പൗലോസ് അപ്പൊസ്തലൻ തൻ്റെ ഒന്നാം മിഷിനറിയാത്രയിൽ ലുസ്ത്ര സന്ദർശിച്ചു. യേശുവിനു വേണ്ടി ജീവൻ കളഞ്ഞും ആത്മാക്കളെ നേടണം എന്നു മാത്രമായിരുന്നു അപ്പൊസ്തലൻ്റെ ആഗ്രഹം. അവിടെ അമ്മയുടെ ഗർഭം മുതൽ മുടന്തനായി ഒരിക്കലും നടന്നിട്ടില്ലാത്തതും കാലിനു ശക്തിയില്ലാത്തതുമായ ഒരു പുരുഷൻ ഇരുന്നിരുന്നു. അയാൾ വിശ്വാസത്തോടെ പൗലോസ് അപ്പൊസ്തലനെ ഉറ്റുനോക്കി. അവൻ്റെ വിശ്വാസം കണ്ടപ്പോൾ പൗലോസ് അവനോടു ഇങ്ങനെ പറഞ്ഞു.
"നീ എഴുന്നേറ്റു കാലൂന്നി നിവിർന്നു നിൽക്ക എന്നു ഉറക്കെ പറഞ്ഞു; അവൻ കുതിച്ചെഴുന്നേറ്റു നടന്നു പൗലോസ് ചെയ്തതു പുരുഷാരം കണ്ടിട്ടു: ദേവന്മാർ മനുഷ്യരൂപത്തിൽ നമ്മുടെ അടുക്കൽ ഇറങ്ങിവന്നിരിക്കുന്നു എന്നു ലുക്കവോന്യ ഭാഷയിൽ നിലവിളിച്ചു പറഞ്ഞു. ബർന്നബാസിന്നു ഇന്ദ്രൻ എന്നും പൗലോസ് മുഖ്യപ്രസംഗിയാകയാൽ അവന്നു ബുധൻ എന്നു പേർവിളിച്ചു. അപ്പൊ.പ്രവ 14:10-12.
അവിടെ അടുത്തുള്ള ക്ഷേത്രത്തിലെ പുരോഹിതന്മാർ കാളകളേയും പൂമാലകളേയും കൊണ്ടുവന്നു അവരെ ദൈവമാക്കാനും യാഗം കഴിക്കാനും ആരംഭിച്ചു. ഇതറിഞ്ഞ ബർന്നബാസും പൗലോസും അവരെ അതിൽ നിന്നും വിലക്കി ഇങ്ങനെ നിലവിളിച്ചു പറഞ്ഞു.
'പുരുഷന്മാരേ, നിങ്ങൾ ഈ ചെയ്യുന്നതു എന്തു? ഞങ്ങൾ നിങ്ങളോടു സമസ്വഭാവമുള്ള മനുഷ്യർ അത്രെ; നിങ്ങൾ ഈ വ്യർത്ഥകാര്യങ്ങളെ വിട്ടു, ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലവും ഉണ്ടാക്കിയ ജീവനുള്ള ദൈവത്തിങ്കലേക്കു തിരിയേണം എന്നുള്ള സുവിശേഷം ഞങ്ങൾ നിങ്ങളോടു അറിയിക്കുന്നു. അപ്പൊ.പ്ര14:15.
അവരുടെ വിവേകമില്ലാത്ത പ്രവർത്തികളിൽ അവരുടെ ഉള്ളം നീറി. കാരണം അവർ ദൈവത്തെമാത്രം പൂർണ്ണഹൃദയത്തോടും, പൂർണ്ണ ആത്മാവോടും, പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ
സ്നേഹിക്കുന്നവരായിരുന്നു. ജീവിക്കുന്നതു ക്രിസ്തുവും മരിക്കുന്നതു ലാഭവും എന്നു കരുതുന്നവരായിരുന്നു. അതുകൊണ്ടു തങ്ങളെ ദേവന്മാരാക്കുന്നതു കണ്ടപ്പോൾ അവർക്കു സഹിച്ചില്ല. അതിനാൽ അവർ നിലവിളിച്ചു രണ്ടു കാര്യങ്ങൾ അവരോടു പറഞ്ഞു.
