കർത്താവിന്റെ സിംഹാസനത്തിന് ചുറ്റും നിലയുറപ്പിച്ച ശ്രേഷ്ഠ വിഭാഗമാണ് സാറാഫുകൾ. യശയ്യാവ് 6:1-8 ഇവരെപ്പറ്റി വിശദമായി പ്രതിപാദിച്ചിരിക്കുന്നു. അവരുടെ സവിശേഷതകൾ പരിശോധിക്കാം.
1) ജ്വലിക്കുന്നവർ.
സാറാഫുകൾ എന്ന വാക്കിൻ്റെ എബ്രായ പദം 'സെറാഫിം' കത്തുന്നവർ, ജ്വലിക്കുന്നവർ എന്നാണ്. അവർ എപ്പോഴും പ്രകാശിക്കുന്നവരാണ്. പാപങ്ങളും അകൃത്യങ്ങളും വർദ്ധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ നാം എഴുന്നേറ്റ് പ്രകാശിക്കണം.
2) സാറാഫുകൾ സിംഹാസനത്തിന്ചുറ്റും നിൽക്കുന്നവർ.
അവർ ദൈവസാന്നിധ്യം എപ്പോഴും അനുഭവിച്ച് ഉയർന്നും പൊങ്ങിയുമുള്ള സിംഹാസനത്തിന് മുമ്പിൽ ഭയഭക്തിയോടെ നിൽക്കുന്നവരാണ്. നാം ഈ ഭൂമിയിൽ വസിക്കുമ്പോൾ ഉയർന്നും പൊങ്ങിയുമുള്ള സിംഹാസനത്തിൽ ദൈവം വസിക്കുന്നുണ്ടെന്നും, അവൻ്റെ നയനങ്ങൾക്ക് ഭൂമിയിലുള്ള യാതൊന്നും മറവായിരിക്കുന്നതല്ല എന്നും, സകല പ്രവർത്തികൾക്കും ആ ന്യായാസനത്തിന് മുമ്പിൽ നാം കണക്ക് നൽകേണ്ടിവരും എന്നുംമുള്ള തിരിച്ചറിവ് നമ്മിൽ ഉണ്ടാകേണ്ടതും ഭയഭക്തിയോടെ, ജീവിക്കേണ്ടതുമാകുന്നു.
3) എപ്പോഴും ആരാധിക്കുന്നവർ.
സാറാഫുകൾ സദാസമയവും ദൈവത്തെ ആരാധിക്കുന്നു. ജീവിതത്തിൽ അത്യുന്നതനായവനെ നമ്മുടെ രക്ഷകനെ നാം എപ്പോഴും ആരാധിക്കണം. ഈ ഭൂമിയിൽ ആരാധ്യൻ എന്ന് ഒരാളേയും നാം പറയരുത്. ആരാധനക്കും സ്തുതികൾക്കും യോഗ്യനായവൻ ഒരുവൻ മാത്രം. അത് നമ്മുടെ കർത്താവായ യേശുക്രിസ്തു. ആ നാമമല്ലാതെ ആകാശത്തിൻ കീഴെ ഭൂമിക്കു മീതെ മറ്റൊരു നാമവുമില്ല.
4) വിനയത്തോടെ ആരാധിച്ചു.
"സാറാഫുകൾ അവന്നു ചുറ്റും നിന്നു; ഓരോരുത്തന്നു ആറാറു ചിറകുണ്ടായിരുന്നു; രണ്ടുകൊണ്ടു അവർ മൂഖം മൂടി; രണ്ടുകൊണ്ടു കാൽ മൂടി; രണ്ടുകൊണ്ടു പറന്നു. ഒരുത്തനോടു ഒരുത്തൻ; സൈന്യങ്ങളുടെ യഹോവ പരിശുദ്ധൻ, പരിശുദ്ധൻ പരിശുദ്ധൻ; സർവ്വഭൂമിയും അവന്റെ മഹത്വംകൊണ്ടു നിറഞ്ഞിരിക്കുന്നു എന്നു ആർത്തു പറഞ്ഞു". യശയ്യാ 6:2,3.
ദൈവം അതിവിശുദ്ധനാണ്. ആ അതിവിശുദ്ധി ദർശിക്കുവാൻ മാനുഷിക കണ്ണുകൾക്ക് അസാദ്ധ്യമാണ്. ദൈവത്തിന്റെ അതിപരിശുദ്ധിയുടെ മുമ്പിൽ ആറാറ് ചിറകുള്ള സാറാഫുകൾ, രണ്ട് ചിറക് കൊണ്ട് അവരുടെ മുഖത്തെ മറക്കുന്നു. നമുക്ക് ഇന്ന് ദൈവത്തെ നഗ്നനേത്രങ്ങൾ കൊണ്ട് ദർശിക്കുവാൻ സാദ്ധ്യമല്ല. എന്നാൽ നമുക്ക് ആത്മാവിൽ ദൈവത്തെ കണ്ട് ആരാധിക്കാം. നാം നിത്യതയിൽ ദൈവത്തെ മുഖാമുഖം കണ്ട് ആരാധിക്കും. സാറാഫുകൾ അവരുടെ രണ്ട് ചിറകുകൾകൊണ്ട് പാദം മൂടി. എത്ര വിനയത്തോടും, താഴ്മയോടെയുമാണ്
സാറാഫുകൾ ദൈവത്തെ ആരാധിക്കുന്നത്. രണ്ട് ചിറകുകൊണ്ട് സാറാഫുകൾ പറന്നുയർന്ന് ആരാധിക്കുന്നു. ദൈവസന്നിധിയിലേക്ക് കടന്നുവരുമ്പോൾ നാം പരിപൂർണ്ണരായിട്ടില്ല എന്നും, മേലിൽ നിന്നും ലഭിച്ചതല്ലാതെ യാതൊന്നും നമ്മുടെ ജീവിതത്തിലില്ല, ഈ തിരിച്ചറിവോടെ ദൈവസന്നിധിയിൽ ആരാധിക്കേണ്ടതാണ്.
