മൂശയോട് നേരിട്ട് യഹോവ അരുളിച്ചെയ്തതാണ് വിശുദ്ധ മൂറോന്‍ ഉണ്ടാക്കുന്ന രീതി.
വളരെ വിശദമായി ഇതിനെപ്പറ്റി പുറ. 30:22- 33 ല്‍ പ്രതിപാദിച്ചിരിക്കുന്നു. ഇത് അതിവിശുദ്ധമാണെന്നും, തൈലം (മൂറോന്‍) പൂശപ്പെടുന്നവന്‍ വിശുദ്ധനായി അഭിഷേകം ചെയ്യപ്പെടും എന്നും ഇവിടെ പറഞ്ഞിരിക്കുന്നു. എല്ലാറ്റിനെയും വിശുദ്ധമാക്കുന്നത് പരിശുദ്ധാത്മാവാകെയാല്‍ ഈ മൂറോനെ പരിശുദ്ധാത്മാവായിത്തന്നെ വിശുദ്ധ സഭ കാണുന്നു.
അഭിഷേകത്തിനു അർഹതയില്ലാത്ത സാധാരണ ജനം ഇതിനെ സ്പർശിക്കരുതെന്നും, അവര്‍ അഹങ്കരിച്ചു പകരം വേറൊരു തൈലമുണ്ടാക്കരുതെന്നും കർശനമായി ഈ വേദഭാഗത്ത് പറഞ്ഞിരിക്കുന്നു.
"യഹോവ പിന്നെയും മൂശെയോടു കല്പിച്ചതു എന്തെന്നാൽ; മേത്തരമായ സുഗന്ധവർഗ്ഗമായി വിശുദ്ധ മന്ദിരത്തിലെ തൂക്ക പ്രകാരം അഞ്ഞൂറു ശേക്കെൽ അയഞ്ഞ മൂരും അതിൽ പാതി ഇരുനൂറ്റമ്പതു ശേക്കെൽ സുഗന്ധലവംഗവും അഞ്ഞൂറു ശേക്കെൽ വഴനത്തൊലിയും ഒരു ഹീൻ ഒലിവെണ്ണയും എടുത്തു തൈലക്കാരന്റെ വിദ്യപ്രകാരം ചേർത്തുണ്ടാക്കിയ വിശുദ്ധമായ അഭിഷേക തൈലമാക്കേണം; അതു വിശുദ്ധമായ അഭിഷേക തൈലമായിരിക്കേണം. അതിനാൽ നീ സമാഗമനകൂടാരവും സാക്ഷ്യ പെട്ടകവും മേശയും അതിന്റെ ഉപകരണങ്ങളൊക്കെയും നിലവിളക്കും അതിന്റെ ഉപകരണങ്ങളും ധൂപപീഠവും ഹോമയാഗപീഠവും അതിന്റെ ഉപകരണങ്ങളൊക്കെയും തൊട്ടിയും അതിന്റെ കാലും അഭിഷേകം ചെയ്യേണം. അവ അതിവിശുദ്ധമായിരിക്കേണ്ടതിന്നു അവയെ ശുദ്ധീകരിക്കേണം; അവയെ തൊടുന്നവനൊക്കെയും വിശുദ്ധനായിരിക്കേണം. അഹരോനെയും അവന്റെ പുത്രന്മാരെയും എനിക്കു പുരോഹിത ശുശ്രൂഷ ചെയ്യേണ്ടതിന്നു നീ അഭിഷേകം ചെയ്തു ശുദ്ധീകരിക്കേണം.
യിസ്രായേൽ മക്കളോടു നീ പറയേണ്ടതു എന്തെന്നാൽ: ഇതു നിങ്ങളുടെ തലമുറകളിൽ എനിക്കു വിശുദ്ധമായ അഭിഷേകതൈലമായിരിക്കേണം. അതു മനുഷ്യന്റെ ദേഹത്തിന്മേൽ ഒഴിക്കരുതു; അതിന്റെ യോഗപ്രകാരം അതുപോലെയുള്ളതു നിങ്ങൾ ഉണ്ടാക്കുകയും അരുതു; അതു വിശുദ്ധമാകുന്നു; അതു നിങ്ങൾക്കു വിശുദ്ധമായിരിക്കേണം. അതുപോലെയുള്ള തൈലമുണ്ടാക്കുന്നവനെയും അതിൽനിന്നു അന്യന്നു കൊടുക്കുന്നവനെയും അവന്റെ ജനത്തിൽനിന്നു ഛേദിച്ചുകളയേണം.
