അവൻ ഒരു പട്ടണത്തിൽ ഇരിക്കുമ്പോൾ കുഷ്ഠം നിറഞ്ഞോരു മനുഷ്യൻ യേശുവിനെ കണ്ടു കവിണ്ണുവീണു: കർത്താവേ! നിനക്കു മനസ്സുണ്ടെങ്കിൽ എന്നെ ശുദ്ധമാക്കുവാൻ കഴിയും എന്നു അവനോടു അപേക്ഷിച്ചു. യേശു കൈനീട്ടി അവനെ തൊട്ടു: “എനിക്കു മനസ്സുണ്ട്; ശുദ്ധമാക” എന്നു പറഞ്ഞു. ഉടനെ കുഷ്ഠം അവനെ വിട്ടുമാറി ലൂക്കോസ് 5:12-13).
പാപം ഒരു കുഷ്ഠരോഗമാണ്. കുഷ്ഠം ശരീരത്തിലുണ്ടാകുന്ന രോഗം അത് ആന്തരിക രോഗമായി (Mycobacterium leprae) ശരീരത്തിന്റെ പുറത്തോട്ട് കാണപ്പെടുന്നു. പാപവും അപ്രകാരം തന്നെ. മനുഷ്യന്റെ ഹൃദയത്തിൽ നിന്നും പുറപ്പെട്ടു വരുന്നു അകത്തുനിന്നു, മനുഷ്യരുടെ ഹൃദയത്തിൽനിന്നു തന്നേ, ദുശ്ചിന്ത, വ്യഭിചാരം, പരസംഗം, കൊലപാതകം, മോഷണം, അത്യാഗ്രഹം, ദുഷ്ടത, ചതി, ദുഷ്കർമ്മം, വിടക്കുകണ്ണു, ദൂഷണം, അഹങ്കാരം, മൂഢത എന്നിവ പുറപ്പെടുന്നു (മർക്കോസ് 7:22) മനുഷ്യന്റെ ഹൃദയത്തിൽ നിന്നും പുറപ്പെട്ടു മനുഷ്യനെ അശുദ്ധനാക്കുന്നു. കുഷ്ഠം ഒരു പകർച്ച വ്യാധിയത്രെ. കുഷ്ഠരോഗികളോട് സംസർഗ്ഗം ചെയ്താൽ ആ രോഗം എളുപ്പം ബാധിക്കുമല്ലോ പാപവും അപ്രകാരമാണ്. കുഷ്ഠത്തിനു സിധൗഷധമില്ല പാപത്തിനു മാനുഷികമായ ഔഷധമില്ല. നീ "ധാരാളം ചവർക്കാരം തേച്ചു ചാരവെള്ളംകൊണ്ടു കഴുകിയാലും നിന്റെ അകൃത്യം എന്റെ മുമ്പിൽ മലിനമായിരിക്കുന്നു. (യിരമ്യാവ് 2:22).
(മർക്കോസ് 1:40-45) വലിയ നോമ്പിന്റെ ഒരാഴ്ച പിന്നിടുമ്പോൾ നാം കുഷ്ഠരോഗി (ഗർബോ)യുടെ ഞായറാഴ്ചയിൽ എത്തുന്നു. ഈ ഞായറാഴ്ച മുതൽ 36-ാം ഞായറാഴ്ച വരെ ഓരോ തരത്തിലുള്ള രോഗങ്ങളുടെ സൗഖ്യത്തെ കുറിച്ചാണ് നാം കാണുന്നത്.
