സുറിയാനി ക്രിസ്ത്യാനികളെ സംബന്ധിച്ച് പേത്രത്താ എന്നത് വിഭവസമൃദ്ധമായ ഭക്ഷണത്തിന്‍റെ ആഘോഷമാണ്. ഭവനത്തിലെല്ലാവരും ഒത്തുചേര്‍ന്ന് മത്സ്യമാംസാദികള്‍ ഉള്‍പ്പടെയുള്ള സ്വാദിഷ്ഠമായ വിരുന്നിൽ പങ്കെടുത്ത് സുഭിക്ഷമായ ഭക്ഷണങ്ങളോടുകൂടി പേത്രത്ത ആഘോഷിക്കുന്നു. തുടര്‍ന്ന് സന്ധ്യാപ്രാര്‍ത്ഥനയോടെ തപസ്സിന്‍റെയും പ്രായശ്ചിത്തത്തിന്‍റെയും നോമ്പ് ദിനങ്ങളാരംഭിക്കുന്നു. അമ്പതു നോമ്പിനു തലേന്ന് രാത്രിയിൽ (വലിയ നോമ്പാരംഭിക്കുന്ന തിങ്കളാഴ്ചയുടെ തലേന്നാണിത്) സുറിയാനി ക്രിസ്ത്യാനികളുടെ വീടുകളിൽ മാത്രം ആഘോഷിച്ചിരുന്നതാണ് പേത്രത്താ. എന്നാൽ സ്വന്തമായി ആരാധനാ ക്രമങ്ങളില്ലാത്തതിനാൽ സുറിയാനി ക്രമങ്ങൾ കടമെടുത്ത് ഉപയോഗിക്കുന്ന മറ്റ് ചില സഭകളും ഇന്ന് പേത്രത്താ എന്ന പാരമ്പര്യ ചടങ്ങ് ആഘോഷിക്കാറുണ്ട്. ആഗതമാകുന്ന വലിയ നോമ്പിനു മുമ്പ് ആഘോഷങ്ങളെല്ലാം അവസാനിപ്പിക്കുന്ന ദിനമാണിത്.
വാക്കിന്റെ ഉത്ഭവം.
'അവസാനിച്ചു', 'മുഴുവനായി' എന്നെല്ലാം അര്‍ത്ഥം ദ്യോതിപ്പിക്കുന്ന 'പ്ത്തറ്' എന്ന സുറിയാനി ധാതുവില്‍ നിന്നുത്ഭവിച്ച 'പാത്തോറോത്ത' എന്ന വാക്കില്‍ നിന്നാണ് 'പേത്തര്‍ത്താ' വാക്കിന്‍റെ ഉത്ഭവം. 'പാത്തോറോത്താ' എന്ന വാക്കിന്‍റെ അര്‍ത്ഥമാകട്ടെ, അവസാനിക്കല്‍ എന്നാണ്. 'പേത്രത്ത' എന്ന വാക്ക് പ്രധാനപ്പെട്ട സുറിയാനി നിഘണ്ടുകളിൽ രേഖപ്പെടുത്തിയിട്ടില്ല. തിരികെ വരിക, അവസാനിക്കുക, കടന്നുപോവുക എന്നെല്ലാം അർത്ഥമുള്ള "ഫ്തർ" എന്നതിൽ നിന്ന് വന്നതാകാം പേത്തുർത്ത എന്ന വാക്ക്. പേതുർത്താ (fotthurttho) ചിലർ പേത്രത്ത എന്ന വാക്കിന് 'തിരിഞ്ഞു നോട്ടം' എന്ന അർത്ഥവും നൽകുന്നുണ്ട്. അറബിയിലും 'ഫിത്ർ' എന്ന വാക്കിന് 'നോമ്പ് അവസാനിപ്പിക്കുക' എന്ന് മാത്രമല്ല, 'മനുഷ്യന്റെ പാപമില്ലാത്ത യഥാർത്ത സ്വഭാവം' എന്നും 'ദൈവീകത' എന്നും അർത്ഥമുണ്ട്. ഫിത്ർ എന്നാണ് root verb സുറിയാനിയിലും അറബിയിലും. ഈദ് ഉൽ ഫിത്ർ, ഇഫ്താർ വിരുന്ന് Terminating/ relinquishing / Doing away with/ Looking back. ചുരുക്കത്തിൽ 'പേത്രത്താ' എന്നത് വളരെയേറെ മലയാളീകരിച്ച വിദൂര സാമ്യം മാത്രമുള്ള ഒരു വാക്കാണ്. കർത്താവായ യേശു ക്രിസ്തുവിൻ്റെ ജനനം മൂലം വന്ന ആഘോഷങ്ങൾക്ക് പരിസമാപ്തി കുറിച്ച്, ക്രിസ്തുവിൻ്റെ കുരിശു മരണത്തിൻ്റെ ഓർമ്മയ്ക്കായി ഒരുങ്ങുന്നത്തിൻ്റെ ദിവസം / അഥവാ സമയം, എന്നതാണ് ശരിക്കുമുള്ള ഫെയ്ത്തുർത്തോ. പത്തീറൂത്താ, പെത്രാത്ത, പെത്തുര്‍ത്താ എന്നിങ്ങനെയെല്ലാം മുന്‍കാലങ്ങളില്‍ ഈ ദിനം പറയപ്പെട്ടും അറിയപ്പെട്ടും പോന്നു.
