വലിയ നോമ്പിനെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും അല്പമായി ഒന്ന് ധ്യാനിക്കാം.
സുറിയാനി ഭാഷയില്‍ 'സൗമോ' എന്ന വാക്കാണ് നോമ്പിനും ഉപവാസത്തിനുമായി ഉപയോഗിക്കുന്നത്. മലയാളത്തില്‍ 'ഉപവാസം' എന്നാല്‍ ഒരുമിച്ചു വസിക്കുക (ഉപ = ഒരുമിച്ച്, വാസം = ജീവിക്കുക) എന്നാണ് അർത്ഥം. അതായത് ദൈവത്തോട് കൂടെ ഒരുമിച്ചു ജീവിക്കുക/ ആയിരിക്കുക. 'നോമ്പ്' എന്ന വാക്ക് പഴയ മലയാളത്തിലെ ‘നോയ് അമ്പ്’ എന്നതില്‍ നിന്നാണ്. ‘സ്നേഹത്തോടെയുള്ള സഹനം’ (നോയ് = വേദന / സഹനം, അൻപ് = സ്നേഹം) അതിന്റെ അർത്ഥം. എന്നാണ് ദൈവസ്നേഹത്തില്‍ നാം സ്വയം കഷ്ടം സഹിക്കുന്നതിനെയാണ് നോമ്പ് എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. നോമ്പ് ആചരിക്കുന്നത് പ്രാർത്ഥനയോടും, ഭക്ഷണമുൾപ്പെടെ നമുക്ക് പ്രിയപ്പെട്ട ചില സാധനങ്ങള്‍ വർജ്ജിക്കുന്നതോടും കൂടെയാണ്. നന്മതിന്മകളെ തിരിച്ചറിയുന്ന വൃക്ഷത്തിന്റെ ഫലം ഭക്ഷിക്കരുത് (ഉല്പത്തി 2:17) എന്ന് ദൈവം ആദമിനോട് അരുളിചെയ്തത് പ്രകാരം വർജ്ജനയും ഉപവാസവും ഏദന്‍ തോട്ടത്തില്‍ വെച്ച് തന്നെ കല്പിക്കപ്പെട്ടു. അങ്ങനെ ദൈവം തന്നെ മനുഷ്യന്റെ ആധ്യാത്മിക വളർച്ചകയ്ക്കും പരിപാലനത്തിനുമയുള്ള ആദ്യകല്പന നൽകി. ഉപവാസം നോമ്പിന്റെ ഭാഗമാണ്. ഉപവാസം ഒരു പ്രവൃത്തിയാണെങ്കില്‍ നോമ്പ് ഒരു ജീവിത ശൈലിയാണ്. ശരിയായ നോമ്പ് ഉപവസോത്തോട് കൂടെയുള്ളതാണെന്ന് നാം എശായാ പ്രവാചകന്റെ 58-ല്‍ വായിക്കുന്നു.
മോശ നാല്പതു പകലും രാവും ഉപവസിച്ചു ദൈവത്തോട് കൂടിയായിരുന്നു (പുറ 34:28). ഏലിയ ദീർഘദര്‍ശി 40 ദിവസം ഉപവസിച്ചു (1.രാജാ 19:8). ദൈവകോപത്തിന്റെ നാളുകളില്‍, പാപപരിഹാരത്തിനായി ഉപവാസവും കഴ്ചവെപ്പും നടത്തിയിരുന്നു എന്നും നാം എശായാ പ്രവാചകനില്‍ നിന്ന് മനസ്സിലാക്കുന്നു (എശായാ 58:6-7). യോനായുടെ ദീർഘദർശനവും നിനവേയിലെ ആളുകളും കൂടി നോറ്റ നോമ്പും ഇത്തരുണത്തില്‍ ധ്യാനവിഷയമാക്കെണ്ടതാണ്. ദാനിയേലിന്റെ നോമ്പും സ്മരണാർഹമാണ്: “മൂന്നു ആഴ്ചവട്ടം മുഴവനും കഴിയുവോളം ഞാന്‍ സ്വാദുഭോജനം ഭക്ഷിക്കയോ മാംസവും വീഞ്ഞും ആസ്വദിക്കയോ ചെയ്തിട്ടില്ല; എണ്ണ തേച്ചിട്ടുമില്ല”. (ദാനി 10:3).
