യേശു ശിഷ്യരോട് ഒരിക്കൽ ഇങ്ങനെ പറഞ്ഞു. "ഈ മന്ദിരം പൊളിപ്പിൻ; ഞാൻ മൂന്നു ദിവസത്തിന്നകം അതിനെ പണിയും”.
യോഹന്നാൻ 2:19. നാല്പത്താറ് വർഷംകൊണ്ട് പണിത യെരുശലേം ദേവാലയം എങ്ങിനെയാണ് പൊളിക്കുന്നതെന്ന് ശിഷ്യർ ധരിച്ചു. എന്നാൽ തൻ്റെ ശരീരമാകുന്ന മന്ദിരത്തെക്കുറിച്ചാണ് കർത്താവ് പറഞ്ഞത്. ക്രൂശീകരിക്കപ്പെട്ടപ്പോൾ യേശുവിന്റെ ശരീരമാസകലം തകർക്കപ്പെട്ടു. തല മുതൽ കാൽ വരെയുള്ള ശരീരഭാഗങ്ങൾ ചിന്നിച്ചിതറി. എന്നാൽ മൂന്നാം നാൾ കർത്താവ് ഉയിർത്തെഴുന്നേറ്റ് മരണത്തെ തോല്പിച്ചു. അപ്പോൾ ശിഷ്യർക്ക് മനസ്സിലായി ദൈവം തകർന്നതിനെ പണിയുന്നവനാണെന്ന്. ദൈവം ഏതെല്ലാമാണ് പണിയുന്നത്.
1) വംശത്തെ പണിയുന്നു.
"ഞാൻ നിന്റെ സകലശത്രുക്കളെയും അടക്കും; യഹോവ നിനക്കു ഒരു ഗൃഹം പണിയുമെന്നും ഞാൻ നിന്നോടു അറിയിക്കുന്നു". 1.ദിനവൃത്താന്തം 17:10.
ദാവീദ് കൊട്ടാരത്തിൽ താമസിക്കുമ്പോൾ ദൈവത്തിന്റെ പെട്ടകം അവിടെ ഉണ്ടായിരുന്നില്ല. ഏലിയുടെ കാലത്ത് പെട്ടകം കൊണ്ടുപോയതാണ്. പെട്ടകം ക്ഷേത്രത്തിൽ വച്ചപ്പോൾ അനേകം അനർത്ഥങ്ങൾ സംഭവിച്ചു. പിന്നീട് അവർ പെട്ടകം അബീനാദാബിൻ്റെ വീട്ടിൽ ഇരുപത് വർഷം വച്ചു. പിന്നീട് പെട്ടകം അവിടെ നിന്നും കൊണ്ടുവരുവാൻ ദാവീദ് തീരുമാനിച്ചു. പെട്ടകം ചുമക്കേണ്ടത് പുരോഹിതന്മാരാണ്. എന്നാൽ ആ കല്പനക്കെതിരെ പുതിയ വണ്ടിയിൽ പെട്ടകം കയറ്റി, കാള വിരണ്ടു. പെട്ടകം ചെരിഞ്ഞു. ഉസ്സാ പെട്ടകം പിടിക്കുവാൻ കൈനീട്ടി. യഹോവയുടെ കോപം മൂലം അവൻ മരണപ്പെട്ടു. ദാവീദ് ഭയപ്പെട്ടു. പെട്ടകം ദാവീദിന്റെ അടുക്കൽ കൊണ്ടുവരാതെ ഓബേദ്- എദോമിൻ്റെ വീട്ടിൽ മൂന്ന് മാസത്തോളം വച്ചു. യഹോവ അവനേയും കുടുംബത്തേയും അനുഗ്രഹിച്ചു. ദാവീദ് പെട്ടകം വീണ്ടും തൻ്റെ നഗരത്തിലേക്ക് നിയമപ്രകാരം കൊണ്ടുവന്നു. പെട്ടകം ഒരു കൂടാരത്തിൽ വച്ചു. അങ്ങനെ ദിവസങ്ങൾ കഴിഞ്ഞപ്പോൾ നാഥാൻ പ്രവാചകനോട് താൻ അരമനയിൽ വസിക്കുന്നു എന്നും എന്നാൽ യഹോവയുടെ പെട്ടകം തിരശ്ശീലകൾക്ക് കീഴെ ഇരിക്കുന്നു എന്നും അതു ശരിയല്ലെന്നും യഹോവക്കായി താൻ ഒരു ആലയം പണിയുമെന്നും പറഞ്ഞു. എന്നാൽ നാഥാനോട് അന്ന് രാത്രി യഹോവ അരുളപ്പാട് നൽകി. ദേവാലയം പണിയേണ്ടത് ദാവീദല്ലെന്നും അവൻ്റെ പുത്രന്മാരിൽ ഒരുവനെയാണ് ആലയ പണിക്കായി യഹോവ കണ്ടിരിക്കുന്നത് എന്നും നാഥാൻ ദാവീദിനോട് പറഞ്ഞു. എന്നാൽ ദാവീദിന് ദൈവം ഒരു വലിയ അനുഗ്രഹം നൽകി.
