ഒരു വൈദികൻ കൃത്യസമയം പാലിച്ചാൽ അത് സർവ്വസജ്ജമായ വാച്ചുള്ളതുകൊണ്ട് സംഭവിച്ചുവെന്നും സമയം അല്പം താമസിച്ചാൽ അത് ജനങ്ങളെ ബുദ്ധിമുട്ടിക്കാനുള്ള പണിയാണെന്നും പറയുന്നു. നീളൻ പ്രസംഗങ്ങൾ ജനങ്ങളെ ബോറടിപ്പിക്കുന്നു. ചെറുപ്രസംഗം തയ്യാറെടുപ്പിന്റെ അഭാവം വെളിപ്പെടുത്തുന്നു.
ഒരു കാർ സ്വന്തമായുള്ള അച്ചൻ ആഡംബര പ്രിയനും സ്വന്തമായി വാഹനം ഇല്ലാത്തച്ഛൻ പിശുക്കനുമാണ്. ഭവനസന്ദർശനം നടത്തുന്ന അച്ചൻ സഞ്ചാരപ്രിയനാണ്; മടിയന്മാർ ഭവനസന്ദർശനം ഒഴിവാക്കുന്നു.
പള്ളിയിൽ സംഭാവനക്കാര്യം പറഞ്ഞാൽ പിരിവുകാരൻ; അല്ലെങ്കിൽ ഇടവകയുടെ വികസനത്തിന് എതിരുനിൽക്കുന്ന പിന്തിരിപ്പൻ. നീണ്ട കുമ്പസാരം ശരിയല്ല; ചുരുങ്ങിയ കുമ്പസാരം വിശ്വാസിയുടെ അനുതാപത്തിനുള്ള അവസര നിഷേധമാണ്.
മുതിർന്നവരോട് പ്രിയം കാണിക്കുന്ന വൈദികൻ പഴഞ്ചനും യുവാക്കളുടെ സുഹൃത്തായ വൈദികൻ അടിച്ചുപൊളിക്കാരനുമാണ്. വൈദികൻ ചെറുപ്പക്കാരനാണെങ്കിൽ അപക്വമതിയും 'ചുള്ളൻ' പയ്യനുമാണ്; പ്രായമായ വൈദികനാണെങ്കിൽ ഇനി Clergy Home-ൽ വിശ്രമിക്കുന്നതാണ് നല്ലത്.
'ഫെയ്‌സ്ബുക്കിൽ' അംഗമായാൽ ''അച്ചന്മാർക്ക് ഇതൊക്കെവേണോ' എന്ന പരാതി; അല്ലെങ്കിൽ അച്ചൻ 'അപ്‌ഡേറ്റ്ഡ്' അല്ല എന്ന പരിഭവം. 'ഈ അച്ചനെക്കാൾ മെച്ചമായ എത്രയോ മനുഷ്യരുണ്ട്' എന്ന ഡയലോഗ് അച്ചന്റെ മരണശേഷം 'നികത്താനാകാത്ത വിടവ്' ആയി മാറുന്നു.
ഈ വിധമുള്ള കമന്റുകൾ പുഞ്ചിരിയോടെ നേരിടാനും എല്ലാവരോടും ക്ഷമിച്ച് അവരെ സ്‌നേഹിക്കുവാനും ഒരു നല്ല വൈദികനു കഴിയും.
വൈദികർ പലപ്പോഴും അന്ധമായ വിമർശനത്തിന് പാത്രമാകുന്നു. നിഷ്പാദുകരായി നടന്ന് വീടുവീടാന്തരം കയറിയിറങ്ങി വചനം പങ്കുവച്ച വല്യച്ചന്മാരുടെ വചനജീവിത തീക്ഷ്ണത ''4ജി അച്ചന്മാർക്കില്ല'' എന്നതാണ് മുഖ്യമായ ഒരു പരാതി.
പരാതികൾക്കൊപ്പം കാലത്തിന്റെ മാറ്റവും സാംസ്‌കാരിക പരിണാമങ്ങളും നാം ചേർത്തുവായിക്കണം. കൂട്ടുകുടുംബത്തിന്റെ സ്‌നേഹോഷ്മളതയിൽ പൊട്ടിവിടർന്ന ദൈവവിളികളും, ഫ്ലാറ്റ് സംസ്‌കാരത്തിന്റെ തുരുത്തുകളിൽ നിന്നും വരുന്ന ദൈവവിളികളും തീർച്ചയായും ഒരുപോലെയാകില്ല.
