തിരുശേഷിപ്പുകളെപ്പറ്റി വേദപുസ്തകത്തിൽ എന്ത് പറയുന്നു.
യോശുവ 24:32 യിസ്രായേല മക്കൾ മിസ്രേമിൽ നിന്ന് കൊണ്ടുപോന്ന യോസഫിന്റെ അസ്ഥികളെ അവർ ശേഖേമിൽ, യാക്കോബ് ശേഖേമിന്റെ അപ്പനായ ഹാമോരിന്റെ മക്കളോട് നൂറു വെള്ളിക്കാശിനു വാങ്ങിയിരുന്ന സ്ഥലത്ത് അടക്കം ചെയ്തു. അത് യോസഫിന്റെ മക്കൾക്ക് അവകാശമായി തീർന്നു. ഈ വേദഭാഗം നമ്മൾ പലപ്പോഴും കഥയായിട്ട് വായിച്ച് പോകാറേയുള്ളൂ. അതിനപ്പുറത്തേക്ക് ചിന്തിക്കാറില്ല. എന്നാൽ സഭയുടെ പിതാക്കന്മാർ ഇതിൻ വലിയൊരു വ്യാഖാനമാണ് നൽകിയിരിക്കുന്നത്. അതിനെപ്പറ്റി വിശദീകരിക്കുമ്പോൾ ഈ ചരിത്രത്തിന്റെ പ്രാധാന്യം മനസ്സിലാകും.
യിസ്രായേൽ ജനം മിസ്രേമിൽ നിന്ന് വന്നതിനോടനുബന്ധിച്ച് നടന്ന സംഭവമാണിത്. യോസഫിനെ അറിയാത്ത ഒരു ഫറവോൻ മിസ്രയിം ഭരിക്കുവാനായി കടന്നുവന്നു. യോസഫിനെ അറിയാത്ത ഒരു ഫറവോൻ എന്ന പറയുമ്പോൾ ജോസഫ് മരിച്ചതിനു ശേഷം ഏകദേശം മുന്നൂറോ നാനൂറോ വർഷങ്ങൾക്കു ശേഷമായിരിക്കും അത്. യോസഫ് ആ രാജ്യത്തിനു വേണ്ടി ചെയ്ത ഉപകാരങ്ങൾ അറിയാത്ത അത്രയും വർഷങ്ങൾ. നമ്മുടെ കാലഘട്ടത്തിലേക്കൊന്ന് ചിന്തിക്കുമ്പോൾ പതിനേഴാം നൂറ്റാണ്ടിൽ കേരളം ഭരിച്ചിരുന്നവർ ആര്? അല്ലെങ്കിൽ അവരുടെ ഭരണ പരിഷ്കാരം എന്തൊക്കെ? എന്ന് ചോദിച്ചാൽ നമുക്ക് ചിലപ്പോൾ സാമൂഹ്യ പാഠമോ അല്ലെങ്കിൽ ഇന്റർനെറ്റ് എന്നിവ പരിശോധിക്കേണ്ടി വരും. അപ്പോൾ ക്രിസ്തുവിനു എത്രയോ വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്ന ജീവിച്ചിരുന്ന യോസഫിന്റെ ചരിത്രത്തെ ശരിയായി സൂക്ഷിച്ച് വെക്കാൻ എങ്ങനെ സാധിക്കും. ആ ഫറവോൻ യിസ്രായേല്യരുടെ വളർച്ച കണ്ടിട്ട് അസൂയ പൂണ്ട് അവരെ ഉപദ്രവിക്കുവാൻ തുടങ്ങുകയും, സർവ്വ ശക്തനായ ദൈവം അവരെ മോശയിലൂടെ വിടുവിക്കുകയും അവർ മിസ്രേമിൽ നിന്ന് പുറപ്പെടുന്ന അവസരത്തിലാണ് യോസഫിന്റെ അസ്ഥികളെ അവർ ബഹുമാനപൂർവ്വം എടുത്തു കൊണ്ടുപോകുന്നത്. ഈ അനുഭവത്തെക്കുറിച്ച് ഒന്നുകൂടി ആഴത്തിൽ ചിന്തിക്കാം.
