തബലൈത്താ പലക പരിശുദ്ധ സഭയുടെ വിശുദ്ധിയുടെ അടയാളവും വിശുദ്ധ കുര്‍ബ്ബാനയുടെ അവിഭാജ്യ ഘടകവുമാണ്. തബലൈത്താ പലകയുടെ പ്രാധാന്യത്തെക്കുറിച്ച് വിശദമായ ഒരു കുറിപ്പു വേണ്ടിവരും എന്നുള്ളതിനാല്‍ ആ ഭാഗം ഇപ്പോള്‍ വിടുന്നു.
വിശുദ്ധ ത്രോണോസില്‍ വിശുദ്ധ കുര്‍ബാനയ്ക്കുള്ള ഒരുക്കങ്ങളില്‍ തബലൈത്താ പലക അവിഭാജ്യഘടകമാണ്. എന്നാല്‍ പള്ളിയും ത്രോണോസുമില്ലെങ്കിലും തബലൈത്താ പലക വിശുദ്ധ കുര്‍ബാന അര്‍പ്പണത്തിനു ആത്യാവശ്യമാണ്. ഇതു ത്രോണോസില്‍ വിരിക്കൂട്ടിനു താഴെയാണ് വച്ചിരിക്കുന്നത്. ത്രോണോസിലെ വിരിക്കൂട്ടിന്‍റെ നടുവിലുള്ള വെള്ളത്തുണിയുടെ തൊട്ടു താഴെയാണ് തബലൈത്താ പലകയുടെ സ്ഥാനം.
എണ്ണത്തേക്കിന്റെ പലകയോ, നല്ല പഴക്കമുള്ള പ്ലാവിന്‍ പലകയോ കൊണ്ടാണ് തബ്ലൈത്താ നിര്‍മ്മിക്കുന്നത്. ഈ രണ്ടു തടികള്‍ കൊണ്ടു മാത്രമേ പള്ളി സാധനങ്ങള്‍ നിര്‍മ്മിക്കാവൂ. എന്നിരുന്നാലും മെഴുകുതിരിക്കാലുകള്‍, റംസേത്തി എന്നിവ കുമ്പിളിന്റെ തടി കൊണ്ടു നിര്‍മ്മിക്കാം. തബ്ലൈത്താ പലക കമ്പു കേടില്ലാത്തതും, വയറുകീറല്‍ ഇല്ലാത്തതുമായ തടിക്കഷ്ണം കൊണ്ടു നിര്‍മ്മിക്കണം. തടിക്കേടില്ലാത്തതും, നല്ല കാതലും, മൂപ്പുമുള്ള തടിയുമായിരിക്കണം. വെട്ടിയിട്ട് ഒരു വര്‍ഷമെങ്കിലും വെളിയില്‍ കിടന്ന് മഴയും വെയിലുംകൊണ്ട് പാകമായ തടിയായിരിക്കണം. നിന്നുണങ്ങിയ നിലമരം ആയിരിക്കുകയുമരുത്. ഒട്ടും വെള്ളയില്ലാത്ത, കാതല്‍ മാത്രമുള്ള പലക മാത്രമേ ഇതിനുപയോഗിക്കാവൂ. ചിതലരിച്ചതോ, ഊറാന്‍ കയറിയതോ ആയിരിക്കരുത്. ഒട്ടിച്ചു ചേര്‍ത്തതും, അടിച്ചു ചേര്‍ത്തു വച്ചതുമല്ലാതെ ഒറ്റപ്പലക ആയിരിക്കണം. കീറി ചിന്തേരിട്ടു അരികുകള്‍ അടര്‍ന്നു പോകാതെ സമമായുള്ള പലകയുമായിരിക്കണം. എന്നാല്‍ അരികുകള്‍ ഉരുട്ടി എടുക്കാന്‍ തുനിയുകയും അരുതു. ഇതിന്‍റെ അളവുകള്‍ പ്രധാനമാണ്. പതിമൂന്നു ഇഞ്ചു നീളവും ഏഴു ഇഞ്ചു വീതിയും മുക്കാലിഞ്ച് ഘനവും ഉള്ളതായിരുന്നു മുന്‍ കാലങ്ങളിലെ തബ്ലൈത്താകള്‍. ഘനം കുറഞ്ഞാല്‍ പലകയ്ക്ക് വളവുണ്ടാകും. എന്നാല്‍ ഇപ്പോള്‍ കാസ്സാകളുടേയും പീലാസ്സാകളുടെയും ചുവടുകളുടെ വലിപ്പം കൂടിയതിനാല്‍ ഇക്കാലങ്ങളില്‍ നിര്‍മ്മിക്കുന്ന തബ്ലൈത്താ പലകകള്‍ രണ്ടു ഇഞ്ച് കൂടി നീളം കൂടിയതും അല്പം കൂടി വീതിയുള്ളതുമാണ്. എന്നിരുന്നാലും ഈ അളവുകള്‍ നിര്‍മ്മിതിയില്‍ ഓര്‍ക്കുന്നതു നല്ലത് തന്നെ. മാര്‍ബിള്‍ കൊണ്ടു തബ് ലൈത്താ അനുവദനീയമാണെങ്കിലും അതിനു പൊട്ടലോ മറ്റെന്തെങ്കിലും തകരാറോ സംഭവിച്ചു അതു ഉപയോഗശൂന്യമായാല്‍ മറവു ചെയ്യാന്‍ ബുദ്ധിമുട്ടാകും എന്നതിനാല്‍ തടി തന്നെ ഉപയോഗിക്കുന്നതാണ് അഭികാമ്യം. തടിയാകുമ്പോള്‍ ഉപയോഗശൂന്യമായാല്‍ അത് യോഗ്യമായി ദഹിപ്പിക്കാം.
