സുറിയാനി ഓർത്തഡോക്സ് സഭയുൾപ്പെടെ ചില സഭകൾ 18 ദിനങ്ങളുടെ ഒരു കാലാവധിയ്ക്ക് പ്രത്യേക സന്ദർഭത്തിൽ പ്രാധാന്യം നൽകുന്നു. മൂന്ന് നോമ്പിന് ശേഷമുള്ളതും വലിയ നോമ്പിന് മുമ്പുള്ളതുമായ ആ 18 ദിനങ്ങളെ “പതിനെട്ടിട” എന്നാണ് വിശേഷിപ്പിക്കുന്നത്. എന്താണ് യഥാർത്ഥത്തിൽ ‘പതിനെട്ടിട’യുടെ പ്രാധാന്യം? മൂന്ന് നോമ്പ് കഴിയുമ്പോൾ സാധാരണ കേൾക്കുന്ന വാക്ക് എന്ന നിലയിൽ അല്ലാതെ, വലിയ നോമ്പെന്ന പോരാട്ടത്തിനുള്ള തയ്യാറെടുപ്പ് കാലമെന്നും വലിയ നോമ്പിലേക്കുള്ള പടിവാതിൽ എന്നും മനസ്സിലാക്കി പെരുമാറേണ്ട കാലമാണ് എന്ന് ആമുഖമായി പറയട്ടെ.
ആചാരങ്ങളും അനുഷ്ഠാനങ്ങളും കൃത്യമായ ഇടവേളകളിൽ ഇടയ്ക്കിടെ ഓർമ്മിപ്പിക്കുന്ന അന്തരീക്ഷം നമുക്ക് ലഭിച്ചതിനെ ഓർത്ത് ദൈവത്തെ സ്തുതിക്കാം. എന്നാൽ ലോകമാകുന്ന, ആഗ്രഹം പോലെ അലകളില്ലാത്ത നീലക്കടലിൽ അലസഗമനം നടത്തുന്നതിൽ തല്പരരും ആസ്വാദനം കണ്ടെത്തുന്നവരുമായ നമ്മിൽ പലർക്കും അതൊക്കെ ഒരു തടസ്സമോ ബുദ്ധിമുട്ടോ ആയി തോന്നാറുണ്ട്. ദൈവസാമീപ്യം നമ്മുടെ ജീവിതങ്ങളിൽ ഉറപ്പിക്കുന്നതിനായി ക്രമീകരിച്ചിരിക്കുന്നതാണ് നോമ്പും ഉപവാസവും എങ്കിലും വിശ്വാസികളിൽ ഒരു നല്ല വിഭാഗത്തിനും ആ അവബോധം കുറവാണ്.
ആത്മീയവളർച്ചയ്ക്കുതകുന്നവയാണ് ആ രണ്ടു സങ്കേതങ്ങളെന്ന സത്യം ഉൾക്കൊളളുന്നവർ കുറയുന്നു എന്നതാണ് അതിന്റെ അടിസ്ഥാനകാരണം. നോമ്പ് എന്ത്, നോമ്പുകൾ ഏവ, ഇതൊക്കെ എന്തിന് എന്ന ചിന്തകൾ ഏറ്റുമുട്ടുമ്പോൾ എളുപ്പവഴി അവയെ പുറകോട്ടു മാറ്റിനിർത്തുക എന്നതാണല്ലോ. എന്നാൽ നോമ്പാചരണം കൃത്യതയോടെ ചെയ്യുന്ന വിശ്വാസികൾക്ക് പതിനെട്ടിട’ക്കാലം ഒരു കൂദാശയ്ക്ക് സമാനമായ രുചിസമ്പുഷ്ടമായ വിഭവമാണ് എന്നതാണ് യാഥാർത്ഥ്യം. മനസ്സിലും ആത്മാവിലും ഒരു വലിയ അളവ് വരെ ശരീരത്തിലും അടിഞ്ഞുകൂടുന്ന ദുഷിപ്പുകളെ കഴുകിക്കളയുക