ശോശപ്പാ ആഘോഷിക്കുന്നത് പരിശുദ്ധാത്മാവ് ഇറങ്ങുന്നതിന്റെ സൂചനയായി സഭ പഠിപ്പിക്കുന്നു എന്ന് നവീന സമൂഹങ്ങളിലെ ചില നേതാക്കള്‍ തങ്ങളുടെ അനുയായികളെ തെറ്റായി പഠിപ്പിച്ചിട്ടുണ്ട്. ഈ തെറ്റിധാരണ മാറ്റുകയും ഈ കര്‍മ്മങ്ങളുടെയും യഥാര്‍ത്ഥ അര്‍ത്ഥം വിവരിക്കുകയുമാണ് ഈ ലേഖനത്തിലൂടെ.
ശോശപ്പ:-
ശോശപ്പാ എന്നത് വിശുദ്ധ രഹസ്യങ്ങളെ മൂടുന്ന ചിത്രപ്പണികളുള്ള വെളുത്തൊരു വസ്ത്രമാണ്. പാശ്ചാത്യ പാരമ്പര്യത്തിലും പൗരസ്ത്യ പാരമ്പര്യത്തിലും ഒരുപോലെ ഇത് ഉപയോഗിക്കപ്പെടുന്നു. പാശ്ചാത്യ പാരമ്പര്യത്തില്‍ ഉപയോഗിക്കുന്ന ശോശപ്പാ പൗരസ്ത്യര്‍ ഉപയോഗിക്കുന്നതിനേക്കാള്‍ പൊതുവേ ചെറുതാണ്. വിശുദ്ധ രഹസ്യങ്ങളെ മറയ്ക്കുന്നത് കൊണ്ട് Veil എന്നും, ഉയര്‍ത്തി ആഘോഷിക്കപ്പെടുന്നത് കൊണ്ട് Anaphora എന്നും പാശ്ചാത്യര്‍ വിളിക്കുന്നു. ഗ്രീക്ക് ഓര്‍ത്തോഡോക്സ് സഭകള്‍ Aër എന്നാണു വിളിക്കുക. അന്തരീക്ഷം എന്നാണിതിന്റെ അര്‍ത്ഥം. ഉയര്‍ത്തി ആഘോഷിക്കുന്നതുകൊണ്ടാണ് ഈ പേര്. മാതൃഗർഭത്തിലും, പിന്നെ മാതൃസംരക്ഷണത്തിലും വളർന്ന യേശുവിനെയാണ് ശോശപ്പാ മൂടിയ വിശുദ്ധ കുർബ്ബാനയെ സൂചിപ്പിക്കുന്നത്. ശോശപ്പാ നീക്കുമ്പോൾ പരസ്യ ശുശ്രൂഷക്കായി ഇറങ്ങി തിരിച്ച യേശുവിനെ നാം കാണുന്നു.
ശോശപ്പാ എന്തിനെയൊക്കെ സൂചിപ്പിക്കുന്നു എന്ന് നോക്കാം:-
1. കബറിനെ മൂടിയ കല്ല്.
വിശുദ്ധ ത്രോണോസ് എന്നത് കര്‍ത്താവിന്റെ കബറിനെയും വിശുദ്ധ രഹസ്യങ്ങള്‍ കര്‍ത്താവിനെയും ശോശപ്പാ കബറിനെ മൂടിയ കല്ലിനെയും സൂചിപ്പിക്കുന്നു.
2. സാക്ഷ്യപ്പെട്ടകത്തെ മൂടിയ മേഘം.
യഹൂദര്‍ ഷക്കീന (Shekhinah) എന്ന് വിളിച്ചിരുന്ന സാക്ഷ്യപ്പെട്ടകത്തെ മൂടിയ ദൈവസാന്നിധ്യം സൂചിപ്പിക്കുന്ന മേഖം. (പുറ 40:34-38).
3. ദൈവമാതാവ്.
