കേരളത്തിലെ ക്രൈസ്തവ അനുഷ്ഠാനകലാരൂപങ്ങളിലെ പ്രധാനപ്പെട്ട ഒരു നൃത്തരൂപമാണ് മാർഗ്ഗംകളി. ഏ. ഡി. 52-ൽ കേരളം സന്ദർശിച്ചുവെന്നു കരുതപ്പെടുന്ന തോമാ ശ്ലീഹായുടെ ചരിത്രമാണ് ഈ നൃത്തരൂപത്തിന്റെ ഇതിവൃത്തം. ഇതിനുപയോഗിക്കുന്ന ഗാനവിഭാഗത്തെ മാർഗ്ഗംകളിപ്പാട്ട്എന്ന് പറയുന്നു. സുറിയാനി ക്രിസ്ത്യാനികളുടെ പൊതുവായ കലാരൂപമായി ഈ കലയെ ഉയർത്തിക്കാണിക്കുന്നുണ്ടെങ്കിലും മാർഗ്ഗംകളിയുടെ പ്രധായ പ്രയോക്താക്കൾ ക്നാനായ സമുദായക്കാരാണ്.
കേരളത്തിലെ ഒരു പ്രത്യേക ക്രിസ്തീയ സമുദായമാണ് ക്നാനായ (Knanaya). തെക്കുംഭാഗർ എന്നും ഇവർ അറിയപ്പെടുന്നു. ക്രിസ്തുവർഷം നാലാം നൂറ്റാണ്ടിൽ ക്നായിതോമ്മായുടെ നേതൃത്വത്തിൽ സിറിയയില്‍ നിന്നും കേരളത്തിലേക്ക് കുടിയേറിപ്പാർത്ത ക്രൈസ്തവ കുടുംബങ്ങളിലെ പിന്മുറക്കാരാണ് ഇവർ.
ക്നായി തോമായൊടൊപ്പം A.D.345-ൽ കൊടുങ്ങല്ലൂരെത്തിയ ക്രൈസ്തവസംഘത്തിന് ദേശാധികാരിയായിരുന്ന ചേരമാൻ പെരുമാൾ കൊടുങ്ങല്ലൂർ പട്ടണത്തിൽ തന്റെ കൊട്ടാരത്തിന്റെ തെക്കു ഭാഗത്തായി താമസിച്ച് വ്യാപാരം നടത്തുവാനുള്ള അനുവാദം നൽകി. കാലാകാലങ്ങളായി കേരളത്തിലെത്തിയവരുൾപ്പെടെ മറ്റ് ക്രിസ്ത്യാനികളുമായി പൊതുവെ സഹകരണത്തിലും സൗഹാർദ്ദത്തിലും കഴിഞ്ഞിരുന്നുവെങ്കിലും തങ്ങളുടെ വർഗ്ഗശുദ്ധി നിലനിർത്തുന്നതിൽ ബദ്ധശ്രദ്ധരായിരുന്ന ക്നാനാനായക്കാർ അവരുമായി വിവാഹ ബന്ധത്തിലേർപ്പെട്ടിരുന്നില്ല. കൊടുങ്ങല്ലൂർ കേന്ദ്രീകരിച്ചിരുന്ന ക്നാനായക്കാർ കാലക്രമത്തിൽ അവിടെ നിന്നും കേരളത്തിന്റെ മറ്റു പ്രദേശങ്ങളിലേക്കും കുടിയേറി. ജലമാർഗ്ഗം എത്തപ്പെടുവാൻ സാധിക്കുമായിരുന്ന ഉദയമ്പേരൂർ, കോട്ടയം, കല്ലിശ്ശേരി തുടങ്ങിയവയായിരുന്നു അവയിൽ പ്രധാനപ്പെട്ട പ്രദേശങ്ങൾ. കൂനൻ കുരിശു സത്യം മുതൽ കേരള ക്രൈസ്തവരുടെയിടയിലുണ്ടായ പിളർപ്പുകൾ ക്നാനായ സമുദായത്തെയും ബാധിച്ചിട്ടുണ്ട്. കേരളത്തിലെ ക്നാനാനായ സമുദായത്തിൽ ഇപ്പോൾ സുറിയാനി ക്നാനായക്കാരെന്നും (യാക്കോബായ) ക്നാനായ കത്തോലിക്കരെന്നും അറിയപ്പെടുന്ന രണ്ടു വിഭാഗക്കാരുണ്ട്. ഇവരിൽ ഒരു കൂട്ടർ സിറിയൻ ഓർത്തഡോക്സ് (യാക്കോബായ) സഭയിലും മറ്റെ വിഭാഗം സീറോ മലബാർ കത്തോലിക്കാ സഭയിലും ഉൾപ്പെടുന്നു. രണ്ടു സഭകളിലും ക്നാനായക്കാർക്ക് പ്രത്യേകം മെത്രാന്മാരും ഭരണസംവിധാനവുമുണ്ട്. കത്തോലിക്കാ സഭയുടെ കോട്ടയം അതിരൂപതയും യാക്കോബായ സഭയുടെ ക്നാനായ അതിഭദ്രാസനവും ക്നാനായക്കാർ മാത്രം ഉൾപ്പെട്ടതാണ്. സ്വവിവാഹനിഷ്ഠ ഇപ്പോഴും കർശനമായി പുലർത്തുന്നതിനാൽ ഇവർ സമുദായത്തിനു പുറത്തുള്ള വിവാഹം വിലക്കുന്നു.