'കാനോൻ' (Conon) എന്ന വാക്കിന് 'അളവുകോൽ' (Measuring rod) എന്നാണ് അർത്ഥം. വേദപുസ്തക കാനോൻ എന്ന് പറയുമ്പോൾ പഴയ നിയമം, പുതിയ നിയമം എന്നിവയിൽ ഏതൊക്കെ പുസ്തകങ്ങളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത് എന്നുള്ള സഭയുടെ ഔദ്യോഗിക ലിസ്റ്റാണ്. പ്രാദേശികമായി ഉൾക്കൊള്ളിച്ചിരിക്കുന്ന ഏതാനും പുസ്തകങ്ങൾ ചില പുരാതന സഭകളിൽ പ്രചാരത്തിലുണ്ടെങ്കിലും ഏക സർവ്വത്രിക അപ്പോസ്ത്തോലിക പരിശുദ്ധ സഭയിൽ എല്ലാം നിലവിൽ അംഗീകരിച്ചിരിക്കുന്ന ഒരു വേദപുസ്തക കാനോൻ നിലവിലുണ്ട്. അതിൻ പ്രകാരം പഴയ നിയമത്തിൽ 45 പുസ്തകങ്ങളും ദാനീയേലിനോടും, എസ്ഥേറിനോടും കൂട്ടിച്ചേർത്ത പരിശിഷ്ടങ്ങളുമുണ്ട്. അതിൽ കൂടുതലുള്ളതെല്ലാം ആ പ്രാദേശിക സഭയുടെ ദ്വിതീയ കാനോൻ പ്രകാരമാണ്. സുറിയാനി സഭയിൽ ദ്വിതീയ കാനോൻ നിലവിലില്ല. അബിസീനിയൻ സഭയിൽ എനോക്കിന്റെ പുസ്തകവും, റോമൻ കത്തോലിക്കാ സഭയിൽ മനസ്സേയുടെ പ്രാർത്ഥന, 3&4 എസ്ദ്രദസ്സ് എന്നിവ കൂടുതലുണ്ട്. കത്തോലിക്ക സഭയിൽ ഹെബ്രായ കാനോനിലില്ലാത്തതും LXX കാനോനിലുള്ളതുമായ കൂട്ടിചേർത്ത പുസ്തകങ്ങളെ ഉത്തര കാനോനിക ഗ്രന്ഥങ്ങൾ (Deuterocanonical) എന്നാണ് വിളിക്കുന്നത്. LXX കാനോൻ പ്രകാരം കൂട്ടിച്ചേർത്ത ഗ്രന്ഥങ്ങൾ സുറിയാനി സഭയിൽ യഥാർത്ഥ കാനോനിക ഗ്രന്ഥങ്ങൾ തന്നെയാകുന്നു. എന്നാൽ മുമ്പ് നമ്മുടെയിടയിൽ പ്രചാരത്തിലിരുന്ന ബൈബിൾ സൊസൈറ്റിയുടെ വിശുദ്ധ വേദപുസ്തകവുമായി നമ്മുടെ വിശുദ്ധഗ്രന്ഥത്തിലുള്ള കാനോൻ വ്യത്യാസം കാണിക്കുവാൻ മലങ്കര മല്പാൻ കുര്യൻ കണിയാംപറമ്പിൽ ആർച്ച് കോറെപ്പിസ്ക്കോപ്പായുടെ തർജ്ജിമ പ്രകാരമുള്ള വിശുദ്ധ ഗ്രന്ഥത്തിൽ അതിന്റെ എഡിറ്റൊറിയൽ വിഭാഗം നല്ല ഉദ്ദേശത്തോടെയാണെങ്കിലും 'ഇതര കാനോനിക ഗ്രന്ഥങ്ങൾ' എന്നുള്ള തലക്കെട്ട് പ്രകാരം LXX കാനോൻ കൂട്ടിചേർത്ത ഗ്രന്ഥങ്ങൾ കൊടുത്തിരിക്കുന്നു. ഇതു മൂലം 'ഇതര കാനോൻ' എന്നുള്ള ഒരു ഉപയോഗം നമ്മുടെ ഇടയിൽ വന്നിട്ടുണ്ട്. ഇത് സുറിയാനി സഭ ഗൗരവമായി കണ്ടു പിൻവലിക്കേണ്ടതാണെന്ന് വ്യക്തിപരമായി അഭിപ്രായപ്പെടുന്നു.
പഴയനിയമ കാനോൻ മാനദണ്ഡങ്ങളുടെ രൂപീകരണം സംബന്ധിച്ച് സഭാ പിതാക്കന്മാർക്ക് വളരെയധികം ബുദ്ധിമുട്ട് വേണ്ടി വന്നില്ല. കാരണം, അവർ ക്രിസ്തുവിന്റെ അപ്പോസ്തോലാന്മാരുടെ കാലഘട്ടത്തിൽ നിന്നും അധികം വിദൂരത്തിലല്ലായിരുന്നു. പഴയനിയമ ഗ്രന്ഥങ്ങൾ അപ്പോസ്തോലർ എങ്ങനെ സ്വീകരിച്ചുവോ അതുപോലെ ഒരു കുറവും വരുത്താതെ സഭാപിതാക്കന്മാരും സ്വീകരിച്ചു. യേശു ക്രിസ്തുവും അപ്പോസ്തോലന്മാരും ഉപയോഗിച്ച സെപ്റ്റജെന്റ് കാനോൻ (LXX) ആയിരുന്നു, പുരാതന സഭയും പിന്തുടർന്നത്. നമ്മുടെ കർത്താവിന്റെയും അവന്റെ അപ്പോസ്തലന്മാരുടെയും പഠിപ്പിക്കലും മാതൃകയും സെപ്റ്റുജന്റ് കാനോൻ പ്രകാരമുള്ള തിരുവെഴുത്തുകളും ഉപയോഗിച്ചായിരുന്നതു മൂലം പഴയനിയമ കാനോൻ അതുപോലെ തന്നെ സഭ അംഗീകരിക്കുകയായിരുന്നു. പഴയനിയമ ഗ്രീക്ക് കാനോൻ രൂപീകരണത്തിന്റെ സമയം നിലവിലിരുന്ന ഹെബ്രായ കാനോനോട് കൂട്ടിചേർക്കൽ നടത്തിയാണ് LXX നിവർത്തിയായത്. അതായത്, അന്ന് നിലവിലുണ്ടായിരുന്ന ഹെബ്രായ കാനോൻ ഗ്രീക്ക് തർജ്ജിമ നിർവ്വഹിച്ചപ്പോൾ ആ ഗ്രീക്ക് കാനോനിലേക്ക് കൂട്ടിച്ചേർക്കേണ്ട മറ്റു പുസ്തകങ്ങൾ ഏതെല്ലാമെന്നത് അന്നത്തെ ഹെബ്രായ സന്നിദ്രിമിന്റെ കൂടി അറിവൊടും സമ്മതതത്തോടുമാണ് നടന്നത്, അല്ലെങ്കിൽ LXX കാനോൻ പ്രകാരമുള്ള പുസ്തകങ്ങൾ ഹീബ്രൂ, അരമായ, ഗ്രീക്ക് ഭാഷകളിൽ തങ്ങളുടെ സിനഗോഗുകളിൽ ഉപയോഗിക്കാൻ ഇസ്രായേൽ മതാദ്ധ്യക്ഷർ അനുവദിക്കില്ലായിരുന്നു.
LXX രൂപീകരണ കാലത്ത് നിലവിലിരുന്ന ഹെബ്രായ കാനോൻ പ്രകാരമുള്ള പുസ്തകങ്ങൾ ഏതെല്ലാം എന്ന് ഒന്നു പരിശോധിക്കാം;
പഴയനിയമ ഹെബ്രായ കാനോൻ മൂന്നായിട്ട് തിരിച്ചിരിക്കുന്നു. തോറ, നവിം, കെതുവിം.
തോറ എന്നത് മോശയുടെ പഞ്ചഗ്രന്ഥങ്ങളായ ഉല്പത്തി, പുറപ്പാട്, ലേവ്യ, സംഖ്യ, ആവർത്തനം എന്നിവയാണ്.
നവിം എന്നത് യോശുവ, ന്യായാധിപന്മാർ, 1&2 ശമൂവേൽ, 1&2 രാജാക്കന്മാർ, യെറമിയ, എശയ, എസക്കിയേൽ, എന്നിവയും 12 ചെറിയ പ്രവാചകന്മാരുടെ പുസ്തകങ്ങളായ ഹോശയ, യോയേൽ, അമോസ്, ഒബാദ്യ, യോനാ, മിഖാ, നഹും, ഹബാക്കുക്ക്, സെഫാനിയ, ഹഗ്ഗായി, സഖാറിയ, മാലാഖി എന്നിവയുമാണ്.
