1) ഒരു മനുഷ്യൻ സർവ്വലോകവും നേടീട്ടും തന്റെ ജീവനെ നഷ്ടപ്പെടുത്തിയാൽ അവന്നു എന്തു പ്രയോജനം? അല്ല, തന്റെ ജീവനെ വീണ്ടുകൊൾവാൻ മനുഷ്യൻ എന്തു മറുവില കൊടുക്കും? മത്തായി 16:26.
ഈ ലോകത്തിലെ സകലതും സ്വന്തമാക്കുവാൻ ഒരു വ്യക്തിക്കും കഴികയില്ല. ഇനി നേടിയാലും ആത്മാവിന്റെ രക്ഷ പ്രാപിക്കുന്നില്ല എങ്കിൽ നാം പ്രാപിക്കുന്നത് കെടാത്ത തീയ്യും, പുഴുവും നിത്യദണ്ഡനവുമുള്ള നിത്യനരകമാണ്.
2) “നിങ്ങളോ എന്നെ ആർ എന്നു പറയുന്നു”. മത്തായി 16:15.
ചിലർ യേശുവിനെ ക്രിസ്തുമതം സ്ഥാപിക്കുവാൻ വന്നവൻ എന്ന് പറയുന്നു. ചിലർ പ്രവാചകൻ എന്ന് പറഞ്ഞു. ചിലർ വിപ്ലവക്കാരി എന്ന് പറഞ്ഞു. ചിലർ സത്യത്തിനുവേണ്ടി നിലനിന്നവൻ എന്നും ചിലർ സൗഖ്യദായകൻ എന്നും പറഞ്ഞു. നിനക്ക് ക്രിസ്തു ആരാണ്? ഈ ചോദ്യം കർത്താവ് ഓരോരുത്തരോടും ചോദിക്കുന്നു. യേശു കൂടുതലായി സ്നേഹിച്ച ശിഷ്യന്മാരിൽ ഒരുവനായ പത്രോസിനോടാണ് കർത്താവ് ഈ ചോദ്യം ചോദിക്കുന്നത്. അതിന് പത്രോസ് മറുപടി പറഞ്ഞത് ഇങ്ങനെയാണ്.
"നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തു". മത്തായി 16:16.
ഈ വിശ്വാസപ്രഖ്യാപനം ഓരോരുത്തരുടേയും ഹൃദയങ്ങളിൽ ഉണ്ടായിരിക്കേണ്ടതാണ്.
3) “അല്പവിശ്വാസികളെ, നിങ്ങൾ ഭീരുക്കൾ ആകുവാൻ എന്തു”. മത്തായി 8:26.
യേശു ശിഷ്യന്മാരുമായി പടകിൽ പോകുമ്പോൾ വലിയ ഓളമുണ്ടായി പടകു മുങ്ങുമാറായി. ശിഷ്യർ ഭയപ്പെട്ടു. യേശു അമരത്ത് ഉറങ്ങുകയായിരുന്നു. അവർ യേശുവിനോട് ഞങ്ങൾ നശിച്ചുപോകുന്നതിൽ യേശുവിന് വിചാരമില്ലേ എന്നും, രക്ഷിക്കണമേ എന്നും, പറഞ്ഞപ്പോൾ യേശു ചോദിച്ച ചോദ്യമാണിത്. ഇന്നും നമുക്ക് ഭയമാണ്. യേശു നമ്മോടു കൂടെയുണ്ട് എന്ന് യേശു പലതവണ വാഗ്ദത്തം നൽകിയിട്ടുണ്ട്. എന്നിട്ടും ആകുലതകൾ വരുമ്പോൾ നാം ഭയപ്പെടുന്നു. യേശു ഈ ചോദ്യം എന്നും നമ്മോടു ചോദിക്കുന്നു. അതിനാൽ പ്രതികൂലങ്ങളിൽ പതറാതെ എന്നെ ശക്തമാക്കുന്നവൻ മുഖാന്തിരം ഞാൻ സകലത്തിനും മതിയായവൻ എന്ന് വിശ്വസിച്ച് മുന്നോട്ട് പോകണം.
4) “ന്യായപ്രമാണത്തിൽ എന്തു എഴുതിയിരിക്കുന്നു; നീ എങ്ങനെ വായിക്കുന്നു”.
