മധ്യ ടർക്കിയിലെ കീസിൽ നദിയുടെ താഴ്വരയിൽ സ്ഥിതി ചെയ്യുന്ന ആധുനിക സിവാസിന്റെ തലസ്ഥാനമായി അറിയപ്പെടുന്ന നഗരമാണ് സെബസ്ത്യാ.
A.D 320-നോടടുത്ത് വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരും അർമ്മേനിയയിൽ പാളയമടിച്ച 12-ാമത്തെ ലീജിയനിലുള്ള ക്രിസ്തീയ വിശ്വാസികളായ 40 സൈനികരെ ചക്രവർത്തി ലിസിനി യൂസ്സിന്റെ ഏല്ലാ പടയാളികളും ദേവന്മാർക്ക് ബലി കഴിക്കണമെന്ന കല്പനയെ പാലിക്കണമെന്ന അവരുടെ ഗവർണർ അഗ്രിക്കോലോവോസിന്റെ ഉത്തരവ് അനുസരിക്കാതിരുന്നനെ തുടർന്ന് ചമ്മട്ടികൊണ്ടടിച്ച് തടവിലാക്കി. ഏതാനും ദിവസങ്ങൾക്കുശേഷം അവരുടെ സൈന്യാധിപൻ ലിക്കിയാനോസ് സെബസ്ത്യായിലെത്തി 40 പടയാളികളെ രണ്ടാമതും വിചാരണയ്ക്ക് വിധേയമാക്കിയപ്പോൾ ക്രിസ്തുവിലുള്ള അവരുടെ വിശ്വാസം സുദൃഢമാണെന്നും കർത്താവിലുള്ള വിശ്വാസം അവർ ത്യജിക്കാൻ തയ്യാറല്ലെന്നും മനസ്സലിക്കിയതിന്റെ പശ്ചാത്തലത്തിൽ അവരെ സെബസ്ത്യായിലെ കൊടും തണുപ്പുള്ള സമുദ്രത്തിൽ രാത്രി മുഴുവൻ നിർത്തുവാൻ തീരുമാനിക്കുകയും എന്നാൽ അവരിൽ വിശ്വാസം ത്യജിക്കുവാൻ തയ്യാറുള്ളവരെ രക്ഷിക്കാൻ തീരത്ത് ചൂടുവെള്ളവും കൂട്ടത്തിൽ കരുതിവെയ്ക്കുകയും ചെയ്യ്തു.
ലോകം തങ്ങൾക്ക് നീട്ടിത്തരുന്ന ഒരു സുഖവും ക്രിസ്തുവിലുള്ള വിശ്വാസത്തെക്കാളും വലുതല്ലെന്ന തിരിച്ചറിവും സുദൃഢ വിശ്വാസമുള്ള ആ 40 സൈനികരും തണുപ്പിനാൽ മഞ്ഞുകട്ടയായ് മാറിയ തടാകത്തിലെ വെള്ളത്തോടൊപ്പം വരണ്ട് മരവിച്ച് മരിച്ച് നാഥനു വേണ്ടി രക്തസാക്ഷികളായ്ത്തീർന്നു. ശേഷം അധികാരികൾ ആ 40 സഹദേന്മാരുടെയും മൃതദേഹങ്ങൾ വിറക് പോലെ അടുക്കി വെച്ച് ദഹിപ്പിച്ചു.
അവരുടെ ജീവചരിത്രത്തെയും രക്തസാക്ഷിത്വത്തെയും കുറിച്ചുള്ള ആദ്യ വിവരണം കൈസര്യയിലെ വലിയ മോർ ബസേലിയോസ് (370-379) അവരുടെ പെരുന്നാൾ ദിനത്തിൽ നടത്തിയ ഒരു പ്രസംഗത്തിലാണ് കാണപ്പെടുന്നത്. നാല്പത് രക്തസാക്ഷികളുടെ പെരുന്നാൾ അദ്ദേഹത്തിന്റെ കാലത്തിനും മുമ്പ് നിലവിലുണ്ടായിരുന്നു എന്നനുമാനിക്കാം. അവരുടെ രക്തസാക്ഷിത്വത്തിനു അമ്പതോ അറുപതോ വർഷങ്ങൾക്ക് ശേഷം മാത്രമാണ് വിശുദ്ധ ബേസിൽ അവരെപ്പറ്റി പ്രസംഗിച്ചത് എന്ന് കരുതപ്പെടുന്നു.