ദൈവപുത്രന്‍ മാതാവിന്റെ ഉദരത്തില്‍ മറഞ്ഞിരുന്നത് പോലെ വിശുദ്ധ രഹസ്യങ്ങള്‍ ശോശപ്പായുടെയുള്ളില്‍ മറഞ്ഞിരിക്കുന്നു. കർത്താവിനെ ഒമ്പതു മാസം ഉദരത്തിൽ വഹിച്ച വിശുദ്ധ കന്യാമറിയാമിനെ ശോശപ്പാ ആയി ചിത്രീകരിച്ചിരിക്കുന്നു. വിശുദ്ധ കന്യക മറിയാമിനെ മോശയുടെ സാക്ഷ്യ പെട്ടകമായും, മരുഭൂമിയിൽ വച്ച് ദാഹജലം ഒരുക്കിയ പാറയായും ചിത്രീകരിക്കപ്പെടാറുണ്ട്. പ്രഭാത നമസ്കാര ഗീതത്തിൽ നാം ഇപ്രകാരം പാടുന്നു.
മോശ ചമച്ചോരാ - സാക്ഷ്യ പെട്ടകമേ!
മറിയമേ! ശ്ലോമോ - ജീവജലത്തെ മുൻകുറിയായ് കാട്ടിയ ശോശപ്പാ ശ്ലോമോ...
ഈ ഗാനത്തിൽത്തന്നെ കന്യാമറിയാമിനെ ശോശപ്പാ ആയി ഉൽപ്രേക്ഷിച്ചിരിക്കുന്നു.
4. വെള്ളം ഒഴുക്കിയ തീക്കല്പാറ.
മോശ ദാഹിച്ചു തളര്‍ന്ന ഇസ്രായേല്‍ മക്കള്‍ക്ക് മരുഭൂമിയില്‍ തീക്കല്പാറയില്‍ നിന്ന് വെള്ളം ഒഴുക്കിക്കൊടുക്കുന്നു. (പുറ 17:6). ഇവിടെ മനുഷ്യന്റെ എല്ലാ ആത്മീയ ദാഹങ്ങളെയും ശമിപ്പിക്കുന്ന വിശുദ്ധ രഹസ്യങ്ങള്‍ ശോശപ്പായ്ക്കുള്ളില്‍ മറഞ്ഞിരിക്കുന്നു.
5. ക്രിസ്തുവിനെ പൊതിഞ്ഞ ശീല.
ബേത്ലഹേമിലെ പശുതൊട്ടിയില്‍ കിടത്തുമ്പോള്‍ യേശുവിനെ പൊതിയാന്‍ ഉപയോഗിച്ച ശീല (ലൂക്കോ. 2:7) യെയും ശോശപ്പാ സൂചിപ്പിക്കുന്നു.
6. ക്രിസ്തുവിന്റെ ശരീരം പൊതിഞ്ഞ തുണി.
കബറില്‍ അടക്കുമ്പോള്‍ ക്രിസ്തുവിന്റെ ശരീരം തുണി കൊണ്ട് (ലൂക്കോ 23:53) പൊതിഞ്ഞപോലെ വിശുദ്ധ രഹസ്യങ്ങളെ ശോശപ്പാ കൊണ്ട് മൂടുന്നു.
7. പത്രോസ് ദര്‍ശനത്തില്‍ കണ്ട ദുപ്പട്ട.
പത്രോസ് ദര്‍ശനത്തില്‍ കണ്ട ജാതികളെ സൂചിപ്പിക്കുന്ന ദുപ്പട്ട (അപ്പൊ. 10:11). ജാതികള്‍ക്കു (യഹൂദന്മാര്‍ അല്ലാത്തവര്‍) ഭക്ഷണമാകുന്ന മശീഹ.
കര്‍മ്മങ്ങളുടെ അര്‍ത്ഥവും വ്യാഖ്യാനവും.