നിത്യജീവൻ അവകാശമാക്കുവാൻ എന്ത് ചെയ്യണമെന്ന ന്യായശാസ്ത്രിയോട് യേശു ചോദിച്ച ചോദ്യമാണിത്. ഇതിനു സമാനമായ ചോദ്യം മത്തായി 21:42 ലും കാണാം. തിരുവെഴുത്ത് വായിക്കേണ്ടതിൻ്റെ പ്രാധാന്യം യേശു ആവർത്തിച്ച് പറയുന്നു. ജീവിതത്തിലെ ഭൂരിഭാഗം സമയവും വെറുതേ ചിലവിടുന്നവരാണ് പലരും. വചനവായനക്കും തിരുവചനം ധ്യാനിക്കുന്നതിനും, നാം സമയം മാറ്റിവയ്ക്കേണ്ടതാണ്.
5) "ഞാൻ നിനക്കു എന്തു ചെയ്തുതരേണമെന്നു നീ ഇച്ഛിക്കുന്നു" എന്നു ചോദിച്ചതിന്നു: റബ്ബൂനീ, എനിക്കു കാഴ്ച പ്രാപിക്കേണമെന്നു കുരുടൻ അവനോടു പറഞ്ഞു. മർക്കോസ് 10:51.
വഴിയരികെ ഭിക്ഷ യാചിച്ചു കൊണ്ടിരുന്ന
കുരുടൻ നിലവിളിച്ചുകൊണ്ട് യേശുവിന്റെ പുറകേ വന്നപ്പോൾ യേശു അവിടെ നിന്നു. അവനോടാണ് ഈ ചോദ്യം ചോദിച്ചത്. അവൻ കാഴ്ച്ച പ്രാപിച്ചു. നാം ദൈവത്തോട് നമ്മുടെ ആത്മീയ കണ്ണുകൾ തുറന്നുകിട്ടുവാൻ അപേക്ഷിക്കേണം.
6) നിങ്ങൾ എന്നെ കർത്താവേ! കർത്താവേ! എന്നു വിളിക്കയും ഞാൻ പറയുന്നതു ചെയ്യാതിരിക്കയും ചെയ്യുന്നതു എന്തു? ലൂക്കോസ് 6:46.
ഇന്ന് കർത്താവേ! കർത്താവേ! എന്ന് പറഞ്ഞ് കരയുന്നവർ ധാരാളം പേർ ഉണ്ട്. എന്നാൽ കർത്താവിന്റെ വചനം പ്രമാണിക്കുന്നവർ കുറവാണ്. അവരോട് കർത്താവ് പറയുന്നു "എന്നെ കർത്താവേ! കർത്താവേ! എന്ന് വിളിക്കുന്നവൻ അല്ല എൻ്റെ ഇഷ്ടം ചെയ്യുന്നവരാണ് സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുന്നത്" എന്ന്.
7) യോഹന്നാന്റെ മകനായ ശിമോനേ, നീ ഇവരിൽ അധികമായി എന്നെ സ്നേഹിക്കുന്നുവോ? യോഹന്നാൻ 21:15.
താൻ ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന ഗലീലകടലിനെ സാക്ഷി നിറുത്തി യേശു തൻ്റെ മറ്റ് ശിഷ്യരോടൊപ്പം നിൽക്കുന്ന പത്രോസിനോട് മൂന്ന് തവണ യേശു ഈ ചോദ്യം. ആവർത്തിക്കുന്നു. മൂന്ന് തവണയും ഉവ്വ് എന്ന് പത്രോസ് മറുപടി പറയുന്നു. യേശു തൻ്റെ കുഞ്ഞാടുകളെ നയിക്കുവാനുള്ള വലിയ ശുശ്രൂഷ പത്രോസിന് നൽകുന്നു. നാം യേശുവിനെ സ്നേഹിക്കുന്നുണ്ടോ? എങ്കിൽ ശ്രേഷ്ഠകരമായ ഒരു കർത്തവ്യം യേശു നൽകുന്നു. യേശുവിന്റെ സുവിശേഷത്തിന് സാക്ഷികളാകുവാൻ. യേശുവിന്റെ സുവിശേഷം പങ്കുവയ്ക്കുവാൻ. യേശുവിന്റെ ചോദ്യങ്ങൾ നമ്മുടെ ജീവിതത്തിലും ധ്യാനവിഷയമാക്കി ശ്രേഷ്ഠകരമായ ഒരു ജീവിതം നയിക്കാം.
ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.