അച്ഛനും മകനും കൂടി നടക്കാനിറങ്ങി. വഴിയിൽ ഒരു മരച്ചില്ല ചാഞ്ഞു നിൽക്കുന്നതു കണ്ട മകൻ അച്ഛനോടു ചോദിച്ചു: "ഞാൻ ആ ചില്ല ഒടിച്ചെടുത്തോട്ടേ?" അച്ഛൻ അതിനനുവദിച്ചു. പല തവണ ചാടിയിട്ടും അവന് ആ കൊമ്പിൽ പിടി കാട്ടിയില്ല. പിന്മാറാൻ ശ്രമിച്ച അവനോട്, അച്ഛൻ പറഞ്ഞു: "നീ ഒരു തവണ കൂടി ശ്രമിക്കൂ". ഇത്തവണ അവൻ കൊമ്പിൽ പിടിച്ചെങ്കിലും ഒടിക്കുവാൻ പറ്റിയില്ല. അച്ഛൻ ചോദിച്ചു: "നിന്റെ എല്ലാ സാദ്ധ്യതകളും നീ വിനിയോഗിച്ചോ?" പിന്നെയും അവൻ പലകുറി ശ്രമിച്ചു. അച്ഛൻ വീണ്ടും വീണ്ടും പറയുന്നുണ്ടായിരുന്നു: "നീ നിൻ്റെ എല്ലാ സാദ്ധ്യതകളും ഉപയോഗിക്കൂ" എന്ന്. എത്ര ശ്രമിച്ചിട്ടും ചില്ല ഒടിക്കാൻ പറ്റാതെ മാറി നിന്ന അവനോട്, അച്ഛൻ ചോദിച്ചു: "ഞാൻ നിൻ്റെ സാദ്ധ്യതയല്ലേ? നീ എന്താണ്, എൻ്റെ സഹായം തേടാഞ്ഞത്?"
ഒറ്റയ്ക്കു നിന്നാണ്, എല്ലാ വിജയങ്ങളും സ്വന്തമാക്കേണ്ടതെന്ന തെറ്റിദ്ധാരണ കൊണ്ടാണ്, പലരും ഒറ്റപ്പെട്ടുപോകുന്നത്. തനിച്ചു പേരെടുക്കാനുള്ള താല്പര്യം കൊണ്ടോ, ഒപ്പമുള്ളവരുടെ സാധ്യതകളെക്കുറിച്ചുള്ള അവബോധമില്ലാത്തതുതു കൊണ്ടോ ആവാം, കൂടെയുണ്ടായിട്ടും, നാം ചിലരെ കുടെക്കൂട്ടാത്തത്.
ഒരുമിച്ചു നിന്നു പോരാടുന്നതിനെക്കുറിച്ചോ, ഒരുമിച്ചു നിന്നു ജയിക്കുന്നതിനെക്കുറിച്ചോ, ഉള്ള മുത്തശ്ശിക്കഥകൾ പോലും കേട്ടു വളരാത്തവർക്ക്, അങ്ങനെയുള്ള സാദ്ധ്യതകൾ, തീർത്തും അപരിചിതമായിരിക്കും. സ്വയശാക്തീകരണത്തിൻ്റെ അർത്ഥം, സ്വന്തം ശരീരത്തെയും, മനസ്സിനെയും മാത്രം ഉപയോഗിക്കുക എന്നല്ല. സ്വന്തം സഹചാരികളെയും, സഹായികളെയും കൂടി ഉൾച്ചേർക്കുക എന്നും കുടിയാണ്.
സ്വയം എല്ലാം നേടാൻ കഴിയുമെന്ന അമിതവിശ്വാസമോ, അഹംഭാവമോ ഉള്ളവർ ആരും, ആത്യന്തിക വിജയത്തിനർ ഹരാകുകയില്ല. അവസാന പടിയിൽ നിന്നു വരെ അവർ ചിലപ്പോൾ, താഴെ വീണേക്കാം? 'ഞാൻ മാത്രം മതി' എന്ന ധാരണയിൽ യാത്ര തുടരുമ്പോൾ, ഇടയ്ക്കൊന്നു കാലിടറി വീണാൽ, പിടിച്ചു കയറ്റാൻ പോലും, ആരുമുണ്ടായെന്നു വരില്ല.
കൂടെയുള്ളവർ ആരെന്നും, അവർ എങ്ങനെ, എപ്പോൾ ഉപകരിക്കുമെന്നും കണ്ടെത്തുന്നവരാണ്, യഥാർത്ഥ കാര്യക്ഷമതയുള്ളവർ. കൂടെ നിൽക്കാൻ ഒരാളെങ്കിലുമുണ്ടെന്ന് ഉറപ്പു വരുത്തുന്നവരുടെ പ്രയാണം, പതിന്മടങ്ങു വേഗത്തിലായിരിക്കും.
ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.