സ്വദേശത്തും വിദേശത്തും യോഗ ഒരു ട്രെൻഡായിക്കൊണ്ടിരിക്കുന്നു. സൗജന്യമായും ഫീസ് നൽകിയും പഠിക്കുന്നതിന് കൂടുതൽ ആളുകൾ സ്ത്രീ പുരുഷ ഭേദമെന്യേ തയ്യാറാകുന്നു. ആരോഗ്യ സംരക്ഷണം, ചിട്ടയായ ജീവിതം എന്നീ കാര്യങ്ങൾ ശ്രദ്ധിക്കുന്ന ക്രിസ്ത്യാനികളുടെ എണ്ണവും കൂടി വരുന്നു. അതിരാവിലെ നടക്കാനും ഓടാനും ഫിറ്റ്നസ് സെന്ററിൽ പോകുവാനും സമയം കണ്ടെത്തുന്നവരും ഏറെയാണ്. നമ്മുടെ ഈ ജീവിത ശൈലിയിൽ താഴെപ്പറയുന്ന കാര്യങ്ങൾ നാം മനസ്സിലാക്കുന്നത് നല്ലതായിരിക്കും.
നാം ഒരിക്കൽക്കൂടി നമ്മുടെ കർത്താവിന്റെ പീഡാനുഭവത്തെയും കുരിശുമരണത്തെയും ധ്യാനിക്കുന്ന ഹാശാ ആഴ്ചയിലേക്ക് പ്രവേശിച്ചിരിക്കുന്നു. ഹാശായിൽ പള്ളികളിലെ നമസ്കാരങ്ങളും കുമ്പിടീലും സുറിയാനി സഭയിലെ മാത്രം പ്രത്യേകതയാണ്.
ഉയിർപ്പു പെരുന്നാളോടുകൂടി ചിട്ടയായ ഈ നമസ്കാരങ്ങളും കുമ്പിടീലുമൊക്കെ നാം മറക്കും. എന്നാൽ നമ്മുടെ സഭയുടെ പഠിപ്പിക്കലനുസരിച്ച് ദിവസം ഏഴു തവണ നാം നമസ്കരിക്കണം. സൗകര്യംപ്രതി ഏഴു നമസ്കാരങ്ങളെ കാലത്തും വൈകിട്ടും രണ്ടു നേരമായി പള്ളിയിൽ വച്ച് നടത്തുവാൻ ക്രമീകരിക്കപ്പെട്ട നിത്യ നമസ്കാരക്രമവും നിലവിലുണ്ട്.
ഈ നമസ്കാരങ്ങൾ ചൊല്ലുമ്പോൾ കുറഞ്ഞ പക്ഷം എല്ലാ നമസ്കാരത്തിന്റെയും പ്രാരംഭത്തിലും അവസാനത്തിലും കൗമ്മായ്ക്ക് കുമ്പിടുന്ന ഒരു പതിവ് നമുക്കുണ്ടെന്നും നാം മറന്നു പോകുന്നു.
യാമപ്രാർത്ഥനകൾ പള്ളിയിലോ വീട്ടിലോ വെച്ച് നമസ്കരിച്ചാൽ, രണ്ടു നേരമായിട്ടാണെങ്കിലും കൗമ്മാകൾക്കു മാത്രം കുമ്പിട്ടാൽ 42 തവണ മുട്ടുകുത്തി കൈവിരലുകൾ മടക്കി നിലത്തു കുത്തുകയും മുഖം നിലത്തു തൊടുവിക്കുകയും അത്രതന്നെ തവണ മൂന്ന് കൈവിരലുകൾ കൂട്ടി പിടിച്ച് നെറ്റിയിൽ നിന്ന് നെഞ്ചിലേക്കും ഇടത്തെ തോളിൽ നിന്ന് വലത്തെ തോളിലേക്കും കുരിശ് വരയ്ക്കുകയും ചെയ്യുന്നു.
ഇന്ന് മനസ്സിന്റെയും ശരീരത്തിന്റെയും ആരോഗ്യത്തിനായി യോഗ മുതലായവയ്ക്ക് പുറകെ പായുന്ന സുറിയാനി ക്രിസ്ത്യാനികൾ, നമുക്ക് എന്തുണ്ടെന്ന് മറന്നു പോകുന്നു.
