യിസ്രായേൽ ചെങ്കടൽ കടന്ന് ശൂർ മരുഭൂമിയിലെത്തി. നാം ഒരു ദിവസം മുഴുവൻ വെള്ളം കിട്ടാതെ വന്നാൽ ദാഹിച്ച് വരണ്ടുപോകും. എന്നാൽ അവർ മൂന്ന് ദിവസം മരുഭൂമിയിൽ വെള്ളം കിട്ടാതെ വാടിക്കരിഞ്ഞു. മാറായിൽ എത്തിയപ്പോൾ അതാ കാണുന്നു വെള്ളം. അവർ സന്തോഷത്തോടെ തുള്ളിച്ചാടി അവിടെയെത്തി. അത് ആർത്തിയോടെ കോരിക്കുടിച്ചു. രുചിച്ചപ്പോൾ നല്ല കയ്പ്പ്. ജനം പിറുപിറുത്തു. മോശെ യഹോവയോട് അപേക്ഷിച്ചു.
"അവൻ യഹോവയോടു അപേക്ഷിച്ചു; യഹോവ അവന്നു ഒരു വൃക്ഷം കാണിച്ചുകൊടുത്തു. അവൻ അതു വെള്ളത്തിൽ ഇട്ടപ്പോൾ വെള്ളം മധുരമായി തീർന്നു. അവിടെവെച്ചു അവൻ അവർക്കു ഒരു ചട്ടവും പ്രമാണവും നിയമിച്ചു; അവിടെവെച്ചു അവൻ അവരെ പരീക്ഷിച്ചു".
പുറപ്പാട് 15:25.
ആ വൃക്ഷം യേശുവാകുന്ന വ്യക്ഷത്തിൻ്റെ നിഴൽ. ജീവന്റെ വൃക്ഷം. അത് യെശയ്യാ പ്രവചനത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു.
"എന്നാൽ യിശ്ശായിയുടെ കുറ്റിയിൽനിന്നു ഒരു മുള പൊട്ടി പുറപ്പെടും; അവന്റെ വേരുകളിൽനിന്നുള്ള ഒരു കൊമ്പു ഫലം കായിക്കും. യശയ്യാവു 11:1.
ആ വൃക്ഷകൊമ്പാണ് യേശു. അബ്രാഹാം ഇസഹാക്കിനെ ബലികഴിക്കുവാൻ കൊണ്ടുപോയപ്പോൾ വൃക്ഷത്തിൻ്റെ കൊമ്പുകളിനിടയിൽ ഒരു കുഞ്ഞാടിനെ ദൈവം നൽകി. എല്ലാം രക്ഷകനായ യേശുവിനെ കാണിക്കുന്നു. കയ്പ്പേറിയ മരുഭൂമിയനുഭവങ്ങളിൽ, മാറായിലെ കയ്പ്പിനെ കർത്താവ് മധുരമുള്ളതാക്കി തീർത്തു.
യേശുവിനെ ഉള്ളത്തിൽ കൈകൊണ്ടാൽ ഏത് കയ്പ്പിനേയും യേശു മധുരമുള്ളതാക്കി മാറ്റും. കാനാവിലെ കല്യാണ വീട്ടിൽ വീഞ്ഞ് തീർന്നു പോയപ്പോൾ അത് വീട്ടുകാർക്ക് കയ്പ്പിൻ്റെ അനുഭവമായി. ആ കയ്പ്പിനെ യേശു മധുരമുള്ളതാക്കി. യായീറോസിൻ്റെ ഭവനത്തിലും, മാർത്തയുടേയും, മറിയയുടേയും ഭവനത്തിലും മരണമെന്ന കയ്പ്പ് കടന്നുവന്നു. യേശു ആ കയ്പ്പിനേയും മധുരമാക്കി.
യേശുവിനെ പിൻഗമിക്കുമ്പോൾ കയ്പ്പേറിയ ജീവിതാനുഭവങ്ങൾ കടന്നു വരാം.
"എന്നാൽ ക്രിസ്തുയേശുവിൽ ഭക്തിയോടെ ജീവിപ്പാൻ മനസ്സുള്ളവർക്കു എല്ലാം ഉപദ്രവം ഉണ്ടാകും". 2.തിമൊഥെയൊസ് 3:12.
"കഷ്ടം അനുഭവിപ്പാൻ നാം നിയമിക്കപ്പെട്ടിരിക്കുന്നു എന്നു നിങ്ങൾ തന്നേ അറിയുന്നുവല്ലോ". 1.തെസ്സ 3:3.
കർത്താവ് യിസ്രായേൽ ജനത്തെ അവരുടെ ശാഠ്യസ്വഭാവങ്ങളും, പാപങ്ങളും കൊണ്ട് കയ്പ്പേറിയ അനുഭവങ്ങളിൽ കൂടി നടത്തി.
"യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഈ ജനത്തെ കാഞ്ഞിരംകൊണ്ടു പോഷിപ്പിച്ചു നഞ്ചുവെള്ളം കുടിപ്പിക്കും". യിരേമ്യാവു 9:15.
അന്നത്തെ പ്രവാചകന്മാർ വഷളത്വം പ്രവർത്തിച്ചപ്പോൾ യഹോവ ഇപ്രകാരം പറഞ്ഞു.
"ഞാൻ അവരെ കാഞ്ഞിരം തീറ്റി നഞ്ചുവെള്ളം കുടിപ്പിക്കും; യെരൂശലേമിലെ പ്രവാചകന്മാരിൽ നിന്നല്ലോ വഷളത്വം ദേശത്തെല്ലാടവും പരന്നിരിക്കുന്നതു". യിരേമ്യാവ് 23:15.
