തന്‍റെ കഷ്ടാനുഭവത്താലും താഴ്മയാലും നമ്മെ രക്ഷിച്ചവനായ യേശുമശിഹായ്ക്ക് സ്തുതി.
കർത്താവിൽ പ്രിയ സഹോദരങ്ങളെ,
ഇന്ന് നമ്മുടെ കർത്താവായ യേശുമശിഹായുടെ പീഡാനുഭവത്തിന്‍റെ ഒന്നാം ദിവസമായ തിങ്കൾ. വിശുദ്ധ വാരം (Holy Week), ഹാശാ ആഴ്ച അഥവാ കഷ്ടാനുഭവ ആഴ്ച, പാഷൻ വീക്ക് തുടങ്ങിയ പേരുകളിലും ഓശാന മുതൽ ഉയിർപ്പ് വരെയുള്ള ആഴ്ചയെ നാം വിശേഷിപ്പിക്കാറുണ്ട്. പെസഹാ വ്യാഴാഴ്ചയും ദുഃഖ ശനിയാഴ്ചയും വിശുദ്ധ കുർബാന അനുഷ്ഠിക്കുന്നുണ്ട് എന്നതൊഴിച്ചാൽ ബാക്കി സമയമെല്ലാം വേദവായനകളും പ്രാർത്ഥനകളും ധ്യാനഗീതങ്ങളും മാത്രമാണ് ആരാധനയ്ക്കായി ക്രമീകരിച്ചിരിക്കുന്നത്. ഇവയിലെല്ലാം സ്ഫുരിക്കുന്ന പ്രമുഖമായ ധ്യാനവിഷയം എന്താണെന്ന് ചോദിച്ചാൽ, എല്ലാവരും ശരിയായ ഉത്തരം പറയും: കുരിശ് (സ്ലീബാ). Cross of Christ. എന്നാൽ ആ കുരിശിനു പുറകിൽ അതിന് കാരണമായ മറ്റൊന്നുണ്ട്. അതാണ് പൗലോസ് അപ്പോസ്തോലനും മറ്റും എടുത്തു പറയുന്ന ദൈവത്തിന്‍റെ താഴ്മ. The Humility of God. ക്രിസ്തുവിൽ വെളിപ്പെടുത്തിയ ദൈവത്തിന്‍റെ വിനയം. ക്രിസ്തീയ വിശ്വാസത്തിലല്ലാതെ മറ്റൊരു മതപാരമ്പര്യത്തിലും ദൈവം താഴ്മയുള്ളവൻ ആണെന്ന് പറയുന്നില്ല. വിനീതനും മനുഷ്യരെ സ്നേഹിക്കുന്നവനുമായ പിതാവാം ദൈവം എന്ന വിശേഷണം പല പ്രാർത്ഥനകളിലും കാണാം.
മനുഷ്യസ്നേഹത്താൽ പ്രേരിതമായ ഈ താഴ്മയാണ് ക്രിസ്തുവിന്‍റെ മനുഷ്യാവതാ ത്തിൽ നാം കാണുന്നത്. പൗലോസ് ശ്ലീഹാ ഫിലിപ്പിയർക്ക് എഴുതിയ ലേഖനം രണ്ടാം അധ്യായം 5-8 വരെയുള്ള വാക്യങ്ങൾ ഇങ്ങനെയാണ്: "ക്രിസ്തുയേശുവിലുള്ള ഭാവം തന്നെ നിങ്ങളിലും ഉണ്ടായിരിക്കട്ടെ. അവൻ ദൈവരൂപത്തിലിരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെപ്പിടിച്ചുകൊള്ളേണം എന്നു വിചാരിക്കാതെ, ദാസരൂപമെടുത്ത് മനുഷ്യസാദൃശ്യത്തിലായി തന്നെത്താൻ ഒഴിച്ച് വേഷത്തിൽ മനുഷ്യനായി വിളങ്ങി. തന്നെത്താൻ താഴ്ത്തി, മരണത്തോളം ക്രൂശിലെ മരണത്തോളം തന്നെ അനുസരണം ഉള്ളവനായിത്തീർന്നു." ഈ സ്വയം വെറുമയാക്കല്‍ (self emptying) ദൈവത്തിന്‍റെ സ്വഭാവം തന്നെയാണെന്ന് വീണ്ടും വീണ്ടും നമ്മുടെ ക്രിസ്തീയ പാരമ്പര്യം പഠിപ്പിക്കുന്നുണ്ട്.