പൗരോഹിത്യ വിമർശനം ചിലർക്ക് ഒരു കലാപരിപാടി പോലെയാണ്. ''വിളി''യ്ക്കു ഏൽക്കേണ്ടിവരുന്ന ''വെല്ലുവിളികൾ'' വലുതാണെങ്കിലും വൈദികർക്ക് വേണ്ടി വിശ്വാസികൾ പൊഴിക്കുന്ന പ്രാർഥനയുടെ അശ്രുബിന്ധുക്കൾ വൈദികർക്ക് ആത്മധൈര്യം നൽകുന്നു. തിരിച്ചറിയപ്പെടാതെയും അംഗീകരിക്കപ്പെടാതെയും പോകുന്ന പൗരോഹിത്യ നന്മകൾ എല്ലാവരുടെയും നന്മയ്ക്കായി ദൈവമുമ്പിൽ നിരന്തരം പ്രാർഥനയായി ഉയരുന്നു.
മനുഷ്യത്വത്തിലേയ്ക്കുള്ള ദൈവവിളി, ക്രിസ്തീയ ജീവിതത്തിലേയ്ക്കും ശുശ്രൂഷാ പൗരോഹിത്യത്തിലേയ്ക്ക് അല്ലെങ്കിൽ രാജകീയ പൗരോഹിത്യത്തിലേയ്ക്കും നീട്ടപ്പെടുന്നു. കുടുംബ, സന്യാസ, ഏകാന്ത ജീവിതങ്ങളുടെ അന്തസത്ത മനസ്സിലാക്കിക്കൊണ്ടുതന്നെ പൗരോഹിത്യ ജീവിതം തിരഞ്ഞെടുക്കുമ്പോൾ വൈദിക ജീവിതത്തിലേക്കുള്ള ദൈവവിളിയുടെ മഹനീയത വർദ്ധിക്കുന്നു.
ദൈവം തനിക്കിഷ്ടമുള്ളവരെയാണ്. വിളിച്ചത് (മർ 3/13). ലഭിച്ച വിളിക്ക് യോഗ്യമായ ജീവിതം നയിക്കണം (എഫേ. 4/1). വചനം മയപ്പെടുത്താതെയും മായം കലർത്താതെയും ദൈവജനത്തിന് നൽകണം. മൺപാത്രത്തിലെ നിധിയായ ദൈവവിളി ദൈവത്തിന്റെ അമൂല്യ സമ്മാനം തന്നെയാണ്. ഭൂമിയിൽ തന്റെ സ്ഥാപനപതിയ്ക്ക് ദൈവം നൽകുന്ന ശുശ്രൂഷ അധികാരമാണ് പൗരോഹിത്യം.
ഉള്ളതിൽനിന്നും കൊടുക്കുന്നതിനേക്കാൾ ശ്രേഷ്ഠം, ഉള്ളം കൊടുക്കുന്നതാണ്. ആറ്റുനോറ്റതും ഓമനിച്ചതും ദൈവത്തിന് സമർപ്പിക്കുമ്പോൾ പൗരോഹിത്യം പതിന്മടങ്ങ് ശോഭയോടെ വിളങ്ങും. രണ്ടായിരം വർഷങ്ങൾക്കിപ്പുറം പരിശുദ്ധ സഭ പുരോഹിതരിലൂടെ ക്രിസ്തുവിനെ അനുഭവിക്കുന്നു. തിരുസഭയിൽ അർപ്പിക്കപ്പെടുന്ന ദിവ്യബലിയിലൂടെ പിതാവിന്റെ നിരന്തര പ്രീതിയ്ക്ക് പാത്രമായി ജീവിക്കാം. സ്വർഗ്ഗീയ തീർത്ഥയാത്രയിലെ പഥികരായി നിത്യപുരോഹിതനായ ക്രിസ്തുവിന്റെ പിന്നിൽ നമുക്ക് അണിചേരാം.