വാദെ ദൽമീനോ - തുറമുഖത്തേക്ക് അടുക്കുക.
കർത്താവിനാൽ അനുഗ്രഹിക്കപ്പെട്ടവരേ, ഓശാന ഞായറാഴ്ച സന്ധ്യമുതൽ പരിശുദ്ധ സഭ വിശുദ്ധ വാരത്തിലേക്ക് പ്രവേശിക്കുകയാണല്ലോ.
പരിശുദ്ധ സുറിയാനി സഭയെ സംബന്ധിച്ചിടത്തോളം ഓശാന ഞായറാഴ്ച സന്ധ്യയ്ക്ക് "വാദെ ദൽ മീനോ" എന്ന ശുശ്രൂഷയിലൂടെയായിരുന്നു വിശുദ്ധ വാരം ആരംഭിച്ചിരുന്നത്.
പത്തു കന്യകമാരുടെ ഉപമ ഓർമ്മിപ്പിക്കുന്നതുപോലെ കത്തിച്ച തിരികളോടുകൂടി ഒരുക്കമുള്ളവരായി മണവാളന്റെ മണവറയിലേക്കു പ്രവേശിക്കുന്ന ആ അനുഭവത്തിലൂടെ വിശുദ്ധ വാരത്തിലേക്കു പ്രവേശിക്കുവാൻ സഭ ഓരോ വിശ്വാസിയെയും ആഹ്വാനം ചെയുന്നതിന്റെ ശുശ്രുഷയാണ് വാദെ ദൽമീനോ ശുശ്രൂഷ.
അതിപുരാതനകാലം മുതൽ പരിശുദ്ധ സഭയിൽ നടത്തിവരാറുള്ള ശുശ്രൂഷയാണിത്. നോമ്പുകാലത്തിന്റെ അവസാന ആഴ്ചയായ കഷ്ടാനുഭവ ആഴ്ചയുടെ തുടക്കത്തിലാണ് 'വാദെ ദൽമീനോ' ശുശ്രൂഷ നടത്തുന്നത്. രക്ഷാകരമായ കഷ്ടാനുഭവത്തിലും ഉയിർപ്പിന്റെ മഹിമയിലും പങ്കുകൊള്ളുന്നതിനുള്ള പ്രവേശന ശുശ്രൂഷയാകുന്നു "വാദെ ദൽമീനോ" ശുശ്രൂഷ.
ഹാശാ ആഴ്ചയിൽ വാദെ ദൽമീനോ ശുശ്രൂഷ നടത്തുമ്പോൾ മോർ അഫ്രേമിന്റെ ബോവൂസോയ്ക്കു ശേഷം ജനങ്ങൾ മെഴുകുതിരി കത്തിച്ച് പിടിച്ചുകൊണ്ട് തെക്കേ വാതിൽ വഴി ഇറങ്ങി തുടർന്നുള്ള ശുശ്രൂഷകൾ പൂർത്തിയാക്കുന്നു.
'തുറമുഖത്തേക്ക് അടുക്കുക' എന്ന അർത്ഥത്തിൽ നടത്തുന്ന ഈ ശുശ്രൂഷയിൽ ദീപങ്ങൾ എടുത്തുകൊണ്ട് മണവാളനെ എതിരേൽക്കുന്നതിനുള്ള ഒരുക്കമായി വിശ്വാസികൾ കത്തിച്ച തിരികളുമായി ദൈവാലയത്തിനുള്ളിലേക്ക് പ്രവേശിക്കും. ഉയിർപ്പാകുന്ന തുറമുഖത്തെക്ക് ബുദ്ധിമതികളായ കന്യകമാരെപ്പോലെ ദീപം തെളിയിച്ചുകൊണ്ട് പ്രവേശിക്കണമെന്നു നമ്മെ ഇത് ഓർമ്മിപ്പിക്കുന്നു. 'വാതിലുകളെ നിങ്ങളുടെ തലകളെ ഉയർത്തുവിൻ' എന്ന വേദഭാഗം ചൊല്ലികൊണ്ട് വൈദികർ മൂന്ന് പ്രാവശ്യം പള്ളിയുടെ പടിഞ്ഞാറേ വാതിലിൽ സ്ലീബാ കൊണ്ട് മുട്ടി വാതിൽ തുറന്ന് കത്തിച്ചുപിടിച്ച മെഴുകുതിരികളേന്തിയ വിശ്വാസികൾക്ക് ഒപ്പം പള്ളിക്കുള്ളിൽ പ്രവേശിക്കുന്നതാണ് ശുശ്രൂഷ.
