ദൈവഭയത്തിലും ഭക്തിയിലും ജീവിക്കുന്ന ദൈവജനത്തെ തകർക്കുവാൻ അവരുടെ സ്വന്തം നാവിനെത്തന്നെ പിശാച്ച് എടുത്തുപയോഗിക്കുമെന്ന് വിശുദ്ധ യാക്കോബ് മുന്നറിയിപ്പ് നൽകുന്നു. പരിശുദ്ധാത്മാവിലുടെ നയിക്കപ്പെടുന്ന സഹോദരങ്ങൾ പോലും വിണു പോകുവാൻ ഇടയാക്കുന്നത് ചില ദുർബല നിമിഷങ്ങളിൽ അവരിൽ നിന്ന് പുറപ്പെടുന്ന വാക്കുകളിലുടെയാണെന്ന യാഥാർത്ഥ്യം അധികമാരും ശ്രദ്ധിക്കാറില്ല. ഒരു ചെറിയ അവയവം മാത്രമായ നാവ് ഒരു തീ ആണെന്നും അതിന് ശരീരത്തെ മുഴുവൻ ദഹിപ്പിച്ച് കളയുവാൻ കഴിയുമെന്നും അതു മരണകരമായ വിഷം നിറഞ്ഞതാണെന്നും വിശുദ്ധ യാക്കോബ് മുന്നറിയിപ്പ് നൽകുന്നു.
യാക്കോബ് 3:1- 12 വരെ വായിക്കുക.
ദൈവത്തെ സ്തുതിക്കുന്ന അതേ നാവുകൊണ്ട് തന്നെ മനുഷ്യനെ ശപിക്കുകയും ചെയ്യുന്നവർ, തങ്ങളുടെ ദൈവകൃപ നഷ്ടപ്പെടുത്തുന്നവരും, അവരുടെ വാക്കുകളോട് പ്രതികരിക്കുന്നവരുടെ കൃപകൾ നഷ്ടപ്പെടുത്തുന്നവരുമാണെന്ന് അവർ അറിയുന്നില്ല. തങ്ങളുടെ നാവുകൾ മൂർച്ചയുള്ള വാളുകളായി മറ്റുള്ളവരെ കീറിമുറിക്കാനുപയോഗിക്കുന്നവർക്ക് യേശുവിന്റെ സ്നേഹവും സാന്ത്വനവും സമാധാനനും മറ്റുള്ളവർക്ക് കൊടുക്കുവാൻ കഴിയുകയില്ല. എന്തെന്നാൽ സൗമ്യതയും സഹിഷ്ണുതയും സ്നേഹവും ക്ഷമയും ത്യാഗവും വിശുദ്ധിയും വ്യക്തി ജീവിതങ്ങളിൽ നഷടപ്പെടുമ്പോഴാണ് അവരിലൂടെ പിശാച്ച് വാഗ്വാദങ്ങളും വെല്ലുവിളികളും സൃഷ്ടിച്ച് അവരുടേയും മറ്റനേകരുടെയും ആത്മിയ ജീവിതങ്ങൾ തകർത്തു കളയുന്നത്. അവഹേളനങ്ങളും ആക്ഷേപങ്ങളും അസത്യങ്ങളും അർദ്ധസത്യങ്ങളും ആരോപണങ്ങളും അഗ്നിജ്വാലകളായി മറ്റുള്ളവരുടെ നാവുകളിൽ നിന്നു പുറത്തു വരുമ്പോൾ പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുന്നവർ പ്രകോപിതരായി പ്രതികരിക്കരുതെന്ന് "നിങ്ങളുടെ സംസാരം എപ്പോഴും കൃപയോടു കൂടിയതും ഉപ്പിനാൽ രുചി വരുത്തിയതും ആയിരിക്കട്ടെ". (കൊലോസ്യ 4:6) എന്ന പരിശുദ്ധാത്മാവിന്റെ വചസ്സുകൾ നമ്മെ ഉദ്ബോധിപ്പിക്കുന്നു.