കൂദാശയ്ക്കു മുമ്പു തയ്യാറാക്കിയ പലകകള്‍ തിരുമേനിമാരെ കാണിച്ചു അത് ഉപയോഗയോഗ്യമാണെന്നു ഉറപ്പു വരുത്തണം. ഇതിനുള്ള തടി തീരുമാനിച്ചാല്‍ പിന്നീട് അതു കിഴക്ക് പടിഞ്ഞാറു ദിശയില്‍ മാത്രമേ വയ്ക്കാവൂ. അതു പലകയാക്കുമ്പോഴും നിര്‍മ്മിക്കുമ്പോഴും പാലിക്കണം. അതു പോലെ ചുവടു താഴെയും തല മുകളിലും എന്നതാണു തടിയുടെ രീതി, അതിനാല്‍ ഏതു സമയത്തും തടിക്കഷണത്തിന്റെ ചുവടു പടിഞ്ഞാറും തല ഭാഗം കിഴക്കുമായി സൂക്ഷിക്കാന്‍ ശ്രദ്ധിക്കണം. തടിയുടെ വരിപ്പിന്റെ രീതികൊണ്ട് ഇത് അറിയാന്‍ തച്ചന്മാര്‍ക്ക് അറിയാന്‍ കഴിയും. എന്നിരുന്നാലും വെള്ളത്തിലിട്ടു നോക്കിയാല്‍ ചുവടു ഭാഗം താഴ്ന്നു നില്‍ക്കും, അങ്ങനെയും തിരിച്ചറിയാം.
പണിചെയ്യുമ്പോഴും അതിനു ശേഷവും ഈ പലകയില്‍ ചവിട്ടുവാനോ താഴെ വെറും നിലത്തു വയ്ക്കുവാനോ ഇടയാകാതെ ശ്രദ്ധിക്കണം. ഇത് വിശുദ്ധമായ ഉപയോഗത്തിനു വേര്‍തിരിക്കപ്പെട്ടതാണെന്ന പരിഗണന എല്ലായ്പ്പോഴും ഉണ്ടായിരിക്കണം. വൃത്തിയും വെടിപ്പുള്ള തുണികൊണ്ട് പൊതിഞ്ഞു സൂക്ഷിക്കുകയും ചെയ്യണം. പള്ളി കൂദാശയുടെ മുഴുവന്‍ ശുശ്രൂഷയും തബ്ലൈത്താ കൂദാശയ്ക്കും ആവശ്യമായിരിക്കുന്നതിനാല്‍, പള്ളി കൂദാശയോടൊപ്പമാണ് തബലൈത്തായും കൂദാശ ചെയ്യുന്നത്. പള്ളികൂദാശ വളരെ ദൈര്‍ഘ്യമേറിയ ഒരു ശുശ്രൂഷയാണ്. ഇത് സന്ധ്യക്ക് തുടങ്ങി പിറ്റേദിവസം വിശുദ്ധ കുര്‍ബ്ബാനയോടുകൂടിയാണ് പൂര്‍ത്തിയാകുന്നത്. ആദ്യം സന്ധ്യാ പ്രാര്‍ത്ഥന, സൂത്താറാ പ്രാർത്ഥന തുടര്‍ന്നു ശിലാസ്ഥാപന ശുശ്രൂഷയുമാണ് നിവൃത്തിക്കുന്നത്. ശിലാസ്ഥാപന ശുശ്രൂഷ ത്രോണോസിനു താഴെയും ഹൈക്കലായ്ക്ക് നാലു മൂലയ്ക്കും ശില സ്ഥാപിക്കുന്നതാണ് ഈ ക്രമം. അതിനു ശേഷമാണ് പള്ളികൂദാശയുടെ ക്രമങ്ങള്‍ ആരംഭിക്കുന്നത്. അതിനു തന്നെ മൂന്നു ശുശ്രൂഷ നിര്‍വ്വഹിക്കുന്നു. എന്നാൽ ചിലയിടങ്ങളിലെങ്കിലും ഇപ്പോള്‍ ഇതൊക്കെ ക്രമപ്രകാരം ചെയ്യുന്നുണ്ടോ എന്നും സംശയമുണ്ട്. അതിനു പകരം പള്ളികൂദാശ എന്നാല്‍ തിരുമേനിമാരെ എഴുന്നെള്ളിക്കലും രാഷ്ട്രീയക്കാരെ ആദരിച്ചു പൊതുസമ്മേളനവും മറ്റുമായി ഈ പരിപാവനമായ കൂദാശ അവഹേളിക്കപ്പെടുകയാണ്. അതൊക്കെ മറ്റൊരു ദിവസം ചെയ്തു പള്ളികൂദാശ അതിന്റെ വിശുദ്ധിയില്‍ത്തന്നെ പൂര്‍ത്തിയാക്കുവാന്‍ ഇടവകക്കാര്‍ ശ്രദ്ധിക്കണം. അത് പോലെത്തന്നെ ഇക്കാര്യങ്ങളില്‍ വളരെ നിഷ്ഠയുള്ള തിരുമേനിമാരെ മാത്രം കൂദാശയില്‍ സംബന്ധിപ്പിക്കാന്‍ ശ്രദ്ധിക്കണം. വളരെ തിരക്കുള്ള തിരുമേനിമാരെ ബുദ്ധിമുട്ടിക്കാതിരിപ്പാനും ഇടവക ജനങ്ങള്‍ ശ്രദ്ധിക്കണം. കോടികള്‍ മുടക്കി പള്ളി പണിഞ്ഞിട്ടു അതിനുമതിയായ ശുശ്രൂഷകള്‍ നിവൃത്തിച്ചു കൂദാശ ചെയ്യാന്‍ ഇടവകയ്ക്ക് കഴിയുന്നില്ലങ്കില്‍ പിന്നെന്തിനു ഈ പാഴ്ചിലവ്?
തബ്ലൈത്താ കൂദാശ ചെയ്യുന്നതു ത്രോണോസു കൂദാശ ചെയ്യുന്ന അതെ രീതിയില്‍ത്തന്നെ മൂറോന്‍ പുരട്ടിയാണ്. അങ്ങനെ കൂദാശ ചെയ്യുന്ന തബ്ലൈത്താകള്‍ പിന്നീടൊരിക്കലും അശുദ്ധമാകാനോ അവഗണിക്കപ്പെടാനോ പാടില്ല. അത് പുനര്‍കൂദാശ ചെയ്യപ്പെടാനും സാദ്ധ്യമല്ല. അതു സഭയെ സംബന്ധിച്ച് അതി പ്രധാനമായ ഒരു രേഖയും കൂടിയാണ് അതിനാലാണ് അതിന്മേല്‍ അത് കൂദാശ ചെയ്ത മെത്രാപ്പോലീത്തയുടെ പേര്, കൂദാശ ചെയ്ത ദേവാലയം, തീയതി എന്നിവ രേഖപ്പെടുത്തുന്നത്. (ഹൂദായ കാനോൻ, പള്ളിയും നടത്തിപ്പും. പേജ് 9). സത്യവിശ്വാസികളുടെ തബ്ലൈത്താ മാത്രമേ വിശുദ്ധ കുര്‍ബാനയ്ക്ക് സത്യവിശ്വാസികള്‍ ഉപയോഗിക്കാവൂ എന്നത് ആ കൂദാശയുടെ വിശുദ്ധിക്ക് അത്യന്താപേക്ഷിതമായതിനാല്‍ ആ തബ്ലൈത്താ സത്യവിശ്വാസിയായ മെത്രാപ്പോലീത്താ കൂദാശ ചെയ്തതാണോ എന്ന് വേര്‍ തിരിച്ചു അറിയുന്നതിനും കൂടിയാണ് അതില്‍ വിവരങ്ങള്‍ രേഖപ്പെടുത്തുന്നത്. മുന്‍ കാലങ്ങളില്‍ ഇതിനു കടുക്കാ മഷിക്കൂട്ടുണ്ടാക്കി, മുളകൊണ്ടുള്ള പേനയുമായിരുന്നു എഴുതുവാന്‍ ഉപയോഗിച്ചിരുന്നത്.