വാദെ ദൽമീനൊ ശുശ്രൂഷ :- ഒരു പഠനം.
വാദെ ദൽമീനൊ എന്നതിന്റെ അർത്ഥം - നിശ്ചിത സ്ഥലമായ തുറമുഖത്ത് വന്നെത്തിയത്, തുറമുഖത്തിലേക്കുള്ള പ്രവേശനം എന്നതാണ്. വാദെ ദൽമീനൊയ്ക്ക് 'നാഹീറോ' (A Light, Luminary, പ്രകാശനം) എന്ന മറ്റൊരു പദം കൂടി സഭാ പിതാക്കന്മാർ കൊടുക്കുന്നു.
ഈ ശുശ്രൂഷ ആചരിക്കുന്നതെന്തിന്?
1. ഈ ശുശ്രൂഷ നമ്മുടെ കർത്താവിന്റെ കഷ്ടാനുഭവത്തെ നമ്മൾ ബഹുമാനിക്കുന്നതിനും അതിൽ പങ്കുകൊള്ളുന്നതിനുമുള്ള പ്രവേശന ശുശ്രൂഷയാകുന്നു.
2. നമ്മുടെ വീണ്ടെടുപ്പിനു വേണ്ടിയുള്ള ദൈവപുത്രന്റെ മനുഷ്യാവതാര ജീവിതത്തെ ഒരു കപ്പൽ യാത്രയോട് ഉപമിക്കുന്ന പക്ഷം ആ യാത്രയുടെ ഉദ്ദേശം നിവർത്തിക്കപ്പെടുന്നത് കഷ്ടാനുഭവവും കുരിശു മരണവും ഉയിർപ്പുമാകുന്ന തുറമുഖത്ത് എത്തുമ്പോഴാണ്.
3. സകല ദുരിതങ്ങളും മറികടന്ന് ഒരു കപ്പൽ യാത്രികർ സുരക്ഷിത തുറമുഖത്ത് എത്തുന്നതു പോലെ, ഉത്തമ ഭക്തർ ജീവിതാന്ത്യത്തിൽ നിത്യ സന്തോഷത്തിന്റെ പറുദീസായിൽ പ്രവേശിക്കുമെന്ന് ഈ ശുശ്രൂഷ നമ്മെ ഓർമ്മിപ്പിക്കുന്നു.
4. നമ്മുടെ കർത്താവ് അരുളി ചെയ്തതായ പത്തു കന്യകമാരുടെ ഉപമയിൽ മണവാളനെ എതിരേൽക്കുകയെന്നും മണവാളനെ എതിരേല്പാനായി ഒരുങ്ങിയിരുന്ന ബുദ്ധിയുള്ള അഞ്ച് കന്യകമാർ മണവാളനോടുകൂടി വിവാഹ വിരുന്നിൽ സംബന്ധിപ്പാനായി മണവറയിൽ പ്രവേശിച്ചുവെന്നും, അനന്തരം വാതിലടയ്ക്കപ്പെട്ടുവെന്നും കാണുന്നു.
5. മണവാളനെ എതിരേറ്റ് മണവറയിൽ പ്രവേശിക്കുകയെന്നത് മശിഹാതമ്പുരാന്റെ കഷ്ടാനുഭവത്തിലും ഉയിർപ്പിന്റെ മഹിമയിലും പങ്കുകൊള്ളുകയാണെന്ന സത്യം ഈ ശുശ്രൂഷ നമ്മെ ഓർമ്മിപ്പിക്കുന്നു.
6. എല്ലാ വിശ്വാസികളും ത്യാഗ ജീവിതത്താൽ മനുഷ്യവർഗ്ഗത്തിന് വേണ്ടിയുള്ള മശിഹായുടെ കഷ്ടാനുഭവത്തിൽ പങ്കുകൊള്ളുന്നത് പരമഭാഗ്യമായി ഗണിക്കണമെന്ന് ഈ ശുശ്രൂഷ നമ്മെ പഠിപ്പിക്കുന്നു.
7. ബുദ്ധിയില്ലാത്ത അഞ്ച് കന്യകമാർക്ക് വന്നുഭവിച്ച കുറവ് മശിഹായുടെ കൂടെ കഷ്ടത അനുഭവിക്കുന്നതിനുള്ള സന്നദ്ധതയും ആഗ്രഹവുമാകുന്ന എണ്ണ കൈവശം ഇല്ലാതെ പോയി, ത്യാഗം ചെയ്യാതെ സ്വർഗ്ഗ ഭാഗ്യം അനുഭവിക്കണമെന്ന് അവർ കരുതി. മശിഹായുടെ പീഢാനുഭവത്തിൽ പങ്കുകൊള്ളുന്നവർക്ക് മാത്രമേ സ്വർഗ്ഗഭാഗ്യത്തിന് അർഹതയുള്ളൂവെന്ന് നാം മനസ്സിലാക്കണം. അതിന് ഈ ശുശ്രൂഷ നമ്മെ സഹായിക്കുന്നു.
