വചനം കേട്ടവരോട്, അത്ഭുതങ്ങൾ കണ്ടവരോട്, കൂടെ നടന്നവരോട് യേശു പല ചോദ്യങ്ങളും ചോദിച്ചു. അതിൽ പ്രസക്തമായ ചില ചോദ്യങ്ങൾ ഇന്ന് ചിന്തിക്കാം.
1) "ഒരു മനുഷ്യൻ സർവ്വലോകവും നേടീട്ടും തന്റെ ജീവനെ നഷ്ടപ്പെടുത്തിയാൽ അവന്നു എന്തു പ്രയോജനം? അല്ല, തന്റെ ജീവനെ വീണ്ടുകൊൾവാൻ മനുഷ്യൻ എന്തു മറുവില കൊടുക്കും? മത്തായി 16:26.
ഈ ലോകത്തിലെ പലതും നമുക്ക് നേടിയെടുക്കുവാൻ കഴിയും. നേടിയെടുക്കുവാൻ പല ദുഷിച്ച വഴികളും തേടുന്നവർ ഉണ്ടാകാം. എന്നാൽ ഈ ലോകത്തിൽ ആയുസ്സും ആരോഗ്യവും, സമ്പത്തും പ്രശസ്തിയും,
സുഹൃദ്ബന്ധങ്ങളും എല്ലാം നേടിയെടുത്താലും നിത്യജീവൻ അഥവാ രക്ഷപ്രാപിക്കുന്നില്ലെങ്കിൽ ഒരു പ്രയോജനവുമില്ല. അവർ തീർച്ചയായും പുഴുക്കൾ, വേദന, ദണ്ഡനം, കഠിനദാഹം എന്നിവയുള്ള സാത്താന്റെ സാമ്രാജ്യത്തിലേക്ക് പോകേണ്ടിവരും.
2) “ജനങ്ങൾ മനുഷ്യപുത്രനെ ആർ എന്നു പറയുന്നു?” മത്തായി 16:13.
യേശു ഫിലിപ്പിന്റെ കൈസര്യയുടെ പ്രദേശത്തു എത്തിയപ്പോൾ യേശു ചോദിച്ച ചോദ്യമാണിത്. ഇന്നും പലർക്കും പല ഉത്തരമാണ് ഈ ചോദ്യത്തിനുള്ളത്. പത്രോസ് ശരിയായ ഉത്തരം പറഞ്ഞു. "നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തു എന്നു ഉത്തരം പറഞ്ഞു". മത്തായി 16:16.
യേശു മതസ്ഥാപകനോ, പ്രവാചകനോ, വിപ്ലവക്കാരനോ അല്ല. ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തുവാണ്. നമ്മുടെ ഏക രക്ഷകനാണ്.
"മറ്റൊരുത്തനിലും രക്ഷയില്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നൽകപ്പെട്ട വേറൊരു നാമവുമില്ല". അപ്പൊ.പ്രവ 4:12.
3) "പിന്നെ അവൻ അവരോടു: “നിങ്ങൾ ഇങ്ങനെ ഭീരുക്കൾ ആകുവാൻ എന്തു? നിങ്ങൾക്കു ഇപ്പോഴും വിശ്വാസമില്ലയോ” എന്നു പറഞ്ഞു". മർക്കോസ് 4:40.
യേശുവിനോടൊപ്പം സഞ്ചരിക്കുമ്പോൾ പടക് മുക്കികളയുമാറ് കാറ്റും തിരമാലകളും ആഞ്ഞടിച്ചപ്പോൾ ഭീതി പൂണ്ട് പരിഭ്രമത്തിലായ ശിഷ്യരോട് ചോദിക്കുന്ന ചോദ്യമാണിത്. ഇന്ന് പലതരം ഭയങ്ങളാൽ ആകുലപ്പെട്ട് മനുഷ്യൻ വസിക്കുന്നു. എന്നാൽ ജീവിതമാകുന്ന പടകിനെ നിയന്ത്രിക്കാൻ അമരത്ത് രക്ഷകനായ യേശു എപ്പോഴുമുണ്ടെന്ന് നാം വിശ്വസിക്കണം.
4) അവൻ അവനോടു: ന്യായപ്രമാണത്തിൽ എന്തു എഴുതിയിരിക്കുന്നു?
ഒരു ന്യായശാസ്ത്രി യേശുവിനോട് നിത്യജീവന്നു അവകാശിയായിത്തീരുവാൻ എന്തു ചെയ്യേണം എന്നു പരീക്ഷിച്ചു ചോദിച്ചപ്പോൾ യേശു പറഞ്ഞ മറുപടിയാണ്. ഈ ചോദ്യം വചനം നാം വായിക്കേണ്ടതിൻ്റേയും പഠിക്കേണ്ടതിൻ്റേയും ആവശ്യകത വെളിപ്പെടുത്തുന്നു. ആകാശം മാറിയാലും ഭൂമി മാറിയാലും യേശുവിന്റെ വചനങ്ങൾ മാറുകയില്ല.
