പാടുന്നതിന്റെ യത്നം കുറയ്ക്കാനും പാട്ടുകളും വായനകളും വ്യക്തമായി കേൾക്കാനുമാണ് മൈക്ക് ഉപയോഗിക്കുന്നത്. റിയാലിറ്റി ഷോകളിലും പോപ്പ് ഗാനമേളകളിലും മൈക്ക് ഉപയോഗിക്കുന്നത് കണ്ടിട്ട് അതുപോലെ ആരാധനാലയത്തിൽ ഉപയോഗിക്കരുത്. ഗാനമേളകളിൽ മൈക്കിന്റെ നാദധാരയെ ഉയർത്തുകയും താഴ്ത്തുകയും ചെയ്യുന്നത് ശ്രോതാക്കളെ പ്രകമ്പനം കൊള്ളിക്കാനാണ്. ജനം വെറും ആസ്വാദകർ മാത്രമാണ്. എന്നാൽ ആരാധനയിൽ അങ്ങനെയല്ല. ഗായകസംഘത്തോടൊപ്പം ജനങ്ങളും പാടാൻ സഹായകമാകുന്ന തരത്തിലുള്ളതായിരിക്കം ശബ്ദക്രമീകരണം. ഓരോരുത്തരും അവരവരുടെ സൗകര്യപൂർവ്വം ഓരോ മൈക്ക് കൈയിൽ പിടിച്ച് ശബ്ദം ക്രമീകരിക്കുകയും ചെയ്താൽ അത് ഗാനമേളപോലെയാകും. പലപ്പോഴും പട്ടക്കാരുടെ മൈക്കിനെക്കാൾ കൂടുതലായിരിക്കും ക്വയറുകാരുടെ മൈക്കിന്റെ ശബ്ദം.
ആരാധനയ്ക്ക് ആവശ്യം നാദലഹരിയല്ല, ഭക്തി സാന്ദ്രമായ അന്തരീക്ഷമാണ്. ചില പ്രൊട്ടസ്റ്റന്റ് സഭകളിൽ ചെയ്യുന്നപോലെ കർണ്ണകഠോരമായ ഒച്ചപ്പാടുണ്ടാക്കി ആരാധനയുടെ മഹത്വം നശിപ്പിക്കരുത്. സുറിയാനി സഭയിൽ 'മൈക്യോനോ' എന്നൊരു പട്ടമില്ല, അതുകൊണ്ട് മൈക്കിനോട് ആക്രാന്തവും വേണ്ട. ജനങ്ങളുടെ പ്രതിവാക്യം കേൾക്കാൻ തരത്തിലാകണം ശബ്ദ ക്രമീകരണം. ജനങ്ങളുടെ പങ്കാളിത്തം കുറയ്ക്കുന്ന യാതൊരു രീതികളും ആരാധനയിൽ അനുവദനീയമല്ല. വിദേശത്തു നിന്നും വിലകൂടിയ മൈക്ക് സ്വന്തമായി വാങ്ങി അതുമായി പള്ളിയിൽ വന്ന് ജനങ്ങളോട് മൈക്കിന്റെ മഹത്വത്തെയും വിലയെയും വർണ്ണിച്ച് ആരാധനയ്ക്ക് ഗമയിൽ പാട്ടുപാടി, തിരികെ വീട്ടിൽ പോയപ്പോൾ മൈക്കും കൊണ്ടുപോകുന്ന ഒരു ഗായികയെ പരിചയപ്പെട്ടു. വിശുദ്ധ കുർബ്ബാനക്രമംപോലും വീട്ടിൽ നിന്നും കൊണ്ടുവരില്ല, പക്ഷേ മൈക്കും എന്തൊക്കെയോ ആയുർവേദ മരുന്നുകളിട്ടു തിളപ്പിച്ച വെള്ളവും ചൂടു പോകാത്ത കുപ്പിയിൽ കൊണ്ടുവരും ഈ ഗായിക. ആധുനിക സാങ്കേതിക വിദ്യയുടെ അതിപ്രസരം കാരണം ചെവിയിൽ വിരൽവച്ച് അടയ്ക്കാതെ പള്ളിയിൽ നിൽക്കാൻ കഴിയില്ലാ എന്ന അവസ്ഥയായി. പരിശുദ്ധ ഇഗ്നാത്ത്യോസ് അഫ്രേം ദിദ്വീയൻ പാത്രിയർക്കീസ് ബാവാ, മലങ്കരയിലെ തന്റെ മൂന്നാം ശ്ലൈഹീക സന്ദർശനത്തിൽ, പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ കൂടിയ പരിശുദ്ധ എപ്പിസ്ക്കോപ്പൽ സുന്നഹദോസിൽ മലങ്കരയിലെ പള്ളികളിലെ ഉന്നത ഡെസിബലോടുകൂടിയ ശബ്ദം നിയന്ത്രിക്കണം എന്ന് കല്പിച്ചതായി സുന്നഹദോസ് സെക്രട്ടറിയുടെ പ്രസ്താവനയിൽ കാണാനിടയായി. എപ്പിസ്‌കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോ.മോർ തീമോത്തിയോസ് തോമസ് മെത്രാപ്പോലീത്തയുടെ പ്രസ്താവന കാണുക. അതിനാൽ ഇനിയെങ്കിലും മൈക്ക് ഉപയോഗിക്കുന്നവർക്കും ശബ്ദം നിയന്ത്രിക്കുന്നവർക്കും കർശനമായ നിർദ്ദേശങ്ങളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണം.
ദേവാലയങ്ങളിലെ ശബ്ദം അരോചകമായി തീരുന്നുണ്ടോ?
വലിയ ശബ്ദം ഉണ്ടെന്ന് തോന്നുകയും എന്നാൽ കൃത്യമായി ഒന്നും മനസ്സിലാകാതെ ഇരിക്കുകയും ചെയ്യുന്നു എന്നത് ദേവാലയങ്ങളിലെ പ്രശ്നമാണ്. വലിയ ഒരു തുക മുടക്കി ഇത്തരം പ്രശ്നങ്ങൾ കൈകാര്യം ചെയ്യുക പലപ്പോഴും ദേവാലയങ്ങൾക്ക് സാധിച്ചില്ലെന്നു വരാം. എന്നാൽ ശാസ്ത്രീയമായ ശബ്ദസംവിധാന ക്രമീകരണത്തിലൂടെ വലിയ തുക മുടക്കാതെ തന്നെ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനാവും. സൗണ്ട് സിസ്റ്റം വാങ്ങുന്നതിനു മുമ്പ് നല്ലൊരു സൗണ്ട് എഞ്ചിനീയറോട് ആഭിപ്രായം ചോദിക്കുക. പള്ളിയുടെ അകം പരിശോധിച്ച് അനുയോജ്യമായത് വാങ്ങിക്കുക.
