ദുഃഖവെള്ളിയാഴ്ചയിലെ ചൊറുക്ക /കയ്പ്പുനീർ തയാറാക്കുന്ന വിധം:- (കോട്ടയം രീതി).
ദുഃഖവെള്ളിയാഴ്ച ശുശ്രൂഷകളിൽ സംബന്ധിയ്ക്കുന്നവർക്ക് അനിവാര്യമായ ഒരു പാനീയമാണല്ലോ ദുഃഖവെള്ളിയാഴ്ച ദേവാലയത്തിൽ ലഭിയ്ക്കുന്ന കൈപ്പുനീർ അഥവാ ചൊറുക്കാ. ചൊറുക്കാ കലക്കി വയ്ക്കുന്നതിന് പ്രത്യേകം ഒരു മണ്‍കലമുണ്ടെങ്കിൽ ഏറ്റം നന്ന്. പുതിയ മണ്‍കലം വാങ്ങിയിട്ടുണ്ടെങ്കിൽ ഒരു ദിവസമെങ്കിലും അതിൽ വെള്ളം നിറച്ചു വച്ചതിനുശേഷം കമഴ്ത്തിക്കളഞ്ഞ് ആ കലം വെയിലത്ത് വച്ച് ഉണങ്ങിയതിനു ശേഷമേ ഉപയോഗിയ്ക്കാവൂ. ചൊറുക്കാ കലക്കുന്നതിനു ഹാശാ ആഴ്ചയിലെ തിങ്കൾ, ചൊവ്വാ, ബുധൻ ദിവസങ്ങളിൽ നാടൻപുഴുക്കലരി (കുത്തരി) കഴുകിയ ആദ്യത്തെ അരിക്കാടി പ്രത്യേകം എടുത്ത് പ്രാണികൾ ഒന്നും കയറാത്ത വിധത്തിൽ അടച്ച് സൂക്ഷിച്ചു വയ്ക്കണം. ഓരോ ദിവസവും എടുക്കുന്ന കാടിവെള്ളം ഇങ്ങിനെ പ്രത്യേകം സൂക്ഷിയ്ക്കണം. നല്ലതുപോലെ പുളിച്ച കാടിവെള്ളം മാത്രമേ ചൊറുക്കാ ഉണ്ടാക്കുന്നതിനു ഉപയോഗിയ്ക്കാവൂ. കാടിവെള്ളം വളിച്ചു പോയാൽ അത് ഉപയോഗിയ്ക്കരുത്. ഇത് നല്ലതുപോലെ പുളിയ്ക്കുന്നതിനു അനുയോജ്യമായ ഊഷ്മാവിൽ സൂക്ഷിയ്ക്കണം. തണുപ്പ് അനുഭവപ്പെടുന്ന രാജ്യങ്ങളിൽ അതിനനുസരണമായ ചൂട് ലഭിയ്ക്കുന്ന സ്ഥലത്ത് സൂക്ഷിയ്ക്കണം. മുപ്പതു മുതൽ അൻപതു പേർക്കുവരെ ഏകദേശം ഒരു ലിറ്റർ ചൊറുക്കാ മതിയാകും. മതിയായ വിധത്തിലുള്ള പുളിച്ച കാടി ലഭിക്കുന്നതിനാണ് മൂന്നു ദിവസത്തെ കാടി പ്രത്യേകം എടുത്ത് സൂക്ഷിയ്ക്കുന്നത്. ഏകദേശം മൂന്ന് ലിറ്റർ ചൊറുക്കായ്ക്കുള്ള അളവുകൂട്ടാണ് ഇതിൽ പറയുന്നത്. അതിനു വേണ്ടിവരുന്ന കാടിവെള്ളം കരുതിക്കൊള്ളണം. പെസഹാ വ്യാഴാഴ്ച്ച (3 p.m.) മൂന്നുമണിക്കുശേഷം കരുതിവച്ചിരിക്കുന്ന കാടിവെള്ളം അടിമട്ടുവരാതെ തെളിയൂറ്റിയെടുത്ത് പ്രത്യേകം കഴുകി സൂക്ഷിച്ച മണ്‍കലത്തിലൊഴിക്കുക. അതിനു ശേഷം കയ്പ്പിനു മതിയാകും വിധത്തിൽ നല്ല ചെന്നിനായകം (ഏകദേശം 50 gram) ഒരു ചെറിയ സ്റ്റീൽപാത്രത്തിലിട്ട് രണ്ടു ഗ്ലാസ്സ് ശുദ്ധജലമൊഴിച്ച് തിളപ്പിക്കുക. അപ്പോൾ ചെന്നിനായകം നല്ലതുപോലെ ഉരുകി പാനിയാകും. കൂടാതെ അതിലെന്തെങ്കിലും അഴുക്കുണ്ടെങ്കിൽ ആയത് അടിയിൽ അടിയുകയും ചെയ്യും. അതിനുശേഷം ചെന്നിനായക പാനി തെളിയൂറ്റിയെടുത്ത് കലത്തിലെ കാടിവെള്ളത്തിൽ ഒഴിക്കുക. അതിനുശേഷം നൂറു മില്ലി (100 ml ) ശുദ്ധമായ വിന്നാഗിരി (കൃത്രിമ വിന്നാഗിരി ഉപയോഗിക്കാതിരിക്കുക) ഈ മിശ്രിതത്തിൽ ചേർക്കുക. നല്ലതു പോലെ പഴുത്തു പാകമായ വലിയ അഞ്ചു ചെറുനാരങ്ങ മുറിച്ചു പിഴിഞ്ഞ നീരും നാരങ്ങായുടെ തൊണ്ടും ഈ മിശ്രിതത്തിൽ ചേർക്കണം. ഒരു തവി ഉപയോഗിച്ച് ഈ മിശ്രിതം നല്ലതുപോലെ ഇളക്കി കാറ്റു കയറാത്തവിധം അടപ്പുകൊണ്ടുമൂടി തുണി ഉപയോഗിച്ച് അടച്ചുകെട്ടി വയ്ക്കുക. ഇത് ശുദ്ധവൃത്തിയുള്ളിടത്ത് സൂക്ഷിക്കണം. പിറ്റേന്ന് ദുഃഖ വെള്ളിയാഴ്ച്ച ഒന്നാം പ്രദക്ഷിണം കഴിഞ്ഞ് വിശ്രമസമയം വരുമ്പോൾ ഈ കലം തുറന്നു നോക്കിയാൽ മിശ്രിതം നല്ല ചൊറുക്കായുടെ സുഗന്ധമുള്ളതായും മതിയായ കയ്പ്പും പുളിയും രുചിയും അനുഭവപ്പെടും. എന്നാൽ ഇതിലെന്തെങ്കിലും പോരായ്മ തോന്നിയാൽ പോരാതെ വരുന്നത് അപ്പോൾ തന്നെ ചേർത്ത് വീണ്ടും അടച്ചുകെട്ടി വയ്ക്കണം . എന്തെങ്കിലും അമിതമായിട്ടുണ്ടെങ്കിൽ ശുദ്ധജലം ചേർത്ത് പരിഹരിയ്ക്കുകയും ചെയ്യാം. ദുഃഖവെള്ളിയാഴ്ച കബറടക്കത്തിനു മുമ്പായി ചൊറുക്കാ ഉപയോഗിച്ച് കുരിശ് കഴുകേണ്ടതുകൊണ്ട്, അതിനുമുമ്പായി ഈ കലം തുറന്നു ഒരു ജഗ്ഗിൽ കുറച്ച് ചൊറുക്കാ എടുത്ത് വച്ചിരിയ്ക്കണം. കുരിശ് കഴുകിയ ചൊറുക്കായും പനിനീരും ചേർന്ന മിശ്രിതം കലത്തിലൊഴിച്ച് കലക്കിയുണ്ടാക്കിയതാണി വിശ്വാസികൾ ഉപയോഗിയ്ക്കുന്നത്. ഇതിന്റെ കയ്പ്പ്, പുളി, അളവ്, ഗാഢത എന്നിവ രുചിഭേദമനുസരിച്ച് വ്യത്യാസം വരുത്താവുന്നതാണ്. മതിയായ അളവിൽ കാടി ലഭ്യമായില്ലെങ്കിൽ ശുദ്ധജലം ചേർത്തുകൊള്ളേണ്ടതാണ്. നല്ല ചെന്നിനായകം ഉറപ്പുള്ളതും, നല്ല കറുപ്പുനിറവും തിളക്കവുമുള്ളതായിരിക്കും. മൂന്നു ലിറ്റർ ചൊറുക്കായുണ്ടാക്കുന്നതിന് അമ്പതു ഗ്രാം ചെന്നിനായകം മതിയാവും. ഇപ്പോൾ കടകളിൽ കിട്ടുന്ന ചെന്നിനായകത്തിനു കയ്പ്പു പോരാതെ വരുമെന്നുള്ളതുകൊണ്ട് കൂടുതൽ കരുതേണ്ടി വരും. (ചെന്നിനായകം കിട്ടാത്ത സ്ഥലങ്ങളിൽ കരാർവ്വാഴയുടെ പൾപ്പ് തണലിൽ ഉണങ്ങി ഉപയോഗിക്കാം (അതു തന്നെയാണ് ചെന്നിനായകവും) ഉപയോഗം കഴിഞ്ഞാൽ കലം വൃത്തിയായി കഴുകി ഉണക്കി അടച്ചു കമഴ്ത്തി വീണ്ടും ഉപയോഗിക്കുന്നതിനുവേണ്ടി സൂക്ഷിച്ചു വയ്ക്കണം. ഇത് മറ്റുപയോഗത്തിനു എടുക്കാതിരിയ്ക്കു ന്നതാവും നല്ലത്. അധികമുള്ള ചെന്നിനായകവും ഒരു പ്ലാസ്റ്റിക് ഭരണിയിലടച്ച് ബസ്ഗാസാ മുറിയിലെ അലമാരയിൽ സൂക്ഷിയ്ക്കാം, വീണ്ടും ഉപയോഗിയ്ക്കാം. എന്നാൽ പനിനീർ, വിന്നാഗിരി എന്നിവ സൂക്ഷിച്ചു വയ്ക്കരുത്; പുതിയവതന്നെ ഉപയോഗിക്കണം.
NB:- നോർത്ത് ഇന്ത്യയിൽ ചെന്നിനായകത്തിനു "രസോന്ത്" എന്ന് പറയും എല്ലാ പൻസാരി കടകളിലും ലഭിക്കും.
ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.