5) ഞാൻ നിനക്കു എന്തു ചെയ്തുതരേണമെന്നു നീ ഇച്ഛിക്കുന്നു. മർക്കോസ് 10:51.
യേശു യെരീഹോവിൽ എത്തി; പിന്നെ അവൻ ശിഷ്യന്മാരോടും വലിയ പുരുഷാരത്തോടുംകൂടെ യെരീഹോവിൽനിന്നു പുറപ്പെടുമ്പോൾ തിമായിയുടെ മകനായ ബർത്തിമായി എന്ന ഒരു കുരുടനായ ഭിക്ഷക്കാരൻ ദാവീദുപുത്രാ, യേശുവേ, എന്നോടു കരുണ തോന്നേണമേ, എന്നു നിലവിളിച്ചപ്പോൾ യേശു ചോദിച്ച ചോദ്യമാണിത്. അവൻ യേശുവിനോട് കാഴ്ച്ച ചോദിച്ചു. നമ്മുടെ നിലവിളികൾ ദൈവം കേൾക്കുന്നു. ഞാൻ എന്തു ചെയ്തുതരേണം എന്ന് എപ്പോഴും ചോദിക്കുന്നു. ഭൗതീക കാര്യങ്ങൾക്ക് മാത്രമല്ല നമ്മുടെ ആത്മീകനയനങ്ങൾക്ക്
കാഴ്ച്ച ലഭിക്കുന്നതിനായും നാം പ്രാർത്ഥിക്കേണ്ടതാണ്.
6) "നിങ്ങൾ എന്നെ കർത്താവേ, കർത്താവേ എന്നു വിളിക്കയും ഞാൻ പറയുന്നതു ചെയ്യാതിരിക്കയും ചെയ്യുന്നതു എന്തു? ലൂക്കോസ് 6:46.
കപടഭക്തിക്കാരെക്കുറിച്ച് യേശു പറയുന്ന ഭാഗമാണിത്. "കർത്താവേ" എന്ന് നാം എപ്പോഴും വിളിക്കും. എന്നാൽ കർത്താവിന്റെ കല്പനകൾ അനുസരിക്കുന്നതിനോ അതിൻപ്രകാരം ജീവിക്കുന്നതിനൊ നാം തയ്യാറാകുന്നില്ല. അങ്ങനെയുള്ളവരോടാണ് ഈ ചോദ്യം. യേശു മറ്റൊരിടത്ത് ഇങ്ങനെ പറയുന്നു.
''എന്നോടു കർത്താവേ, കർത്താവേ, എന്നു പറയുന്നവൻ ഏവനുമല്ല, സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ അത്രേ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നതു".
മത്തായി 7:21.
7) "നീ ഇവരിൽ അധികമായി എന്നെ സ്നേഹിക്കുന്നവോ? യോഹന്നാൻ 21:15.
യേശു മരിച്ച് ഉയിർത്തെഴുന്നേറ്റതിന് ശേഷം മൂന്ന് തവണ ശിഷ്യന്മാർക്ക് പ്രത്യക്ഷപ്പെട്ടു. അവരിൽ പത്രോസിനോടാണ് യേശു ഈ ചോദ്യം ചോദിക്കുന്നത്.
മുന്നിൽ ജീവിതകാലം മുഴുവൻ ജീവിക്കാനുള്ള നന്മ ഒരുക്കുന്ന ഗലീലകടൽ. യേശു പറഞ്ഞപ്രകാരം വലയെറിഞ്ഞ് പിടിച്ച സമ്പത്തിന്റെ പ്രതീകമായ153 വലിയ മീൻകൂട്ടം. യേശു അവർക്കായി പ്രാതൽ ഒരുക്കി ചോദിച്ച ചോദ്യമാണിത്.
പ്രിയമുള്ളവരേ, ദൈവം ഒരുപാട് അനുഗ്രഹങ്ങൾ വാരിക്കോരി ചൊരിഞ്ഞില്ലേ? യേശു നമ്മെ നോക്കി ഇന്നും ഇതേ ചോദ്യം ചോദിക്കുന്നു. നമുക്കുള്ളതിനേക്കാൾ നമുക്കുള്ളവരെക്കാൾ അധികമായി നാം യേശുവിനെ സ്നേഹിക്കുന്നുണ്ടോ? അവരോട് യേശു പറയുന്നു. "എൻ്റെ കുഞ്ഞാടുകളെ മേയ്ക്കുക" ആർ യേശുവിനുവേണ്ടി പോകും. ഇതാണ് സുപ്രസാദകാലം. ഇതാണ് രക്ഷാസമയം. യേശുവിന്റെ കല്പനകളെ പാലിച്ച് ജീവിക്കാം.
ഫാ.ഗീവർഗ്ഗീസ് കോശി, പുത്തൻവീട്ടിൽ, പട്ടാഴി.