അദ്ദേഹം പറയുന്നതനുസരിച്ച്, തങ്ങൾ ക്രിസ്ത്യാനികളാണെന്ന് പരസ്യമായി ഏറ്റുപറഞ്ഞ നാല്പത് സൈനികരെ കൂരിരുട്ടുള്ള തണുത്ത ഒരു രാത്രിയിൽ സെബാസ്ത്യയ്ക്കടുത്തുള്ള തണുത്തുറഞ്ഞ കുളത്തിൽ നഗ്നരായി വെള്ളത്തിൽ നിർത്തി. അവരോടു യേശുക്രിസ്തുവിലുള്ള വിശ്വാസം തള്ളിപ്പറയുവാൻ സേനാധിപൻ ആവശ്യപ്പെട്ടു. തണുപ്പേറ്റ് അവർ മൃതപ്രായരായെങ്കിലും അവർ ഒട്ടും വഴങ്ങിയില്ല. പ്രത്യുത, പീഡകളേറുന്തോറും ദൈവത്തെ കൂടുതൽ മഹത്വപ്പെടുത്തുന്നത് കണ്ടു. അവസാനം നാല്പതു പേരിലൊരാൾ തണുപ്പ് സഹിക്കുവാൻ വയ്യാതെ താൻ ക്രിസ്തുവിനെ ഉപേക്ഷിക്കുന്നതായി വിളിച്ചു പറയുകയും അയാൾ രക്ഷപ്പെടുവാൻ പുറത്തു വരുകയും ചെയ്തു. പക്ഷെ അയാൾ അടുത്ത് വച്ചിരുന്ന ചൂട് വെള്ളത്തിൽ ഇറങ്ങിയപ്പോൾ ഉടൻ തന്നെ മരിച്ചു വീണു.
ഈ അത്ഭുതങ്ങളെല്ലാം കണ്ടുകൊണ്ടിരുന്ന AGLAIUS എന്ന് പേരുള്ള ഒരു സൈനികൻ ഉടൻതന്നെ യേശുക്രിസ്തുവിനെ ഏറ്റുപറയുകയും വസ്ത്രങ്ങൾ വലിച്ചെറിഞ്ഞു തണുത്തുറഞ്ഞ ജലാശയത്തിലേക്ക് സ്വയം എടുത്തു ചാടുകയും ചെയ്തു.
അദ്‌ഭുതമെന്നു പറയട്ടെ, വെള്ളത്തിലുണ്ടായിരുന്ന മറ്റു 39 പേരോട് കൂടി ചേർന്ന് അയാൾ ദൈവത്തെ സ്തുതിക്കുകയും കർത്താവിനു വേണ്ടി മരിക്കുവാൻ തയാറാണെന്നു എല്ലാവരും ഉച്ചത്തിൽ അട്ടഹസിക്കുകയും ചെയ്തു.
പിറ്റേദിവസം നേരം പുലർന്നപ്പോൾ 40 രക്തസാക്ഷികളുടെ തണുത്തുറഞ്ഞ ശരീരങ്ങൾ വെള്ളത്തിൽ കാണപ്പെട്ടു. അപ്പോഴും ജീവന്റെ തുടിപ്പ് നില നിന്നിരുന്ന ശരീരങ്ങൾ ശത്രുക്കൾ കത്തിച്ചു ചാരമാക്കി നദിയിൽ എറിഞ്ഞു.
