പരിശുദ്ധ ഇഗ്നാത്ത്യോസ് അബ്ദേദാലോഹോ പാത്രിയർക്കീസ് ബാവായുടെ ശ്രേഷ്ഠാനുമതിയോടുകൂടി മലങ്കര മല്പാൻ കോനാട്ട് മാത്തൻ കോറെപ്പിസ്ക്കോപ്പാ തയ്യാറാക്കിയ, മലങ്കര യാക്കോബായ സുറിയാനി സഭയുടെ പ്രാർത്ഥന ക്രമം പേജ് 12 നോക്കുക. സഖാ പ്രഥമൻ ബാവായുടെ കല്പനയും ഈ പുസ്തകത്തിന്റെ ആദ്യഭാഗത്ത് ചേർത്തിട്ടുണ്ട്. (കല്പന നമ്പർ E535/90).
ഉയിർപ്പ് മുതൽ പെന്തക്കോസ്തി വരെ ബുധൻ, വെള്ളി ദിവസങ്ങളിൽ ഭക്ഷണനോമ്പില്ല. മറ്റുള്ള കാലയളവിൽ ബുധനും വെള്ളിയും നോമ്പ് ദിവസങ്ങളാണ്. എന്നാൽ, അപ്രകാരം വരുന്ന ബുധൻ, വെള്ളി എന്നീ ദിവസങ്ങളിൽ മോറാനായ പെരുന്നാൾ വന്നാൽ അപ്പോൾ നോമ്പില്ലാത്ത ദിവസങ്ങളിലേതുപോലുള്ള ഭക്ഷണം കഴിക്കാം. (മത്സ്യ മാംസാദികൾ ഭക്ഷിക്കാം).
പണ്ടുള്ള രീതിയനുസരിച്ച്, മരണപ്പെട്ടവരുടെ ഉറ്റ ബന്ധുക്കൾക്ക് 40 ദിവസം വിലാപ ദിവസങ്ങളാണ്. അതായത് 40 ദിവസം പൂർത്തീകരിക്കുന്നതുവരെ സസ്യാഹാരം മാത്രമേ കഴിക്കാറൊള്ളു. 41-ാം ദിവസം മുതലാണ് മാംസാഹാരം കഴിക്കുന്നത്. അന്നേ ദിവസം നോമ്പുള്ള ബുധൻ, വെള്ളി ദിവസങ്ങൾ വന്നാൽ അതിനടുത്ത ദിവസമേ മുട്ട, മത്സ്യ-മാംസാഹാരം കഴിക്കാവൂ. കാനോനിക നോമ്പിലാണ് വിലാപ ദിവസം അവസാനിക്കുന്നതെങ്കിൽ നോമ്പ് ദിനങ്ങൾ പൂർത്തീകരിച്ചതിനു ശേഷമേ അപ്രകാരമുള്ള ഭക്ഷണം കഴിക്കാവൂ. എന്നാൽ ഈ കാലഘട്ടത്തിൽ പലരും 39 ദിവസം മാത്രം വിലാപ ദിവസമാചരിച്ച് 40-ാം ദിവസം വിശുദ്ധ കുർബാനക്കു ശേഷം മത്സ്യ മാംസാദികൾ കഴിക്കുന്നതും കണ്ടിട്ടുണ്ട്.