ആകയാൽ നിന്റെ ദൈവമായ യഹോവ നിനക്കു അവകാശമായി അടക്കുവാൻ തരുന്ന ദേശത്തു ചുറ്റുമുള്ളവർ നിന്റെ സകല ശത്രുക്കളെയും നിന്റെ ദൈവമായ യഹോവ നീക്കി നിനക്കു സ്വസ്ഥത തന്നിരിക്കുമ്പോൾ നീ അമാലേക്കിന്റെ ഓർമ്മയെ ആകാശത്തിൻ കീഴിൽനിന്നു മായിച്ചുകളയേണം; ഇതു മറന്നുപോകരുതു. ആവർത്തനം 25:19.
ആരാണ് അമാലേക്യർ? അമാലേക്യരെ കുറിച്ച് നാം ആദ്യമായി കാണുന്നത് ഉല്പത്തി പുസ്തകത്തിലാണ്. തിമ്നാ എന്നവൾ ഏശാവിന്റെ മകനായ എലീഫാസിന്റെ വെപ്പാട്ടി ആയിരുന്നു. അവൾ എലീഫാസിന്നു അമാലേക്കിനെ പ്രസവിച്ചു. ഉല്പത്തി 36:12.
ഏശാവിന്റെ മകനായ എലീഫാസിന് തിമ്നാ എന്ന വെപ്പാട്ടിയിൽ നിന്നുണ്ടായ മകനാണ് അമാലേക്ക്. അതായത് ഏശാവിൻ്റെ കൊച്ചുമകൻ. ആരാണ് ഏശാവ്. ജഡികമായ വിശപ്പിനെ നിയന്ത്രിപ്പാൻ കഴിയാതെ ഭക്ഷണത്തിനുവേണ്ടി തൻ്റെ ജേഷ്ഠാവകാശം വിറ്റുകളഞ്ഞവൻ. അന്ന് മൂത്ത പുത്രന് മൂന്ന് അവകാശങ്ങൾ ഉണ്ടായിരുന്നു.
1) കുടുംബത്തിലെ ഭരണകർത്താവ്.
2) അപ്പന്റെ ധനത്തിൽ ഇരട്ടി പങ്ക്.
3) പൗരോഹിത്യം നിലനിറുത്തുവാനുള്ള അവകാശം.
ഏശാവ് ഈ മൂന്ന് അവകാശങ്ങളേയും നഷ്ടപ്പെടുത്തി.
ഒരു ഊണിന്നു ജ്യേഷ്ഠാവകാശം വിറ്റുകളഞ്ഞ ഏശാവിനെപ്പോലെ അഭക്തനോ ആയിത്തീരുകയും ചെയ്യാതിരിപ്പാൻ കരുതിക്കൊൾവിൻ. എബ്രായർ 12:16.
ഏശാവിൻ്റെ തലമുറയില്പെട്ട അമാലോക്യർ ജഡിക സ്വഭാവമുള്ളവരായിരുന്നു. അമിതഭക്ഷണം ജഡികാഭിലാഷമാണ്.
ഇന്ന് എല്ലാവരേയും ഈ സ്വഭാവം കീഴ്പ്പെടുത്തുന്നു. അമിതഭക്ഷണം പാപമാണ്. അത് നാശം ചെയ്യും. യഹോവ അമാലേക്യരുടെ ഓർമ്മ നീക്കി കളയണം എന്ന് യിസ്രായേല്യരോട് ആവശ്യപെടുന്നു. ജഡത്തിൻ്റെ അഭിലാഷങ്ങളെ നാം നീക്കി കളയണം. ജഡാഭിലാഷം ആത്മാവിന്നും ആത്മാഭിലാഷം ജഡത്തിന്നും വിരോധമായിരിക്കുന്നു. ഗലാത്യർ 5:17.
നാം നമ്മുടെ ശരീരങ്ങളെ ജഡാഭിലാഷങ്ങളെ കൊണ്ട് പോഷിപ്പിച്ചാൽ ജഡികമോഹങ്ങൾ ശക്തി പ്രാപിക്കും. മറിച്ച് വചനത്താലും, പ്രാർത്ഥനയാലും ആത്മാവിനെ പരിപോഷിപ്പിച്ചാൽ നമ്മിലെ ആത്മീക മനുഷ്യൻ ശക്തി പ്രാപിക്കും. നാം ഏതാണ് വിതെക്കുന്നത് അതാണ് കൊയ്യുക. ജഡത്തിൽ വിതെക്കുന്നവൻ ജഡത്തിൽനിന്നു നാശം കൊയ്യും; ആത്മാവിൽ വിതെക്കുന്നവൻ ആത്മാവിൽനിന്നു നിത്യജീവനെ കൊയ്യും. ഗലാത്യർ 6:8.