എന്നിരുന്നാലും, ക്രിസ്ത്യാനികൾ സഹദേന്മാരുടെ അമൂല്യമായ ശരീര ഭാഗങ്ങളും ചാരവും എല്ലാം അവശിഷ്ടങ്ങളും ശേഖരിച്ചു, തിരുശേഷിപ്പുകൾ പല നഗരങ്ങളിലും വിതരണം ചെയ്തു; ഈ രീതിയിൽ, നാല്പത് രക്തസാക്ഷികളുടെ ആരാധന വ്യാപകമാവുകയും അവരുടെ ബഹുമാനാർത്ഥം നിരവധി പള്ളികൾ സ്ഥാപിക്കപ്പെടുകയും ചെയ്തു.
ധാന്യം, ധനം, ലാഭം, കീർത്തി, സ്ഥാനമാനങ്ങൾ എന്നു തുടങ്ങി ഈ ലോകം നൽകുന്ന ഒരു സുഖങ്ങൾക്ക് വിശ്വാസം ത്യജിക്കാൻ തയ്യാറുള്ള അനേകരുള്ള ഇക്കാലത്ത് കർത്താവിന്റെ വിശ്വാസത്തിനും, അനുഗ്രഹത്തിനും ഇവയൊന്നും തുല്യമല്ലെന്ന് നമ്മെ കാണിച്ചു തന്ന ആ ധീര രക്തസാക്ഷികളുടെ പേര് ഇപ്രകാരമാണ്:
ദുമേത്തിയാനോസ്
അലക്സന്ത്രയോസ്
കൂറിലോസ്
പ്ലാബിയോസ്
സ്മാർഗ്ദോസ്
ക്സന്തിയോസ്
സിസിയാനോസ്
ലേവന്തിയോസ്
സേവേറിയാനോസ്
പീലക്തിമോൻ
ആഗാഗിയോസ്
ഇറാക്കിലിയോസ്
അക്ദീക്കിയോസ്
കുറിയോൻ
ആവലീസ്
എവുത്തിക്കിയോസ്
ഹുസെഖിയോസ്
എവുനീക്കിയോസ്
ഈലിയാനോസ്
ആക്കാക്കിയോസ്
എയാത്തിയോസ്
അത്താനാസിയോസ്
നിക്കോലാവോസ്
മെലത്തിയാന്
കന്തിദോസ്
ബിബിയാനോസ്
കുദിയോന്
ഗായോസ്
സാക്കർദോന്
ദുമ്മിനോസ്
ഗൊർഗോനിയോസ്
പ്രിസ്കോസ്
തോവോദോലോസ്
അനാത്തോലിയോസ്
മേലേത്തിയോൻ
ഈലിനിയോസ്
തെയോഫീലോസ്
ലൂസിമാക്കോസ്
ഈയവന്നീസ്
കിൽദോത്തിയോസ്
ഓർമ്മദിനം. മാർച്ച് 9.
മാർച്ച് 9 ശനിയാഴ്ച്ചയോ ഞായറാഴ്ചയോ ആണ് ഈ പെരുന്നാൾ വരുന്നതെങ്കിൽ അതേ ദിവസവും, അല്ലാത്ത പക്ഷം മാർച്ച് 14 ന് മുമ്പുള്ള ആദ്യ ശനി /ഞായർ ദിവസം പെന്നാളാൾ ആചരിക്കണമെന്ന് പരിശുദ്ധ സഭ അനുശാസിക്കുന്നു.
