ദൈവാലയത്തിൽ വെള്ളവസ്ത്രം ധരിച്ചുകൊണ്ട് വരുന്നതിൻ്റെ അനിവാര്യത എന്ത്?
സ്വർഗ്ഗത്തിൽ ഓരോരുത്തനും വെള്ളനിലയങ്കി കൊടുത്തു. സ്വർഗ്ഗത്തിൽ എണ്ണിക്കൂടാത്ത ഒരു മഹാപുരുഷാരം വെള്ളനിലയങ്കി ധരിച്ചു നിൽക്കുന്നതു ഞാൻ കണ്ടു. കുഞ്ഞാടിൻ്റെ രക്തത്തിൽ തങ്ങളുടെ അങ്കി അലക്കി വെളുപ്പിച്ചിരിക്കുന്നു. (വെളിപ്പാടു 6:11, 7:9, 14). മറുരൂപമലയിൽ കർത്താവിൻ്റെ ഉടുപ്പു മിന്നുന്ന വെള്ളയായിത്തീർന്നു. (വി.മത്തായി 17:2, വി.മർക്കോസ് 9:2-3, വി.ലൂക്കോസ് 9:29). കർത്താവിൻ്റെ കല്ലറയ്ക്കൽ വെള്ളവസ്ത്രധാരികളായ രണ്ടു ദൂതന്മാർ. (വി.യോഹന്നാൻ 20:12). ദൂതൻ്റെ ഉടുപ്പ് ഹിമംപോലെ വെളുത്തതായിരുന്നു. (വി.മത്തായി 28:3, വി.മർക്കോസ് 16:5). Acts 1:10, 10:30, വെളിപ്പാട് 3:5,18, ദാനിയേൽ 7:9 എന്നിവയും വായിക്കുക.
വിശുദ്ധ മാമേദീസായിലൂ നാം സഭയുടെ അംഗമാകുമ്പോൾ വിശുദ്ധ സഭ നമ്മെ ധരിപ്പിച്ച വസ്ത്രത്തിന്റെ നിറം വെള്ളയാണ്. അതായത്, മാമോദീസാ തൊട്ടിയിൽനിന്നും കുഞ്ഞിനെ വെള്ള വസ്ത്രത്തിലേക്കാണ് തലത്തൊടുന്നയാൾ വാങ്ങുന്നത്. അതുപോലെ ഈ ലോകത്തുനിന്ന് മരണപ്പെട്ട് പോകുമ്പോൾ ധരിപ്പിക്കുന്നതും ശുഭ്രവസ്ത്രമാണ്. സ്വർഗ്ഗത്തിലെ മാലാഖമാരുടെ വസ്ത്രം വെണ്മയുള്ളതാകുമ്പോൾ അവരോടൊപ്പം ചേരുന്നവരുടെ വസ്ത്രത്തിന്റെ നിറവും വെണ്മയുള്ളതായിരിക്കണമെല്ലോ. അതുപോലെ വിശുദ്ധ മദ്ബഹായിലെ ശുശ്രൂഷകർക്കും വെള്ള നിറമുള്ള കുപ്പായം നൽകിയിരിക്കുന്നു. ദൈവാലയത്തിൽ പോകുമ്പോൾ വെള്ളവസ്ത്രം ധരിച്ച് പോകുന്നത് ദൈവസന്നിധിയിൽ പോകുവാനുള്ള നമ്മുടെ പ്രത്യേക ഒരുക്കത്തെ സൂചിപ്പിക്കുന്നു. ആഴ്ച്ചയിൽ ബാക്കി ആറുദിവസവും നമുക്ക് മറ്റു നിറങ്ങളിലുള്ള വസ്ത്രങ്ങൾ ധരിക്കാമല്ലോ. പ്രത്യേകിച്ചും വിശുദ്ധ കുർബ്ബാന സ്വീകരിക്കുമ്പോൾ വെള്ളവസ്ത്രം ധരിക്കുന്നത് ഏറ്റവും ഉചിതമായിരിക്കും. ആകയാൽ, നമ്മുടെ ശരീരത്തിലെയും, മനസ്സിലെയും സകല കന്മഷവും നീക്കി വെണ്മയുള്ള ശുഭ്രവസ്ത്രധാരികളും വിശുദ്ധിയുള്ള ഹൃദയമുള്ളവരുമാകാം. (1.തെസ്സലൊനീക്യർ 5:23, എബ്രായർ 10:22).
പണ്ടുള്ള സുറിയാനിക്കാർ ചെയ്തുവന്നിരുന്നത് ഇക്കാലത്ത് പെന്തക്കോസ്ത് വിശ്വാസികൾ അവരുടെ ആരാധനാലയത്തിൽ പോകുമ്പോൾ ചെയ്യുന്നു. വെള്ളവസ്‌ത്രം സ്ത്രീസമാജം, സണ്ടേസ്കൂൾ റാലി, പെരുന്നാൾ പ്രദക്ഷിണം എന്നിവയിൽ മാത്രം മതിയോ? ചട്ടയും മുണ്ടുമുടുത്തുവരുന്ന അമ്മച്ചമാരെ കാണുമ്പോൾ എന്തൊരു ഐശ്വര്യമാണ്. ദൈവാലയത്തിൽ ആരാധനയ്ക്കു വരുമ്പോൾ അങ്ങനെ വേണ്ടേ? ഇതോടൊപ്പം ദൈവീക തേജസ്സ് ആലയത്തെ നിറയ്ക്കുന്നതിൻ്റെ സൂചനയായി (2.ദിനവൃത്താന്തം 5:13, 7:1-2, യെഹെസ്കേൽ 43:5, 44:4, ദാനിയേൽ 7:13, വി.മത്തായി 17:5, 26:64, വെളിപ്പാട് 15:8) ദൈവാലയം അകവും പുറവും വെള്ളനിറം ആയിരിക്കണം. എങ്കിലും സ്നേഹം, സമാധാനം, സന്തോഷം, സൗഹൃദം തുടങ്ങിയ ആത്മീയഗുണങ്ങൾ നമ്മിലും ദൈവാലയത്തിലുമില്ലെങ്കിൽ കർത്താവു നമ്മെ "വെള്ളതേച്ച ശവക്കല്ലറ" എന്നു വിളിക്കും. (വി.മത്തായി 23:27).
ഫാ.ഗീവർഗ്ഗീസ് കോശി, പുത്തൻവീട്ടിൽ.