ഒരു പുരോഹിതന്‍റെ ആരംഭവും അവസാനവും പരിശുദ്ധ മദ്ബഹായിലാണ്. അതായത് പുരോഹിതന്‍ ജനിക്കുന്നതും പരിശുദ്ധ മദ്ബഹായില്‍; അവസാനം കബറിടത്തിലേയ്ക്ക് യാത്രയാകുന്നതും പരിശുദ്ധ മദ്ബഹായില്‍ നിന്ന് തന്നെ.
മേല്പട്ടക്കാരന്‍ വിശുദ്ധ മദ്ബഹായില്‍ - ത്രോണോസിന് മുമ്പില്‍ - ജനങ്ങളെ സാക്ഷിയാക്കി റൂഹായെ വിളിച്ച് പുരോഹിതനെ ജനിപ്പിക്കുന്നു. കര്‍ത്താവിന്‍റെ തിരുമേശ ചുംബിച്ച് ശുശ്രൂഷ ആരംഭിക്കുന്ന വൈദികന്റെ അവസാന യാത്രയും പരിശുദ്ധ മദ്ബഹായുടെ മുമ്പില്‍ നിന്നാണ്. തനിക്കേറ്റവും പ്രിയപ്പെട്ട മദ്ബഹായെ - ബലിപീഠത്തെ - പ്രതീകാത്മകമായി ചുംബിപ്പിച്ചു കൊണ്ടാണ് മരണമടഞ്ഞ പുരോഹിതനെ സഹകശീശന്മാര്‍ കബറിടത്തിലേക്ക് യാത്രയാക്കുന്നത്. ഇടവകയില്‍ ശുശ്രൂഷാ സ്ഥാനമേല്‍ക്കുന്ന പുരോഹിതന്‍ അദ്യം സന്ദര്‍ശിക്കുതും പരിശുദ്ധ മദ്ബഹായാണ്. സ്ഥലം മാറിപ്പോകുമ്പോള്‍ എറ്റവും അവസാനം യാത്രാമൊഴി ചൊല്ലുതും പരിശുദ്ധ മദ്ബഹായോട് തന്നെയണ്.
പുരോഹിതരുടെ ജീവിതത്തിലെ എറ്റവും പ്രധാനപ്പെട്ടതും പ്രിയപ്പെട്ടതുമായ സ്ഥലമാണിത്. മദ്ബഹാ, ക്ദുശ് കുദിശോ, ബലിപീഠം, ത്രോണോസ്, ജീവന്‍റെ മേശ, കര്‍ത്താവിന്‍റെ കബറിടം, അതിവിശുദ്ധ സ്ഥലം എന്നൊക്കെ അറിയപ്പെടുന്ന ഈ അതിവിശുദ്ധ സ്ഥലത്താണ് പുരോഹിതന്‍ എപ്പൊഴും അഭയം പ്രാപിക്കുക.
തന്‍റെ സ്വപ്നങ്ങളും ദുഃഖങ്ങളും സന്തോഷവുമൊക്കെ പങ്കുവയ്ക്കുന്നതും മുമ്പോട്ടുള്ള യാത്രയില്‍ ശക്തി സംഭരിക്കുന്നതും ത്രിത്വത്തിന്‍റെ സിംഹാസനമായ തന്‍റെ പ്രിയപ്പെട്ട മദ്ബഹായില്‍ നിന്നു തന്നെ.
ജീവിതകാലം മുഴുവന്‍ കര്‍ത്താവിന്‍റെ ഭവനത്തില്‍ വസിച്ച് അവിടുത്തെ ബലിപീഠത്തില്‍ ശുശ്രൂഷ ചെയ്യാനുള്ള തീക്ഷ്ണതയാണ് (സങ്കീ:27) ഒരുവന്‍ പുരോഹിതനാവുന്നതോടെ ലഭ്യമാവുക. പരിശുദ്ധ മദ്ബഹായില്‍ പ്രവേശിച്ച് സ്വര്‍ഗ്ഗീയ സിംഹാസനത്തിന്‍റെ ഛായയില്‍ ഭൂമിയില്‍ സ്ഥാപിതമായിരിക്കുന്ന ഉന്നത ബലിപീഠത്തില്‍ ശുശ്രൂഷ ചെയ്യാനുള്ള കൃപ ലഭിക്കലാണ് പൗരോഹിത്യം. ഈ അതിവിശുദ്ധ സ്ഥലത്ത് ഫലം ചൂടി നില്‍ക്കുന്ന വിശിഷ്ട സസ്യമാകാനും അവിടെ നിരന്തരം പ്രണമിക്കാനുമുള്ള വിളിയാണിത്.
പഴയ നിയമത്തില്‍ പൂര്‍വ്വ പിതാക്കന്മാരും പ്രവാചകന്മാരും ബലിപീഠം നിര്‍മ്മിക്കുകയും ബലിയര്‍പ്പിക്കുകയും ചെയ്തതായി കാണാം. ഇത് ദൈവത്തിന്‍റെ പ്രത്യേക നിര്‍ദ്ദേശപ്രകാരമായിരുന്നു. എങ്ങനെ ബലിപീഠം നിര്‍മ്മിക്കണമെന്നും എപ്രകാരം അത് പരിപാവനമായി കാണണമെന്നും വിശുദ്ധ ഗ്രന്ഥത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.