ശീമരാജ്യങ്ങളിൽ ചില ഭദ്രാസനങ്ങളിൽ ഈ പെരുന്നാൾ വളരെ ഭയഭക്തിയോടെ, വലിയനോമ്പിന്റെ പ്രത്യേകത കണക്കിലെടുക്കാതെ, ആ ദിവസം തന്നെ (ശനി / ഞായർ നോക്കാതെ) ആചരിക്കുന്ന പതിവുണ്ടായിരുന്നു എന്ന് കേട്ടിട്ടുണ്ട്. കൂടാതെ, വിശുദ്ധ കുർബാനയും അനുഷ്ഠിക്കാറുണ്ട്. ഇപ്പോഴും തുടരുന്നുണ്ടോ എന്നറിയില്ല. കാരണം 1877 - ൽ മീനം 9-ാം തീയതി ബുധനാഴ്ച (സുറിയാനിക്കണക്കാണ് അന്ന് മലങ്കരയിൽ) പരിശുദ്ധ പത്രോസ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെ കല്പന പ്രകാരം പരിശുദ്ധ പിതാവിന്റെ സാന്നിധ്യത്തിൽ പരുമല തിരുമേനി എറണാകുളം ജില്ലയിലെ കുന്നക്കൂരുടി സെന്റ് ജോർജ്ജ് ദേവാലയത്തിൽ പെരുന്നാൾ പ്രമാണിച്ച് വിശുദ്ധ കുർബാന അർപ്പിച്ചതായി ശെമവൂൻ മോർ ദീവന്നാസിയോസിന്റെ നാളാഗമത്തിൽ രേഖപ്പെടുത്തിയതായി കാണുന്നുണ്ട്. ആ വർഷം സുറിയാനിക്കണക്കിൽ ഈസ്റ്റർ ഓദോർ അഥവാ മീനമാസം 27-നും ജൂലിയൻ പുതിയ കണക്കിൽ ഏപ്രിൽ 8-നും ഗ്രിഗോറിയൻ കണക്കിൽ ഏപ്രിൽ 1-നും ആയിരുന്നു എന്നാണ് കണക്കു കൂട്ടുമ്പോൾ കാണുന്നത്. എങ്ങനെയായാലും വലിയനോമ്പിൽ മാത്രമേ വരികയുള്ളൂ എന്ന ഏക സ്ഥിരതീയതി പെരുന്നാൾ 40 സഹദേന്മാരുടെ ഓർമ്മ തന്നെ.
മേല്പറഞ്ഞ 1877 വർഷത്തിന് വേറൊരു പ്രത്യേകത കൂടിയുണ്ട്. ആ വർഷം പഴയ കണക്കനുസരിച്ച് വിശുദ്ധ ദൈവമാതാവിനോടുള്ള അറിയിപ്പ് (വചനിപ്പ്) പെരുന്നാളും ദുഃഖവെള്ളിയാഴ്ചയും ഒരുമിച്ചു വന്ന ഒരപൂർവ്വ വർഷമായിരുന്നു. അന്ന് അങ്കമാലി അകപ്പറമ്പ് പള്ളിയിൽ ആ ദിവസത്തെ ശുശ്രൂഷകൾ നടത്തിയതിന്റെ വിശദവിവരങ്ങൾ (പരിശുദ്ധ പാത്രിയർക്കീസ് ബാവായും അമ്പാട്ടു ഗീവർഗീസ് കൂറീലോസ് മെത്രാപ്പൊലീത്തയുടെയും മുഖ്യ കാർമ്മികത്വത്തിൽ) മേല്പറഞ്ഞ നാളാഗമത്തിൽ കാണാം.
വിശുദ്ധരായ നാല്പത് സഹദേന്മാരുടെ ഓർമ്മ ആണ്ടുതോറും മാർച്ച് മാസം 9-ാം തീയതി പരിശുദ്ധ സഭ കൊണ്ടാടുന്നു. വിശുദ്ധ നാല്പത് സഹദേന്മാരുടെ ഓർമ്മ എല്ലാ വിശ്വാസികൾക്കും കാവലും കോട്ടയുമായിരിക്കട്ടെ.
അവലംബം:
റവ.ഫാ.മാണി രാജൻ കോർ എപ്പിസ്കോപ്പ, (സുറിയാനി സഭയിലെ രക്തസാക്ഷികളും, പരിശുദ്ധന്മാരും, മേലദ്ധ്യക്ഷന്മാരും).
ഡോ.എം.കുര്യാക്കോസ് എറണാകുളം.
ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.