പാതിനോമ്പിന്റെ ബുധൻ, 40-ാം വെള്ളി, ദുഃഖശനി എന്നീ ദിവസങ്ങൾ ഉപവാസമുള്ള ദിനങ്ങളല്ല; ആ ദിവസങ്ങളിൽ യാമപ്രാർത്ഥനകൾ ചൊല്ലേണ്ടതും നോമ്പിന്റേതാണ്; (കുർബാന ക്രമത്തിലെ സ്ലീബായുടെ പ്രാർത്ഥനകളല്ല). ദുഃഖശനിയാഴ്ച കുർബാന ഏകദേശം 10:30 / 11:00 am ന് ആരംഭിച്ചാൽ മതിയാകും. പ്രഭാത പ്രാർത്ഥന നോമ്പിന്റെ പദ്യമാണെങ്കിൽ 9:30 / 10 നോട് കൂടിയും തുടങ്ങാം; നോമ്പിന്റെ ഗദ്യമാണെങ്കിൽ 10 / 15 മിനിറ്റ് താമസിച്ച് ആരംഭിക്കാം.
എന്നാൽ പല പള്ളികളിലും ഇതൊന്നും ശ്രദ്ധിക്കാതെയാണ് കാര്യങ്ങൾ നടത്തുന്നത്. പൂർവ്വിക പിതാക്കന്മാർ നമുക്ക് ഏല്പിച്ചു തന്ന മഹത്തായ വിശ്വാസ പാരമ്പര്യങ്ങൾ നാം സൂക്ഷിക്കേണ്ടവരും അതിൻ പ്രകാരം നടപ്പിലാക്കേണ്ടതുമാണ്. എന്നാൽ ഇന്ന് പള്ളികളിൽ പൂർവ്വിക പിതാക്കന്മാർ കാണിച്ചു തന്ന പാരമ്പര്യങ്ങൾ പറയുമ്പോൾ, അല്ലെങ്കിൽ നടപ്പിലാക്കണമെന്ന് പറയുമ്പോൾ പള്ളികളിലുള്ള പ്രമുഖർ (എല്ലാവരുമല്ല ചിലർ മാത്രം) അത് വേണ്ട അച്ചാ, മുന്നമേ വന്നവർ ഇങ്ങനെ ഒന്നുമല്ല ചെയ്തത്, അവർ ചെയ്തതു പോലെ അച്ചൻ ചെയ്താൽ മതി, എന്നോക്കെയാണ്. പലപ്പോഴും അച്ചന്മാർ അവർക്ക് വിധേയപെടെണ്ട സാഹചര്യമാണ്. ഉദാ. ദുഃഖശനിയാഴ്ച വിശുദ്ധ കുർബ്ബാന രാവിലെ 10:30 ക്ക് ആരംഭിക്കാമെന്നു പറഞ്ഞാൽ പള്ളിയിലുള്ളവർ പറയുന്നത് അച്ചാ, ഞങ്ങൾക്ക് ഇത്ര സമയം ഉപവസിച്ചിരിക്കാൻ പറ്റില്ല. ഞങ്ങൾക്ക് അസുഖങ്ങളുണ്ട്. അതുകൊണ്ട് രാവിലെ അച്ചൻ കുർബ്ബാന തുടങ്ങണമെന്ന്. പലപ്പോഴും അച്ചന്മാർ ഇവരെപ്പോലെയുള്ളവരുടെ മുമ്പിൽ മിണ്ടാതിരുന്ന് ഇവർ പറയുന്നത് അനുസരിക്കേണ്ട അവസ്ഥയാണ്. മാർച്ച് 9 (നോമ്പിലായാലും ആ ദിവസം കുർബാനയർപ്പിക്കാം. എങ്കിലും മാർച്ച് 14 ന് മുമ്പുള്ള ഞായറാഴ്ച 40 സഹദേന്മാരുടെ ഓർമ്മ നടത്താറാണ് പതിവ്. മാർച്ച് 9 ശനിയാഴ്ച്ചയോ ഞായറാഴ്ചയോ ആണ് ഈ പെരുന്നാൾ വരുന്നതെങ്കിൽ അതേ ദിവസവും, അല്ലാത്ത പക്ഷം മാർച്ച് 14 ന് മുമ്പുള്ള ആദ്യ ശനി /ഞായർ ദിവസം പെന്നാളാൾ ആചരിക്കണമെന്ന് പരിശുദ്ധ സഭ അനുശാസിക്കുന്നു. ശീമരാജ്യങ്ങളിൽ ചില ഭദ്രാസനങ്ങളിൽ ഈ പെരുന്നാൾ വളരെ ഭയഭക്തിയോടെ, വലിയനോമ്പിന്റെ പ്രത്യേകത കണക്കിലെടുക്കാതെ, ആ ദിവസം തന്നെ (ശനി / ഞായർ നോക്കാതെ) ആചരിക്കുന്ന പതിവുണ്ടായിരുന്നു എന്ന് കേട്ടിട്ടുണ്ട്. കൂടാതെ, വിശുദ്ധ കുർബാനയും അനുഷ്ഠിക്കാറുണ്ട്. ഇപ്പോഴും തുടരുന്നുണ്ടോ എന്നറിയില്ല. കാരണം 1877 - ൽ മീനം 9-ാം തീയതി ബുധനാഴ്ച (സുറിയാനിക്കണക്കാണ് അന്ന് മലങ്കരയിൽ) പരിശുദ്ധ പത്രോസ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെ കല്പന പ്രകാരം പരിശുദ്ധ പിതാവിന്റെ സാന്നിധ്യത്തിൽ പരുമല തിരുമേനി എറണാകുളം ജില്ലയിലെ കുന്നക്കൂരുടി സെന്റ് ജോർജ്ജ് ദേവാലയത്തിൽ പെരുന്നാൾ പ്രമാണിച്ച് വിശുദ്ധ കുർബാന അർപ്പിച്ചതായി ശെമവൂൻ മോർ ദീവന്നാസിയോസിന്റെ നാളാഗമത്തിൽ രേഖപ്പെടുത്തിയതായി കാണുന്നുണ്ട്. ആ വർഷം സുറിയാനിക്കണക്കിൽ ഈസ്റ്റർ ഓദോർ അഥവാ മീനമാസം 27-നും ജൂലിയൻ പുതിയ കണക്കിൽ ഏപ്രിൽ 8-നും ഗ്രിഗോറിയൻ കണക്കിൽ ഏപ്രിൽ 1-നും ആയിരുന്നു എന്നാണ് കണക്കു കൂട്ടുമ്പോൾ കാണുന്നത്. എങ്ങനെയായാലും വലിയനോമ്പിൽ മാത്രമേ വരികയുള്ളൂ എന്ന ഏക സ്ഥിരതീയതി പെരുന്നാൾ 40 സഹദേന്മാരുടെ ഓർമ്മ തന്നെ). അതുപോലെ മാർച്ച് 25 എന്നീ ദിവസങ്ങളിൽ പെരുന്നാൾ മുറയനുസരിച്ച് യാമ നമസ്കാരങ്ങൾ തികയ്ക്കണം.
ഭൂമുഖത്തെ ഏറ്റവും പഴക്കമുള്ള വിശ്വാസത്തിൽ നിലയുറച്ച് ജീവിച്ച സുറിയാനി സഭയുടെ പരിശുദ്ധ പിതാക്കന്മാർ നമുക്ക് ഏല്പിച്ചുതന്ന മഹത്തായ വിശ്വാസ പാരമ്പര്യങ്ങൾ നാം സൂക്ഷിക്കേണ്ടവരല്ലേ? എല്ലാത്തിനും, എളുപ്പം കാര്യങ്ങൾ നടത്താൻ ശ്രമിക്കുന്നത് അഭികാമ്യമോ എന്ന് ചിന്തിക്കുക.
ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.