വാദെ ദൽമീനോ ശുശ്രൂഷ നടത്തപ്പെടുന്നത് എന്ന്?
കഷ്ടാനുഭവ ആഴ്ചയിലെ തിങ്കളാഴ്ച രാത്രി നമസ്കാരത്തിലെ ഒന്നും രണ്ടും കൗമാകൾ കഴിഞ്ഞ് നടത്തുന്നു. പട്ടക്കാരൻ കാപ്പാ ധരിച്ചിരിക്കണം. (വിശുദ്ധ കുർബാനയല്ലാത്തതിനാൽ അനുതാപത്തിന്റെ കറുപ്പ് നിറത്തിലുള്ള വസ്ത്രം ധരിക്കുന്നതിനും തടസ്സമില്ല). മ്നൊർത്തായിൽ (Lamp stant, Light house, tower എന്നീ അർത്ഥങ്ങളുണ്ട് ഇതിന്. ഇവിടെ Lamp stant ഗോഗുൽത്തായാണെന്ന് മനസ്സിലാക്കാം). നിന്ന് വിശുദ്ധ സ്ലീബ എടുത്ത് നമസ്ക്കാരമേശയിൽ വെച്ച് ഇരുവശവും മെഴുതുതിരികൾ കത്തിച്ച് ശുശ്രൂഷ ആരംഭിക്കണം.
ഹാശായുടെ കൗമാ ചൊല്ലിയതിന് ശേഷം സ്ലൂസോ (പ്രാരംഭ പ്രാർത്ഥന) ആരംഭിക്കണം.
പ്രാരംഭ പ്രാർത്ഥന ചൊല്ലികികഴിഞ്ഞ് 51-ാം മസ്മൂറ ചൊല്ലുന്നു. തുടർന്ന് "ദീപികകൾ തെളിയിപ്പോർക്കായി..." എന്നു തുടങ്ങുന്ന ഗീതം ചൊല്ലുന്നു. പിന്നീട് പ്രൊമ്യോൻ, സെദറാ എന്നിവ ചൊല്ലിയതിനുശേഷം പട്ടക്കാരൻ മെഴുകുതിരി കത്തിച്ചു കൊടുക്കുന്നു. എല്ലാവരും മെഴുകുതിരികൾ കത്തിക്കുന്നു. ആ സമയത്ത് ദൈവാലയത്തിലെ വൈദ്യുതി ലൈറ്റുകൾ അണയ്ക്കേണ്ടതാണ്.
'പ്രിയനാം മണവാളൻ വരുവാൻ...' എന്നു തുടങ്ങുന്ന ഗീതം ചൊല്ലുന്നു. പിന്നീട് ഹാശാ ആഴ്ചയിലേതു പോലെ പള്ളിയുടെ തെക്കുവശത്തെ വാതിലിൽകൂടി പുറത്തേക്കിറങ്ങി പ്രദക്ഷിണം ആരംഭിക്കുന്നു. പുരോഹിതൻ മ്നൊർത്തായിലെ കുരിശ് ഊറാറയോടുകൂടി തന്റെ ഇടത് തോളിൽ വഹിക്കണം. സ്ലീബായുടെ മുകളറ്റം ഇടത് തോളിലും, സ്ലീബായുടെ ചുവടറ്റം ഇരു കൈകളിലും ചേർത്തു പിടിച്ചിരിക്കണം. ധൂപക്കുറ്റി, മറുവഹസാ, ഏവൻഗേല്യോൻ പുസ്തകം, മണികൾ എന്നിവ എടുക്കണം. വിശുദ്ധ സ്ലീബയിലെ ഊറാറ, മേൽക്കട്ടി (മേക്കട്ടി), കൊടി എന്നിവയെല്ലാം കറുപ്പ് നിറത്തിലുള്ളവയായിരിക്കണം. പ്രദക്ഷിണത്തിന് ഇറങ്ങുമ്പോൾ പടിഞ്ഞാറെ വാതിൽ അടച്ചിരിക്കണം. പ്രദക്ഷിണത്തിന് 117-ാം സങ്കീർത്തനം ഒരാൾ ഉച്ചത്തിൽ ചൊല്ലിക്കൊടുക്കുകയും മറ്റുള്ളവർ അതേറ്റു ചൊല്ലിക്കൊണ്ട് പ്രദക്ഷിണം പടിഞ്ഞാറെ വാതിൽക്കൽ എത്തിയതിനുശേഷം പഴയ നിയമ വായന നടത്തണം. (ഏറമിയ 18:18-22) ശ്ലീഹാ വായന (പ്രക്സീസ് 3:22-26), ലേഖന വായന (എബ്രായർ 6:12-20) വിശുദ്ധ ഏവൻഗേല്യോൻ വായന (പത്തു കന്യകമാരുടെ ഉപമ, (വി.