തിന്നും കുടിച്ചും ദൈവത്തെ മറന്നുപോയതാണ് നോഹയുടെ കാലത്തെ ജനങ്ങളുടേയും, സോദോമ്യരുടേയും പാപങ്ങൾ. ഇന്ന് മനുഷ്യർ വളരെയേറെ സുഖസൗകര്യത്തോടെ വളരുന്നു. വീട്ടിലിരുന്ന് കല്പിച്ചാൽ ഏത് ഭക്ഷണവും മുന്നിൽ വരും. കുടുംബങ്ങളിൽ കുഞ്ഞുങ്ങളുടെ അഭിരുചിക്കനുസരിച്ച് ഭക്ഷണങ്ങൾ ഉണ്ടാക്കുന്നു. പണ്ട് മാതാപിതാക്കൾ പറയുന്നതു കേട്ട് കുഞ്ഞുങ്ങൾ വളരുന്നു. എന്നാൽ ഇന്ന് കുഞ്ഞുങ്ങൾ പറയുന്നത് മാതാപിതാക്കൾ കേൾക്കുന്നു. ഓരോ വീട്ടിലും ഒന്നോ, രണ്ടോ കുഞ്ഞുങ്ങൾ മാത്രം. മാതാപിതാക്കൾ അവർക്കുവേണ്ടി മാത്രം ജീവിക്കുന്നു. ചുരുക്കത്തിൽ യാതൊരു ബുദ്ധിമുട്ടും അവർ അനുഭവിക്കുന്നില്ല. ഇങ്ങനെയുള്ള കുഞ്ഞുങ്ങൾക്ക് യാതൊന്നും നേരിടുവാൻ കഴികയില്ല. പ്രതിസന്ധികളിൽ അവർ പരാജിതരാകും. സ്നേഹവും കരുണയും എന്തെന്നറിയാതെ ഭക്ഷണപ്രിയരായി തിന്നും കുടിച്ചും ജീവിക്കുന്ന ഒരു തലമുറയായി നമ്മുടെ തലമുറ മാറുന്നു. പൗലോസ് അപ്പോസ്തലൻ്റെ വാക്കുകൾ ഇവിടെ ശ്രദ്ധേയമാണ്. "ക്രിസ്തുയേശുവിന് ഉള്ളവർ ജഡത്തെ അതിന്റെ രാഗമോഹങ്ങളോടുകൂടെ ക്രൂശിച്ചിരിക്കുന്നു". ഗലാത്യർ 5:24.
ജഡികമോഹങ്ങളെ ക്രൂശിച്ചാൽ മാത്രമേ ആത്മാവിൽ നടപ്പാൻ കഴികയുള്ളൂ. അതിന് നമ്മുടെ ശരീരത്തെ പരിശുദ്ധാത്മാവ് വസിക്കുന്ന മന്ദിരമാക്കണം. ശരീരത്തെ യാഗമായി സമർപ്പിക്കണം. "സഹോദരന്മാരേ, ഞാൻ ദൈവത്തിന്റെ മനസ്സലിവു ഓർപ്പിച്ചു നിങ്ങളെ പ്രബോധിപ്പിക്കുന്നതു: നിങ്ങൾ ബുദ്ധിയുള്ള ആരാധനയായി നിങ്ങളുടെ ശരീരങ്ങളെ ജീവനും വിശുദ്ധിയും ദൈവത്തിന്നു പ്രസാദവുമുള്ള യാഗമായി സമർപ്പിപ്പിൻ. ഈ ലോകത്തിന്നു അനുരൂപമാകാതെ നന്മയും പ്രസാദവും പൂർണ്ണതയുമുള്ള ദൈവഹിതം ഇന്നതെന്നു തിരിച്ചറിയേണ്ടതിന്നു മനസ്സു പുതുക്കി രൂപാന്തരപ്പെടുവിൻ". റോമർ 12:1,2.