ദൈവത്തെ മറന്ന് അന്യ വിഗ്രഹങ്ങളെ ആരാധിച്ചാൽ ഭവനങ്ങളിൽ കയ്പ്പേറിയ വേര് മുളയ്ക്കും എന്ന് യഹോവ അരുളിച്ചെയ്യുന്നു.
"ആ ജാതികളുടെ ദേവന്മാരെ ചെന്നു സേവിക്കേണ്ടതിന്നു ഇന്നു നമ്മുടെ ദൈവമായ യഹോവയെ വിട്ടുമാറുവാൻ മനസ്സുള്ള യാതൊരു പുരുഷനും സ്ത്രീയും യാതൊരു കുലവും ഗോത്രവും നിങ്ങളിലുണ്ടാകരുത്; നഞ്ചും കൈപ്പുമുള്ള ഫലം കായിക്കുന്ന യാതൊരുവേരും അരുതു". ആവർത്തനം 29:17.
ജീവിതത്തിൽ പലകാരണങ്ങൾ കൊണ്ടും കയ്പ്പേറിയ അനുഭവങ്ങളിലൂടെ ദൈവം കടത്തിവിടാം. ഒരു കാരണവും ഇല്ലാതെ ജീവിതത്തിൽ കയ്പ്പ് വന്ന് ഭവിക്കാം. പിറവിയിലെ കുരുടൻ ഇതിന് ഒരു ഉദാഹരണം മാത്രം. ഒരു തെറ്റും ചെയ്യാതെ ജീവിതത്തിൽ കയ്പ്പ് കുടിക്കേണ്ടി വന്നാൽ പരിഭ്രമിക്കേണ്ട. എല്ലാം ദൈവനാമം മഹത്വപ്പെടുവാനും നമ്മെ വിശുദ്ധിയിൽ നിന്നും വിശുദ്ധിയിലേക്ക് നയിച്ച് സ്വർഗ്ഗരാജ്യം നൽകുവാനാണ്.
Adorniram Judson എന്ന അമേരിക്കൻ മിഷനറി ഭാര്യയോടൊപ്പം ഇൻഡ്യയിൽ വന്നു. എന്നാൽ അദ്ദേഹത്തിന് പ്രവർത്തിക്കുവാൻ ഒരു സാഹചര്യമില്ലാത്തതിനാൽ അദ്ദേഹം
ബർമ്മയിൽ സുവിശേഷത്തിനായി പോയി. അവർക്ക് മൂന്ന് കുഞ്ഞുങ്ങൾ ജനിച്ചു. ആദ്യത്തെ കുഞ്ഞ് ഇൻഡ്യയിൽ നിന്നും ബർമ്മയിലേക്ക് പോകുന്ന വഴി മരിച്ചിട്ടാണ് ജനിച്ചത്. ബർമ്മയിൽ ശുശ്രൂഷയാരംഭിച്ച് കുറേ കഴിഞ്ഞപ്പോൾ അവിടെ വച്ച് ജനിച്ച രണ്ടു കുഞ്ഞുങ്ങളും മരിച്ചു. ദൈവത്തിൽ അടിയുറച്ച് ദൈവീകവേല തുടരവേ ഭാര്യയും മരിച്ചു. എന്തുകൊണ്ടാണ് ദൈവദാസന് ഇങ്ങനെ സംഭവിച്ചത്. നമുക്കു ഉത്തരം പറയാനാവില്ല. എന്നാൽ ദൈവത്തിന് ഉത്തരമുണ്ട്. എത്ര വലിയ കഷ്ടത്തിൽ കൂടി കടത്തിവിട്ടാലും ദൈവീകപദ്ധതി പൂർത്തീകരിക്കപ്പെടും. അദ്ദേഹം ബർമ്മ ഭാഷ പഠിച്ചു. സത്യവേദപുസ്തകം ബർമ്മയിലേക്ക് തർജ്ജമ ചെയ്തു. ആ രാജ്യത്തിന് ഒരു ബൈബിൾ dictionaryയും സമ്മാനിച്ചു. അദ്ദേഹം മരിച്ചുപോയെങ്കിലും അദ്ദേഹം പാകിയ വിത്തുകൾ ഇന്നും മുളച്ച് ഫലം കായ്ച്ചുകൊണ്ടേ ഇരിക്കുന്നു.
നമ്മുടെ കയ്പ്പിനെ മാറ്റുവാൻ കർത്താവ് ക്രൂശിൽ കയ്പ്പ് കുടിച്ചു.
"അവർ എനിക്കു തിന്നുവാൻ കൈപ്പു തന്നു; എന്റെ ദാഹത്തിന്നു അവർ എനിക്കു ചൊറുക്ക കുടിപ്പാൻ തന്നു". 69-ാം സങ്കീ 21-ാം വാക്യം.
അതിനാൽ നാം ദുഃഖിക്കേണ്ട. കയ്പ്പിനെ മധുരമാക്കുന്നവൻ നമ്മോടൊപ്പമുണ്ട്. അവൻ സകല കഷ്ടങ്ങളേയും ജയിച്ചവൻ. കർത്താവിന്റെ വചനത്തിൽ എന്നും നമുക്ക് ആശ്വസിക്കാം.
"ലോകത്തിൽ നിങ്ങൾക്കു കഷ്ടമുണ്ട്; എങ്കിലും ധൈര്യപ്പെടുവിൻ; ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു എന്നു പറഞ്ഞു". യോഹന്നാൻ 16:33.
ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.