മലയാറ്റൂരിലെ കുരിശു ചുമട് സത്യത്തിൽ ഒരുതരം ശക്തിപ്രകടനമായി മാറിക്കൊണ്ടിരിക്കുന്നു. ഏറ്റവും വലിയ തടി ചുമക്കുന്ന ജിമ്മന്മാർ ഞങ്ങളുടെ ഇടവകകാരാണെന്നു കാണിക്കാനുള്ള ഷോ. അതിനപ്പുറം ഈ തടി ചുമക്കലിന് വിശ്വാസപരമായി യാതൊരു അടിസ്ഥാനവുമില്ല. ചുമ്മാ തടി ചുമന്നു നല്ല പ്രായത്തിൽ നടു കളയാമെന്നല്ലാതെ ഏറ്റവും വലിയ തടി ചുമന്നു മുകളിൽ എത്തിക്കുന്നവർക്കു സ്വർഗ്ഗത്തിൽ ബാൽക്കണി സീറ്റ് നൽകാമെന്ന് കർത്താവോ സഭയോ എവിടെയും പറഞ്ഞിട്ടുമില്ല.
ഇനി ഓരോരുത്തരുടെ വിശ്വാസമെന്ന് പറയുന്നവരോട്. ശരീരം വേദനിപ്പിച്ചു കൊണ്ടുള്ള യാതൊരു വിശ്വാസത്തോടും കൂറ് പുലർത്താതിരിക്കുന്നതാണ് നല്ലത്. വിശ്വാസിയുടെ ശരീരം വേദനിച്ചാൽ മാത്രം അനുഗ്രഹം തരുന്ന ക്രൂരനായി ദൈവത്തെ ചിത്രീകരിക്കരുത്. ശൂലം കുത്തലിനെയും കുത്തിയോട്ടത്തിനെയും ശക്തമായി വിമർശിച്ച ശേഷം പ്രബുദ്ധ കേരള ക്രിസ്ത്യാനി തടി ചുമന്നു മല കയറുന്നത് മലന്നു കിടന്നു തുപ്പുന്നത് പോലെയാണ്.
ഇനി ആചാരമല്ലേ? എന്ന് ചോദിക്കുന്നവരോട് ഇത്തരം ദുരാചാരങ്ങളെ ഇപ്പോഴേ നിയന്ത്രിച്ചില്ലെങ്കിൽ കുരിശു ചുമടും കഴിഞ്ഞു മുൾക്കിരീടം വെയ്ക്കലും, ചാട്ടവാറടിയും തുടങ്ങും. വെറുതെ വിശ്വാസികളുടെ ചോരവീണു മണ്ണ് ചുവന്ന നിറമാകും, ഇപ്പോൾ തന്നേ ചോരവീണു തുടങ്ങി ഇനിയും വേണോ?
ഇനിയും നേർച്ച നേരണം എന്നുള്ളവർ വിശ്വാസത്തിന്റെ പേരിൽ മരം വെട്ടി നശിപ്പിക്കാതെ കാട്ടിൽ നടാനായി കയ്യിൽ ഒരു ചെടിയോ ഒരു വിത്തോ കരുതുക. കാൽനടയായി നടന്നു വരുന്ന വഴിയിൽ നട്ടാൽ അതു ഇനിവരുന്ന തലമുറയ്ക്കെങ്കിലും അനുഗ്രഹമായി മാറും. അത് കണ്ടു നമ്മുടെ സ്വർഗ്ഗത്തിലെ ദൈവം സന്തോഷിക്കും. അതായിരിക്കും യഥാർത്ഥമായ ക്രിസ്തുവിന്റെ സുവിശേഷവും.
ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.