ഈ യഹൂദ പാരമ്പര്യത്തില്‍ നിന്നാണ് എല്ലാ എപ്പിസ്ക്കോപ്പല്‍ സഭകളും ബലിപീഠത്തിന്‍റെ പരിശുദ്ധി ഉള്‍ക്കൊണ്ടിരിക്കുന്നത്.
എല്ലാ സഭകളിലും പള്ളിയിലെ ഏറ്റവും പരിശുദ്ധമായ സ്ഥലമാണ് മദ്ബഹാ. പൗരസ്ത്യ സഭകള്‍ തിരശ്ശീല ഉപയോഗിച്ച് മദ്ബഹാ മറയ്ക്കുന്നതും അതുകൊണ്ട് തന്നെ. ത്രോണോസിന്മേല്‍ സ്ലീബായും ഏവന്‍ഗേല്യോനും, കാസായും, പീലാസായുമല്ലാതെ മറ്റൊന്നും വയ്ക്കാന്‍ പാടില്ലെന്നും നിഷ്കര്‍ഷിക്കാന്‍ കാരണം അതിന്‍റെ പരിശുദ്ധി കൊണ്ടു തന്നെയാണ്.
മേല്പട്ടക്കാരന്‍ മൂറോന്‍ തൈലം ഉപയോഗിച്ച് ത്രോണോസ് മുഴുവന്‍ അഭിഷേകം ചെയ്താണ് അത് കൂദാശ ചെയ്യുക. അപ്രകാരമുള്ള കൂദാശ കഴിഞ്ഞാല്‍ ഒരോ ബലിപീഠവും ത്രിത്വത്തിന്‍റെ സിംഹാസനവും, കര്‍ത്താവിന്‍റെ കബറിടവും, ജീവന്‍റെ മേശയുമായി മാറുകയാണ്.
വിശുദ്ധ കുർബാനയിൽ അവസാന ആശിർവാദത്തിനും മറയിട്ടതിനും ശേഷം പുരോഹിതന്‍ പരിശുദ്ധ ത്രോണോസ് ചുംബിച്ച് യാത്രാ വന്ദനം പറയുന്നുണ്ട്. ഇത് പുരോഹിതന്‍റെ മാത്രം അവകാശമായതു കൊണ്ടാണ് അത് മറയ്ക്കുള്ളിലും നിശബ്ദമായും ചെയ്യുക.
ആരാധനാ ക്രമത്തില്‍ നേതൃത്വ ശുശ്രൂഷ വഹിക്കുന്ന പുരോഹിതന് പരിശുദ്ധ ത്രോണോസിനോടുള്ള ബന്ധം അങ്ങേയറ്റം അഭേദ്യവും, ഊഷ്മളവും ഹൃദ്യവുമാണ്. തന്‍റെ ഏറ്റവും പ്രിയപ്പെട്ട ക്ദുശ് കുദിശോയോട് വികാരനിർഭരമായ വാക്കുകളാൽ പരിശുദ്ധ ത്രോണോസിനോട് യാത്രചോദിക്കുന്നു. കർത്താവിന്റെ പരിശുദ്ധ ബലിപീഠമേ, സാമധാനത്തോടെ വസിക്കുക. ഞാൻ ഇനി നിന്നിലേക്കു മടങ്ങിവരുമോ എന്ന് എനിക്കു നിശ്ചയമില്ല. സ്വർഗ്ഗത്തിലെ ആദ്യജാതന്മാരുടെ സഭയിൽ നിന്നെ കാണുവാൻ കർത്താവ് എന്നെയിടയാക്കട്ടേ. ഈ പ്രത്യാശയിൽ ഞാൻ ശരണപ്പെടുന്നു. പരിശുദ്ധവും പാപപരിഹാരപ്രദവുമായ ബലിപീഠമേ, സാമധാനത്തോടെ വസിക്കുക. നിന്നിൽ നിന്നും ഞാൻ കൈക്കൊണ്ട പരിശുദ്ധ ശരീരവും പുണ്യപ്പെടുത്തുന്ന രക്തവും എനിക്ക് കടങ്ങളുടെ പരിഹാരത്തിനും പാപങ്ങളുടെ മോചനത്തിനും കർത്താവിന്റെ ഭയങ്കര സിംഹാസനത്തിൻ മുമ്പാകെ മനോധൈര്യത്തിനും നിധാനമായി ഭവിക്കട്ടേ. ഈ മഹനീയ ത്രോണോസ് പാപപരിഹാര പ്രദമായിരിക്കുന്നത് പോലെ ഒരോ പുരോഹിതനും പാപക്കറയേശാതെ അതില്‍ ശുശ്രൂഷ ചെയ്യാനിടയാകട്ടേ....
ഫാ.ഗീവർഗ്ഗീസ് കോശി, പുത്തൻവീട്ടിൽ, പട്ടാഴി.