യേശു തമ്പുരാന്‍ നാല്പതു ദിവസം ഉപവാസത്തിലും പ്രാർത്ഥവനയിലും കഴിഞ്ഞതായി (മത്താ 4:2) നമ്മള്‍ പുതിയ നിയമത്തില്‍ വായിക്കുന്നു. പ്രാർത്ഥനയും ഉപവാസവും കൊണ്ട് സാത്താന്റെ മേല്‍ വിജയം നേടാമെന്ന് യഹൂദന്മാര്‍ പഠിപ്പിക്കുന്നു (മത്താ 17:21). മത്തായിയുടെ സുവിശേഷത്തില്‍ ഉപവാസം എങ്ങനെ അനുഷ്ഠിക്കണമെന്ന് പഠിപ്പിക്കുന്നു (മത്താ 6:16-18). അപ്പോസ്തോലന്മാര്‍ നോമ്പും ഉപവാസവും അനുഷ്ഠിച്ചതായി (അപ്പൊ 13:2,27:10) നടപടി പുസ്തകത്തില്‍ നാം വായിക്കുന്നു. അങ്ങനെ നോമ്പും ഉപവാസവും നമ്മുടെ കർത്താവ് പഠിപ്പിച്ചതാണെന്നും പരിശുദ്ധ സഭ ആദികാലം മുതല്‍ അനുഷ്ഠിച്ചിരുന്നു എന്നും നാം മനസ്സിലാക്കുന്നു. ഇത് കൂടാതെ പശ്ചാത്താപത്തെപ്പറ്റി വിശുദ്ധ വേദപുസ്തകത്തില്‍ (2.ശമു 13:19; എസ്തേ 4:1; ഇയ്യോ 2:8; ദാനി 9:3; മത്താ 11:21) പലയിടങ്ങളിലും കാണുന്നു. അനുതപിക്കുവാനും പാപത്തിന്റെ പ്രതിവിധികള്‍ സന്തോഷത്തോടെ സമർപ്പിക്കുവാനും സാധിക്കുമ്പോള്‍ നോമ്പുകാലം ഒരു ചലനാത്മകമായ ധന്യതയാണ് ഉളവാക്കുന്നത്. നോമ്പിന്റെ സന്തോഷകരമായ ഒരു പര്യവസാനം ഉത്ഥാനപ്പെരുന്നാളിന്റെ ഉണർവ്വോടെ ലഭ്യമാവുകയും ചെയ്യും. ശരീരത്തെ പീഡിപ്പിക്കുവാനല്ല നാം ഉപവസിക്കുന്നത്. രോഗചികിത്സയുടെ ഭാഗമായോ തൂക്കമൊ അമിതവണ്ണമോ മറ്റോ കുറയ്ക്കാനോ ഭക്ഷണം ഉപേക്ഷിക്കുന്നതും ഉപവാസമല്ല. അതുകൊണ്ടുതന്നെ ഭക്ഷണം ഉപേക്ഷിക്കുക എന്നതുകൊണ്ട് നോമ്പ് പൂർണ്ണനമാകുന്നില്ല. കുട്ടികൾക്കും രോഗികൾക്കും ഗർഭിണികൾക്കും വൃദ്ധർക്കും നോമ്പില്‍ നിന്ന് ഒഴിവുണ്ട്. എന്നാല്‍ അവർക്കും ചില കാര്യങ്ങള്‍ വർജ്ജിച്ചുകൊണ്ട് – അതവര്‍ സ്വയം തീരുമാനിക്കട്ടെ – നോമ്പിന്റെ ഭാഗമാകാവുന്നതാണ്. കുട്ടികളെ നന്നേ ചെറുപ്പത്തില്‍ത്തന്നെ നോമ്പിന്റെ ചെറിയ പടികളില്‍ക്കൂടി നടത്തിക്കണം. ആഴ്ചയില്‍ ഒരു ദിവസം ഒരു നേരമോ മറ്റോ ഭക്ഷണം വെടിഞ്ഞു ഉപവസിക്കാന്‍ ശീലിപ്പിക്കണം.
നോമ്പ് സ്വയ പരിശോധനയുടെ നാളുകളാണ്. അവിടുന്ന് നിന്നെ തൂക്കി നോക്കുമ്പോള്‍ നീ കുറവുള്ളവനായി കാണരുത്. അതിനാല്‍ ഏതു നിമിഷവും സ്വയ പരിശോധനക്ക് നാം വിധേയരാകുന്നത് ഉത്തമം. സ്വയ പരിശോധന നമ്മുടെ ഹൃദയങ്ങിളിലെ ലഘുത്വം നമ്മെ ബോധ്യപ്പെടുത്തും. നമ്മുടെ ലഘുത്വത്തില്‍ നിന്ന് ദൈവത്തിന്റെ മഹത്വം നാം തിരിച്ചറിയണം. ചിട്ടയായ നോമ്പും ഉപവാസവും നാം എത്തിച്ചരാന്‍ ആഗ്രഹിക്കുന്ന നിത്യതയിലക്ക് നമ്മളുടെ വഴികാട്ടിയായിരിക്കും.
