ദൈവം ഏറ്റവും കൂടുതലായി ആദരിച്ചത്
സ്വന്തം സാദൃശ്യത്തിൽ സ്വന്തം കൈകൊണ്ട് മെനഞ്ഞെടുത്ത മനുഷ്യനെയാണ്. മാനവരക്ഷക്കുവേണ്ടി സ്വന്തം പുത്രനെ പോലും ദൈവം ആദരിച്ചില്ല.
"സ്വന്തപുത്രനെ ആദരിക്കാതെ
നമുക്കു എല്ലാവർക്കും വേണ്ടി
ഏല്പിച്ചുതന്നവൻ അവനോടുകൂടെ സകലവും
നമുക്കു നൽകാതിരിക്കുമോ? റോമർ 8:32.
ദൈവം മറ്റുള്ളവരെ ആദരിക്കാതെ ഇരുന്നിട്ടുള്ളതു പാപം മൂലമാണ്. എന്നാൽ ദൈവം പാപമില്ലാത്ത പുത്രനെ ആദരിക്കാതിരുന്നതു പാപികളായ നമ്മുടെ വീണ്ടെടുപ്പിനായിരുന്നു. ദൈവം ആരെയൊക്കെ ആദരിച്ചില്ല എന്നു നോക്കാം.
1) പ്രധാനദൂതനായ ലൂസിഫറിനേയും, ദൂതന്മാരേയും.
അവർക്കു അസാദ്ധ്യമായ കഴിവുകൾ ദൈവം നൽകിയിരുന്നു. അവർക്കു മനുഷ്യവേഷം ധരിക്കാൻ കഴിയും. മധുരമായി പാടാൻ കഴിയും. ആയിരം മൈലുകൾക്കപ്പുറം നൊടിനേരത്തേക്കുള്ളിൽ പറന്നെത്താൻ കഴിയും. അവർ അഹങ്കരിച്ചു. ദൈവം ഇരിക്കുന്ന ഇരിപ്പിടത്തിനായി മോഹിച്ചു.
ദൈവതുല്യരാകാൻ ശ്രമിച്ചു. അപ്പോൾ ദൈവം അവരെ ആദരിക്കാതെ ഭൂമിയിലേക്കു തള്ളിയിട്ടു. അവർ
പിശാചുക്കളായി മാറി. ദൈവം പിശാചിനെ സൃഷ്ടിച്ചതല്ല. ശാപം മൂലം സ്വയം ശിക്ഷ ഏറ്റുവാങ്ങി പിശാചായവരാണ്. അവർ ഭൂമിയിൽ അലഞ്ഞു നടക്കുന്നു.
2) ദൈവം വീണ്ടും ആദാമ്യവർഗ്ഗത്തെ ആദരിച്ചില്ല എന്നു കാണാം.
ദൈവത്തെക്കാൾ അല്പം മാത്രം താഴ്ത്തി സ്വന്തം കൈകൊണ്ടു മെനഞ്ഞു തേജസേകിയ മനുഷ്യൻ ദൈവത്തെപോലെ ആകാൻ ശ്രമിച്ചു. അപ്പോൾ ദൈവം അവരെ ആദരിക്കാതെ ഭൂമിയിലേക്കു തള്ളിയിട്ടു.
3) പുരാതന ലോകത്തെ ദൈവം
ആദരിച്ചില്ല.
600 ഉം 700ഉം 800ഉം വയസ്സുവരെ ജീവിച്ച നോഹയുടെ കാലത്തെ പുരാതനലോകർ. അവർ ദൈവത്തെ മറന്നു.അവരെ യഹോവ ആദരിച്ചില്ല. അവരെ ജല പ്രളയത്താൽ നശിപ്പിച്ചു. നീതിമാനായ നോഹയെ രക്ഷിച്ചു. പാപം ചെയ്ത സൊദോം, ഗൊമോറ നിവാസികളെ ദൈവം ആദരിച്ചില്ല.അവരെ അഗ്നിയിറക്കി നശിപ്പിച്ചു. പാപം ചെയ്തവരെ
ദൈവം ആദരിക്കാതെ നശിപ്പിച്ചതിൽ അതിശയോക്തിയില്ല.
