നമ്മുടെ ആരാധനയില്‍ ക്രിസ്തുവിന്റെ ഉയിര്‍പ്പിന്റെ പുനരാവിഷ്കരണം നടത്തപ്പെടുന്നു. ക്രിസ്തു ഉത്ഥാനം ചെയ്തത് രഹസ്യത്തിലാണ്. അതുകൊണ്ട് മദ്ബഹായുടെ മറ ഇട്ടുകൊണ്ടാണ് ഉത്ഥാനം നിര്‍വഹിക്കുന്നത്. കബറില്‍ നിന്ന് അടക്കിയ സ്ലീബായെടുത്ത് കേത്താനാ ശീല മാറ്റി ഊറാറ കെട്ടി കുരിശിന്റെ മുകൾഭാഗം കാണത്തക്കവിധം ചുവന്ന പട്ടു തുണി (ചിത്രപ്പണികൾ ചെയ്ത ഉറ തയ്ച്ചിടരുത്) കൊണ്ട് പൊതിയുന്നു. ചുവപ്പ് രാജത്വത്തിന്റെയും മഹത്വത്തിന്റെയും ജയത്തിന്റെയും അടയാളമാണ്. തന്നെയുമല്ല യെശയ്യാവ് 63 :1 എന്ന ക്രിസ്തുവിനെക്കുറിച്ചുള്ള പ്രവചനവും ചുവപ്പ് ധരിപ്പിക്കുന്നതിലൂടെ പൂര്‍ത്തിയാകുന്നു. പെട്ടെന്ന് ശിഷ്യന്മാര്‍ക്ക് അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെട്ടതുകൊണ്ട് മറ പെട്ടന്ന് മാറ്റുകയും പട്ടക്കാരന്‍ സ്ലീബാ പിടിച്ചുകൊണ്ടു പ്രഖ്യാപനം നടത്തുകയും ചെയ്യുന്നു.
പട്ടക്കാരന്‍: സഹോദരന്മാരേ! പുതിയൊരു സദ്‌വാര്‍ത്ത നിങ്ങളെ ഞാന്‍ അറിയിക്കുന്നു. മ്ശീഹാ കബറില്‍ നിന്ന് ഉയിര്‍ത്ത് തന്റെ ശത്രുക്കളെ പിന്നിലേക്ക് അടിച്ചോടിച്ചിരിക്കുന്നു.
ജനങ്ങള്‍ പ്രതിവാക്യമായി: സത്യമായിട്ടും ഇത് ഞങ്ങള്‍ വിശ്വസിച്ചു ഏറ്റു പറയുന്നു.
ഇപ്രകാരം മൂന്നു പ്രാവശ്യം പ്രഖ്യാപനവും ഏറ്റു പറച്ചിലും നടക്കുന്നു. ആദിമ സഭയില്‍ ഉഥാന പെരുന്നാളിന് ശേഷം സ്വര്‍ഗ്ഗാരോഹണ പെരുന്നാള്‍ വരെ ക്രിസ്ത്യാനികള്‍ പരസ്പരം കണ്ടു മുട്ടുമ്പോള്‍ "കര്‍ത്താവ് ഉയിര്‍ത്തെഴുന്നേറ്റു" എന്ന് ഒരാളും "സത്യമായിട്ടും അത് ഞാന്‍ ഏറ്റു പറയുന്നു" എന്ന് അടുത്ത ആളും പറഞ്ഞു ആയിരുന്നു പരസ്പരം അഭിവാദ്യം ചെയ്തിരുന്നത്.
പിന്നീട് ക്രിസ്തു മഗ്ദലന മറിയമിനു പ്രത്യക്ഷപ്പെട്ടതിന്റെ ഓര്‍മ്മയ്ക്ക് പ്രദക്ഷിണം നടത്തുന്നു. "ഓ മറിയാമേ! ഞാന്‍ തോട്ടക്കാരന്‍ തന്നെ..." എന്ന പാട്ട് പാടിക്കൊണ്ട് വടക്കേ വാതിലില്‍ക്കൂടി ഇറങ്ങി anticlockwise ആണ് പ്രദക്ഷിണം. (anticlockwise ആണ് ആഘോഷകരമായ എല്ലാ പ്രദക്ഷിനങ്ങള്‍ക്കും), പിന്നീട് ദേവാലയത്തില്‍ തിരിച്ചു കയറി ഉത്ഥിതനായ ക്രിസ്തു പ്രപഞ്ചത്തിന്റെ നാല് ദിക്കുകളെയും വാഴ്ത്തുന്നു എന്നതിന്റെ സൂചനയായി നാല് വശത്തേക്കും സ്ലീബാ ആഘോഷം.
ഉത്ഥാനപ്പെരുന്നാല്‍ മുതല്‍ സ്വര്‍ഗ്ഗാരോഹണം വരെ വിശുദ്ധ സ്ലീബാ മദ്ബഹായിലാണ് സ്ഥാപിക്കുക. ഇത് മഹത്വത്തെ സൂചിപ്പിക്കുന്നു. കഷ്ടാനുഭവ ആഴ്ച മുഴുവന്‍ സമാധാനം ആശംസിക്കലോ പട്ടക്കാരുടെ കൈമുത്തലോ ഒന്നും ഉണ്ടായിരുനില്ല. ഈ സമാധാനം ഉധാനപ്പെരുന്നാളില്‍ നാഥന്‍ "നിങ്ങൾക്ക് സമാധാനം" എന്ന് പറഞ്ഞ ആശംസ ധ്യാനിച്ച് കൊണ്ട് വീണ്ടെടുക്കുന്നു.
ഇനി പെന്തകൊസ്തി വരെ നാം കുമ്പിട്ടു ആരാധിക്കുന്നില്ല. ഇത് നിഖ്യാ സുന്നഹദോസില്‍ എടുത്ത ഒരു തീരുമാനമാണ്. "Because there are some who kneel on the Lord's Day and in the days of Pentecost : that all things may be uniformly performed in every parish or diocese, it seems good to the Holy Synod that the prayers be by all made to God, STANDING." (Nicean Canon, A.D.325). ഇത് തന്നെ സുന്നഹദോസിനു മുമ്പ് തെര്‍ത്തുല്യന്‍, അലെക്സാന്ത്ര്യയിലെ ക്ലെമെന്റ് മുതലായവര്‍ പറയുന്നുണ്ട്.
ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.