യേശു ക്രിസ്തുവിൻ്റെ പരസ്യ ശുശ്രൂഷയിൽ നടന്ന ഒരു മഹാ അത്ഭുത പ്രതിഭാസമാണ് “മറുരൂപപ്പെടൽ” (മഹത്വീകരണം). ആദ്യത്തെ മൂന്നു സുവിശേഷങ്ങളിൽ ഇതേപ്പറ്റി വിവരിക്കുന്നു (മർക്കോ. 9: 2-8, മത്താ. 17: 1-8; ലുക്കോ. 9: 28-36). യോഹന്നാൻ സുവിശേഷത്തിൽ “ഞങ്ങൾ അവൻ്റെ തേജസ്സ് പിതാവിൽ നിന്ന് ഏകജാതനായവൻ്റെ തേജസ്സായി കണ്ടു” എന്ന് പറയുന്നത് ഒരു പക്ഷേ ഈ സംഭവമായി നമുക്ക് കണക്കാക്കാം.
മറുരൂപ സംഭവത്തെപ്പറ്റി 2 പത്രോ.1: 16-18-ൽ പരാമർശമുണ്ട്.
സമവീക്ഷണ സുവിശേഷങ്ങളിൽ മറുരൂപപ്പെടൽ അഥവാ തേജസ്സ്കരണം നടക്കുന്നത് പത്രോസ് യേശുവിനെ ദൈവപുത്രനായ മിശിഹാ എന്ന് ഏറ്റുപറഞ്ഞതിനു ശേഷമാണ്. ആ ഏറ്റുപറച്ചിലിനെ പിതാവാം ദൈവം സ്ഥിതീകരികുന്നത് പോലെയാണ് മരുരൂപസമയത്തെ അശരീരിയുണ്ടായത്.
മറുരൂപ സംഭവം നടന്നത് “താബോർ” മലയിലാണെന്ന് പാരമ്പര്യ വിശ്വാസം. വിശദാംശത്തിൽ മൂന്നു സുവിശേഷങ്ങളും തമ്മിൽ ചില വ്യത്യാസങ്ങളുണ്ടെങ്കിലും അടിസ്ഥാനപരമായ വസ്തുതകളിൽ അവർ യോജിക്കുന്നു.
അപ്പോൾ കൂടെയുണ്ടായിരുന്ന പത്രോസ്, യോഹന്നാൻ, യാക്കോബ് എന്നീ ശിഷ്യന്മാർ അവിടുത്തെ തേജസ്സ്കരണത്തിനെന്നപോലെ, ഗത്സമനയിൽ യേശു അനുഭവിച്ച വ്യതയ്‌കും സാക്ഷികളായിത്തീർന്നു.
താബോറിൽ പ്രത്യക്ഷപ്പെട്ട മോശയും ഏലിയാവും പഴയ നിയമത്തിലെ രണ്ടു സുപ്രധാന വ്യക്തികളാണ്. ഒരാൾ ന്യായപ്രമാണം മുഴുവൻ്റെയും പ്രതിനിധിയും അപരൻ പ്രവാചകന്മാരുടെ പ്രതിനിധിയുമാണ്. യേശുവിൻ്റെ നിര്യാണത്തെപ്പറ്റി യേശുവുമായി സംഭാഷണമുണ്ടായി എന്ന് പറയുന്നതിൽനിന്ന് രണ്ടു കാര്യങ്ങളും വ്യക്തമാക്കുന്നു.
ഒന്ന് യേശുവിൻ്റെ മരണം പഴയ നിയമ കൃതികളിൽ സൂചിതമയിരുന്നതും അംഗീകരിക്കപ്പെട്ടിടുള്ളതുമാണ്. രണ്ട്, വാങ്ങിപ്പോകുന്നവർ സജീവരയി സ്ഥിതി ചെയ്യുന്നുവെന്നും, അവർ ഇന്നുള്ള കാര്യങ്ങളെപ്പറ്റി അറിയുവാൻ കഴിവുള്ള അവസ്ഥയിലാണ് എന്നുള്ളതുമാണ്.
