"Give us this day our daily bread:
അന്നന്നുളള അപ്പം ഇന്നും ഞങ്ങൾക്ക് തരേണമേ":
ക്രിസ്തു പഠിപ്പിച്ച മാതൃകാ-പ്രാർത്ഥനയിലെ ഒരു സുപ്രധാന ഭാഗമാണ്.
ഗ്രീക്കിൽ രണ്ടു വാക്കുകൾ ചേർന്ന ഒരു വാക്ക്: എപി + ഉസിയോസ് = എപിഉസിയോസ്. ക്രൈസ്തവ വേദത്തിലോ, മറ്റു ഗ്രീക്ക് സാഹിത്യാദി രചനകളിൽ എവിടെയുമോ ഈ വാക്ക് (HAPAX) കടന്നു വരുന്നില്ല എന്ന ഗൗരകരമായ സവിശേഷതയുണ്ട്.
എപി = മുകളിൽ, ഉയർന്ന എന്ന അർത്ഥത്തിൽ ഗ്രീക്ക് ഭാഷയിലെ ഒരു ഉപസർഗ്ഗമാണ്.
ഉസിയ = സത്ത്, സത്ത, സാരാംശം.
(വചനമായ ദൈവത്തിന്റെ "ഉസിയ" ആണ് ക്രിസ്തു എന്ന് ഈ പദത്തെ അർത്ഥമാക്കുന്നു).
എപിഉസിയോസ് (EPIOUSIOS) = ഉയർന്ന സാരാംശമായത് എന്നോ മറ്റോ പദാനുപദ മലയാള വിവർത്തനം പറയേണ്ടി വരും.
മറ്റെങ്ങും തന്നെ കാണുവാനാകാത്ത ഈ അതിദുരൂഹ പദപ്രയോഗം മറ്റു ഭാഷകളിലേക്ക് തർജ്ജമ എളുപ്പമല്ല. മലയാളത്തിൽ ആഹാരം / അപ്പം എന്ന് വിവർത്തനം ചെയ്യുന്നു. "അപ്പം" കൂടുതൽ യോഗ്യം; ആഹാരം എന്നതല്ല ഈ വാക്കിന്റെ അന്തർലീനമായി കിടക്കുന്ന അർത്ഥം.
ലത്തീൻ ഭാഷയിൽ (Vulgate, St.Jerome 382 AD), supersubstantialis (super-substantial) എന്ന് വിവർത്തനം ചെയ്യുന്നു. പല പരീക്ഷണങ്ങൾക്ക് ശേഷം, പൊതുവെ സ്വീകാര്യമായ വ്യാഖ്യാനം ഇതത്രെ.
"ഞാൻ സ്വർഗ്ഗത്തിൽ നിന്ന് വന്ന ജീവനുള്ള അപ്പമാകുന്നു; അത്, എന്റെ ശരീരമാകുന്നു. നിങ്ങളുടെ പിതാക്കന്മാർ മരുഭൂമിയിൽ മന്ന ഭക്ഷിച്ചിട്ടും മരിച്ചുപോയി. എന്റെ മാംസം തിന്നുന്നവർ എന്നാളും ജീവിക്കും." എന്ന് ക്രിസ്തു പറഞ്ഞതുകൂടി ഇവിടെ ചേർത്ത് വയ്‌ക്കേണ്ടതുണ്ട്.
ഈ ഭൂമിയിലെ ക്രൈസ്തവ യാത്രയിലാണ് അഭൗമിക ഭക്ഷണത്തിന്റെ പ്രസക്തി. മിസ്രേമിലെ അടിമ- പ്രവാസ- യഹൂദർക്ക് മന്ന കിട്ടിയിരുന്നില്ല. അവരുടെ 40 വർഷത്തെ (ഒരു തലമുറ) മരുഭൂയാത്രയിൽ ദിവസേന അത് കിട്ടി. ആറ് ലക്ഷം പുരുഷന്മാർ മാത്രം എന്നാണു കണക്ക്.