യഹോവ ദാവീദിന്റെ വംശത്തെ പണിതു. ദാവീദ് ദൈവത്തെ മാനിച്ചപ്പോൾ ദൈവം വലിയ അനുഗ്രഹം നൽകി. ദാവീദിൻ്റെ വംശം പണിതു. ദാവീദ് പുത്രനായി യേശു പിറന്നു.
"ഇങ്ങനെ തലമുറകൾ ആകെ അബ്രാഹാം മുതൽ ദാവീദുവരെ പതിന്നാലും ദാവീദുമുതൽ ബാബേൽ പ്രവാസത്തോളം പതിന്നാലും ബാബേൽ പ്രവാസം മുതൽ ക്രിസ്തുവിനോളം പതിന്നാലും ആകുന്നു". മത്തായി 1:17.
ദൈവത്തെ വിശ്വസ്തതയോടെ സേവിച്ചാൽ യഹോവ നമ്മുടെ വംശത്തെ പണിയും.
2) ഭവനം പണിയുന്ന ദൈവം.
"യഹോവ വീടു പണിയാതിരുന്നാൽ പണിയുന്നവർ വൃഥാ അദ്ധ്വാനിക്കുന്നു; യഹോവ പട്ടണം കാക്കാതിരുന്നാൽ കാവൽക്കാരൻ വൃഥാ ജാഗരിക്കുന്നു". 127-ാം സങ്കീ 1-ാം വാക്യം.
ആദാമിനും ഹവ്വായ്ക്കും ദൈവം താമസിക്കുവാൻ ഏദെൻ തോട്ടം നൽകി. ദൈവം നമ്മുടെ വംശങ്ങളെ പണിയുന്നതോടൊപ്പം നമുക്ക് താമസിക്കുവാനുള്ള ഭവനവും പണിതുതരുന്നു. അങ്ങനെ പുതിയ വീടുകളിലും തട്ടിട്ട ഭവനങ്ങളിലും നാം പാർക്കുമ്പോൾ നമ്മെ വഴിനടത്തി ഇന്നേവരെ കൊണ്ടുവന്ന ദൈവത്തെ മറക്കരുതെന്ന് തിരുവചനം ഓർമ്മിപ്പിക്കുന്നു. നാം നമ്മുടെ ഭവനങ്ങളെ ദൈവനാമം മഹത്വപ്പെടുവാൻ തുറന്നു കൊടുക്കണം. ഭവനങ്ങളിൽ പ്രാർത്ഥനയും ആരാധനയും ഉയരണം. പ്രാർത്ഥനയും, ആരാധനയും, സ്തുതികളും ഭവനങ്ങളിൽ ഉയരുമ്പോൾ, നമ്മുടെ തകർച്ചകളിൽ ദൈവം നമ്മെ പണിയുന്നു.
3) നമുക്കായി അടിസ്ഥാനനഗരം പണിയുന്നു.
"ദൈവം ശില്പിയായി നിർമ്മിച്ചതും അടിസ്ഥാനങ്ങളുള്ളതുമായ നഗരത്തിന്നായി കാത്തിരുന്നു".
ഈ ഭൂമിയിൽ മാത്രമല്ല, സ്വർഗ്ഗത്തിലും ദൈവം നമുക്കായി പണിയുന്നു. വളരെ മനോഹരമായ നഗരം. സകലവിധ അമൂല്യ രത്നങ്ങൾകൊണ്ട് പണിത നഗരം. കണ്ടാൽ കൊതി തീരാത്ത നഗരം. അവിടെ മരണമില്ല. ദുഃഖമില്ല. മുറവിളിയില്ല. മ്ലേച്ഛതകൾ ഒന്നുമില്ല. കണ്ണീരില്ല. സൂര്യനും ചന്ദ്രനുമില്ല. ദൈവതേജസ്സു അതിനെ പ്രകാശിപ്പിക്കുന്നു. കുഞ്ഞാട് അതിന്റെ വിളക്കാകുന്നു. നമുക്ക് അവിടെ യേശുവിൻ്റെ മാറിൽ ചാരിക്കിടക്കാം. യേശുവിനെ എപ്പോഴും കാണാം.
"കുഞ്ഞാടിന്റെ ജീവപുസ്തകത്തിൽ എഴുതിയിരിക്കുന്നവർ അല്ലാതെ അശുദ്ധമായതു യാതൊന്നും മ്ലേച്ഛതയും ഭോഷ്കും പ്രവർത്തിക്കുന്നവൻ ആരും അതിൽ കടക്കയില്ല".
ദൈവം വംശം പണിയുന്നു. ഭവനം പണിയുന്നു. അടിസ്ഥാനനഗരം പണിയുന്നു. ഓരോരുത്തർക്കും തങ്ങളുടെ പ്രവർത്തിക്കനുസരിച്ച് ദൈവം പ്രതിഫലം നൽകും. ദൈവത്തിൽ നിന്നും നല്ല പ്രതിഫലം വാങ്ങുവാൻ ഒരുങ്ങിയിരിക്കാം.
ഫാ.ഗീർവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.