അനുവദനീയമല്ലാത്ത മദ്യം പോലുള്ളവ നോമ്പ് കാലത്ത് ഉപേക്ഷിക്കുകയും പിന്നീട്നോമ്പ് കഴിയുമ്പോള്‍ പതിവിലുമധികം ഉപയോഗിക്കുന്നതും നോമ്പ് ദൈവതിരുമുമ്പാകെ അസ്വീകാര്യമാക്കി തീർക്കും. ഇതുപോലെ തന്നെ ഉപേക്ഷിച്ച തിന്മകളും അശുദ്ധികളും. മനുഷ്യനെ ദൈവത്തോട് കൂടുതലായി അടുപ്പിക്കാനുള്ള ആത്മീയ മാർഗ്ഗങ്ങളാണ് നോമ്പും ഉപവാസവും. ഭക്ഷണപാനീയങ്ങള്‍ ഉപേക്ഷിക്കുന്നതോടൊപ്പം വാക്കുകളേയും പ്രവർത്തികളേയും നമ്മിലെ വിവിധ ആസക്തികളേയും നിയന്ത്രിക്കാന്‍ നമുക്ക് കഴിയണം. കോപം, വെറുപ്പ്, അസൂയ, ഭോഗാസക്തി തുടങ്ങിയ വികാരവിചാരങ്ങൾക്ക് കടിഞ്ഞാണിട്ടുകൊണ്ട് ആത്മനിയന്ത്രണത്തിലൂടെ ദൈവവുമായി സഹവസിക്കുവാന്‍ നമ്മെ പ്രാപ്‌തരാക്കുന്നതാണ് യഥാർത്ഥ ഉപവാസം. ശരീരത്തിന്റെ ഉപവാസം ആത്മാവിന്റെ ഭക്ഷണമാണെന്ന് മോര്‍ ബസ്സേലിയോസ് പറയുന്നുണ്ട്.
ജീവിതത്തെ ഒരു യാത്രയായി വിശേഷിപ്പികാറുണ്ട്. ഒരിടത്തു ജനനം, ഒരിടത്ത് മരണം. പക്ഷേ സുഗമയ ഒരു വഴി യാത്രക്കാവശ്യമാണ്. യേശു തന്റെ പരസ്യ ജീവിത കാലത്ത് അരുളി ചെയ്തു: “ഞാന്‍ വഴിയും സത്യവും ജീവനും ആകുന്നു. എന്നില്‍ വിസ്വസിക്കുന്നവാന്‍ മരിച്ചാലും ജീവിക്കും”. വഴി അറിയാതെ സഞ്ചരിക്കുമ്പോള്‍ – പലപ്പോഴും വഴി തെറ്റി പോകുന്നു. അപ്രതീക്ഷിതങ്ങളായ സംഭവങ്ങളുണ്ടാകുന്നു. പലപ്പോഴും പ്രലോഭനങ്ങളില്‍ അകപ്പെടുന്നു. യാത്രയുടെ ഗതിയും ലക്ഷ്യവും മാറുന്നു. മനസ്സിൽ ആകുലതകള്‍ കൂട് കെട്ടുന്നു. നോമ്പ് കാലം ആകുലതകളെ അതിജീവിക്കാന്‍ സഹായിക്കുന്നു. നമുക്കും നമ്മുടെ ആകുലതകൾക്കും ഇടയില്‍ യേശുവിനെ പ്രതിഷ്ഠിക്കുക. കാരണം അവിടുന്ന് മനുഷ്യകുലത്തിന്റെ നന്മ മാത്രം ആഗ്രഹിക്കുന്നു.