കെത്തുവിം എന്നത് സങ്കീർത്തനങ്ങൾ, ഇയ്യോബ്, മഗില്ലത്ത് (രൂത്ത്, ഉത്തമഗീതം, സഭാപ്രസംഗി, എസ്ഥേർ, വിലാപങ്ങൾ) 1&2 ദിനവൃത്താന്തങ്ങൾ, സദൃശ്യവാക്യങ്ങൾ, എസ്രാ - നെഹമ്യ, ദാനിയേൽ എന്നിവയുമായിരുന്നു. ഇതിൽ മഗില്ലത്ത് ഒറ്റ ചുരുളായിരുന്നു അതുപോലെ എസ്രയും നെഹമ്യയും ഒറ്റചുരുളായിരുന്നു.
LXX പ്രകാരം കൂട്ടിചേർത്ത ഗ്രന്ഥങ്ങൾ ഇവയാണ്: തുബീദ്, യഹൂദിത്ത്, എസ്ഥേർ പരിശിഷ്ടം, മഹാജ്ഞാനം, യേശു ബാർ ആസീറെ, എറമിയയുടെ ലേഖനം, 1&2 ബറൂക്കിന്റെ ലേഖനം, ദാനിയേൽ പരിശിഷ്ടം, 1&2 മക്കാബ്യർ എന്നിവയാണ്. ഇവ നമ്മുടെ കർത്താവായ യേശുക്രിസ്തുവും ശ്ലീഹന്മാരും ഉപയോഗിച്ചിരുന്നു. [എസ്ഥേർ, ദാനിയേൽ എന്നിവയുടെ പരിശിഷ്ടങ്ങൾ പിന്നീട് LXX കാനോൻ സമയം കൂട്ടി ചേർത്തു എന്നു കരുതുന്നു, ഈ വിഷയം ഇനിയും പഠിക്കേണ്ടിയിരിക്കുന്നു].
പുതിയനിയമ തിരുവിഴുത്തുകൾ:
പരിശുദ്ധാത്മ പ്രേരിതമായ എഴുത്തുകളാണോ അല്ലയോ എന്നെല്ലാം കണ്ടെത്താൻ സഭാപിതാക്കന്മാരുടെ സുന്നഹദോസുകൾ ചില മാനദണ്ഡങ്ങൾ സ്വീകരിച്ചിരുന്നു. ഈ മാനദണ്ഡങ്ങൾ പ്രകാരമുള്ള തീരുമാനങ്ങളെടുക്കൽ പ്രക്രിയ മുഴുവൻ ക്രിസ്ത്യൻ ലോകത്തെയും നേരിട്ട് സ്വാധീനിച്ചു. കാനോൻ രൂപീകരണത്തിലുള്ള അവരുടെ നിശ്ചയദാർഢ്യങ്ങളിൽ നമുക്ക് വിശ്വാസമുണ്ടാകാൻ വേണ്ടി ചില മാനദണ്ഡങ്ങൾ മനസ്സിലാക്കുക അത്യാവശ്യമാണ്.
1. അപ്പോസ്തോലിക അധികാരം:
ഒരു പുസ്തകത്തിലെ, അല്ലെങ്കിൽ ലേഖനത്തിലെ രചനകൾ ഒരു അപ്പോസ്തോലൻ എഴുതിയതാണോ? അതോ അവരുമായി ബന്ധപ്പെട്ട ആരെങ്കിലും അവരുടെ നിർദ്ദേശങ്ങൾ പ്രകാരം എഴുതിയതാണോ? എന്നതാണ് പ്രധാന മാനദണ്ഡമായി എടുക്കുന്നത്. കാരണം, അപ്പോസ്തോലന്മാരുടെ പേരിൽ പ്രചാരത്തിലുള്ള വിവിധ വ്യാജഗ്രന്ഥങ്ങൾ അന്ന് ലഭ്യമായിരുന്നു (ഉദാഹരണം: തോമസിന്റെ സുവിശേഷം). അതുകൊണ്ട് അവയെല്ലാം പരിശോധന നടത്തി അപ്പോസ്ത്തോലിക ആധികാരികത ഉറപ്പ് വരുത്തേണ്ടിയിരുന്നു. ഉദാഹരണം മർക്കോസ് എഴുതിയ സുവിശേഷം, ഇത് പത്രോസിന്റെ അപ്പോസ്തോലിക അധികാരത്തിൻ കീഴിൽ എന്ന് കണ്ടെത്തിയത് സഭയുടെ പിതാക്കന്മാരുടെ കൗൺസിലാണ്. മർക്കോസ് 16:9-20 ഭാഗം ബ്രാക്കറ്റ് ചെയ്തതും സഭാ സിനഡ് തീരുമാനമാണ്. അതിന്റെ അർത്ഥം അത് അംഗീകാര യോഗ്യതയുണ്ടെന്നുള്ളതു തന്നെയാണ്.