എന്ന ജോലിയാണ് നോമ്പുകളും ഉപവാസവും നിസ്വാർത്ഥമായി ചെയ്യുന്നത്. ഉപവാസം എന്നാൽ ‘ദൈവത്തോടൊപ്പം വസിക്കുക’ എന്ന അവസ്ഥയാണെന്നും അത് ശിക്ഷയോ ഭാരമോ വെല്ലുവിളിയോ അല്ലെന്നും മനസിലാക്കുക എന്നതാണ് അതിന്റെ ആദ്യപടി. നോമ്പെന്നാലോ ശരീരത്തെ ദൈവഹിതാനുസാരിയായ നിയന്ത്രണത്തിൽ നിർത്തിക്കൊണ്ട് അനർഹമായ അനുകമ്പയ്ക്കോ പ്രലോഭനത്തിനോ അതിനെ വിട്ടുകൊടുക്കാതിരിക്കുക എന്നതാണ്. ഒപ്പം ആ ‘ശിക്ഷയ്ക്ക്’ ശരീരത്തെ വിധേയമാക്കുമ്പോൾ അതിനെ ദൈവഹിതത്തിന് വിട്ടുകൊടുക്കുവാനുള്ള സന്നദ്ധതയും ഉണ്ടാകേണ്ടതുണ്ട്. പണ്ടെങ്ങോ വായിച്ച ഓർമ്മ ശരിയെങ്കിൽ സംസ്കൃതത്തിൽ നോമ്പിന് സമാനമായ വാക്കിനെ ‘ന-അൻപ്’ എന്ന് നിർവ്വചിക്കാം. അതായത്, നോമ്പിന് വിധേയനാ/(യാ)കുന്ന വ്യക്തി ശരീരത്തോട് അകാരണമായ (അൻപ്) അലിവ് കാട്ടാതെ ചികിത്സയ്ക്ക് വിധേയമാകുന്ന രോഗിക്കെന്നപോലെയാണ് ശരീരത്തെ കരുതേണ്ടത്. ഒപ്പം പ്രാർത്ഥനകളും കുമ്പിടീലും ആദിയായ കർമ്മങ്ങളും നിർവ്വഹിക്കുമ്പോൾ ആത്മാവ് ശുദ്ധീകരിക്കപ്പെടുന്നു, ശരീരം ശുദ്ധമാക്കപ്പെടുന്നു. ആ കർമ്മങ്ങൾക്ക് ശേഷമുള്ള സംതൃപ്തിയോ മനസ്സിനെയും ഊർജ്ജസ്വലമാക്കുന്നു. ചുരുക്കിപ്പറഞ്ഞാൽ Spiritual Scavengers എന്ന നിലയിൽ തങ്ങളെ ക്ഷണിക്കുന്നവർക്കായി ശ്രേഷ്ഠമായ രീതിയിൽ ജോലി നിർവ്വഹിക്കുകയാണ് നോമ്പും ഉപവാസവും. നോമ്പ് സമയത്തും സാധാരണ ദിവസങ്ങളിലും ‘മോന് അല്പം ചിക്കൻ ഇല്ലാതെ പറ്റില്ല, മോൾക്കാണേൽ മുട്ടയും മട്ടനുമാണ് താല്പര്യം, അച്ചായന് ആണേൽ അല്പമെങ്കിലും മീൻ ഇല്ലേൽ ഒന്നും കഴിക്കില്ല, എനിക്കാണേൽ നോമ്പാചരിക്കണം എന്നാഗ്രഹമുണ്ട്, പക്ഷേ എല്ലാർക്കും പ്രത്യേകം ഭക്ഷണം വെയ്ക്കുന്നത് കാരണം എനിക്കും പറ്റാറില്ല’ എന്നൊക്കെ പരസ്യപ്രഖ്യാപനം നടത്തുന്ന കുടുംബങ്ങളെ സംബന്ധിച്ചിടത്തോളം ഇതൊന്നും വിഷയമേ അല്ലതാനും.