പലപ്പോഴും നാം നോമ്പ് ഒരു അനുഷ്ഠാനം മാത്രമായി കാണുകയും സഭയുടെ നിയമം എന്ന കണ്ണിലൂടെ ഒരു ആചാരം എന്ന രീതിയില്‍ സ്വീകരിക്കുകയും ചെയ്യാറുണ്ട്. അത് ശരിയല്ല. സ്വയം ശുദ്ധീകരിക്കാതെ, മറ്റുള്ളവരുടെ നൊമ്പരങ്ങളെ കണക്കാക്കാതെ എടുക്കുന്ന നോമ്പ് പാപം തന്നെയാണ്. അത് ദൈവതിരുമുമ്പാകെ സ്വീകരിക്കപ്പെടുകയില്ല. എന്താണ് യഥാർത്ഥ നോമ്പ് എന്ന് നോക്കാം. “നിങ്ങള്‍ വിവാദത്തിന്നും കലഹത്തിന്നും ക്രൂരമുഷ്ടികൊണ്ടു അടിക്കേണ്ടതിന്നും നോമ്പു നോക്കുന്നു; നിങ്ങളുടെ പ്രാർത്ഥന ഉയരത്തില്‍ കേൾപ്പാന്‍ തക്കവണ്ണമല്ല നിങ്ങള്‍ ഇന്നു നോമ്പു നോൽക്കുന്നതു. എനിക്കു ഇഷ്ടമുള്ള നോമ്പും മനുഷ്യന്‍ ആത്മതപനം ചെയ്യുന്ന ദിവസവും ഇങ്ങനെയുള്ളതോ? തലയെ വേഴത്തെപ്പോലെ കുനിയിക്കുക, രട്ടും വെണ്ണീരും വിരിച്ചു കിടക്കുക, ഇതാകുന്നുവോ ഉപവാസം? ഇതിന്നോ നീ നോമ്പെന്നും യഹോവയ്ക്കു പ്രസാദമുള്ള ദിവസമെന്നും പേര്‍ പറയുന്നതു? അന്യായബന്ധനങ്ങളെ അഴിക്കുക; നുകത്തിന്റെ അമിക്കയറുകളെ അഴിക്കുക; പീഡിതരെ സ്വതന്ത്രരായി വിട്ടയക്ക; എല്ലാനുകത്തെയും തകർക്കുക; ഇതല്ലയോ എനിക്കു ഇഷ്ടമുള്ള ഉപവാസം? വിശപ്പുള്ളവന്നു നിന്റെ അപ്പം നുറുക്കിക്കൊടുക്കുന്നതും അലഞ്ഞു നടക്കുന്ന സാധുക്കളെ നിന്റെ വീട്ടില്‍ ചേർത്തുകൊള്ളുന്നതും നഗ്നനെ കണ്ടാല്‍ അവനെ ഉടുപ്പിക്കുന്നതും നിന്റെ മാംസരക്തങ്ങളായിരിക്കുന്നവർക്കു നിന്നെത്തന്നെ മറെയ്ക്കാതെയിരിക്കുന്നതും അല്ലയോ?” (എശായാ 58: 4-7). മറ്റുള്ളവരെ കരുതാനും സഹാനുഭൂതിയോടു കൂടി വർത്തിക്കാനും നമ്മെ ഒരുക്കുന്നതായിരിക്കട്ടെ നോമ്പ്.
കർത്താവേ! ഞങ്ങളുടെ നോമ്പും നമസ്കാരവും നിനക്ക് ഇമ്പമുള്ള ധൂപം പോലെയായി സൗരഭ്യമുള്ള പുക പോലെ നിന്റെ സന്നിധിയില്‍ കൈക്കൊള്ളപ്പെടുമാറാകേണമേ. ശുദ്ധമുള്ള നോമ്പ് ജയത്തിന്റെ അടയാളവും ശത്രുവായ ദുഷ്ടന്റെ നേരെ തോൽക്കാത്ത ആയുധമുകുന്നു.
വലിയ നോമ്പുകാലം നാലാമത്തെ ആരാധനാ കാലഘട്ടം.
അറിഞ്ഞിരിക്കേണ്ട ചില വസ്തുതകൾ.
പേര് :- ഉയിർപ്പുകാലം അഥവാ SEASON OF EASTER. [ചിലർ വലിയ നോമ്പ് കാലം എന്ന്, വിളിക്കാറുണ്ട് SEASON OF GREAT LENT].
കാലഘട്ടങ്ങളുടെ പേരുകൾ അത് അവസാനിക്കുന്ന വിശേഷ ദിവസത്തിന്റെ പേരോട് കൂടെയാണ് - TERMINAL FEAST- പൊതുവെ അറിയപ്പെടുന്നത്.