നമ്മെ അനുസരിക്കുന്നതിനുവേണ്ടി കുതിരയുടെ വായില്‍ കടിഞ്ഞാണ്‍ ഇടുമ്പോള്‍, അതിന്റെ ശരീരം മുഴുവനെയും നാം നിയന്ത്രിക്കുകയാണു ചെയ്യുന്നത്. യാക്കോബ് 3:3.
വളരെ വലുതും, ശക്തമായ കാറ്റിനാല്‍ പായിക്കപ്പെടുന്നതുമായ കപ്പലുകളെ നോക്കുവിന്‍. വളരെ ചെറിയ ചുക്കാനുപയോഗിച്ച്, ആഗ്രഹിക്കുന്ന സ്ഥലത്തേക്കു കപ്പിത്താന്‍ അതിനെ നയിക്കുന്നു. യാക്കോബ് 3:4.
അതുപോലെ, നാവ് വളരെ ചെറിയ അവയവമാണ്. എങ്കിലും അതു വമ്പു പറയുന്നു. ചെറിയ ഒരു തീപ്പൊരി എത്ര വലിയ വനത്തെയാണു ചാമ്പലാക്കുക! യാക്കോബ് 3:5.
നാവു തീയാണ്; അതു ദുഷ്‌ടതയുടെ ഒരു ലോകം തന്നെയാണ്. നമ്മുടെ അവയവങ്ങളിലൊന്നായ അത് ശരീരം മുഴുവനെയും മലിനമാക്കുന്നു; നരകാഗ്നിയാല്‍ ജ്വലിക്കുന്ന ഈ നാവ് പ്രകൃതിചക്രത്തെ ചുട്ടുപഴുപ്പിക്കുന്നു. യാക്കോബ് 3:6.
എല്ലാത്തരം വന്യമൃഗങ്ങളെയും പക്ഷികളെയും ഇഴജന്തുക്കളെയും സമുദ്രജീവികളെയും മനുഷ്യന്‍ ഇണക്കുന്നുണ്ട്; ഇണക്കിയിട്ടുമുണ്ട്. യാക്കോബ് 3:7.
എന്നാല്‍, ഒരു മനുഷ്യനും നാവിനെ നിയന്ത്രിക്കാന്‍ സാധിക്കുകയില്ല. അത് അനിയന്ത്രിതമായ തിന്മയും മാരകമായ വിഷവുമാണ്. യാക്കോബ് 3:8.
ഈ നാവുകൊണ്ടു കര്‍ത്താവിനെയും പിതാവിനെയും നാം സ്‌തുതിക്കുന്നു. ദൈവത്തിന്‍െറ സാദൃശ്യത്തില്‍ സൃഷ്‌ടിക്കപ്പെട്ടിരിക്കുന്ന മനുഷ്യരെ അതേ നാവുകൊണ്ടു ശപിക്കുകയും ചെയ്യുന്നു. യാക്കോബ് 3:9.
ഒരേ വായില്‍നിന്ന് അനുഗ്രഹവും ശാപവും പുറപ്പെടുന്നു. എന്റെ സഹോദരരേ, ഇത് ഉചിതമല്ല. യാക്കോബ് 3:10.
അരുവി ഒരേ ഉറവയില്‍നിന്നു മധുരവും കയ്‌പ്പും പുറപ്പെടുവിക്കുമോ? യാക്കോബ് 3:11.
എന്റെ സഹോദരരേ, അത്തിവൃക്ഷത്തിന് ഒലിവുഫലങ്ങളോ, മുന്തിരിവള്ളിക്ക് അത്തിപ്പഴങ്ങളോ പുറപ്പെടുവിക്കാന്‍ കഴിയുമോ? ഉപ്പിനു വെള്ളത്തെ മധുരീകരിക്കാനാവുമോ? യാക്കോബ് 3:12.
ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.