തബ്ലൈത്താ ഒരു ദേവാലയത്തിനു തുല്യമായി സംരക്ഷിക്കപ്പെടെണ്ടതും വിശുദ്ധമായി സംരക്ഷിക്കപ്പെടെണ്ടതുമാണ്. അതിനാല്‍ അത് മെത്രാപ്പോലീത്തായുടെ സംരക്ഷണത്തിലും അധികാരത്തിലും സൂക്ഷിക്കപ്പെടെണ്ടതാണ്. ദേവാലയങ്ങളില്‍ത്തന്നെ അത് ത്രോണോസുകളില്‍ത്തന്നെ സൂക്ഷിക്കണം. മറ്റു ദേവാലയങ്ങളിലേക്ക് തബ്ലൈത്താകള്‍ കൊണ്ടുപോകുന്ന രീതിയുണ്ട്. അങ്ങനെ കൊണ്ട് പോയാല്‍ അത് ദേവാലയ രേഖകളില്‍ രേഖപ്പെടുത്തുകയും കൊണ്ടുപോകുന്ന തബ്ലൈത്താ തന്നെയാണ് തിരികെ കൊണ്ടുവന്നതെന്ന് തീര്‍ച്ചപ്പെടുത്തുകയും വേണം. ഇല്ലെങ്കില്‍ പകരം മറ്റൊന്നോ, അത് പോലെയുള്ള ഒന്നോ കിട്ടാന്‍ സാദ്ധ്യതയുണ്ട്. ഇതൊഴിവാക്കാന്‍ വായ്പ വാങ്ങേണ്ടപ്പോള്‍ മെത്രാപ്പോലീത്തായുടെ കൈവശത്തില്‍ നിന്നും വാങ്ങുകയും തിരികെ കൊടുക്കുകയും ചെയ്യുന്ന രീതി നടപ്പിലാക്കുന്നതാകും ഉത്തമം. അല്ലെങ്കില്‍ ഓരോ ദേവാലയവും നിധിപോലെ സൂക്ഷിക്കേണ്ട ഒരു വസ്തു അശ്രദ്ധ മൂലം നഷ്ടപ്പെട്ടു പോയേക്കും. കൂദാശ ചെയ്തു കഴിഞ്ഞാലുടന്‍ അതില്‍ എഴുതാനുള്ള വിവരങ്ങള്‍ മറുപുറത്ത് എഴുതി, തുണി കൊണ്ട് ഒരു കവര്‍ ഉണ്ടാക്കി അതില്‍ സൂക്ഷിക്കണം. കൂദാശ ചെയ്ത വശം തിരിച്ചറിയുവാന്‍ ആ വശത്തു തുണിക്കവറിനു പുറത്ത് തല ഭാഗത്തു (കിഴക്കു) ഒരു കുരിശു ചിഹ്നം വരച്ചു വയ്ക്കുന്നത് ഉത്തമമായിരിക്കും. ത്രോണോസില്‍ വയ്ക്കുമ്പോള്‍ എഴുത്തുള്ള ഭാഗം അടിയിലും മൂറോന്‍ പുരണ്ട ഭാഗം മുകളിലും വരത്തക്കവിധവുമായിരിക്കണം വയ്ക്കുന്നത്. ഇതു സംബന്ധിച്ച മിക്കവാറും വിവരങ്ങള്‍ ഞാന്‍ എഴുതിയെന്നു കരുതുന്നു. ആരെങ്കിലും വായിക്കുന്നുണ്ടോ എന്നറിയുന്നില്ല, എന്നാലും ഇവയെഴുതുന്നത് നമ്മുടെ യുവജനങ്ങളെങ്കിലും ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കുന്നതിനു വേണ്ടിയാണ്. ഇതു സംബന്ധിച്ചു ഞാന്‍ എഴുതിയതിനു വ്യത്യാസമായതെന്തെങ്കിലുമോ കൂടുതലായോ അറിയാവുന്നവര്‍ ബോദ്ധ്യപ്പെടുത്തിയാല്‍ അവ തിരുത്തി കൂട്ടിച്ചേർക്കാനും സാധിക്കുന്നതാണ്.
ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.