ഇന്ന് ജീവിതത്തിൽ ഭക്ഷണം അത്യന്താപേക്ഷിതമാണ്. എന്നാൽ അതിഭക്ഷണം അനേകം ദോഷങ്ങൾക്ക് ഇടവരുത്തും.
മനുഷ്യന്റെ ആദ്യപാപം ആഹാരത്തോടുള്ള ബന്ധത്തിലായിരുന്നു.
"ആ വൃക്ഷഫലം തിന്മാൻ നല്ലതും കാണ്മാൻ ഭംഗിയുള്ളതും ജ്ഞാനം പ്രാപിപ്പാൻ കാമ്യവും എന്നു സ്ത്രീ കണ്ടു ഫലം പറിച്ചു തിന്നു ഭർത്താവിന്നും കൊടുത്തു; അവനും തിന്നു". ഉല്പത്തി 3:6.
ഒരു കല്പനയുടെ ലംഘനം എത്ര വലിയ പ്രത്യാഘാതങ്ങളാണ് സൃഷ്ടിച്ചത്. ഏശാവ് തൻ്റെ ജ്യേഷ്ഠാവകാശം വിറ്റു കളഞ്ഞത് പായസത്തിനുവേണ്ടിയായിരുന്നു.
"ഒരു ഊണിന്നു ജ്യേഷ്ഠാവകാശം വിറ്റുകളഞ്ഞ ഏശാവിനെപ്പോലെ അഭക്തനോ ആയിത്തീരുകയും ചെയ്യാതിരിപ്പാൻ കരുതിക്കൊൾവിൻ". എബ്രായർ 12:16.
ഭക്ഷണത്തിനു വേണ്ടി അനുഗ്രഹത്തെ ഏശാവ് അവഗണിച്ചു. യാക്കോബ് അമ്മയുടെ നിർദ്ദേശമനുസരിച്ച് ചതിയനായി മാറിയതിനുവേണ്ടി ഉപയോഗിച്ചത് ആട്ടിറച്ചിയായിരുന്നു.
വേട്ടയിറച്ചിയിൽ രുചി പറ്റിയ യിസഹാക്കിന് മക്കൾക്ക് അനുഗ്രഹം നൽകിയപ്പോൾ ചതിവ് പറ്റി. യാക്കോബും മക്കളും മിസ്രയീമിലേക്ക് പുറപ്പെട്ടത് ഭക്ഷണത്തോടുള്ള ബന്ധത്തിലാണ്. ഭക്ഷണം അടിമത്വത്തിലേക്ക് നയിക്കും.
യിസ്രായേൽ മക്കൾ ദൈവത്തോട് പിറുപിറുപ്പ് എന്ന വലിയ പാപം ചെയ്തത് ഭക്ഷണത്തോടുള്ള ബന്ധത്തിൽ ആയിരുന്നു. യോശുവായ്ക്ക് അബദ്ധം പറ്റുന്നത് ഗിബയോന്യർ കൊണ്ടുവന്ന പൂത്ത അപ്പവും, വീഞ്ഞ് നിറച്ച് കൊണ്ടുവന്ന തുരുത്തികളും കണ്ട് അവരുടെ വാക്ക് വിശ്വസിച്ചപ്പോൾ ആണെന്ന് യോശുവായുടെ പുസ്തകം 9-ാം അദ്ധ്യായത്തിൽ പറയുന്നു. എന്തിനധികം. യേശുവിനെ പിശാച് പരീക്ഷിച്ചതുപോലും കല്ല് അപ്പമാകാൻ കല്പിക്ക എന്ന് പറഞ്ഞായിരുന്നു. ദൈവവചനത്തിൻ്റെ ശക്തിയാൽ യേശു ആ പരീക്ഷയെ നേരിട്ടു.
