് മൂന്നു പടികള്‍ ഉയര്‍ന്നാണ് മദ്ബഹ സ്ഥിതി ചെയ്യുന്നത്. അതിവിശുദ്ധ സ്ഥലത്ത് പ്രവേശിക്കുന്നത് ഈ മൂന്നു പടികളിലൂടെയാണ്. ഇടതുകാല്‍ വച്ച് ഒന്നാമത്തെ പടിയില്‍ കയറുന്നു. അങ്ങിനെ മൂന്നാമത്തെ പടിയാകുമ്പോള്‍ വീണ്ടും ഇടതുകാല്‍ ആദ്യം വയ്ക്കുന്നു.
ഇപ്രകാരം വിശുദ്ധ സ്ലീബായും ബേസ്ഗസാകളും ബലിപീഠവും സ്ഥിതി ചെയ്യുന്ന മദ്ബഹാ മൂന്നു പടികളിന്മേല്‍ ഉയര്‍ന്നു നില്‍ക്കുന്നു. കെസ്ത്രോമയ്ക്കും മദ്ബഹയ്ക്കും മധ്യേ മദ്ബഹാ വിരി പ്രതിഷ്ഠിച്ചിരിക്കുന്നു.
അതിവിസുദ്ധമായ സ്ഥലമായതുകൊണ്ടാണ് മദ്ബഹ, വിരി ഇട്ട് മറച്ചിരിക്കുന്നത്. "തിരശീല", "മറ" എന്നീ പേരുകളിലും മദ്ബഹാ വിരി അറിയപ്പെടുന്നു. ആകാശവിതാനത്തിന്റെ പ്രതീകമായിട്ടും ഭൗമിക ഓര്‍ശ്ലേമിനെ സ്വര്‍ഗ്ഗീയ ഓര്‍ശ്ലേമുമായി വേര്‍തിരിക്കുന്ന ഇടമായും മദ്ബഹ വിരിയെ സുറിയാനി പിതാക്കന്മാര്‍ കാണുന്നു. ദൈവവും മനുഷ്യനും തമ്മിലുള്ള രഹസ്യാത്മകതയുടെ പ്രതീകമാണിത്. കൂടാതെ ദൈവത്തിന്റെ നിത്യമായ അസ്തിത്വത്തെയും അദൃശ്യാവസ്ഥയേയും വിരി ചൂണ്ടിക്കാണിക്കുന്നു. ക്രോവേന്മാരും സ്രാപ്പേന്മാരും പറന്നു നടക്കുന്ന സ്വര്‍ഗ്ഗീയ കൃപാസന്നമായ മദ്ബഹയുടെ പരിശുദ്ധിയേയും ബഹുമാന്യതയേയും വിരി സൂചിപ്പിക്കുന്നു. കൂടാതെ വിശുദ്ധ കുര്‍ബാന ഒരു മഹാ രഹസ്യമാണെന്നും വിശ്വാസത്തിന്റെ കണ്ണുകളില്‍ കൂടിയേ അത് മനസ്സിലാക്കാന്‍ കഴിയുകയുള്ളൂ എന്നും മദ്ബഹാ വിരി ഉദ്ഘോഷിക്കുന്നു. നമുക്ക് ദൈവ സന്നിധിയിലേയ്ക്കുള്ള സാമിപ്യം അനുവദിക്കുന്ന വാതിലിന്റെ (യോഹ:10:7) പ്രതീകമാണ് വിരി. ഈ വിശുദ്ധ വാതിലിലൂടെയാണ് സ്വര്‍ഗ്ഗീയ രഹസ്യങ്ങള്‍ നമുക്ക് വെളിപ്പെടുക.
ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.