മത്തായി 25: 1:13) വായിക്കുന്നു. ഏവൻഗേല്യോൻ വായന കഴിഞ്ഞതിനു ശേഷം വീണ്ടും 117-ാം സങ്കീർത്തനം ഒരാൾ ഉച്ചത്തിൽ ചൊല്ലി കൊടുക്കുകയും മറ്റുള്ളവർ ഏറ്റുചൊല്ലിക്കൊണ്ട് പള്ളിയുടെ വടക്കുവശത്തുകൂടി പ്രദക്ഷിണം നടന്നുനീങ്ങി, തെക്ക് വശത്തുകൂടി വന്ന്, വീണ്ടും പടിഞ്ഞാറെ വാതിലിന് മുൻ വശത്തേയ്ക്ക് വന്നെത്തണം. തുടർന്ന് താഴെ കാണുന്ന മാനീസോ ചൊല്ലണം.
"ജീവന്റെ കുറി സ്ഥലമായുള്ളോവേ, അരൂപിക്കടുത്ത വെള്ളത്തിൽ നിന്ന് പ്രകാശത്തിന്റെ നക്ഷത്രങ്ങൾ ഉദിക്കുന്ന അത്ഭുത രാത്രിയെ കാണേണ്ടതിന് തന്റെ കൃപയാൽ ഞങ്ങളെ യോഗ്യന്മാരാക്കുവാനായിട്ട് ഞങ്ങളെ ജീവങ്കലേക്കും സൃഷ്ടികളെ ഭരിച്ചുകൊണ്ടിരിക്കുന്നവനും ഞെരുക്കത്തിലിരിക്കുന്നവരെ ദർശിക്കുന്നവനുമായി ഞങ്ങളുടെ രക്ഷകനായ മശിഹായുടെ ഉയിർത്തെഴുന്നേല്പിങ്കലേക്കും കൊണ്ടുചെന്ന് അടുപ്പിക്കേണമേ. ജീവന്റെ കുറിസ്ഥലം സത്യവാതിലും ഞങ്ങളുടെ പിഴവുകളെ പരിഹരിക്കുകയും ഞങ്ങളുടെ സകല കടങ്ങളേയും മോചിക്കയും ചെയ്യുന്ന രക്ഷാകരമായ കഷ്ടതയിലേക്കുള്ള പ്രവേശനവുമാകുന്നു. ഉപവാസക്കാരേ, നിങ്ങളുടെ കിരീടങ്ങളെ ഉയർത്തുന്ന മണവാളൻ ഇതാ അടുത്തു. അവന്റെ ഉയിർത്തെഴുന്നേല്പു ദിവസത്തിൽ അവനോടുകൂടെ സന്തോഷിപ്പാനായിട്ട് നമുക്കു വേണ്ടിയുള്ള അവന്റെ കഷ്ടാനുഭവത്തിൽ കഷ്ടമനുഭവിക്കേണ്ടതിന് ഉറക്കം ഒഴിഞ്ഞിരിപ്പിൻ". പിന്നീട് 'കരുണ കവാടം നീ നാഥാ! തുറന്നാലും...' എന്നു തുടങ്ങുന്ന ഗാനം ചൊല്ലുന്നു. താഴെ കാണുന്ന ഗാനം പ്രധാന പട്ടക്കാരൻ മാത്രം മൂന്നു പ്രാവശ്യം ചൊല്ലുകയും തന്റെ ഇടത് തോളിലിരിക്കുന്ന വിശുദ്ധ സ്ലീബായുടെ ചുവടുകൊണ്ട് പള്ളിയുടെ പടിഞ്ഞാറേ വാതിലിൽ മൂന്നു പ്രാവശ്യം മുട്ടുകയും ചെയ്യണം. പ്രധാന പട്ടക്കാരൻ മൂന്നാമത് വാതിൽ മുട്ടുന്ന സമയത്ത് പള്ളിക്കകത്തുള്ള ശെമ്മാശന്മാർ (ശുശ്രൂഷകർ) വാതിൽ തുറന്നു കൊടുക്കണം. 'പിൻ വാതുക്കലിരുന്നേവം ശീമോൻ പാരം കേണോതി ഗുരുവേ! ഞാൻ ശിഷ്യൻ വാതിൽ തുറന്നാലും സ്വർഗ്ഗത്താക്കോൽ കൈവിട്ടേൻ പാരും വാനും കേഴുന്നു'.