2. പ്രാചീനത:
അപ്പോസ്തോലിക കാലം അവകാശപ്പെടുവാൻ തക്ക പഴക്കമുണ്ടായിരുന്നോ?
ഓരോ ഗ്രന്ഥങ്ങളുടെയും പരമാവധി പ്രാചീന കൈയെഴുത്ത് പ്രതി കണ്ടെത്തി സുദീർഘമായ പഠനങ്ങൾ നടത്തി പൂർണ്ണമായും അപ്പോസ്ത്തോലിക കാലഘട്ടത്തോട് ചേർന്നു നിന്നിരുന്നവയെന്നു ബോധ്യപ്പെട്ടവ മാത്രമായിരുന്നു അംഗീകരിക്കാൻ സഭാ പിതാക്കന്മാർ തയ്യാറായത്. എഴുത്തുകളുടെ ഒരു വള്ളിയോ, പുള്ളിയോ പോലും മാറാൻ അവർ അനുവദിച്ചില്ല. അത്രമേൽ കർക്കശമായിരുന്നു അവരുടെ പരിശോധന. ഉദാഹരണമായി 2.പത്രോസ്, 2&3 യോഹന്നാന്റെ ലേഖനം, യൂദായുടെ ലേഖനം, യോഹന്നാന്റെ വെളിപ്പാട് എന്നിവ ദ്വിതീയ കാനോനായാണ് നൂറ്റാണ്ടുകളോളം സുറിയാനി 'പെശീത്ത കാനോൻ' കണ്ടിരുന്നത്. കാരണം, മാനദണ്ഡങ്ങൾ പൂർണ്ണമായും ഉറപ്പ് വരുത്തേണ്ടിയിരുന്നു. ഇവയോടൊപ്പം ഉണ്ടായിരുന്ന ഹെർമ്മാസ്സിന്റെ 'ഇടയൻ' എന്ന പുസ്തകം, ബർണബാസിന്റെ പുസ്തകം, ക്ലീമ്മീസിന്റെ പുസ്തകം ഇവയെല്ലാം പിന്നീട് തള്ളിക്കളഞ്ഞു. എന്നാൽ മേല്പറഞ്ഞ ദ്വിതീയ കാനോനിലുൾപ്പെട്ടിരുന്ന 2.പത്രോസ്, വെളിപ്പാട്, 2&3 യോഹന്നാൻ, യൂദാ എന്നിവ പൂർണ്ണമായും അംഗീകരിച്ച് കാനോനിൽ ഉൾപ്പെടുത്തി.
3. ഓർത്തഡോക്സി:
ക്രിസ്തുവിനെയും അവന്റെ ജീവിതത്തെയും അവന്റെ പഠിപ്പിക്കലുകളെയും കുറിച്ചുള്ള ശരിയായ ഉപദേശം പഠിപ്പിക്കുന്നുണ്ടോ? ഉദാഹരണം ഏറെ പഠനവിധേയമായ ശേഷമാണ് വെളിപ്പാട് പുസ്തകം വിശുദ്ധ യോഹന്നാൻ എഴുതിയത്. അത് സത്യവിശ്വാസം പഠിപ്പിക്കുന്നതും പ്രവചനഗ്രന്ഥവുമാണെന്ന് സഭാപിതാക്കന്മാരുടെ സിനഡ് അംഗീകരിച്ചത്. ഇങ്ങനെ അംഗീകാരം കിട്ടുന്നതിന് മുമ്പുള്ള കാലഘട്ടങ്ങളിൽ ചില പിതാക്കന്മാർ ഇതിന്റെ പഠിപ്പിക്കലിനെപ്പറ്റി അവരുടെ എഴുത്തുകളിൽ സംശയം രേഖപ്പെടുത്തിയിരുന്നു. എന്നാൽ ഇത്തരം സംശയങ്ങൾ എല്ലാം കൃത്യമായി പഠിച്ച് അവസാനം വെളിപ്പാട് പുസ്തകം യോഹന്നാൻ ശ്ലീഹായ്ക്ക് ലഭിച്ച ദർശനമാണെന്ന് സഭ ഉറപ്പിച്ചു.
