അമേരിക്കക്കാരനായ ഡോക്ടർ
വില്യം പാർക്കർ ജീവിതാനുഭവത്തെ വിശകലനം ചെയ്തു മനുഷ്യമനസ്സിന്റെ സുസ്ഥിതി ഭഞ്ജിക്കുന്ന നാലു കാര്യങ്ങൾ ചൂണ്ടി കാണിക്കുന്നു.
1) ഭയം.
എല്ലാ മനുഷ്യർക്കും മറ്റു ജീവികൾക്കുമുള്ള സാമാന്യ വികാരമാണ് ഭയം. അതു നമ്മെ നിർവീര്യരാക്കും. ഭയം വരുന്നതു ദൈവത്തിൽ ആശ്രയവും വിശ്വാസവും ഇല്ലാത്തതുകൊണ്ടാണു. നാം ജീവിതത്തിൽ ഭയപ്പെടുന്നതു സംഭവിക്കുമെന്നു വചനം പറയുന്നു. "ഞാൻ പേടിച്ചതു തന്നേ എനിക്കു നേരിട്ടു. ഞാൻ ഭയപ്പെട്ടിരുന്നതു എനിക്കു ഭവിച്ചു". ഇയ്യോബ് 3:25.
പത്രോസ് ഭയപ്പെട്ടു. വെള്ളത്തിൽ മുങ്ങിപ്പോകാറായി. ബൈബിളിൽ 365 പ്രാവശ്യം 'ഭയപ്പെടേണ്ട' എന്നു പറയുന്നു.
"നീ ഭയപ്പെടേണ്ട, ഞാൻ നിന്നോടു കൂടെയുണ്ട്. ഭ്രമിച്ചു നോക്കേണ്ടാ. ഞാൻ നിന്റെ ദൈവം ആകുന്നു. ഞാൻ നിന്നെ ശക്തീകരിക്കും. ഞാൻ നിന്നെ സഹായിക്കും. എന്റെ നീതിയുള്ള വലങ്കൈകൊണ്ടു ഞാൻ നിന്നെ താങ്ങും". യെശയ്യാവു 41:10.
2) അപകർഷതാബോധം.
സ്വന്തം പോരായ്മകളെ എപ്പോഴും അയവിറക്കുന്നവർക്കു ആത്മാഭിമാനത്തോടെ മറ്റുള്ളവരെ നേരിടുവാൻ കഴിയുകയില്ല. അപകർഷതാ ബോധം വരുന്നതു നാം ദൈവമക്കളാണെന്ന ബോധം ഇല്ലാത്തതുകൊണ്ടാണ്. യേശു തന്റെ രക്തം വിലയായ് കൊടുത്തു, നഷ്ടപ്പെട്ടുപോയ പുത്രത്വം നമുക്കു വീണ്ടെടുത്തു തന്നതിനാൽ നാം ദൈവമക്കളും അവകാശികളുമാണു. ബാഹ്യമായ വൈവിധ്യങ്ങളോ വൈരുദ്ധ്യങ്ങളോ കണ്ടേക്കാം. കറൻസി നോട്ടുകൾ മുഷിഞതും ചുളുങ്ങിയതും കണ്ടേക്കാം. എന്നാൽ പുത്തൻനോട്ടിനെ പോലെ അവയെല്ലാം വിലപ്പെട്ടതും ഒരേ മൂല്യമുള്ളവയുമാണു. ദൈവത്തിന്റെ ദൃഷ്ടിയിൽ നാം എല്ലാവരും തുല്യരും വിലപ്പെട്ടവരുമാണ്.
"നീ എനിക്കു വില ഏറിയവനും മാന്യനും ആയി ഞാൻ നിന്നെ സ്നേഹിച്ചിരിക്കയാൽ ഞാൻ നിനക്കു പകരം മനുഷ്യരേയും നിന്റെ ജീവനും പകരം ജാതികളേയും കൊടുക്കുന്നു". യശയ്യാവു 43:4.
3) അകാരണമായ കുറ്റബോധം.
മനുഷ്യമനസ്സിനെ കുറ്റബോധം വേട്ടയാടി അസ്വസ്ഥമാക്കുന്നു. യേശുവിന്റെ രക്തത്താൽ കഴുകപ്പെടാത്ത ഒരു പാപവും ഇല്ല. ആ രക്തത്താൽ വെൺമയാകാത്ത യാതൊരു പാപകറകളും ഇല്ല. എത്ര കടും ചുവപ്പായ പാപങ്ങൾ പോലും ആ രക്തത്താൽ നിർമ്മലമാകും. ഒരിക്കൽ പാപക്ഷമ കിട്ടിയ പാപങ്ങളെ ദൈവം ആഴകടലിലേക്കു വലിച്ചെറിയുന്നുവെന്നും അവയെ പിന്നെ ദൈവം ഓർക്കുന്നുമില്ലെന്നു വചനം പറയുന്നു. അനുതാപ ഹൃദയത്തോടെ സർവ്വവും ദൈവത്തിൽ സമർപ്പിച്ചാൽ അവിടെ കുറ്റബോധം വഴിമാറി പോകും.
4) വ്യക്തി വിദ്വേഷം.
മനസ്സിന്റെ സ്വസ്ഥത ഹനിക്കുന്ന അവസാനത്തെ ഘടകം വിദ്വേഷമാണു. ഇതു മനസ്സിൽ വൈരാഗ്യവും, പകയും, ഈർഷ്യയും ഉളവാക്കുന്നു. വിദ്വേഷം മനസ്സിനെ മാത്രമല്ല ബാധിക്കുക. നമ്മുടെ ശരീരത്തിലെ രാസപദാർത്ഥങ്ങളുടെ സന്തുലിതാവസ്ഥയെ തന്നെ അത് ബാധിക്കാം. വിദ്വേഷം പല രോഗങ്ങളിലേക്കും നയിക്കും. ദൈവത്തിന്റെ ക്ഷമ നാം അനുഭവിക്കുന്നതു നാം മറ്റുള്ളവരോടു ക്ഷമിക്കുന്ന തോതനുസരിച്ചാണ്. "ഞങ്ങളുടെ കടക്കാരോടു ഞങ്ങൾ ക്ഷമിച്ചതു പോലെ ഞങ്ങളുടെ കടങ്ങളും ഞങ്ങളോടും ക്ഷമിക്കേണമേ" എന്നു അരുമനാഥൻ നമ്മെ പഠിപ്പിച്ചതും അതുകൊണ്ടു തന്നെയാണ്.
ക്ഷമിക്കുവാനുള്ള കൃപ പ്രാർത്ഥനയിലൂടെ നേടിയെടുക്കണം. നമ്മിലെ ഭയവും, അപകർഷതാബോധവും അകാരണമായ കുറ്റബോധവും, വിദ്വേഷവും അകറ്റി ശാന്തിയുടേയും, സമാധാനത്തിന്റേയും അനുഭോക്താക്കളായി തുടരുവാൻ സർവ്വേശ്വരൻ സംഗതിയാക്കട്ടേ.
ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.