വാഗ്ദത്ത ഭൂമിയിൽ കടക്കുമ്പോൾ മന്ന അവസാനിക്കുന്നു. ആകാശത്തു നിന്ന് അപ്പം പൊഴിയുമ്പോൾ (കുരുമുളകു പോലെ ചെറിയ വെളുത്ത മണികൾ) ഇതെന്ത്? - മാന്ഹോ? - എന്ന് യഹൂദർ എബ്രായ ഭാഷയിൽ പരസ്പ്പരം ചോദിച്ചു. മാന്ഹോ - മന്ന ആയി രൂപാന്തരപ്പെട്ടു.
വചനം പൊക്കിപ്പിടിച്ചു “അവനവനു ആവശ്യമുള്ള അന്നന്നത്തെ സഭകൾ” തട്ടിക്കൂട്ടുമ്പോൾ ഓർക്കുന്നത് നല്ലതാണ്. പല പ്രയോഗങ്ങൾക്കും, വാക്കുകൾക്കും, നാടൻ ശൈലികൾക്കും, പഴഞ്ചൊല്ലുകൾക്കും ഭാഷ മാറുമ്പോൾ തത്തുല്യ പദങ്ങൾ / പ്രയോഗങ്ങൾ ആ സംസ്കൃതിയിൽ ലഭ്യമാവുകയില്ല. വിശേഷിച്ച്, അരാമൈക്, കോയിനെ ഗ്രീക്ക് പോലുള്ള അതി പ്രാചീന ഭാഷകളുടെ കാര്യത്തിൽ.
"വീണ്ടും ചങ്കരൻ തെങ്ങേല്" എന്ന് ഒരു പ്രയോഗം ബൈബിളിൽ ഉണ്ടെങ്കിൽ, 'ഏതോ ചങ്കരൻ തെങ്ങിൽ കയറുന്ന കാര്യം കർത്താവ് പറഞ്ഞു; ക്രിസ്ത്യാനി രക്ഷപ്രാപിക്കാൻ തെങ്ങിൽ കയറണം' എന്ന് വ്യാഖ്യാനിച്ചാൽ എന്ത് ചെയ്യും?
"സ്ത്രീയെ, എനിക്കും നിനക്കും എന്ത്?", “അത് വരെ അവൻ അവളെ പരിഗ്രഹിച്ചില്ല", "ഓർമ്മക്കായി ചെയ്യുവിൻ", തുടങ്ങിയ പ്രയോഗങ്ങൾ എടുത്തു വച്ചാണ് വചന വിദ്വാന്മാർ പാഷാണ്ഡ “സഭകൾ” പടച്ച് പണമുണ്ടാക്കുന്നത്. അരാമയ്ക്കിൽ പറഞ്ഞത് ഗ്രീക്കിലേക്ക് മാറുമ്പോൾ തന്നെ ക്രിയാപദങ്ങളുടെ കാലഭേദം സംഭവിക്കുന്നത് വിരളമല്ല. YODAAT എന്ന അരാമയ്ക് പദം മറിയാം ഗബ്രിയേലിനോട് പറയുന്നതിൽ, തന്റെ നിത്യകന്യകാത്വത്തെ ധ്വനിപ്പിക്കുന്നു വിവാഹം കഴിയുന്നതിനു മുമ്പുള്ള അവസ്ഥയിൽ ഒതുങ്ങുന്നില്ല അത്.
മലയാളത്തിലോ ഇംഗ്ലീഷിലോ ആരെങ്കിലും എഴുതിയ പദങ്ങളുടെ മാത്രം പിന്നാലെ പോകുന്നവർ "വിഡ്ഢികളുടെ സ്വർഗ്ഗത്തിൽ" എന്ന മലയാള പ്രയോഗം അന്വർത്ഥമാകുന്നു.