4. സാർവ്വത്രികത:
പുസ്തകം സാർവ്വത്രിക സഭ സ്വീകരിക്കുകയും അംഗീകരിക്കുകയും ചെയ്തോ? ഉദാഹരണമായി കൊരിന്ത്യർക്കു എഴുതിയ ലേഖനം സാർവ്വത്രിക സഭ അംഗീകരിച്ചിരുന്നു. അതുകൊണ്ട് ഇതര പ്രാദേശിക സഭയിൽ അവ ഉപയോഗിച്ചിരുന്നു. അതുപോലെ ആസ്സിയായിലെ ഏഴ് സഭകൾക്കു എഴുതിയ പ്രവചനം സാർവ്വത്രിക സഭയോടുള്ള പ്രവചനമായിട്ട് അംഗീകരിക്കപ്പെട്ടിരുന്നു. ഇങ്ങനെയുള്ള സർവ്വത്രിക അംഗീകാരമുണ്ടായിരുന്ന പുസ്തകങ്ങൾ മാത്രമാണ് പുതിയ നിയമത്തിൽ ചേർക്കാൻ പിതാക്കന്മാരുടെ സുന്നഹദോസുകൾ തയ്യാറായത്.
5. പരമ്പരാഗത ഉപയോഗം:
പുസ്തകം സഭയിൽ പരമ്പരാഗതമായി കൈമാറി വരുകയും ഉപയോഗിക്കുകയും പ്രയോഗത്തിൽ ഇരിക്കുകയും ചെയ്തിട്ടുണ്ടോ? ഉണ്ടെങ്കിൽ അവ നിലനിന്നിരുന്ന കാലഘട്ടങ്ങൾ ഏവ? അപ്പോസ്ത്തോലിക കാലം മുതൽ പരിശുദ്ധ സഭയിൽ പ്രചാരത്തിൽ ഇരുന്നതും, തലമുറയായി കൈമാറി ഉപയോഗിച്ച് വന്നതും, അതിലെ പഠിപ്പിക്കൽ സഭാ ജീവിതത്തിൽ പ്രയോഗത്തിൽ ഇരുന്നവയുമായിരുന്നു. അല്ലാത്ത ഒരു ഗ്രന്ഥം പോലും പുതിയ നിയമ കാനോൻ അംഗീകരിച്ചില്ല. ഉദാഹരണമായി പ്രസംഗങ്ങളിൽ സജീവമായിരുന്നുവെങ്കിലും വെളിപ്പാട് പുസ്തകത്തിന്റെ പരസ്യ വായന ഉപയോഗം കുറവായിരുന്നു. എന്നാൽ വെളിപ്പാട് പുസ്തകം സഭയുടെ ആരാധനകളെ അതിശക്തമായ രീതിയിൽ സ്വാധീനം ചെലുത്തിയിരുന്നു. സൂക്ഷ്മ പരിശോധനയിൽ പുസ്തകം പരിശുദ്ധാത്മ പ്രേരിതമായ തിരുവചനം തന്നെയാണെന്ന് പിതാക്കന്മാരുടെ സിനഡ് കണ്ടെത്തി.