മത്സ്യമാംസാദികളോട് വിടപറച്ചില്‍, ആഘോഷങ്ങളുടെ അവസാനം എന്നിങ്ങനെയുള്ള നോമ്പിന്‍റെ മാനങ്ങളെ ഉള്‍ക്കൊള്ളുന്ന പേരാണിവ. അഥവാ നോമ്പാരംഭത്തിന്‍റെ സ്വഭാവത്തിനനുഗുണമായ നാമം ഈ ദിവസത്തിനു കൈവന്നു. സര്‍വ്വോപരി, പഴയ ജീവിതക്രമം അവസാനിച്ചു; പുതിയത് ആരംഭിക്കുകയായി എന്ന ഓര്‍മ്മപ്പെടുത്തലിന്‍റെ ദിനമാണിത്.
ആചരണം സംബന്ധിച്ച്.
ഏതൊരു നോമ്പാചരണം നിഷ്ഠാപൂര്‍വ്വം ആചരിച്ചിരുന്ന നസ്രാണികള്‍ വലിയ നോമ്പ് ആരംഭിച്ചിരുന്നത് വലിയ സന്തോഷത്തോടെ, ആത്മീയ മഹോത്സവത്തിന്‍റെ പ്രതീതിയിലാണ് എന്നതിന് ഉത്തമോദാഹരണമാണ് 'പേത്രത്താ പെരുന്നാള്‍'. വലിയ നോമ്പ് തുടങ്ങുന്നതിന്റെ തലേ ദിവസമായ പേത്രത്ത, സുറിയാനി ക്രിസ്ത്യാനികളുടെ പാരമ്പര്യമായ ചടങ്ങാണന്ന് പറയാം. അതുകൊണ്ടുതന്നെ അത് ആഘോഷിക്കുകയും വേണം. പുതിയൊരു ജീവിതത്തിലേക്കുള്ള തിരിച്ചു വരവാണ് പേത്രത്ത. പഴയ ജീവിതം അവസാനിപ്പിച്ച് പുതിയ ജീവിതശൈലിയിലേക്കുള്ള മാറ്റം. വലിയ നോമ്പിലേക്ക് കടക്കുന്നതിനു മുമ്പുള്ള ആത്മീയവും ശാരീരികവുമായ പുതുക്കലിന്റെ അനുഭവമാണ് പേത്രത്ത. നോമ്പുദിവസങ്ങളിൽ വർജ്ജിക്കേണ്ടതായ ആഹാരപദാർത്ഥങ്ങൾ (ഇറച്ചി, മീൻ, മുട്ട...) പാകം ചെയ്തതിനു ശേഷം, അവ പാകം ചെയ്ത മൺപാത്രങ്ങൾ പേത്രത്ത ദിവസം ഉടച്ചു കളയുന്ന ഒരു ചടങ്ങു കൂടിയുണ്ടായിരുന്നു. നോമ്പിൽ ശാരീരിക തലത്തിൽ നിന്നുകൊണ്ടുള്ള മാറ്റത്തിന്റെ തുടക്കമാണ് പേത്രത്ത. ഇനിയുള്ള ദിവസങ്ങളിൽ തങ്ങൾ വർജ്ജിക്കേണ്ട മാംസാഹരങ്ങൾ ഇന്നത്തോടുകൂടി ഭക്ഷിച്ച് അവസാനിപ്പിക്കുന്നു എന്നുള്ള ഉടമ്പടിയാണ് പേത്രത്ത. അതുകൊണ്ടാണ് ആഹാരം പാകം ചെയ്ത മൺപാത്രങ്ങൾ ഉടച്ചുകളയുന്നത്. നോമ്പ് എന്ന് പറയുന്നത് ശാരീരക തലത്തിൽ നിന്നുകൊണ്ടുള്ള ഭക്ഷണപാനീയങ്ങളുടെ ഉപേക്ഷിക്കൽ മാത്രമല്ല, ആത്മീയതലത്തിൽ നിന്നുകൊണ്ടുള്ള ചില സ്വയം നിയന്ത്രണങ്ങൾ കൂടിയാണ്. പേത്രത്തയിൽ ശാരീരികതലത്തിൽ നിന്നുകൊണ്ടുള്ള ഭക്ഷണപാനീയങ്ങളുടെ ഉപേക്ഷിക്കൽ തുടങ്ങുമ്പോൾ നോമ്പു തുടങ്ങുന്ന ദിവസമായ തിങ്കളാഴ്ച 'ശുബ്ക്കോനോയിൽ'
(അനുരഞ്ജനത്തിന്റെ ശുശ്രൂഷയിൽ) കൂടി ആത്മീയ തലത്തിലുള്ള ഒരു പുതുക്കവുമുണ്ടാകുന്നു. പേത്രത്തയും അനുരഞ്ജനത്തിന്റെ ശുശ്രൂഷയും പരസ്പരം പൂരകമാകുന്നത് ഈ പശ്ചാത്തലത്തിലാണ്.
ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.