കൂടാതെ മോശയെയും എലിയാവിനെയും ദൈവീക സ്ഥനികളുടെയും അദൈവീകരുടെയും പ്രതിനിധികളായും മരിച്ച് അടക്കപ്പെടുന്നവരുടെയും ജീവനോടെ എടുക്കപ്പെടുന്നവരുടെയും രൂപാന്തരപ്പെടുന്നവരിടെയും പ്രതിനിധികളായും വ്യാഖ്യാനിക്കാറുണ്ട്.
മേഘം അവിടെ പ്രത്യക്ഷപ്പെടുന്നതായി പറയുന്നു. പഴയ നിയമ പശ്ചാത്തലത്തിൽ മേഘത്തിന് സാന്നിധ്യം എന്ന് പറയുന്നത് ദൈവസാന്നിധ്യം മറയ്ക്കുന്നതാണ് എന്നാൽ തേജസ്സ് ദൈവസാന്നിധ്യം വെളിപ്പെടുത്തുന്നതാണ്. പരസ്പരവിരുദ്ധങ്ങളായ രണ്ട് ആശയങ്ങളാണ് മേഘം, തേജസ്സ് എന്നീ രണ്ട് പദങ്ങളിലൂടെ സംയോജിപ്പിച്ചിരിക്കുന്നത്.
അത്ഭുതകരമായ ആനന്ദ നിർവൃതിയിൽ അവിടെത്തന്നെ തുടരുവാൻ ശിഷ്യന്മാർ ആഗ്രഹിച്ചതുകൊണ്ടാണ് പത്രോസ്, “മൂന്നു കുടിലുകൾ ഞങ്ങൾ ഉണ്ടാക്കട്ടെയോ?” എന്ന് ഗുരുവിനോട് ചോദിച്ചത്. അവാച്യമായ ഒരനുഭൂതിയായിരുന്നു അവരുടേത്. പത്രോസ് തൻ്റെ കുടിൽ നിർമ്മാണത്തിൽ തനിക്കും ഒരു കുടിൽ വേണമെന്നുള്ള സമർദ്ധമായ ചിന്തയിൽ നിന്ന് മോചിതനായി ദൈവസാന്നിധ്യം അനുഭവപ്പെടുമ്പോൾ സ്വയം മറക്കുന്ന അവസ്ഥ. ഇത് രൂപാന്തരത്തിൻ്റെ ആദ്യപടിയാണ്.
യേശുവിൻ്റെ തേജസ്സ്‌കരണം, (അഥവാ മറുരൂപപ്പെടൽ) സ്വർഗ്ഗാരോഹണത്തിനു ശേഷമുള്ള അവിടുത്തെ അവസ്ഥയിലേക്ക് വിരൽചൂണ്ടുന്നു. മാത്രമല്ല, വിശ്വാസികൾ യുഗാന്ത്യത്തിൽ പ്രാപിക്കുവാനുള്ള അനുഭവത്തെയും സൂചിപ്പിക്കുന്നു.
തേജസ്സിലേക്ക് രൂപാന്തരപ്പെടുന്ന മനുഷ്യൻ്റെ പ്രതിനിധിയും മാതൃകയുമാണ് മറുരൂപ മലയിലെ കർത്താവ്. ആദ്യ മനുഷ്യൻ തൻ്റെ രൂപത്തിലും സാദൃശ്യത്തിലുമാണ് സൃഷ്ടിച്ചത് എന്നാൽ പാപത്തിൻ്റെ ഫലമായി അവർ തേജോവസ്ത്രം നഷ്ടപ്പെട്ട വിരൂപിയായി തീർന്നു. ഈ വിരൂപത്തിൽനിന്ന് തേജസ്സുറ്റ രൂപം, പ്രാപിക്കുന്നതിനുള്ള വിളിയും നിയോഗവും മനുഷ്യനുണ്ട്. ഈ നിയോഗം തിരിച്ചറിഞ്ഞ് മരണംവരെ ജീവനിൽ കടക്കുന്നതിനുള്ള വിളിയാണ് മറുരൂപ മലയിലെ സംഭവം നമുക്ക് നൽകുന്ന സന്ദേശം.
ആ ദിവ്യ സന്നിധിയിൽ നിന്ന് തേജസ്സിൽനിന്ന് തേജസ്സ് പ്രാപിച്ച ക്രിസ്തുവെന്ന തലയോളം വളരുവാനുള്ള ആഹ്വാനം മറുരൂപ പെരുന്നാൾ നമുക്ക് നൽകുന്നു. (എഫെ. 4:16).