1) ഞങ്ങൾ നിങ്ങളോടു സമസ്വഭാവമുള്ള മനുഷ്യർ മാത്രം. ഇന്നു മാനവും കീർത്തിയും സ്വയം ഏറ്റുവാങ്ങുവാൻ ഭൂരിഭാഗം ആളുകളും കിണഞ്ഞു പരിശ്രമിക്കുന്നു. എന്നാൽ അവർ പറഞ്ഞു ഞങ്ങൾ സ്യഷ്ടിമാത്രമാണു. ആരാധന നൽകുവാൻ ഞങ്ങളല്ല അർഹതയുള്ളവർ.
2) ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലവും ഉണ്ടാക്കിയ ജീവനുള്ള ദൈവത്തിലേക്കാണ് നാം തിരിയേണ്ടത്.
നമ്മുടെ സകലപ്രവർത്തനങ്ങളിലും നാമല്ല മഹത്വപ്പെടേണ്ടതു. മാനവും മഹത്വവും എല്ലായ്പോഴും ദൈവത്തിനു മാത്രം അവകാശപ്പെട്ടതാണു. അതിനാലാണ് പൗലൊസ് അവരുടെ യാഗത്തെ തടുത്തത്. വീണ്ടും അപ്പൊ.പ്രവർത്തികൾ 14-ാം അദ്ധ്യായം 19 മുതലുള്ള വാക്യങ്ങളിൽ പൗലൊസിനെ കല്ലെറിയുന്ന ഒരു ജനസമൂഹത്തെ നാം കാണുന്നു. ദൈവീകമായ വേല ആത്മാർത്ഥമായ് ചെയ്തു ദൈവത്തിനു മഹത്വം കൊടുത്തു
നീങ്ങുമ്പോഴും നാം പീഡനങ്ങൾക്കു വിധേയപ്പെടാം. പൗലോസിനെ കല്ലെറിഞ്ഞു അവൻ മരിച്ചു എന്നു കരുതി പട്ടണത്തിലേക്കു ഇഴെച്ചുകളഞ്ഞു. എന്നാൽ പൗലോസ് എഴുന്നേറ്റു ആ പട്ടണത്തിൽ സുവിശേഷം അറിയിച്ചു അനേകം പേരെ യേശുവിന്റെ ശിഷ്യരാക്കിയതിനുശേഷം വീണ്ടും പൗലോസ് തന്നെ കല്ലെറിഞ്ഞ ലുസ്ത്ര പട്ടണത്തിലേക്കും ഇക്കോന്യ, അന്ത്യോക്യ എന്ന പട്ടണത്തിലേക്കും ദൈവാശ്രയത്തോടെ മടങ്ങിച്ചെന്നു. പൗലോസ് അവരോടു വിശ്വാസത്താൽ നിലനിൽക്കേണം എന്നും നാം അനേകം കഷ്ടങ്ങളിൽക്കൂടിയാണ് ദൈവരാജ്യത്തിൽ കടക്കുകയെന്നും പ്രബോധിപ്പിച്ചു അവരെ ശക്തിപ്പെടുത്തി.
എത്രയോ ഉദാത്തമായ മാതൃക. സ്വയം ഒന്നുമല്ലാതാവുക. ദൈവത്തിനു സകലമാനവും മഹത്വവും കൊടുക്കുക. കഷ്ടങ്ങൾ അവകാശമാണെന്നും അതിൽക്കൂടി കടക്കുവാൻ ദൈവാശ്രയും കൃപയും മതി എന്നും പരിപൂർണ്ണമായി പൗലോസിനെപോലെ നാമും വിശ്വസിക്കുക. എല്ലാമഹത്വവും ദൈവത്തിനു കൊടുത്തു നമുക്കു പാടാം.
"എല്ലാം അങ്ങേ മഹത്വത്തിനായ്
എല്ലാം അങ്ങേ പുകഴ്ച്ചക്കുമായ്
തീർന്നീടേണമേ പ്രിയനേ..
തിരുനാമം ഉയർന്നീടട്ടെ..
എല്ലാം അങ്ങേ മഹത്വത്തിനായ്.
ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.