യഹോവ പിന്നെയും മൂശെയോടു കല്പിച്ചതു എന്തെന്നാൽ: നീ നറുംപശ, ഗുല്ഗുലു, ഹൽബാനപ്പശ എന്നീ സുഗന്ധവർഗ്ഗവും നിർമ്മലസാംപ്രാണിയും എടുക്കേണം; എല്ലാം ഒരുപോലെ തൂക്കം ആയിരിക്കേണം. അതിൽ ഉപ്പും ചേർത്തു തൈലക്കാരന്റെ വിദ്യപ്രകാരം നിർമ്മലവും വിശുദ്ധവുമായ ധൂപവർഗ്ഗമാക്കേണം. നീ അതിൽ ഏതാനും ഇടിച്ചു പൊടിയാക്കി, ഞാൻ നിനക്കു വെളിപ്പെടുവാനുള്ള സമാഗമനകൂടാരത്തിലെ സാക്ഷ്യത്തിന്നു മുമ്പാകെ വെക്കേണം; അതു നിങ്ങൾക്കു അതിവിശുദ്ധമായിരിക്കേണം. ഈ ഉണ്ടാക്കുന്ന ധൂപവർഗ്ഗത്തിന്റെ യോഗത്തിന്നു ഒത്തതായി നിങ്ങൾക്കു ഉണ്ടാക്കരുതു; അതു യഹോവെയ്ക്കു വിശുദ്ധമായിരിക്കേണം. മണക്കേണ്ടതിന്നു അതുപോലെയുള്ളതു ആരെങ്കിലും ഉണ്ടാക്കിയാൽ അവനെ അവന്റെ ജനത്തിൽനിന്നു ഛേദിച്ചുകളയേണം".
വിശുദ്ധ മൂറോന്‍ കൂദാശ എന്നാല്‍ അദൃശ്യനായ ദൈവം ദൃശ്യമായ രീതിയില്‍ മനുഷ്യനും ലോകത്തിനും അനുഭവപ്പെടുന്ന അനുഭവമാണ്. വിശുദ്ധ സഭ നമുക്ക് ദൈവത്തെ അനുഭവ വേദ്യമാക്കുവാൻ പകര്‍ന്നു തരുന്ന പ്രധാന പ്രവര്‍ത്തികളാണ് 'സഭയുടെ കൂദാശകള്‍'. അവ ഏഴെണ്ണമുണ്ട്. അതിലൊന്നാണ് വിശുദ്ധ മൂറോന്‍.
ഇത് അഭിഷേക തൈലമാണ്. ദൈവാലയത്തെയും, അതിലുള്ള സകലത്തെയും, പുരോഹിതരെയും യാഹോവക്കായി വേര്‍തിരിക്കുവാന്‍ മഹാപുരോഹിതന്‍ മാത്രം പ്രത്യേക വിധി പ്രകാരം അനേകം സുഗന്ധ വർഗ്ഗവങ്ങളും വിശിഷ്ട എണ്ണകളും ചേർത്തുണ്ടാക്കുന്ന തൈലമാണിത്.
സങ്കീ.23:5, ആമോസ് 6:6 മർക്കോ 14:3 യോഹ.12:3 തുടങ്ങിയ വേദഭാഗങ്ങളില്‍ പറഞ്ഞിരിക്കുന്ന പരിമള തൈലമല്ല വിശുദ്ധ മൂറോന്‍. ഇതുണ്ടാക്കുവാന്‍ അധികാരമുള്ളത് വിശുദ്ധ സഭയുടെ തലവനു മാത്രം. പുറപ്പാടു പുസ്തക പ്രകാരം അന്ന് മൂശയ്ക്ക് മാത്രമായിരുന്നു അതിനു അധികാരമുണ്ടായിരുന്നത്.
പുതിയ നിയമ സഭയില്‍ ഇത് ആദ്യമായി കൂദാശ ചെയ്തത് അർമേനിയന്‍ സഭയുടെ തലവനായിരുന്ന വിശുദ്ധനായ ഗ്രിഗോറി AD 300-ല്‍ ആയിരുന്നു എന്നാണ് പൊതു അറിവ്. ഒലിവെണ്ണയും, അനേകം വിശിഷ്ട പൂക്കളും സുഗന്ധദ്രവ്യങ്ങളും ചേർന്ന 48 കൂട്ടുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. “തൈലക്കാരന്റെ വിധി പ്രകാരം” ചേർത്തുണ്ടാക്കുന്ന വിശുദ്ധ മൂറോന്‍ 40 ദിവസത്തെ ഉപവാസത്തോടും ഏഴ് ദിവസത്തെ പ്രത്യേക പ്രാർത്ഥനയോടും സമാഗമന കൂടാരത്തിന്റെ മാതൃകയിലുള്ള ഒരു “വെളുത്ത മേഘ കൂടാരത്തിനുള്ളില്‍“ പ്രധാന പുരോഹിതനായ പാത്രിയർക്കീസ് ഈ കൂട്ടുകളെ ചേർത്ത് നേരത്തെ സഭയിലുണ്ടായിരുന്ന മൂറോനുമായി കൂട്ടി യോജിപ്പിക്കുന്നു. പന്ത്രണ്ട് ആർച്ച് ബിഷപ്പന്മാരും അനുബന്ധ പ്രാർത്ഥനകളില്‍ പങ്കുചേരും.
