നാം ദൈവത്തിന്റെ മക്കളാണെന്ന് അവകാശപ്പെടാറുണ്ട്. എന്നാൽ ദൈവം നമ്മെ നോക്കി നീ എന്റെ മകനാണ്, മകളാണ് എന്ന് സാക്ഷിക്കുമോ? യേശുവിനെ നോക്കി യേശുവിന്റെ സ്നാനസമയത്ത് സ്വർഗ്ഗം വിളിച്ച് പറഞ്ഞു.
"ഇവൻ എന്റെ പ്രിയപുത്രൻ; ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു". മത്തായി 3:17.
മറുരൂപമലയിലും സ്വർഗ്ഗം വിളിച്ചു പറഞ്ഞു.
"ഇവൻ എന്റെ പ്രിയപുത്രൻ, ഇവന്നു ചെവികൊടുപ്പിൻ". ലൂക്കോസ് 9:35.
യഹോവയായ ദൈവം യിസ്രായേൽജനത്തെ "എന്റെ ജനം"എന്ന് വിളിച്ചു. യഹോവയുടെ വാഗ്ദത്തങ്ങൾ അവർ ഏറ്റുവാങ്ങി. എന്നാൽ പാപം ചെയ്ത് അവർ ദൈവത്തിൽ നിന്നും അകന്നു. മോശെ സീനായ് പർവ്വതത്തിൽ പോയി തിരിച്ച് വരുവാൻ വൈകിയപ്പോൾ അവർ അഹരോനോട് അവരുടെ മുമ്പിൽ നടക്കേണ്ടതിന് ഒരു ദൈവത്തെ ഉണ്ടാക്കി തരിക എന്നു പറഞ്ഞു. അഹരോൻ അവരുടെ കാതിലെ പൊൻകുണുക്കുകൾ സംഭരിച്ച് ഒരു കാളക്കുട്ടിയെ ഉണ്ടാക്കി അതിന്റെ മുമ്പിൽ അത് ദൈവമാണെന്ന് പറഞ്ഞ് ആരാധിച്ചു. അപ്പോൾ "എന്റെ ജനം" എന്നതിനു പകരം യഹോവ മോശെയോട് അവരെ "നിന്റെ ജനം" എന്ന് സംബോധന ചെയ്ത് ഇപ്രകാരം പറഞ്ഞു.
"അപ്പോൾ യഹോവ മോശെയോടു: നീ ഇറങ്ങിച്ചെല്ലുക; നീ മിസ്രയീം ദേശത്തുനിന്നു കൊണ്ടുവന്ന നിന്റെ ജനം തങ്ങളെ തന്നേ വഷളാക്കിയിരിക്കുന്നു". പുറപ്പാട് 32:7.
അതിപരിശുദ്ധനായ ദൈവത്തെ പുല്ല് തിന്നുന്ന കാളയ്ക്ക് സമനായി മനുഷ്യൻ തീർത്തു.
ദൈവമക്കൾ ദൈവമാരാണെന്ന് അറിയുന്നവരാണ്. ദൈവകല്പനകൾ പ്രമാണിക്കുന്നവരാണ്. ദൈവത്തെ പൂർണ്ണ ഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണ മനസ്സോടും പൂർണ്ണ ശക്തിയോടും ആരാധിക്കുന്നവരാണ്. അവരെ നോക്കി ദൈവം വിളിക്കും "എന്റെ ജനം" എന്ന്.
"എന്റെ ജനം സമാധാനനിവാസത്തിലും നിർഭയവസതികളിലും സ്വൈരമുള്ള വിശ്രാമസ്ഥലങ്ങളിലും പാർക്കും". യശയ്യാ 32:18.
ദൈവജനത്തിന് മൂന്ന് അനുഗ്രഹങ്ങൾ ദൈവം നൽകുന്നു.
1) സമാധാനനിവാസം.
2) നിർഭയവസതി.
3) സ്വൈരമുള്ള വിശ്രാമം.
ദൈവത്തിന്റെ ജനം ദൈവവിശ്വാസത്തിലും
ദൈവാശ്രയത്തിലും വളരുന്നു. അപ്പോൾ ജീവിതത്തിലെ കൂരിരുൾ താഴ്വരകൾ അവരെ ഭയപ്പെടുത്തുകയില്ല. കാരണം യഹോവ തൻ്റെ ജനത്തിന്റെ കൂടെ എപ്പോഴും വസിച്ചുകൊണ്ട് അവരോട് പറയും. "ഭയപ്പെടേണ്ട ഞാൻ നിന്റെ കൂടെയുണ്ട്".
ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.