ഒരിക്കൽ ഒരു വേട്ടക്കാരൻ, കൊടുങ്കാട്ടിൽ വഴി തെറ്റി, ദിവസങ്ങളോളം അലഞ്ഞു തിരിയേണ്ടി വന്നു. അപ്പോഴാണ്, ഒരോറഞ്ചു മരം അയാളുടെ ശ്രദ്ധയില്പെട്ടത്. കുറേ ഓറഞ്ചുകൾ അയാൾ ശേഖരിച്ചു. ആദ്യത്തെ ഓറഞ്ചുകഴിച്ചപ്പോൾ, അയാൾക്കു സന്തോഷം അടക്കാനായില്ല. ഏറെ ദിവസങ്ങൾക്കു ശേഷമുള്ള ആദ്യ ഭക്ഷണമായിരുന്നു അത്. രണ്ടാമത്തെ ഓറഞ്ചു കഴിച്ചപ്പോൾ, അത്രയും സന്തോഷമുണ്ടായില്ല. ഓരോ ഓറഞ്ചു കഴിക്കുന്തോറും രുചിയും സംതൃപ്തിയും കുറഞ്ഞു വന്നു. ബാക്കി ഓറഞ്ച്, അയാൾ വലിച്ചെറിഞ്ഞു.
നമുക്കു കൈമോശം വന്നിരിക്കുന്ന കൃതജ്ഞതാ മനോഭാവമാണ്, എല്ലാ അനുഗ്രഹങ്ങളും അവസാനിക്കാൻ കാരണം. എല്ലാ കാര്യപരിപാടികളും അവസാനിക്കുമ്പോൾ നടത്തുന്ന ഒരു ചടങ്ങു മാത്രമായി കൃതജ്ഞത തരം താണിരിക്കുന്നു. കൃതജ്ഞതയോടെയല്ലാതെ, നോക്കിക്കാണാവുന്നത് എന്തെങ്കിലും, നമ്മുടെ ജീവിതത്തിൽ ഉണ്ടാകുമോ? വളർത്തിയവരും തളർത്തിയവരും, സന്തോഷം വിളമ്പിത്തന്നവരും സങ്കടം നൽകിയവരും, ഒപ്പം നിന്നവരും വിമർശിച്ചവരുമെല്ലാം, നമ്മുടെ കൃതജ്ഞതയുടെ പൂച്ചെണ്ടുകൾ അർഹിക്കുന്നവർ തന്നെ.
ജീവിതത്തിൽ നാം സ്ഥിരമായി അനുഭവിക്കുന്ന ചില അനുഗ്രഹങ്ങളുണ്ട്. ആധിക്യംകൊണ്ട്, അനുഗ്രമാണെന്നു തിരിച്ചറിയാതെ പോയവയും, വിരസത തോന്നിയുപ്പാൾ വലിച്ചെറിഞ്ഞവയും. വർൾച്ച വരുന്നതു വരെ വെള്ളം വില തീരാത്ത ഒരനുഗ്രഹമാണെന്നു നാം ചിന്തിക്കാറില്ല. ശ്വാസം കിട്ടാതെ വരുന്നതുവരെ, ഓക്സിജൻ ഒരു ഔഷധമാണെന്നും.
കൃതജ്ഞതാ നിർഭരരല്ലാത്തവരെല്ലാം, പരാതിപ്പെട്ടികളായിരിക്കും. എല്ലാവരുടെയും പരാതികൾ, തങ്ങൾക്കു ലഭിച്ചിരിക്കുന്ന അനുഗ്രഹങ്ങളുടെ ഏറ്റക്കുറച്ചിലനുസരിച്ചു വ്യത്യസ്തവുമായിരിക്കും. ഉപകാരസ്മരണയുള്ളവർ എന്തിലും സംതൃപ്തരായിരിക്കും; അല്ലാത്തവർ അസന്തുഷ്ടരും. നമുക്ക് നന്ദിയുളളവരായിരിക്കാൻ ശ്രമിക്കാം.
ഫാ.ഗീവർഗ്ഗീസ് കോശി, പുത്തൻവീട്ടിൽ, പട്ടാഴി.