ആഹാരത്തെക്കാൾ ജീവനും ഉടുപ്പിനെക്കാൾ ശരീരവും വലുതാണെന്ന് യേശു പറഞ്ഞു. ശരീരം നമ്മെ അടിമപ്പെടുത്തരുത്. നാം ശരീരത്തെ അടിമപ്പെടുത്തണം. അതിനാൽ പൗലോസ് ഇങ്ങനെ പറയുന്നു.
മറ്റുള്ളവരോടു പ്രസംഗിച്ചശേഷം ഞാൻ തന്നേ കൊള്ളരുതാത്തവനായി പോകാതിരിക്കേണ്ടതിന്നു എന്റെ ശരീരത്തെ ദണ്ഡിപ്പിച്ചു അടിമയാക്കുകയത്രേ ചെയ്യുന്നതു. 1.കൊരിന്ത്യർ 9:27. സാത്താൻ്റെ പ്രതിരൂപങ്ങളായ അമാലോക്യരെ ആത്മാവിന്റെ ശക്തിയാലും വചനത്താലും നേരിടാം.
അമാലോക്യർ ബലഹീനരായ യിസ്രായേലിനെ ആക്രമിച്ചു. അവർ ബലഹീനരാകുവാൻ കാരണമുണ്ട്. അവർ ദൈവത്തിനെതിരെ പിറുപിറുത്തു. മന്നാ പൊഴിപ്പിച്ച് യഹോവ അവരെ പോഷിപ്പിച്ചപ്പോൾ അവർ പറഞ്ഞു.
അതു കൊത്തമ്പാലരിപോലെയും വെള്ളനിറമുള്ളതും തേൻ കൂട്ടിയ ദോശയോടൊത്ത രുചിയുള്ളതും ആയിരുന്നു. പുറപ്പാട് 16:31. നാളുകൾ കടന്നുപോയപ്പോൾ തേൻ പോലെ രുചിയുള്ള അപ്പത്തെ അവർ കണ്ടത് എണ്ണച്ചേർത്ത ദോശയുടെ രുചിയുള്ളതായാണ്. അതിന്റെ രുചി എണ്ണചേർത്തുണ്ടാക്കിയ ദോശപോലെ ആയിരുന്നു. സംഖ്യ 11:8. കുറേ ദിവസം കഴിഞ്ഞപ്പോൾ അവർ അപ്പത്തെ നിസ്സാരമാക്കി.
ജനം ദൈവത്തിന്നും മോശെയ്ക്കും വിരോധമായി സംസാരിച്ചു: മരുഭൂമിയിൽ മരിക്കേണ്ടതിന്നു നിങ്ങൾ ഞങ്ങളെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്നതു എന്തിന്നു? ഇവിടെ അപ്പവുമില്ല, വെള്ളവുമില്ല; ഈ സാരമില്ലാത്ത ആഹാരം ഞങ്ങൾക്കു വെറുപ്പാകുന്നു എന്നു പറഞ്ഞു.
സംഖ്യാപുസ്തകം 21:5.
സ്വർഗ്ഗത്തിലെ അപ്പത്തിനെതിരെ അവർ പിറുപിറുത്തു. അമാലോക്യർ അവരെ ആക്രമിച്ചത് അവർ ബലഹീനരായപ്പോഴാണ്.
ആത്മാവിൽ വചനത്താലും പ്രാർത്ഥനയാലും, സ്തുതികളാലും ജ്വലിച്ച് നിന്നാൽ ഒരു ശക്തിക്കും നിന്നെ തോല്പിക്കുവാൻ സാദ്ധ്യമല്ല. അതിനാൽ വചനത്താലും, പ്രാർത്ഥനയാലും, അമാലോക്യരെ തോല്പിക്കാം.
ആകയാൽ നിങ്ങൾ ദൈവത്തിന്നു കീഴടങ്ങുവിൻ; പിശാചിനോടു എതിർത്തുനില്പിൻ എന്നാൽ അവൻ നിങ്ങളെ വിട്ടു ഓടിപ്പോകും. ദൈവത്തോടു അടുത്തു ചെല്ലുവിൻ; എന്നാൽ അവൻ നിങ്ങളോടു അടുത്തുവരും. യാക്കോബ് 4:7,8.
ഫാ.ഗീവർഗ്ഗീസ് കോശി, പുത്തൻവീട്ടിൽ, പട്ടാഴി.