മനുഷ്യന്റെ ശരീരവും മനസ്സും ഒരു പോലെ ദൈവസന്നിധിയിലായിരിക്കുവാനും തദ്വാര, അവന്റെ ആത്മീക തേജസ്സ് വർദ്ധിക്കുവാനും പൂർവ്വ പിതാക്കന്മാർ ഏർപ്പെടുത്തിയ ഈ ചിട്ടയായ ആരാധനാ സംവിധാനങ്ങളെ ഇനിയെങ്കിലും നമ്മുടെ നിത്യ ജീവിതത്തിന്റെ ഭാഗമാക്കാൻ നാം ശ്രമിക്കണം.
സഭാ പിതാക്കന്മാർ ആത്മീയ വളർച്ചയ്ക്കും ശരീരാരോഗ്യത്തിനും ഒരേ പോലെ ചിട്ടപ്പെടുത്തിയിരുന്ന ഈ കാര്യങ്ങൾ നമുക്കിന്ന് അലർജിയായിരിക്കുന്നു. നോമ്പും ഉപവാസവും കുമ്പിടീലും ഇല്ലാത്തതുകൊണ്ട് യുവതലമുറയ്ക്ക് അസുഖങ്ങൾ കൂടിക്കൊണ്ടിരിക്കുന്നു.
സുറിയാനി ക്രിസ്ത്യാനികളുടെ യാമപ്രാർത്ഥനാ സമയങ്ങൾ.
* സന്ധ്യാ പ്രാർത്ഥന - 6PM
* സൂത്താറാ പ്രാർത്ഥന - 9PM
* രാത്രി പ്രാർത്ഥന - 12AM
* പ്രഭാത പ്രാർത്ഥന - 6AM
* മൂന്നാം മണി പ്രാർത്ഥന - 9AM
* ആറാം മണി പ്രാർത്ഥന - 12PM
* ഒമ്പതാം മണി പ്രാർത്ഥന - 3PM
നമ്മുടെ കർത്താവിൻ്റെ കഷ്ടാനുഭവത്തിലും പുനരുത്ഥാനത്തിലും മധ്യസ്ഥത വഹിക്കാൻ പ്രാർത്ഥനയുടെ മണിക്കൂറുകൾ നമ്മെ സഹായിക്കുന്നു. ഉദാഹരണത്തിന്, മൂന്നാം മണിക്കൂറിൽ (9 AM), ക്രിസ്തുവിനെ വിചാരണ ചെയ്ത സമയത്തെക്കുറിച്ചും കാൽവരിയിലേക്കുള്ള യാത്രയെക്കുറിച്ചും നമ്മെ ഓർമ്മിപ്പിക്കുന്നു. ആറാം മണിക്കൂറിൽ (12PM), ക്രിസ്തുവിനെ കുരിശിൽ തൂക്കിയ കാലത്തെ ഓർമ്മ വരുന്നു. 9-ാം മണിക്കൂറിൽ (3 PM), ക്രിസ്തു കുരിശിൽ തൻ്റെ ആത്മാവിനെ ത്യജിച്ച സമയത്തെക്കുറിച്ച് നമ്മെ ഓർമ്മിപ്പിക്കുന്നു. ഇത് പ്രാർത്ഥിക്കുമ്പോൾ, നമ്മുടെ കർത്താവിൻ്റെ വിജയകരമായ പുനരുത്ഥാനത്തെക്കുറിച്ച് നമ്മെ ഓർമ്മിപ്പിക്കുന്നു. അതിനാൽ, നമ്മുടെ കർത്താവായ യേശുക്രിസ്തുവിൻ്റെ രക്ഷാകർതൃ പ്രവർത്തനത്തെക്കുറിച്ച് അവ അനുദിനം നമ്മെ ഓർമ്മിപ്പിക്കുന്നു എന്നതിനാൽ പ്രാർത്ഥനയുടെ സമയങ്ങൾക്ക് പ്രാധാന്യമുണ്ട്.
ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.