5) ദൈവത്തിന്റെ പരിശുദ്ധി തിരിച്ചറിഞ്ഞ് ആരാധിച്ചു.
സാറാഫുകൾ ദൈവത്തിന്റെ പരിശുദ്ധി മൂന്ന് തവണ വിളിച്ച് പറഞ്ഞ്, ആർത്ത് ആരാധിക്കുന്നു. പിതാവ്, പുത്രൻ, റൂഹാ എന്ന ദൈവീകത്വത്തിൻ്റെ അതിപരിശുദ്ധ നാമത്തെ അവർ വാഴ്ത്തി പാടുന്നു. പരിശുദ്ധിയുടെ പൂർണ്ണത നാം ഇവിടെ കാണുന്നു. ദൈവം പരിശുദ്ധനാകുന്നു എന്ന് നാം പറയുമ്പോൾ നാം പാപികളാണ് എന്ന ബോധം നമ്മിൽ ജനിക്കുന്നു. നിറയപ്പെട്ട ദൈവസാന്നിധ്യത്തിനു മുമ്പിൽ സാറാഫുകൾ ഭയഭക്തിയോടെ ദൈവം പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ എന്നാർത്തപ്പോൾ യശയ്യാവ് തന്നിലേക്കൊന്ന് നോക്കി. യശയ്യാവ് ഉള്ളംമുരുകി ഇങ്ങനെ പറഞ്ഞു.
"എനിക്കു അയ്യോ! കഷ്ടം; ഞാൻ നശിച്ചു; ഞാൻ ശുദ്ധിയില്ലാത്ത അധരങ്ങൾ ഉള്ളോരു മനുഷ്യൻ; ശുദ്ധിയില്ലാത്ത അധരങ്ങളുള്ള ജനത്തിന്റെ നടുവിൽ വസിക്കുന്നു; എന്റെ കണ്ണു സൈന്യങ്ങളുടെ യഹോവയായ രാജാവിനെ കണ്ടുവല്ലോ എന്നു പറഞ്ഞു". യശയ്യാ 6:5.
ഉടനെ സാറാഫുകളിൽ ഒരുത്തൻ യാഗപീഠത്തിൻ്റെ കനൽ, കൊടിൽ കൊണ്ട് എടുത്ത് യശയ്യാവിൻ്റെ വായ്ക്ക് തൊടുവിച്ചു. യശയ്യാവ് വിശുദ്ധിയുള്ളവനായി.
നമ്മുടെ അനുദിന ജീവിതത്തിൽ സാറാഫുകളെ പോലെ ദൈവസിംഹാസനത്തിനു സമീപേ താഴ്മയുള്ളവരായി വസിക്കാം. സാറാഫുകൾ ആരാധിച്ചപ്പോൾ ആലയം പുകകൊണ്ട് നിറഞ്ഞ പോലെ, നാം ദൈവത്തെ ആരാധിക്കുമ്പോൾ നമ്മുടെ കുടുംബവും, നാം ആയിരിക്കുന്ന നമ്മുടെ ശരീരമാകുന്ന മന്ദിരവും ദൈവകൃപയാൽ നിറയും. അത്യുന്നതനായവൻ പരിശുദ്ധനെന്ന് എന്നും ആർത്തു പാടാം. ഒപ്പം നമ്മുടെ തെറ്റുകളേയും, കുറവുകളേയും തിരിച്ചറിഞ്ഞ് യേശുവിന്റെ രക്തത്താൽ ആത്മശുദ്ധി പ്രാപിക്കാം. യേശുവിന്റെ വചനമാകുന്ന അഗ്നിയുടെ സ്പർശം അനുഭവിക്കാം. ആർ എനിക്കുവേണ്ടി പോകും? എന്ന ദൈവത്തിന്റെ ഇമ്പ സ്വരം ശ്രവിക്കാം. യശയ്യാവ് പറഞ്ഞപോലെ
നമുക്കും പറയാം. "അടിയൻ ഇതാ, അടിയനെ അയക്കണമേ".
ഫാ.ഗീവർഗ്ഗീസ് കോശി, പുത്തൻവീട്ടിൽ, പട്ടാഴി.