വിശുദ്ധ രഹസ്യങ്ങള്‍ ശോശപ്പാകൊണ്ട് മൂടുന്നത്:-
വിശുദ്ധ കുര്‍ബാന പരസ്യമായി ആരംഭിക്കുന്നതിനു മുമ്പ് തിരശീലയിട്ടുകൊണ്ട് പട്ടക്കാരന്‍ തൂയോബോ ശുശ്രൂഷ നടത്തുന്നു. തൂയോബോ ശുശ്രൂഷയുടെ രണ്ടാം ഭാഗമായ അഹരോന്റെ ക്രമത്തില്‍ പട്ടക്കാരന്‍ അപ്പവീഞ്ഞുകളെ ശോശപ്പാകൊണ്ട് മൂടുന്നു. ശോശപ്പാ ക്രിസ്തുവിന്റെ കബറിനെ മൂടിയ കല്ലിനെ സൂചിപ്പിക്കുന്നു എന്ന് മുകളില്‍ സൂചിപ്പിച്ചു. വിശുദ്ധ രഹസ്യങ്ങളെ ശോശപ്പാകൊണ്ട് മൂടുന്നത് ക്രിസ്തുവിന്റെ കബറടക്കത്തിന്റെ പുനരാവിഷ്കരണമാകുന്നു. തന്നെയുമല്ല, ധൂപം അര്‍പ്പിച്ചുകൊണ്ട് ശോശപ്പായുടെ വടക്ക് വശത്തെ കോണ്‍ മടക്കി വയ്ക്കുന്നു. ഇത് കബറിനെ മൂടിയ കല്ലില്‍ പടയാളികള്‍ വച്ച മുദ്രയെ സൂചിപ്പിക്കുന്നു. (മത്താ 27:66).
ശോശപ്പാ ആഘോഷം:-
പരസ്യ ശുശ്രൂഷയില്‍ പ്രുമിയോന്‍ വായനയ്ക്ക് ശേഷം കുന്തുരുക്കമിടുന്നതിനു തൊട്ടു മുമ്പായി ആദ്യം മടക്കി വച്ച ശോശപ്പായുടെ കോണ്‍ പട്ടക്കാരന്‍ നിവര്‍ത്തിയിടുന്നു. ഇത് കര്‍ത്താവിന്റെ ഉത്ഥാനത്തിനു മുമ്പ് കബറിനെ മൂടിയ കല്ലിലെ മുദ്ര അത്ഭുതകരമായി നീക്കപ്പെട്ടതിനെ സൂചിപ്പിക്കുന്നു.
പിന്നീട് അനാഫോറ (വിശുദ്ധ കുര്‍ബാനയുടെ മര്‍മ്മപ്രധാനമായ ഭാഗം) തുടങ്ങിയ ശേഷം ശോശപ്പാ ഉയര്‍ത്തി മൂന്നു പ്രാവശ്യം ആഘോഷിക്കുന്നു. ഇത് കര്‍ത്താവിന്റെ ഉയിര്‍ത്തു എഴുന്നെല്പിനെയും അതുവരെ മറഞ്ഞിരുന്ന ദൈവീക രഹസ്യങ്ങള്‍ ജനങ്ങള്‍ക്ക് വെളിപ്പെടുന്നതിനെയും സൂചിപ്പിക്കുന്നു. ഇവിടെ മൂന്നു പ്രാവശ്യം ആഘോഷിക്കുന്നത് പത്രോസിനു ദുപ്പട്ട മൂന്നു പ്രാവശ്യം സ്വര്‍ഗ്ഗത്തില്‍ നിന്ന് ഇറങ്ങിയ ദര്‍ശനം ലഭിച്ചതിനെ ഓര്‍മ്മിപ്പിക്കാനാണ്.