പുളിപ്പില്ലാത്ത അപ്പത്തിന്റെ അനുഭവമായിരുന്നു ആ സമയത്തെ യിസ്രായേല്യരുടേത്. കാരണം കൈയിൽ കിട്ടിയത് എടുത്തുകൊണ്ട് ഓടേണ്ടുന്ന അവസ്ഥ. പിറ്റേന്നുണ്ടാക്കാനുള്ള അപ്പത്തിന്റെ മാവ് പുളിക്കുന്നതിനു മുമ്പ് എടുത്തുകൊണ്ട് ഓടേണ്ടുന്ന അനുഭവം. ആ സമയത്താണ് തങ്ങളുടെ പൂർവ്വ പിതാവായ യോസേഫിന്റെ അസ്ഥികളെ എടുത്തുകൊണ്ട് പോകുന്നത്. ഇവരുടെ അനുഭവം നമ്മുടെ അനുഭവമായി ഒന്ന് തട്ടിച്ച് നോക്കാം. ഇന്ന് ഒരു രാജ്യം നമ്മുടെ രാജ്യത്തെ ആക്രമിക്കാൻ വന്നാൽ നമുക്ക് എന്തെടുത്തുകൊണ്ട് ഓടാൻ പറ്റും? കൈയിലിരിക്കുന്ന, അല്ലെങ്കിൽ വീട്ടിലിരിക്കുന്ന പൈസയോ മക്കളെയോ ആയിരിക്കും കൊണ്ടുപോകാൻ സാധിക്കുക. മറ്റൊരുദാഹരണം. നമ്മുടെ പ്രദേശത്ത് സുനാമി അടിക്കാൻ പോകുന്നു എന്നു പറഞ്ഞാൽ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുമ്പോൾ ഒരു പക്ഷേ നമ്മുടെ കന്നുകാലികളെക്കൂടി കൊണ്ടുപോകാൻ സാധിക്കും. ആ സമയത്ത് നമ്മൾ ഏതേലും പിതാക്കന്മാരുടെ അസ്ഥികളെ എടുത്ത് കൊണ്ടോടുമോ? അതോ സ്വയം രക്ഷപ്പെടാൻ ശ്രമിക്കുമോ? അതേ അനുഭവമായിരുന്നു യിസ്രയേല്യർക്കും. ആ സമയത്തും അവർ പിതാവായ യോസഫിന്റെ അസ്ഥികളെ മറന്നിരുന്നില്ല. ഇതേ പ്രാധാന്യമാണ് സഭാ പിതാക്കന്മാർ തിരുശേഷിപ്പുകൾക്ക് നൽകുന്നത്.
വിശുദ്ധന്മാരുടെ അസ്ഥികൾക്ക് അത്ഭുതം പ്രവർത്തിക്കുവാൻ സാധിക്കും.
2.രാജാക്കന്മാർ 13:20-21. എന്നാൽ ഏലീശ മരിച്ച്. അവർ അവനെ അടക്കം ചെയ്തു. പിറ്റേ ആണ്ടിൽ മോവാബ്യരുടെ പടക്കുട്ടം ആ ദേശത്തെ ആക്രമിച്ച്. ചിലർ ഒരു മനുഷ്യനെ അടക്കം ചെയ്യുമ്പോൾ ഒരു പടക്കൂട്ടത്തെ കണ്ടിട്ട് അയാളെ ഏലിശായുടെ കല്ലറയിൽ ഇട്ടു. അവൻ അതിൽ വീണു. ഏലിശായുടെ അസ്ഥികളെ തൊട്ടപ്പോൾ ജീവിച്ച് കാലൂന്നി എഴുന്നേറ്റു. അതായത് പ്രാർത്ഥനാ ജീവിതമുള്ള പിതാക്കന്മാരുടെ അസ്ഥികൾക്ക് അത്ഭുതം പ്രവർത്തിക്കുവാൻ സാധിക്കുമെന്ന് തിരിച്ചറിഞ്ഞ പിതാക്കന്മാർ തിരുശേഷിപ്പുകൾക്ക് പ്രാധാന്യം നൽകുന്നു.
വിശുദ്ധന്മാരുടെ നിഴലിനുപോലും അത്ഭുതം പ്രവർത്തിക്കുവാൻ സാധിക്കും.
അപ്പോ 5:15-16 രോഗികളെ പുറത്ത് കൊണ്ടുവന്ന്, പത്രോസ് കടന്ന് പോകുമ്പോൾ അവന്റെ നിഴലെങ്കിലും അവരിലെ വല്ലവരുടെയും മേല വീഴേണ്ടതിനു വീഥികളിന്മേലും വിരിപ്പിന്മേലും കിടക്കമേലും കിടത്തും. അതുകൂടാതെ യേരുശലേമിനു ചുറ്റുവട്ടമുള്ള പട്ടണങ്ങളിൽ നിന്നും പുരുഷാരം വന്നുകൂടി രോഗികളെയും അശുദ്ധാത്മാക്കൾ ബാധിച്ചവരെയും കൊണ്ടുവരികയും അവരെല്ലാവരും സൗഖ്യം പ്രാപിക്കുകയും ചെയ്തു. അതായത്, നിഴലിനു പോലും അത്ഭുതം പ്രവർത്തിക്കുവാൻ സാധിക്കും.
വിശുദ്ധന്മാരുടെ വസ്ത്രങ്ങൾക്ക് അത്ഭുതം പ്രവർത്തിക്കുവാൻ സാധിക്കും.
അപ്പോ 19:11-12 ദൈവം പൗലോസ് മുഖാന്തരം അസാധാരണയായ വീര്യപ്രവർത്തികളെ ചെയ്യിക്കയാൽ അവന്റെ മെയ്മേലിൽ നിന്നും റൂമാലും ഉത്തിരീയവും രോഗികളുടെമേൽ കൊണ്ടുവന്നിടുകയും വ്യാധികൾ അവരെ വിട്ടുമാറുകയും ദുരാത്മാക്കൾ പുറപ്പെടുകയും ചെയ്തു.
പ്രൊട്ടസ്റ്റന്റുകാർ പറയുന്നതുപോലെ തിരുശേഷിപ്പുകൾ വെറും ശവശേഷിപ്പുകളല്ലെന്ന്' സുറിയാനി സഭയുടെ വിശ്വാസികൾക്ക് ഓർമ്മവേണം.
ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.