ദേവാലയത്തിലെ ശബ്ദത്തിന്‍റെ അതിപ്രസരത്തെകുറിച്ച് ആരും ശ്രദ്ധിക്കുന്നില്ല. പള്ളികളുടെ ഒരു വിശുദ്ധിയുണ്ട്. അത് നിശബ്ദതയുമായി ബന്ധപ്പെട്ടിരിക്കുന്നു. നിശബ്ദതയുമായി ബന്ധപ്പെട്ട ഒരു രഹസ്യാത്മകതയുണ്ട്. അതിപ്പോള്‍ നമുക്കു നഷ്ടമായിരിക്കുകയാണ്. സിനിമാ തിയേറ്ററുകളെ വെല്ലുവിളിക്കുന്ന സൗണ്ട് സിസ്റ്റം നമ്മള്‍ പള്ളിയില്‍ കൊണ്ടു വരേണ്ട യാതൊരു കാര്യവുമില്ല. അത് അങ്ങേയറ്റം തെറ്റാണ്. യൂറോപ്പിലൊക്കെയുള്ള ഏതെങ്കിലും പള്ളിയില്‍ പോയിരുന്നാല്‍ എത്രയോ സമാധാനം തോന്നും. കാര്‍മ്മികന്‍ നമ്മുടെ ചെവിയില്‍ സംസാരിക്കുന്ന പോലെയേ തോന്നുകയുള്ളൂ. ഇവിടെയാണെങ്കില്‍, വന്‍ശബ്ദത്തില്‍ കേള്‍പ്പിക്കുന്നതാണ് സൗണ്ട് സിസ്റ്റമെന്നു തെറ്റിദ്ധരിക്കപ്പെട്ടു. പള്ളികളില്‍ ഇപ്പോള്‍ കാണുന്ന ഒരു പ്രശ്നം, സൗണ്ട് സിസ്റ്റത്തിന്‍റെ ഉത്തരവാദിത്വമുള്ള ആരും ഇല്ലെന്നതാണ്. കപ്യാര് തിരി കത്തിക്കാന്‍ പോകുന്ന വഴിക്ക് ഒന്നു തിരിച്ചുകൊടുക്കും. ഇതിനിടയില്‍ കൊച്ചച്ചന്‍ പോകുമ്പോള്‍ ബെയ്സ് പോരാ എന്നു പറഞ്ഞ് അല്‍പം ബെയ്സ് കൂട്ടി വയ്ക്കും. ഇതെന്തൊരു വിരോധാഭാസം? ബെയ്സ് കൂട്ടുന്നതെന്തിനാണ്? വില്ലന്‍റെ സ്വരം കടുപ്പിക്കാന്‍ സിനിമാക്കാര്‍ ചെയ്യുന്നതാണ് ബെയ്സ് കൂട്ടല്‍. അതിനു പള്ളിയിലെന്താണു കാര്യം? കര്‍ത്താവിനോടു വര്‍ത്തമാനം പറയാന്‍ ബെയ്സ് ആവശ്യമില്ല. ചെറുപ്പക്കാരായ പല വൈദികരും സൗണ്ട് സിസ്റ്റം ദുരുപയോഗിക്കുന്നുണ്ട്. കുര്‍ബാന ഒരു നാടകമല്ല. ചില യുവവൈദികര്‍ ഇതു നാടകമാണെന്ന മട്ടില്‍ കാണുന്നുണ്ട്. കുര്‍ബാന തുടങ്ങി അവസാനം വരെ കീബോര്‍ഡ് വായിച്ചു കൊണ്ടിരിക്കും. കുദാശവചനങ്ങള്‍ പറയുമ്പോഴും കീബോര്‍ഡ്. എന്താണതിന്‍റെ കാര്യം? ടിവികാര്‍ കാണിക്കുന്ന സകല അഴുക്കു കോമാളിത്തരങ്ങളും നാം പള്ളിയിലേയ്ക്കു കൊണ്ടു വന്നിരിക്കുകയാണ്. ഇതു വളരെ മോശമാണ്.
✍🏻 ജെറി അമൽദേവ്, സത്യദീപം