മെസാവൊ ആബേ എന്ന ജാപ്പനീസ് ബുദ്ധമത പണ്ഡിതൻ ഒരിക്കൽ എഴുതി: "ദൈവത്തിന്‍റെ സ്വയം ശൂന്യമാക്കൽ (self emptying) ക്രിസ്തീയ വിശ്വാസത്തിന്‍റെ ആണിക്കല്ലാണ്. ഒരിക്കലായി നടന്ന ഒറ്റപ്പെട്ട ഒരു കാര്യമല്ല അത്. ദൈവത്തിന്‍റെ കാതലായ സ്വഭാവം തന്നെ ഈ ആത്മ ശൂന്യവൽക്കരണമാണ്". നമുക്ക് ക്രിസ്ത്യാനികൾക്ക് അദ്ദേഹത്തിന്‍റെ വാക്കുകൾ മനസ്സിലാക്കുവാൻ പ്രയാസമായിരിക്കും. ബുദ്ധമത പാരമ്പര്യത്തിലെ ശൂന്യതാ സങ്കല്പം പരിചയമുള്ളതുകൊണ്ടാണ് ഒരുപക്ഷേ അദ്ദേഹം അങ്ങനെ പറഞ്ഞത്. എന്നാൽ പൗരസ്ത്യ സഭാപിതാക്കന്മാരായ ചിലരുടെ ആഴമായ ദർശനങ്ങൾ ഇതിനോട് സാമ്യമുള്ളതാണ്. നിത്യം ചലനാത്മകമായ ഒരു ദൈവ സങ്കല്പത്തിൽ ദൈവം നമുക്കുവേണ്ടി ക്രിസ്തുവിലൂടെ അനുഭവിക്കുന്ന വേദനയും സ്വയം ഇല്ലാതാക്കലും നിത്യമായി തുടരുന്നുണ്ട്. ദൈവ സ്വഭാവം തന്നെയാണ് ഇത്. ഹാശാ ആഴ്ചയിലെ യാമപ്രാർത്ഥനകളുടെ തുടക്കത്തിലും ഒടുക്കത്തിലും ഓരോ പ്രത്യേക കൗമാ നാം ചൊല്ലുന്നുണ്ട്. ഓരോ യാമത്തിനും അതിന്‍റേതായ കൗമ്മാ ഉണ്ട്. പക്ഷേ, ഏത് ദിവസമാണെങ്കിലും ഏത് യാമമാണെങ്കിലും ആ കൗമ്മാ ചൊല്ലുന്നതിന് മുമ്പ് എപ്പോഴും ചൊല്ലണമെന്ന് സുറിയാനി പിതാക്കന്മാർ നിഷ്കർഷിക്കുന്ന ഒരു വരിയുണ്ട്. "ഞങ്ങൾക്കു വേണ്ടിയുള്ള നിന്‍റെ താഴാഴ്മ വാഴ്ത്തപ്പെട്ടതാകുന്നു". ക്രിസ്തീയ പാരമ്പര്യത്തിൽ ക്രിസ്തുവിനെ രാജാവും പുരോഹിതനും പ്രവാചകനുമായി വിശേഷിപ്പിക്കാറുണ്ട്. എന്നാല്‍ കർത്താവ് ഈ വിശേഷണമൊന്നും സ്വയം ഏറ്റെടുത്തില്ല എന്ന് നാം ഓര്‍ക്കണം. തനിക്ക് ഇഷ്ടപ്പെട്ട ഒരു വിശേഷണം 'മനുഷ്യപുത്രൻ' എന്നതായിരുന്നു. മറ്റൊന്ന് 'നല്ല ഇടയൻ.' "ഞാൻ നല്ല ഇടയൻ ആകുന്നു. നല്ല ഇടയൻ ആടുകൾക്കുവേണ്ടി തന്‍റെ ജീവനെ കൊടുക്കുന്നു". ആത്മത്യാഗമാണ് അന്തിമമായ താഴ്മ. അത് സ്നേഹത്തിന്‍റെ ഏറ്റവും വലിയ ആവിഷ്കാരമാണ്. അതുകൊണ്ടാണ് കർത്താവ് പറഞ്ഞത്, "തന്‍റെ സ്നേഹിതനുവേണ്ടി ജീവനെ കൊടുക്കുന്നതിലും വലുതായ സ്നേഹമില്ല" എന്ന്. തന്‍റെ വെന്‍റിലേറ്റർ എടുത്ത് ഒരു ചെറുപ്പക്കാരന് നൽകി സ്വയം മരണത്തിലേക്ക് വഴുതിവീണ ഒരു വൈദികന്‍റെ കഥ കഴിഞ്ഞ കൊറോണ കാലത്ത് നാം കേട്ടു. ഹിറ്റ്ലറുടെ കോൺസൻട്രേഷൻ ക്യാമ്പിലെ മാക്സിമില്യൻ കോൾബെ എന്ന ഒരു വൈദികന്‍റെ കഥയും പ്രശസ്തമാണ്. തനിക്ക് ഒരു പരിചയവുമില്ലാത്ത ഒരു തടവുകാരനെ വെടിവെക്കാൻ കൊണ്ടുപോയപ്പോൾ അദ്ദേഹം പറഞ്ഞു, "ഞാൻ ചെറുപ്പമാണ്. അയാൾക്ക് കുടുംബം ഉണ്ടാകാം. അയാൾക്ക് പകരം ഞാൻ വെടിയേറ്റുകൊള്ളാം" എന്ന്. അങ്ങനെ പറഞ്ഞ് മരിച്ച ആ പുരോഹിതന്‍റെ കഥയും വളരെ അറിയപ്പെട്ടതാണ്.