പലപ്പോഴും മൈക്കിന്റെ നിയന്ത്രണം ഗായകസംഘത്തിന്റെ കൈയിലായിരിക്കും. പട്ടക്കാർ ചൊല്ലുന്ന പ്രാർത്ഥനയുടെ ആദ്യ വാക്കുകൾ പലപ്പോഴും ജനങ്ങൾ കേൾക്കാറില്ല. കാരണം പട്ടക്കാർ ചൊല്ലി തുടങ്ങുമ്പോഴേ ശബ്ദം കൂട്ടാറുള്ളൂ, മാത്രമല്ല പ്രാർത്ഥന അവസാനിക്കുന്നതിനു മുമ്പ് ആമ്മീൻ പറയുന്നതിന് കീബോർഡിൽ കോഡ് വായിക്കേണ്ടതുകൊണ്ട് പട്ടക്കാരന്റെ ശബ്ദം കുറയ്ക്കുന്നു. തന്മൂലം പല വാക്കുകളും പൂർണ്ണത ലഭിക്കാതെ അവസാനിപ്പിക്കേണ്ടി വരുന്നു. എന്നാൽ ഗായകസംഘം അവരുടെ ഭാഗം മുഴുവനും ചൊല്ലുന്നതുവരെ ശബ്ദം മാറ്റാറില്ല. ആരാധനയുടെ മധ്യേ കറണ്ട് പോയാൽ ഗായകസംഘം ചുണ്ടുപോലും അനക്കാതെ നിൽക്കുന്നതും നേരിട്ട് കണ്ടിട്ടുണ്ട്. മൈക്കില്ലാത്തതുകൊണ്ട് പാടരുതെന്നുണ്ടോ? കൈയിൽ പിടിച്ച് നിൽക്കാൻ മൈക്കില്ലാത്തതിന്റെ പേരിലും മൈക്കിന് ശബ്ദം കുറച്ചുവെച്ചു എന്ന പേരിലും ചിലയിടത്തൊക്കെ വഴക്കുമുണ്ടായിട്ടുണ്ട്. പഴയകാലത്ത് മൈക്കില്ലായിരുന്നു. അന്നും ആരാധന നടന്നിരുന്നു. പഴയ അച്ചന്മാർ ഉച്ചത്തിൽ ചൊല്ലിയിരുന്നതും അതുകൊണ്ടാകാം. അന്ന് ജനപങ്കാളിത്തവുമുണ്ടായിരുന്നു. ധാരാളം ആരാധനകൾക്കും സുവിശേഷ പ്രസംഗങ്ങൾക്കും സാക്ഷ്യം വഹിക്കുന്ന മൈക്കിന് സ്വർഗ്ഗത്തിൽ സ്ഥാനമുണ്ടോ? ജീവനുള്ള മനുഷ്യർ ഒന്നു മനസ്സുവച്ചാൽ ജീവനില്ലാത്ത ഈ യന്ത്രത്തെ നിയന്ത്രിക്കാൻ സാധിക്കാവുന്നതേയുള്ളൂ.
ശബ്ദ മലിനീകരണത്തിനെതിരെ ശബ്ദമുയരണം.
പെരുന്നാളിനോടനുബന്ധിച്ചും അല്ലാതെയും ഉയർന്ന ശബ്ദത്തിൽ മൈക്ക് ഉപയോഗിക്കുന്നത് ക്രൂരതയാണ്. അനുവദനീയമായ ഡെസിബലിനും എത്രയോ മേലെയാണ് മൈക്കിൽ നിന്നു വരുന്ന ശബ്ദം. പഴയ കോളാംമ്പിയെ ഇരട്ടി ശബ്ദത്തിലാക്കി പെട്ടിയിലടച്ചാണ് ഈ ക്രൂരത അരങ്ങേറുന്നത്. പിറന്ന വീണ കുഞ്ഞിനേയും ജീവിത സായ്ഹന്നത്തിലെത്തിയ മുതിർന്ന പൗരന്മാരെയും ഒരുപോലെ ബാധിക്കുന്നതാണീ ശബ്ദ ശല്യം. ഭക്തിയുടെ പേരിൽ ഗതാഗതം തടസ്സപ്പെടുത്തുന്നതും മൈക്ക് ഉപയോഗംമൂലം ഉറങ്ങാനും പഠിക്കാനുമുള്ള അവകാശങ്ങൾ നിഷേധിക്കുന്നതിനുമെതിരെ പൊതു സമൂഹം പ്രതികരിക്കണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ശബ്ദമലിനീകരണമുണ്ടാക്കുന്ന ശാരീരികവും മാനസികവുമായ പ്രശ്നങ്ങളെ കുറിച്ച് കുറച്ചു നാളുകൾക്ക് മുമ്പ് ENT സ്പെഷ്യലിസ്റ്റുകൾ സർക്കാരിനു മുന്നറിയിപ്പു നൽകിയതാണ്. സർക്കാരും കോടതിയും പോലീസുമെല്ലാം നിഷ്ക്രിയമായിക്കൊണ്ടിരിക്കുന്ന നമ്മുടെ രാജ്യത്ത് ജീവിതം തന്നെ അസഹ്യമാകുകയാണ്.
ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.