ഈ സമയത്ത് പുരോഹിതന്‍ ചൊല്ലുന്ന രഹസ്യ പ്രാര്‍ത്ഥന ശോശപ്പായുടെ എല്ലാ പ്രതീകാത്മകതകളും ഉള്‍കൊള്ളുന്നു:
“ഇസ്രായേലിലെ പന്ത്രണ്ടു ഗോത്രങ്ങള്‍ക്കും വേണ്ടി പന്ത്രണ്ടു നദികള്‍ ഒഴുക്കിക്കൊടുത്ത തീക്കല്പാറ നീയാകുന്നു. ഞങ്ങളുടെ രക്ഷകന്റെ കബറില്‍ വയ്ക്കപ്പെട്ട അതെ തീക്കല്പാറയും നീയാകുന്നു.”
ആഘോഷിച്ചതിന് ശേഷം ശോശപ്പാ ചുരുട്ടി വടക്ക് വശത്ത് വയ്ക്കുന്നു. ഇത് ഉത്ഥാനത്തിനു ശേഷം ക്രിസ്തുവിനെ പൊതിഞ്ഞ ശീല ഒരിടത്ത് ചുരുട്ടി വയ്ക്കപ്പെട്ടതായി ശ്ലീഹന്മാര്‍ കണ്ടതിനെ സൂചിപ്പിക്കുന്നു. (യോഹ 20: 7,8). ചുരുട്ടി വച്ചിരിക്കുന്ന ശീല ക്രിസ്തുവിന്റെ ഉത്ഥാനത്തിന്റെ മര്‍മ്മപ്രധാനമായ ഒരടയാളമായി ആദിമ സഭ കണ്ടിരുന്നു.
പരിശുദ്ധാത്മാവിന്റെ സൂചനയായി എപ്പിക്ലെസിസിന്റെ സമയത്ത് പട്ടക്കാരന്‍ പ്രാവിന്റെ ചിറകുകള്‍ പോലെ തന്റെ കരങ്ങള്‍ ചലിപ്പിക്കാറുണ്ട്. ഇത് പരിശുദ്ധാത്മാവ് ക്രിസ്തുവില്‍ പ്രാവെന്ന പോലെ ഇറങ്ങിയതുപോലെ വിശുദ്ധ കുര്‍ബാനയിലും ഇറങ്ങുന്നു എന്ന് ജനങ്ങള്‍ക്ക് അറിവ് തരാന്‍ മാത്രമാണ്. പെന്തക്കോസ്ത് സഹോദരങ്ങള്‍ തെറ്റിധരിക്കുന്നത് പോലെ ശോശപ്പാ ആഘോഷം പരിശുദ്ധാത്മാവിന്റെ ആവാസം സൂചിപ്പിക്കുന്നതല്ല. പരിശുദ്ധാത്മാവു വരുമ്പോള്‍ ആരും വിറയ്ക്കുന്നതായിട്ട് ബൈബിള്‍ രേഖപ്പെടുത്തുന്നില്ല.
ഉപസംഹാരം:-
ശോശപ്പാ പ്രധാനമായും കര്‍ത്താവിന്റെ കബറിനെ മൂടിയ കല്ലിനെ സൂചിപ്പിക്കുന്നു. അപ്പവീഞ്ഞുകളെ ശോശപ്പാകൊണ്ട് മൂടുമ്പോള്‍ കര്‍ത്താവിന്റെ കബറടക്കവും, ആഘോഷിക്കുമ്പോള്‍ അവന്റെ ഉത്ഥാനവും, വിശ്വാസികള്‍ സ്മരിക്കുന്നു. അതല്ലാതെ പരിശുദ്ധാത്മാവിന്റെ ആവാസം ഇല്ലാത്തതുകൊണ്ട് യാന്ത്രികമായി ചലിപ്പിക്കുകയാണ് എന്നുള്ളത് തികച്ചും വികലമായ വ്യാഖ്യാനമാണ്. സത്യം ഗ്രഹിക്കുവാന്‍ ദൈവം നമ്മുടെ കണ്ണുകളെ തുറക്കട്ടെ!
ഫാ.ഗീവർഗ്ഗീസ് കോശി, പുത്തൻവീട്ടിൽ. പട്ടാഴി.