മേല്പറഞ്ഞ നേട്ടങ്ങൾ തിരിച്ചറിയാതെ നോമ്പുകളെ അവഗണിക്കുന്നവർക്ക് ഒപ്പം നോമ്പാചരണം തങ്ങളുടെ പ്രവർത്തികളിലൂടെയും അതിലുപരി പ്രഖ്യാപനങ്ങളിലൂടെയും പ്രസിദ്ധപ്പെടുത്തുന്നവരും തങ്ങളെ തിരുത്തുവാൻ ശ്രദ്ധിക്കേണ്ടതുണ്ട്. നോമ്പാചരിക്കുന്നതും ഉപവസിക്കുന്നതും വാടിയ മുഖം കാട്ടുന്ന ജാതികളായല്ല [മത്തായി 6.16], എന്നാൽ ദൈവദത്തമായ ശക്തിയാൽ സഹനവും നഷ്ടവും ധീരമായി ഏറ്റെടുക്കുന്ന സ്വർഗ്ഗസ്ഥനായ പിതാവിന്റെ മക്കളായാണ്. മരുഭൂമിയിൽ പരീക്ഷകനായ സാത്താനെതിരെയും കാൽവരിയിൽ ജീവരക്തം ചൊരിയപ്പെടുമ്പോഴും ഏകപുത്രനായ യേശുക്രിസ്തു നമുക്കായി കാട്ടിത്തന്ന മാതൃകയാണ് ഇന്ന് വിശ്വാസികളും നാളെ വിശ്വാസികളുടെ പിന്മുറക്കാരും സ്വയം ബലി-(നോമ്പ്)-യായി അർപ്പിക്കുന്നത്. ചുരുക്കിപ്പറഞ്ഞാൽ ആത്മാർത്ഥമായി നോമ്പാചരിക്കുന്ന വ്യക്തി നോമ്പിന്റെ അന്ത്യത്തിൽ ‘യിശ്ശായിയുടെ കുറ്റിയിൽ നിന്ന് പുറപ്പെടുന്ന മുള പോലെ നിർമ്മലവും സംശുദ്ധവും പരിജ്ഞാനത്തിന്റെയും യഹോവാ ഭക്തിയുടെയും ആത്മാവ് നിറഞ്ഞും [യശയ്യാവ് 11.1, 2] കാണപ്പെടും. അതിനാൽ പിതാവിന്റെ ഹിതം പൂർണ്ണമായി അറിയുന്നുവോ, അറിഞ്ഞവർ അത് ചെയ്യുന്നുണ്ടോ എന്ന തിരിച്ചറിവിന്റെ സമയമായി നമുക്കായി ദാനം നല്കപ്പെട്ടിരിക്കുന്ന പതിനെട്ടിട’യെ കാണേണ്ടതുണ്ട്. പരമ്പരാഗത വിശ്വാസികൾ എന്നഭിമാനിക്കുന്ന നാം കാണുന്നുണ്ടോ? കേൾക്കുന്നുണ്ടോ?
പതിനെട്ടിട എന്ന സ്വസ്ഥമാകൽ-തയ്യാറെടുപ്പ് പ്രക്രിയയ്ക്ക് വേദപുസ്തകത്തിലെ ഉള്ളടക്കവുമായി എന്തെങ്കിലും ബന്ധമുണ്ടോ?
