വൃക്ഷങ്ങളുടെ മറവിൽ ഒളിച്ചിരുന്നുകൊണ്ട് ആദം ഹൗവ്വമാർ ഇലകൾക്കിടയിലെ വിടവിലൂടെ ദൈവത്തെ നോക്കികൊണ്ടിരുന്നു - വിലക്കപ്പെട്ട കനി തിന്ന ഞങ്ങൾക്ക് ദൈവത്തെ കാണാം, പക്ഷേ കല്പന തന്ന ദൈവത്തിനു ഞങ്ങളെ കാണാൻ കഴിയില്ല എന്ന ഭാവേന ദൈവിക കല്പന ലംഘിച്ച് ഒളിച്ചോടാൻ ശ്രമിക്കുന്ന ഒരുവന്റെ മാനസിക നിലയാണ് ഇവിടെ ദൃശ്യമാകുന്നത്.
അത്തിയില കൂട്ടിത്തുന്നി അരയാടയുണ്ടാക്കി പാപത്തിന്റെ ശിക്ഷയെ മറികടക്കാനുള്ള പ്രഥമ മനുഷ്യരുടെ പ്രയത്നം അതിന്റെ തെളിവായിരുന്നു. അത്തിയില കൊണ്ട് പാപത്തെയും മരത്തിന്റെ മറവു കൊണ്ട് ദൈവത്തെയും മറയ്ക്കാം എന്ന ചിന്ത ബാലിശമാണ്. ആദമേ... നീ എവിടെ? - എന്ന അന്വേഷണം പാപം ചെയ്തു മരത്തിന്റെ മറവിൽ മറഞ്ഞിരിക്കുന്ന മനുഷ്യരെ കണ്ടുപിടിക്കുവാൻ കഴിയാതെ വിഷമിക്കുന്ന ദൈവത്തിന്റെ നിസ്സഹായത അല്ല വെളിപ്പെടുത്തുന്നത്. അഗ്നിജ്വാലക്കൊത്ത കണ്ണുള്ള മഹാദൈവത്തിന്റെ നിരീക്ഷണങ്ങൾക്ക് മറവായിരിക്കുന്നതൊന്നുമില്ല. പാമ്പിന്റെ പ്രവേശനം മുതൽ ഇങ്ങോട്ട് സംഭവിച്ചതെല്ലാം ദൈവം അറിഞ്ഞിട്ടുണ്ട്...... പിന്നെ എന്ത് കൊണ്ട് "നീ എവിടെ" എന്ന ചോദ്യം ദൈവം ചോദിച്ചു? അത് കേവലം നിസ്സഹായതയിൽ നിന്നും രൂപപ്പെട്ട ചോദ്യമായിരുന്നില്ല. നിസ്സഹായത, കഴിവില്ലായ്മ, ആശയക്കുഴപ്പങ്ങൾ, അസാധ്യത ഇങ്ങനെയുള്ളതൊന്നും ദൈവത്വത്തിൽ നിലനിൽക്കുന്നില്ല. നീ എവിടെയായിരുന്നു.... എന്നാൽ ഇപ്പോൾ നീ എവിടെ? ദൈവസാനിധ്യത്തിൽ ആയിരുന്ന നീ ഇപ്പോൾ എവിടെ എത്തി നില്ക്കുന്നു? നിന്റെ നില ഇപ്പോൾ എന്ത്... ഇതൊക്കെയാണ് ആ ചോദ്യത്തിന്റെ വിശാല അർഥങ്ങൾ. ദൈവം കാണാതെ ചെയ്ത കല്പനാ ലംഘനങ്ങളെ ന്യായീകരിച്ച് വൃക്ഷങ്ങളുടെ മറവിൽ മറഞ്ഞിരുന്നു തുടരാം എന്നതാണ് ഭാവമെങ്കിൽ മടങ്ങി വരാൻ മനസില്ലാ എന്ന് നാം മൌനമായി പ്രഖ്യാപിക്കുകയാണ് ചെയ്യുന്നത്. പാപക്കനിയിലേക്കു കരം നീട്ടിയപ്പോൾ ഇത്തരമൊരു ദൈവ ഭയമുണ്ടായിരുന്നു എങ്കിൽ മരത്തിന്റെ മറവിൽ ഒളിച്ചിരിക്കാൻ കാരണമായ "ഭയം" ഒഴിവാക്കാമായിരുന്നു. ദൈവത്തിങ്കൽ നിന്നും മറഞ്ഞിരിക്കുവാൻ നാം രൂപപ്പെടുത്തുന്ന എല്ലാ സംവ്വിധാനങ്ങളും താൽക്കാലികം മാത്രമാണ്. പ്രഥമ മനുഷ്യർക്ക് അക്കാലത്ത് ലഭ്യമായിരുന്നത് വൃക്ഷങ്ങളുടെ മറവായിരുന്നു എങ്കിൽ ഈ തലമുറയിൽ ദൈവത്തിൽ നിന്നും മറഞ്ഞിരിക്കാൻ അത്തിയിലയുടെ നവപതിപ്പുകൾ ധാരാളം രൂപപ്പെടുത്തിയിട്ടുണ്ട് ഇന്നിന്റെ മനുഷ്യൻ. ദൈവം കാണാതെ മറഞ്ഞിരിക്കാൻ പാകത്തിൽ പല നൂതന സംവിധാനങ്ങളും നാം മെനഞ്ഞുണ്ടാക്കി. പക്ഷേ നക്ഷത്രങ്ങളുടെ ഇടയിൽ കൂടുവെച്ചാലും അവിടെയും അവന്റെ ഇരിപ്പു കാണാൻ കഴിയുന്ന കണ്ണുള്ളവന്റെ മുൻപിൽ നാം സൃഷ്ടിച്ചെടുക്കുന്ന സകല സംവ്വിധാനങ്ങളും പൊളിയും എന്നതിന് തർക്കമില്ല. അതിനാൽ നാം മറഞ്ഞിരിക്കുന്ന വർത്തമാനകാല വൃക്ഷമറവുകൾ താൽക്കാലികം മാത്രം.