വാതിൽ തുറന്നതിന് ശേഷം കാർമ്മികൻ തലകുനിച്ച് വന്ദിക്കയും കുരിശ് ഇരു കരങ്ങളിലും എടുത്ത് മുത്തുകയും ചെയ്ത ശേഷം വാതുക്കൽ പടിഞ്ഞാറോട്ട് തിരിഞ്ഞ് നിൽക്കുകയും ആദ്യം കുട്ടികളെയും പിന്നീട് സ്ത്രീകളെയും പിന്നീട് പുരുഷന്മാരെയും പള്ളിയകത്തേയ്ക്ക് ആനയിക്കേണ്ടതാകുന്നു. ഓരോരുത്തരും കുരിശ് വരച്ച് തല വണങ്ങി പള്ളിയകത്ത് പ്രവേശിച്ച് ക്രമമായി നിൽക്കുകയും അവസാനമായി ശുശ്രൂഷകരും മറ്റ് വൈദികരും ഏറ്റവും അവസാനമായി പ്രധാന കാർമ്മികൻ കുരിശുമായി ഗോഗുൽത്തായുടെ മുമ്പിൽ കിഴക്കോട്ട് തിരിഞ്ഞു നിന്ന് നിറുത്തുകൾ ചൊല്ലുന്നു. ഇതിന് പ്രതിവാക്യമായി ജനം ചൊല്ലുന്നു. "ഞങ്ങൾക്കു വേണ്ടിയുണ്ടായ നിന്റെ കഷ്ടാനുഭവവും ഞങ്ങൾക്ക് വേണ്ടിയുള്ള നിന്റെ താഴ്മയും വാഴ്ത്തപ്പെട്ടതാകുന്നു".
അതിനുശേഷം ഗോഗുൽത്തായിൽ സ്ലീബാ വെച്ച് രാത്രിയുടെ മൂന്നാം കൗമാ മുതലുള്ള നമസ്ക്കാരം ആരംഭിക്കുന്നു. രാത്രിയുടെ നമസ്ക്കാരം ചൊല്ലുന്നില്ലെങ്കിൽ വിശുദ്ധ സ്ലീബായെ വണങ്ങി എല്ലാവർക്കും പിരിയാവുന്നതാണ്.
സ്ലീബാ ഉപയോഗിച്ച് വാതിൽ മുട്ടുന്നത് എന്തുകൊണ്ട്?
ഭയങ്കരമായ കടവിൽ നിന്റെ സ്ലീബ എന്നോടുകൂടെ പ്രയാണം ചെയ്ത് അന്ധകാര സൈന്യങ്ങളെ എന്റെ മുമ്പിൽ നിന്ന് ഓടിക്കുകയും താൻ ആനന്ദത്തോടെ പ്രവേശിച്ച് നിന്റെ ആർദ്ര കരുണയെ സ്തോത്രം ചെയ്യത്തക്കവണ്ണം സ്ലീബ പറുദീസായുടെ വാതിലിനെ തുറക്കുന്നതിനുള്ള താക്കോൽ ആയിരിക്കയും ചെയ്യട്ടെ.
'നാഥാ! മൃതയാമി ദാസിക്കേ കണമാശ്വാസം ........
സ്ത്രീകളുടെ ശവസംസ്ക്കാര ശുശ്രൂഷയിലെ 4-ാം ശുശ്രൂഷയിൽ ചൊല്ലുന്ന ഗീതം.
വളരെ അനുതാപത്തോടും ശ്രേഷ്ഠതയോടുംകൂടി നടത്തുന്നതായ ശുശ്രൂഷ ഇടക്കാലങ്ങളിൽ സഭയിൽ നടത്താതിരുന്ന, അല്ലെങ്കിൽ ശുഷ്ക്കിച്ചു പോവുന്ന ഒരു സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ മലങ്കര സഭയുടെ പല ദൈവാലയങ്ങളിലും ഈ ശുശ്രൂഷ അനുഷ്ഠിച്ചുവരുന്നു.
ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.