അനുബന്ധ-ഗ്രന്ഥങ്ങളിൽ അല്പമായ മുങ്ങിത്തപ്പലിന് ശേഷം 1 – 2 സൂചനകൾ ലഭിച്ചത് പങ്കുവെയ്ക്കട്ടെ. 6 ദിനങ്ങൾ നീണ്ട സൃഷ്ടികർമ്മത്തിനു ശേഷം പിതാവായ ദൈവം 7-ാം ദിനം സ്വസ്ഥനായിരുന്നു; പുറപ്പാട് 23-ലും ലേവ്യപുസ്തകം 25.5-7 വരെയുള്ള വാക്യങ്ങളിലും പറയുന്നത് ‘7-ാം സംവത്സരം ദേശത്തിന് ശബ്ബത്താണ്ട് ആകുന്നു, നിന്റെ നിലം വിതെക്കയും മുന്തിരിത്തോട്ടം വള്ളിത്തല മുറിക്കയും ചെയ്യരുത്, ആ ദിനങ്ങളിൽ വിളയുന്നത് പരദേശിക്കും ദാസനും കന്നുകാലിക്കും കാട്ടുമൃഗത്തിനും വിട്ടേക്കണം’ എന്നാണ്’. ഈ വാക്യങ്ങളിൽ കൂടി മനസ്സിലാകുന്നത് നോമ്പാചരണം നിതാന്ത-ചര്യയാക്കിയവർക്ക് ‘പതിനെട്ടിട’ ഒരു ‘ശബ്ബത്താണ്ടിന്’ തുല്യമായ, ആത്‌മ-ശരീര-മനസ്സുകൾക്ക് വിശ്രമം അനുവദിച്ചുകൊണ്ട് കൂടുതൽ പ്രാധാന്യമേറിയ കാലാവധിയിലേക്കുള്ള മന്ദം മന്ദമായുള്ള ചുവടുവെയ്പ്പാണ്. കേട്ടറിഞ്ഞതിന്റെ വെളിച്ചത്തിൽ ഈ കാലയളവിൽ സാധാരണ പോലെ ബുധൻ, വെള്ളി ദിനങ്ങളിലെ നോമ്പോ ഉപവാസമോ നമസ്കാരത്തിലെ കുമ്പിടീലോ നിർബന്ധമല്ല എന്നുമാണ് ചിലർ പറഞ്ഞിരിക്കുന്നത്. [ഇതൊക്കെയാണെങ്കിലും ഇത് പല പുരോഹിതന്മാരുടെയും വാക്കുകളിൽ കൂടി 3 നോമ്പിന് ശേഷമുള്ള ദിനങ്ങളിൽ കേൾക്കാറുണ്ടെങ്കിലും ഈ വിശ്വാസത്തിന് കാനോനികമായ പിൻബലം ഉണ്ടെന്നതിന് ലിഖിതരൂപത്തിലുള്ള തെളിവുകളില്ല എന്നാണ് മനസ്സിലാക്കുന്നത്]. ഇതിന് മറ്റൊരു വിഷമകരമായ വശം കൂടിയുണ്ട്. വർഷം മുഴുവനും നോമ്പ് ‘ക്ഷീണിപ്പിച്ച’ ആർക്കൊക്കെയോ വേണ്ടി വിശുദ്ധ സഭ, നോമ്പിൽ നിഷിദ്ധമായ ഭക്ഷണസാമഗ്രികൾ ആവശ്യാനുസരണം ഭക്ഷിക്കുവാനുള്ള ഒരു ലാഘവപ്പെടുത്തലോ അനുവാദമോ നൽകിയിരിക്കുന്ന കാലം എന്ന അബദ്ധധാരണയും ’18-ഇടയെപ്പറ്റി പരന്നിട്ടുണ്ട് എന്നതും ആശങ്കയോടെ പങ്കുവെയ്ക്കുന്നു.