പണ്ട് നോഹയുടെ കാലത്തെ ജനങ്ങളും,
ലോത്തിന്റെ കാലഘട്ടത്തിൽ സോദൊം ഗോമൊരായിലെ ജനങ്ങളും ദൈവത്തെ മറന്ന്, തിന്നും, കുടിച്ചും പാപം ചെയ്തും ജീവിച്ചു. നോഹയുടെ കാലത്ത് ദൈവം ജലപ്രളയം വരുത്തിയും, സൊദൊം ഗൊമൊരാ പട്ടണങ്ങളെ സ്വർഗ്ഗത്തിൽ നിന്നും തീയ്യും ഗന്ധകവും ഇറക്കിയും ദൈവം നശിപ്പിച്ചു കളഞ്ഞു. അങ്ങനെയുള്ള ഒരു കാലഘട്ടത്തിലൂടെ നാം കടന്നുപോകുന്നു. ഇന്ന് പരിശുദ്ധമായ ദേവാലയങ്ങൾ പല രാജ്യങ്ങളിലും ഭക്ഷണശാലകളും മാറുന്നു. ഇന്ന് നമ്മുടെ നാട്ടിൽ ഭക്ഷണശാലകൾ വർദ്ധിക്കുന്നു. മനുഷ്യർ നല്ല ഭക്ഷണം തേടി നടക്കുന്നു. യേശു പറയുന്നു.
"നിങ്ങളുടെ ഹൃദയം അതിഭക്ഷണത്താലും മദ്യപാനത്താലും ഉപജീവനചിന്തകളാലും ഭാരപ്പെട്ടിട്ടു ആ ദിവസം നിങ്ങൾക്കു പെട്ടെന്നു കണിപോലെ വരാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ". ലൂക്കോസ് 21:34.
അതിഭക്ഷണവും, ഭക്ഷണത്തോടുള്ള
ആർത്തിയും, ആത്മീയമായ അനുഗ്രഹങ്ങൾക്ക് തടസ്സമാണ്. അതിഭക്ഷണം പല രോഗങ്ങൾക്കും കാരണമാകും. നല്ല രുചിയുള്ള വിഭവങ്ങളോ വിരുന്നുകളോ ആസ്വദിക്കുന്നതിന് ദൈവം എതിരല്ല. എന്നാൽ അമിതഭക്ഷണവും, അത്യാർത്തിയും, ലഹരിയും പാപം തന്നെ.
ചിലർ ഭക്ഷണത്തിനു വേണ്ടി ദൈവവേലയ്ക്ക് ഇറങ്ങുന്നു. അവർ ക്രൂശിന്റെ ശത്രുക്കളാണെന്ന് പൗലോസ് പറയുന്നു.
"അവരുടെ അവസാനം നാശം; അവരുടെ ദൈവം വയറു; ലജ്ജയായതിൽ അവർക്കു മാനം തോന്നുന്നു; അവർ ഭൂമിയിലുള്ളതു ചിന്തിക്കുന്നു". ഫിലിപ്പിയർ 3:19.
അതിഭക്ഷണം വെടിയാം. അത് നമ്മെ ആലസ്യത്തിലേക്കും ആത്മീയമായ വരൾച്ചയിലേക്കും നയിക്കും. ഭക്ഷണകാര്യങ്ങളിൽ ആത്മസംയമനം പാലിക്കുവാൻ പരിശുദ്ധാത്മാവിന്റെ ശക്തിക്കായി അപേക്ഷിക്കാം. ഈ ലോകത്തിലെ ആഹാരങ്ങളിൽ ആർത്തിപൂണ്ടിരിക്കാതെ സ്വർഗ്ഗത്തിലെ വചനമാകുന്ന അപ്പം ഭക്ഷിക്കുവാൻ ഉത്സാഹിക്കാം. അത് ഏതു പ്രതിസന്ധിയേയും അതിജീവിക്കുവാൻ കരുത്തേകുന്ന ഭക്ഷണം. അത് നീതിയും, സന്തോഷവും സമാധാനവും തരുന്ന ഭക്ഷണം.
"ദൈവരാജ്യം ഭക്ഷണവും പാനീയവുമല്ല, നീതിയും സമാധാനവും പരിശുദ്ധാത്മാവിൽ സന്തോഷവും അത്രേ". റോമർ 14:17.
ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.