എന്നാൽ ലവലേശം പാപമില്ലാത്ത ഒരു വ്യക്തിയെ പിതാവായ ദൈവം നശിപ്പിച്ചു. നമുക്കെല്ലാവർക്കുമായി ഏല്പിച്ചു തന്നു. നിഷ്കളങ്കൻ, നിർമ്മലൻ, ദോഷം വിട്ടകലുന്നവൻ, സ്വർഗ്ഗത്തെക്കാൾ ഉന്നതൻ..
അവനാണു ദൈവപുത്രനായ യേശു. സാറാഫുകൾ ഒരേ സ്വരത്തിൽ വിളിച്ചുപറഞ്ഞു ഇവൻ പരിശുദ്ധനാണെന്ന്. പിശാചും വിളിച്ചുപറഞു നീ ദൈവത്തിന്റെ പരിശുദ്ധനാണെന്നു. അഞ്ചു കോടതികളും വിളിച്ചുപറഞ്ഞു യേശുവിൽ ഒരുകുറ്റവുമില്ല. എന്നിട്ടും പിതാവായ ദൈവം പുത്രനെ ആദരിക്കാതെ മരണത്തിനു വിട്ടുകൊടുത്തു.
എന്തിനുവേണ്ടി?
ഗോഗുൽത്തായിൽ തലമുതൽ പാദം വരെ തല്ലിതകർത്തു ക്രൂശിൽ ഏറ്റവും പരവശമായി കിടന്ന അവസരത്തിൽ, മാനവരാശിയുടെ പാപങ്ങൾ സ്വയം ഏറ്റു കിടന്നപ്പോൾ പിതാവു പുത്രനെ ആദരിക്കാതെ മുഖം മറച്ചു. "എന്റെ ദൈവമേ! എന്റെ ദൈവമേ! എന്നെ നീ കൈവിട്ടതെന്ത് എന്നു പ്രാണവേദനയോടെ അരുമപുത്രൻ ചോദിച്ചപ്പോഴും പുത്രനെ ആദരിക്കാതെ ദൈവം യേശുവിനെ മരണത്തിനേല്പിച്ചു. എന്തിനുവേണ്ടി?
ലൂസിഫറും ദൂതന്മാരും പാപം സ്വയം ചെയ്തതാണു. ആദാം, ഹവ്വ എന്നിവർ പാപം പരപ്രേരണയാൽ ചെയ്തു.മാനവജാതി പിശാചിന്റെ കരങ്ങളിൽ പതിക്കാതെ അവരെ വീണ്ടുകൊൾവാൻ പിതാവായ
ദൈവത്തിനു കരുണ തോന്നി. ദൈവം തന്റെ പുത്രനെ ആദരിക്കാതിരുന്നതു നമ്മെ ആദരിക്കാനാണ്. നഷ്ടപ്പെട്ടു പോയ പിതൃത്വം തിരിച്ചു നൽകാനാണ്. ദൈവം നമ്മെ ആദരിച്ചു. മാനിച്ചു ദൈവമക്കളാക്കി തീർത്തു. നമ്മെ ഒരു യോഗ്യതയുമില്ലാതെ ഇത്രമാത്രം ആദരിച്ച ദൈവത്തെ നാമും ആദരിക്കണം. കാരണം ദൈവത്തെ മാനിക്കുന്നവനെ ദൈവവും മാനിക്കും. ദൈവത്തെ ആദരിക്കയും മാനിക്കയും ചെയ്യുന്നവർക്കായി ദൈവം ഒരു
കണ്ണും കണ്ടിട്ടില്ലാത്തതും ഒരു ചെവി കേട്ടില്ലാത്തതും ആരുടേയും ഹൃദയത്തിൽ സങ്കല്പിക്കാൻ കഴിയാത്തതുമായ
വലിയ മഹത്വം ഒരുക്കിവച്ചിരിക്കുന്നു... ദൈവം നമ്മെ ആദരിച്ചു, നമുക്കായി കനിഞ്ഞു നൽകിയ ആ ദൈവപുത്രനെ നമുക്കും ആദരിക്കാം... ആ ദിവ്യ പാദങ്ങളിൽ അണയാം..
ഫാ.ഗീവർഗ്ഗീസ് കോശി, പുത്തൻവീട്ടിൽ, പട്ടാഴി