കാലഘട്ടം:- കൊത്നെ ഞായർ മുതൽ - ക്യംതോ ഞായർ/ ഉയിർപ്പ് ഞായർ വരെ. ഏറ്റവും നേരത്തെ ആരംഭിക്കാവുന്ന തീയതി:- ഫെബ്രുവരി 2 തിങ്കൾ. ഏറ്റവും വൈകി ആരംഭിക്കാവുന്ന തീയതി:-
മാർച്ച് 8 തിങ്കൾ. ഏറ്റവും നേരത്തെ അവസാനിക്കാവുന്ന തീയതി:- മാർച്ച് 22 ഞായർ. ഏറ്റവും വൈകി അവസാനിക്കാവുന്ന തീയതി:- ഏപ്രിൽ 25 ഞായർ. ഈ കാലഘട്ടത്തിൽ വർഷം ഏതായാലും, കൃത്യം 8 ഞായറാഴ്ചകൾ, 7 ആഴ്ചകൾ, 50 ദിവസങ്ങൾ കാണും. ഇത് ജൂലിയൻ കലണ്ടറിനും സുറിയാനിക്കണക്കിനും ബാധകമാണ്. (പേത്രത്താ ഞായർ, ഈസ്റ്റർ ഞായർ എന്നിവ ഉൾപ്പെടെയാണ്).
വലിയ നോമ്പിലെ ഞായറാഴ്‌ചകൾ, വിശേഷ ദിവസങ്ങൾ.
ഒന്നാമത്തെ ഞായർ > കൊത്നെ ഞായര്‍ അഥവാ പേത്രത്ത ഞായർ.
വലിയ നോമ്പിന്റെ ആദ്യ തിങ്കളാഴ്ച > ശുബ്ക്കോനോ ശുശ്രൂഷ.
വലിയ നോമ്പിന്റെ ആദ്യ ശനിയാഴ്ച > സുറിയാനിക്കാരൻ മോർ അഫ്രേം മല്പാൻ, മോർ തേവേദോറോസ് സഹദാ, എന്നീ പിതാക്കന്മാരുടെ ഓർമ്മ.
സെബാസ്ത്യയിലെ നാല്പതു സഹദേന്മാരുടെ ഓർമ്മ > മാർച്ച് 9. (വർഷം ഏതായാലും, വലിയനോമ്പിൽ മാത്രമേ വരികയുള്ളൂ എന്ന സ്ഥിരതീയതി ഓർമ്മ പെരുന്നാൾ 40 സഹദേന്മാരുടെ ഓർമ്മ മാത്രമാണ്). മലങ്കരയിൽ ഈ ഓർമ്മ കൊണ്ടാടേണ്ട തീയതിയുടെ രീതി പാമ്പാക്കുട നമസ്കാരക്രമത്തിൽ കൊടുത്തിട്ടുള്ളത് നോക്കുക. വിശുദ്ധ ദൈവമാതാവിനോടുള്ള അറിയിപ്പിന്റെ വചനിപ്പിന്റെ പെരുന്നാൾ [സൂബോറോ] മാർച്ച് 25. ഇത് 97.5 % വർഷങ്ങളിലും വലിയ നോമ്പിൽ തന്നെയാണ് വന്നു ചേരുന്നത്.
വലിയ നോമ്പിലെ രണ്ടാം ഞായര്‍:- ഗർബോ ഞായർ - കുഷ്ഠരോഗിയെ സുഖപ്പെടുത്തുന്നു.
മൂന്നാം ഞായര്‍:- മ് ശർയൊ ഞായർ - തളർവാതരോഗിയെ സുഖപ്പെടുത്തുന്നു.
നാലാമത്തെ ഞായര്‍. ക്നാനൈയ്ത്തോ ഞായർ - കനാന്യ സ്ത്രീയുടെ മകളെ സൗഖ്യമാക്കുന്നു.
പാതിനോമ്പ് ബുധൻ അബ്‌ഗാർ രാജാവിൻ്റെയും ഓർമ്മ.
അഞ്ചാമത്തെ ഞായര്‍. കിഫിഫ്തോ ഞായർ - കൂനിയായ സ്ത്രീയെ സൗഖ്യമാക്കുന്നു.
(ശീമ രാജ്യങ്ങളിൽ നല്ല ശമര്യക്കാരന്റെ ഉപമയാണ് ഏവൻഗേലിയോൻ വിഷയം).
ആറാമത്തെ ഞായർ. സമ്യോ ഞായർ - കുരുടനെ സൗഖ്യമാക്കുന്നു.
നാല്പതാം വെള്ളി.
ലാസറിന്‍റെ ശനി.
ഏഴാമത്തെ ഞായർ. ഓശാന ഞായർ.
ഹാശായുടെ തിങ്കള്‍
ഹാശായുടെ ചൊവ്വ
ഹാശായുടെ ബുധന്‍
പെസഹാ വ്യാഴം
വലിയ വെള്ളിയാഴ്ച
അറിയിപ്പിന്‍റെ ശനി
മഹത്വ പൂർണ്ണമായ ക്യംതാ പെരുന്നാൾ [ഉയിർപ്പു പെരുന്നാൾ] ഞായർ.
ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.