ശ്രദ്ധിക്കപ്പെടാതെയും അപ്രാധാന്യത്തോടെയും വർഷാവർഷം കടന്നുപോകുന്ന 18-ദിന-കാലാവധി എങ്കിലും വ്യക്തിപരമായ കാഴ്ചപ്പാടിൽ ഈ ദിനങ്ങളിൽ കടന്നുവരുന്ന രണ്ടു പ്രത്യേക ദിനങ്ങളെ നിസ്സാരമായി കരുതുവാനോ അവഗണിക്കുവാനോ കഴിയുകയില്ല. പ്രാധാന്യമേറിയ ആ രണ്ടു ദിനങ്ങൾ കൊഹനെ [ആചാര്യന്മാരുടെ] ഞായറാഴ്ചയും ആനീദേ [വാങ്ങിപ്പോയവരുടെ] ഞായറാഴ്ചയും ആണ്. 18-ന്റെ ഇടവേളയിലെ ആദ്യ ഞായർ പരിശുദ്ധ സഭയുടെ ജനനം മുതൽ പരിശുദ്ധ ബലിപീഠത്തിൽ ശുശ്രൂഷിച്ച സകല ആചാര്യന്മാരെയും, രണ്ടാമത്തെ ഞായർ സഭാംഗങ്ങളായി ദൈവസ്പർശത്തോടെ ജീവിച്ച് വാങ്ങിപ്പോയ വിശ്വാസികളെയും വിശുദ്ധ കുർബ്ബാനയിൽ സ്മരിക്കുന്നു! സഭാപിതാക്കന്മാരുടെയും കുടുംബാംഗങ്ങളെയും ഓർമ്മദിനങ്ങൾ, നോമ്പിന് സമാനമെന്ന ചിന്തയ്ക്ക് എങ്ങനെ പ്രാധാന്യം കൈവന്നു എന്നതോർമ്മിക്കാൻ ശ്രമിക്കട്ടെ.
കുടുംബത്തിൽ ആരെങ്കിലും മരിച്ചാൽ 40 ദിവസം നോമ്പാചരിക്കേണ്ടതാകുന്നു എന്നൊരു പാരമ്പര്യമുണ്ട്. സഭാപിതാക്കന്മാരിൽ ചിലരുടെയെങ്കിലും വിയോഗവേളകളിലും ആ സമീപനം തുടരുന്നുണ്ട്. പിതാക്കന്മാരുടെ വിയോഗവേളകളും നോമ്പുകളുമായുള്ള സുശക്തവും എന്നാൽ അദൃശ്യവുമായ ബന്ധവും അത് കാട്ടിത്തന്നു എന്നത് സന്തോഷത്തോടെ പറയട്ടെ. അതിനാൽ വാങ്ങിപ്പോയ ഈ രണ്ടു വിഭാഗം പിതാക്കന്മാരെയും ബന്ധുജനങ്ങളെയും സ്മരിക്കുന്ന ഈ രണ്ടു ഞായറാഴ്ചകൾ ഉൾപ്പെടുന്ന ‘പതിനെട്ടിട’ നമ്മിൽ പലരും കരുതുന്നതിലും പ്രാധാന്യമേറിയതാണ്. ആദ്യന്തികമായി, വലിയ നോമ്പിലേക്ക്, വലിയ നോമ്പിന്റെ ആത്മീയപ്രഭാപൂരത്തിലേക്ക്, വിശുദ്ധിയോടും എല്ലാ തയ്യാറെടുപ്പോടും കൂടി നീങ്ങുവാൻ സഹായിക്കുക എന്ന, ചെറുതെങ്കിലും കാതലായ പങ്ക് നിർവ്വഹിക്കുന്ന 18 ദിനങ്ങളെ നന്നായി പ്രയോജനപ്പെടുത്തുവാൻ ഏവർക്കും ചുമതലയുണ്ട് എന്നത് അടിവരയിട്ട് പറയട്ടെ. ആ പ്രത്യേക ദിനങ്ങൾക്കായി വഴിയൊരുക്കിയ പിതാക്കന്മാരുടെ ഓർമ്മയ്ക്ക് മുന്നിൽ ശിരസ്സ് നമിക്കാം. അനുഗ്രഹസമ്പുഷ്ടവും കൃപ നിറഞ്ഞതുമായ അമ്പത് നോമ്പിന്റെ ദിനങ്ങൾ ഏവർക്കും പരിശുദ്ധാത്മാവിനാൽ ലഭ്യമാവട്ടേ.
ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.