വിശുദ്ധ കുർബാന പരസ്യമായി ആരംഭിക്കുന്നതിന് മുമ്പുള്ള തൂയോബോ (ഒരുക്ക) ശുശ്രൂഷയിൽ പട്ടക്കാരൻ അപ്പം എടുത്ത് പീലാസയിൽ വയ്ക്കുമ്പോൾ പ്രാർത്ഥിക്കുന്നത് യെശയ്യാ പ്രവാചകനെ ഉദ്ധരിച്ചുകൊണ്ടാണ്. "കുഞ്ഞാടിനെപ്പോലെ കൊലയ്ക്കായി അവൻ ആനയിക്കപ്പെട്ടു. രോമം കത്രിക്കുന്നവന്‍റെ മുമ്പിൽ പെണ്ണാടുപോലെ അവൻ മിണ്ടാതിരുന്നു. തന്‍റെ താഴ്മ കൊണ്ട് അവന്‍ വായ് തുറന്നില്ല" (53:7). അതിഗാഢമായ മൗനമാണ് സ്നേഹാർദ്രമായ താഴ്മയുടെ ഫലം. നമുക്കുവേണ്ടി യാതൊരു സ്വാർത്ഥതയുമില്ലാതെ കഷ്ടത അനുഭവിക്കുന്നവർ മിക്കവാറും നിശബ്ദരായിരിക്കും. നാം തന്നെ ഒന്നു തിരിഞ്ഞു നോക്കിയാൽ മതി.നമ്മുടെ മിക്ക അമ്മമാരും നമുക്കായി അനുഭവിച്ച കഷ്ടതയുടെയും വേദനയുടെയും ദുഃഖത്തിന്‍റെയും ചെറിയ ഒരു അംശം പോലും നാം തിരിച്ചറിഞ്ഞിട്ടില്ല. തങ്ങളുടെ വേദനകളെ ആഴമായ മൗനത്തിന്‍റെ തിരശ്ശീലയിട്ട് അവർ മൂടിയിട്ടു; നമുക്കുവേണ്ടി, നമ്മുടെ ജീവനുവേണ്ടി. ദൈവം നമുക്കുവേണ്ടി തന്‍റെ സൃഷ്ടിക്കുവേണ്ടി, താഴ്മയോടെ തേങ്ങുകയും പീഡകര്‍ക്ക് മുമ്പിൽ കുഞ്ഞാടിനെപ്പോലെ മൗനമായി ഇരിക്കുകയും ചെയ്യുന്നു. ഇതാണ് ഈ ആഴ്ച യിൽ നമ്മുടെ ധ്യാന വിഷയം. ദൈവത്തിന്‍റെ താഴ്മയും ദൈവത്തിന്‍റെ മൗനവും. തന്‍റെ താഴ്മയാലും മൗനത്താലും നമ്മെ രക്ഷിക്കുകയും സൗഖ്യമാക്കുകയും ചെയ്യുന്ന കര്‍ത്താവിനെ നമുക്ക് സ്തുതിക്കാം. ദൈവത്തിന്‍റെ പരിശുദ്ധാത്മാവ് നമ്മെ പ്രകാശിപ്പിക്കുകയും വഴിനടത്തുകയും ചെയ്യട്ടെ.
മത്തായി 26:2 “രണ്ടു ദിവസം കഴിഞ്ഞിട്ടു പെസഹ ആകുന്നു എന്നു നിങ്ങൾ അറിയുന്നുവല്ലോ; അന്നു മനുഷ്യപുത്രനെ ക്രൂശിപ്പാൻ ഏല്പിക്കും” എന്നു പറഞ്ഞു.
ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.