ഈ വേദ ഭാഗത്ത് അശുദ്ധനായ ഒരു കുഷ്ഠ രോഗി കർത്താവിന്റെ അടുക്കൽ വരുന്നു. എല്ലാ ത്വക്ക് രോഗികളെയും കുഷ്ഠ രോഗികളായിട്ടാണ് യഹൂദന്മാർ കണക്കാക്കിയിരുന്നത്. അവർ സമൂഹത്തിൽ നിന്ന് നിഷ്കാസിതരാണ്. പിന്നെ എങ്ങനെയാണ് ഈ കുഷ്ഠ രോഗി കർത്താവിന്റെ അടുക്കൽ വരുവാൻ ധൈര്യം കാട്ടിയത്. ഒരുപക്ഷേ, അവൻ പുറം കുപ്പായംകൊണ്ട് തന്റെ രോഗാവസ്ഥ മറച്ചുകൊണ്ടായിരിക്കാം, കർത്താവിന്റെ അടുക്കൽ പ്രത്യക്ഷപ്പെട്ടത്. തന്റെ വ്രണങ്ങൾ കാണിച്ചു കൊണ്ട് "നിനക്ക് മനസ്സുണ്ടങ്കിൽ എനിക്ക് ശുദ്ധനാകുവാൻ നിന്റെ അനുഗ്രഹം മതി". ഇത് കുമ്പസാരവുമായി ബന്ധപ്പെടുത്താവുന്നതാണ്. നമ്മുടെ പാപാവസ്ഥ കർത്താവിന്റെ മുമ്പിൽ വെളിപ്പെടുത്തുകയാണെങ്കിൽ അവൻ കൈനീട്ടി തൊടുകയും നമ്മെ ശുദ്ധീകരിക്കുകയും ചെയ്‌യും. ഈ കുഷ്ഠരോഗിയോട് യേശു എങ്ങനെ പ്രതികരിക്കുന്നു എന്നതിലേക്ക് ഇന്ന് നമ്മുടെ ശ്രദ്ധ കേന്ദ്രീകരിക്കാം. കാരണം യേശു നിങ്ങളോടും അതേ രീതിയിൽ പ്രതികരിക്കും. കർത്താവു കൈ നീട്ടി അവനെ തൊട്ടു. തൊടാതെ തന്നെ അവനെ സഖ്യമാക്കാമായിരുന്നു. ഈ മനുഷ്യനോട് യേശു "അനുകമ്പയോടെ" വീക്ഷിച്ചു മർക്കോസ് പറയുന്നു. ഈ മനുഷ്യന്റെ അവസ്ഥയിൽ യേശു സഹതപിച്ചു, ഈ മനുഷ്യന്റെ ഒറ്റപ്പെടലിന്റെയും ദുരിതത്തിന്റെയും വേദന അനുഭവിക്കുകയും വർഷങ്ങളായി ഈ മനുഷ്യന് നഷ്ടപ്പെട്ടതിനെ ഓർത്ത് അവൻ ദുഃഖിക്കുകയും ചെയ്തു. യേശു കരുണയുള്ള ഒരു കർത്താവാണ്. യേശു കൈനീട്ടി ആ മനുഷ്യനെ സ്പർശിച്ചപ്പോൾ, “എനിക്ക് മനസ്സുണ്ട്, സുഖപ്പെടുക” എന്ന് യേശു പറഞ്ഞതായി മർക്കോസ് പറയുന്നു, കുഷ്ഠം തൽക്ഷണം അപ്രത്യക്ഷമായി, ആ മനുഷ്യൻ സുഖപ്പെട്ടു.
ഇവിടെ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം, യേശു തന്റെ ശുശ്രൂഷയിലുടനീളം നടത്തിയ ഓരോ അത്ഭുതങ്ങളും അടയാളങ്ങളും അവൻ പ്രഖ്യാപിക്കുന്ന സുവിശേഷ സന്ദേശത്തെ സ്ഥിരീകരിക്കാൻ ഉദ്ദേശിച്ചുള്ളതായിരുന്നു എന്നതാണ്. അത് അവന്റെ ശുശ്രൂഷയുടെ ഭാഗമായിരുന്നു, പക്ഷേ പ്രധാന സംഭവമായിരുന്നില്ല. യേശുവിന്റെ ഭൂമിയിലെ ശുശ്രൂഷയുടെ പ്രധാന ലക്ഷ്യം സുവിശേഷം പ്രഘോഷിക്കുക എന്നതായിരുന്നു. കർത്താവ് തന്റെ ഗിരി പ്രഭാഷണത്തിൽ ഒരു സഹജീവിയേയും നിസ്സാരരായി കാണരുത് എന്ന് ഉദ്ബോധിപ്പിക്കുന്നുണ്ട്. അതുകൊണ്ട് ഒരുത്തരെയും അകറ്റി നിർത്താൻ നമുക്കവകാശമില്ല. സ്നേഹത്തിന്റെ അതിസാധാരണ സ്പുരണങ്ങളാണ് കർത്താവ് ആവശ്യപ്പെടുന്നത്.
ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.