വിശുദ്ധ മാമോദീസായിലൂടെ വെളളംകൊണ്ടും ആത്മാവുകൊണ്ടും വീണ്ടും ജനിക്കണം. രാജകീയ പുരോഹിത വര്‍ഗ്ഗമാകണമെങ്കില്‍ ഇത് മാത്രം പോരാ. പഴയ നിയമം പരിശോധിക്കുമ്പോള്‍ രാജാവിനെയോ, പുരോഹിതനെയോ വാഴിക്കുമ്പോള്‍ അഭിഷേക തൈലം ഉപയോഗിക്കുന്നതായി കാണാം. മേല്‍ത്തരം സുഗന്ധദ്രവ്യങ്ങള്‍ ചേര്‍ത്ത് ഒലിവെണ്ണയില്‍ തയ്യാറാക്കി സുഗന്ധ തൈലമായിരുന്നു ഉപയോഗിച്ചിരുന്നത്.
പുതിയ നിയമ ഇസ്രയേലായ ക്രിസ്ത്യാനികളെ രാജകീയ പുരോഹിത വര്‍ഗ്ഗമാക്കുന്നതാണ് വിശുദ്ധ മൂറോന്‍ തൈലം. കര്‍ത്താവിന്‍റെ കബറക്കത്തിന് ഉപയോഗിച്ച സുഗന്ധ ദ്രവ്യക്കൂട്ടുകളുപയോഗിച്ച് ഒലിവെണ്ണയില്‍ ശ്ലീഹന്മാർ ആദ്യത്തെ അഭിഷേക തൈലം, അഥവാ മൂറോന്‍ കൂദാശ ചെയ്തു. ഈ സുഗന്ധദ്രവ്യങ്ങളില്‍ കര്‍ത്താവിന്‍റെ രക്തവും പറ്റിയിട്ടുണ്ട്. അവന്‍റെ ശരീരത്ത് മുറിവില്ലാത്ത ഒരു ഭാഗവുമില്ലായിരുന്നു. നഗ്നനായി കിടന്ന ആ ശരീരത്തെ പൊതിഞ്ഞാണ് സുഗന്ധ ദ്രവ്യം നിറച്ച് കേത്താനാ ശീല ഉപയോഗിച്ച് അടക്കം ചെയ്തത്. സ്വാഭാവികമായി അവന്‍റെ രക്തം അതില്പറ്റിയിരിക്കണം.
....വെളിപാട് പുസ്തകം പറയുന്നൂ കുഞ്ഞാടിന്‍റെ രക്തത്താല്‍ മുദ്രയിട്ട് തീരുവോളം... അന്ന് ശ്ലീഹന്മാർ കൂദാശ ചെയ്ത മൂറോന്‍ തൈലം ഇന്നും ഓരോ തവണ കൂദാശ ചെയ്യുമ്പോഴും പഴയതും കൂട്ടിക്കലര്‍ത്തി പോരുന്നു. ഇന്നും മൂറോന്‍ കൂദാശ ചെയ്യുമ്പോള്‍ അങ്ങനെ പകര്‍ന്നു വന്ന മൂറോന്‍ പുതിയ തൈല കൂട്ടിലേക്ക് പകരുക വഴി കര്‍ത്താവിന്‍റെ രക്തത്തിന്‍റെ (കുഞ്ഞാടിന്‍റെ) അംശം മൂറോന്‍ പൂശുക വഴി നമ്മുടെ ഫാലത്തില്‍ (നെറ്റിയില്‍) മുദ്രയായി ചാര്‍ത്തുന്നു. (അതുകൊണ്ടാണ് അതിന് മറയ്ക്കുന്ന ജാതീയ അടയാളമായ പൊട്ടും സിന്ദൂരവും ക്രിസ്തീയ സ്ത്രീകള്‍ ധരിക്കരുതെന്ന് പറയുന്നത്) അങ്ങനെ വെളിപ്പാട് പുസ്തകം പറയുന്ന കുഞ്ഞാടിന്‍റെ രക്ത മുദ്ര പതിക്കപ്പെട്ടവരും അഭിഷേക തൈലം അഥവാ മൂറോന്‍ ശരീരം മുഴുവന്‍ പൂശുക വഴി രാജകീയ പുരോഹിത വര്‍ഗ്ഗവുമായി നാം മാറുന്നത്. അതേ, മാമോദീസ അഥവാ സ്നാനം മൂലം കര്‍ത്താവിന്‍റെ ഒരു വചനം നമ്മില്‍ നിറവേറി ''വെളളം കൊണ്ടും ആത്മാവ് കൊണ്ടും വീണ്ടും ജനിക്കണം എന്ന വചനം''...
മൂറോന്‍ അഭിഷേകം മൂലം... പൗലോസ് ശ്ലീഹായുടെ ലേഖനം പറയുന്ന അടുത്ത വചനം രാജകീയ പുരോഹിത വര്‍ഗ്ഗം എന്ന പുതിയ നിയമ ഇസ്രയേലായി മാറി. കര്‍ത്താവിന്‍റെ രക്തത്തിന്‍റെ അംശം മൂറോനിലുളളതിനാല്‍ നാം വെളിപ്പാട് പുസ്തകം പറഞ്ഞ ''കുഞ്ഞാടിന്‍റെ രക്തത്താല്‍ മുദ്ര ഇടപ്പെട്ടവരായി" ആ വചനവും നമ്മില്‍ നിറവേറി.
ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.