ക്രിസ്താബ്ദം 300-കളുടെ മധ്യത്തോടെ, പുതിയ നിയമത്തിന്റെ കാനോൻ ദൃഢമായി സ്ഥാപിക്കപ്പെട്ടു. എങ്കിലും ചെറിയ അഭിപ്രായവ്യത്യാസങ്ങളും കൗൺസിലുകളുടെ അവലോകനവും തുടർന്നുള്ള നൂറില്പരം വർഷങ്ങൾ തുടർന്നു. AD 325-ൽ നിഖ്യാ സുന്നഹദോസിൽ സംബന്ധിച്ച പിതാവും പിന്നീട് അലക്സന്ത്രിയായുടെ പത്രിയർക്കീസുമായിരുന്ന മോർ അത്താനാസിയോസിന്റെ AD 367-ലെ ഒരു ഇടയലേഖനത്തിൽ പുതിയ നിയമത്തിലെ 27 പുസ്തകങ്ങളുടെ പേരുകളും രേഖപ്പെടുത്തിയിരിക്കുന്നു. വിശുദ്ധ ജെറോമിന്റെയും, വിശുദ്ധ ആഗസ്ഥീനോസിന്റെയും അഭിപ്രായങ്ങൾ അതിനെ ശക്തീകരിക്കുന്നു. A.D.508 ഓടുകൂടി പുതിയനിയമ കാനോൻ ഈ 27 പുസ്തകങ്ങൾ തന്നെ എന്ന് അന്തിമ തീരുമാനമുണ്ടായി. പ്രൊട്ടസ്റ്റന്റ് മൂവ്മെന്റ് കാലത്ത് മാർട്ടിൻ ലൂഥർ യാക്കോബിന്റെ ലേഖനവും, പിന്നീട് ജോൺ കാൽവിൻ വെളിപ്പാടും തള്ളിപ്പറഞ്ഞു എങ്കിലും നവീകരണ സഭകളുടെ കൗൺസിലുകൾ 27 പുസ്തകങ്ങൾ ദൈവാത്മ പ്രചോദനഫലമായി എഴുതപ്പെട്ടവയാണെന്നു അംഗീകരിച്ചു. ഇന്ന് ലോകം മുഴുവനുമുള്ള ക്രൈസ്തവ സഭകൾ എല്ലാവരും ഈ 27 പുസ്തകങ്ങൾ പുതിയനിയമമായിട്ട് അംഗീകരിച്ചിരിക്കുന്നു.
നൂറ്റാണ്ടുകൾ നീണ്ടുനിന്ന ഗവേഷണ പഠനങ്ങൾ, സുന്നഹദോസുകൾ, സൂക്ഷ്മ പരിശോധനകൾ എന്നിവയെല്ലാം അതിജീവിച്ച് ഇന്ന് നമുക്ക് ലഭിച്ചിരിക്കുന്ന ഈ ജീവനുള്ള ദൈവത്തിന്റെ വചനം എഴുതപ്പെട്ടിരിക്കുന്ന വിശുദ്ധ ഗ്രന്ഥം എത്ര അമൂല്യമാണ് എന്ന് നാം തിരിച്ചറിയണം. വെളിപ്പാട് പുസ്തകം 22:18-19 വാക്യങ്ങൾ വിശുദ്ധ ബൈബിളിലെ മുഴുവൻ തിരുവേഴുത്തുകൾക്കും ബാധകമാണ്, ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു, "ഈ പുസ്‌തകത്തിലെ പ്രവചനങ്ങള്‍ ശ്രവിക്കുന്ന എല്ലാവരോടും ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു: ആരെങ്കിലും ഈ വചനങ്ങളോട് എന്തെങ്കിലും കൂട്ടിച്ചേര്‍ത്താല്‍ ഈ പുസ്‌തകത്തില്‍ വിവരിക്കപ്പെട്ടിരിക്കുന്ന മഹാമാരികള്‍ ദൈവം അവന്റെമേല്‍ അയയ്‌ക്കും. ഈ പുസ്‌തകത്തിലെ പ്രവചനങ്ങളില്‍നിന്ന് ആരെങ്കിലും എന്തെങ്കിലും എടുത്തുകളഞ്ഞാല്‍, ഈ പുസ്‌തകത്തില്‍ വിവരിക്കപ്പെട്ടിരിക്കുന്ന, വിശുദ്ധ നഗരത്തിലും ജീവന്റെ വൃക്ഷത്തിലുമുള്ള അവന്റെ പങ്ക് ദൈവം എടുത്തുകളയും". വെളിപ്പാട് 22 : 18-19.
ഫാ.ഗീവർഗ്ഗീസ് കോശി, പുത്തൻവീട്ടിൽ, പട്ടാഴി.