അത്യാഗ്രഹങ്ങൾ പാപമാണ്. അമിതമായ ആഗ്രഹങ്ങൾ സഫലീകരിക്കുവാൻ മനുഷ്യൻ ഏതു വഴിയും തേടുന്നു. ദൈവം നമുക്ക് നൽകിയിരിക്കുന്ന എല്ലാം അനുഗ്രഹങ്ങളിലും നാം വിശ്വസ്തരായിരിക്കണം. പണം നോക്കി ദൈവഹിതമല്ലാത്ത ജോലികളിൽ ഇടപെടരുത്. ദൈവത്തെ ആരാധിക്കുവാൻ സമയമില്ലാത്ത ജോലികൾ ദോഷകരമായി പരിണമിക്കും. ദ്രവ്യാഗ്രഹത്തിൻ്റേയും അത്യാഗ്രഹത്തിന്റേയും വഞ്ചനയിൽ കുടുങ്ങിയവരെ നമ്മുടെ മുന്നറിയിപ്പിനായി സത്യവേദപുസ്തകം വരച്ചു കാണിക്കുന്നു.
1) ദൈവം വാഗ്ദത്തം ചെയ്ത കനാൻ നാട് അവഗണിച്ച് ലോകസമൃദ്ധിയെ മാത്രം തേടിപ്പോയ ലോത്തിന്റെ കുടുംബം വലഞ്ഞുപോയി. സമ്പത്തിനെയും സ്വന്തം ഭാര്യയെയും നഷ്ടപ്പെട്ടവനായി സോദോമിൽ നിന്ന് ഓടേണ്ടതായി വന്നു വലഞ്ഞുപോയ നീതിമാൻ എന്ന അപൂർവ്വ വിശേഷണം ലോത്തിന് ലഭിച്ചു.
2) പെട്ടെന്നുള്ള സമ്പത്ത് പ്രതീക്ഷിച്ച ആഖാൻ ശിക്ഷക്ക് വിധേയനായി. അവനും അവനുള്ളതൊക്കെയും കൽകൂമ്പാരത്തിനുള്ളിലായി.
3) അനീതിയുടെ കൂലി കൊതിച്ച ബിലെയാം വാളിനിരയായി.
4) ശുശ്രൂഷ, പണം സമ്പാദിക്കാനല്ല എന്ന പാഠം പഠിക്കാതിരുന്ന ഗേഹസി എന്ന ദ്രവ്യാഗ്രഹി കുഷ്ഠം എന്ന ഹീനരോഗം സ്വന്തമാക്കി.
5) മുപ്പത് വെള്ളികാശ് മോഹിച്ച് ഗുരുവായ യേശുവിനെ ഒറ്റിക്കൊടുത്തവനെ കുറ്റബോധം വേട്ടയാടി. അവൻ വെള്ളിക്കാശ് വലിച്ചെറിഞ്ഞ് പോയി കെട്ടിഞാന്ന് ചത്തു.
6) ധനകാര്യത്തിൽ പരിശുദ്ധാത്മാവിനോട് വ്യാജം കാണിച്ച അനന്യാസ് - സഫീറാ ദമ്പതികൾ അകാലപ്രായത്തിൽ മരണപ്പെട്ടു.
7) യേശുവിന്റെ അടുക്കൽ വന്ന ധനികനായ യുവാവിന് പണത്തിനോടുള്ള അത്യാഗ്രഹം മൂലം യേശുവിനെ അനുഗമിക്കുവാൻ കഴിഞ്ഞില്ല.
പ്രാർത്ഥനാലയമാകേണ്ട ദൈവാലയം കച്ചവടസ്ഥലമായപ്പോൾ ദൈവം അതിനെ ശുദ്ധീകരിച്ചു. നമ്മുടെ ദൈവമന്ദിരമാകുന്ന ശരീരം അത്തരണത്തിൽ പരിണമിച്ചുവെങ്കിൽ ശുദ്ധീകരണം നടക്കണം.
ഇന്ന് അത്യാഗ്രഹങ്ങളുടെ അതിപ്രസരത്താൽ പണം സമ്പാദിക്കുവാൻ ഏതു വഴിയും മനുഷ്യർ സ്വീകരിക്കുന്നു. കൈകൂലിയും, കരിഞ്ചന്തയും, മോഷണവും, വഞ്ചനയും, കള്ളക്കടത്തും, ലഹരി പദാർത്ഥങ്ങളുടെ അനധികൃതമായ വില്പനയും സമൂഹത്തിൽ അരങ്ങേറുന്നു. എത്രയെത്ര കുടുംബങ്ങൾ ഈ ആപത്തുകളാൽ തകർന്നു പോകുന്നു. അന്യായമായി സമ്പാദിക്കുന്ന ധനമോ, സമ്പത്തോ ഉപകാരമായി വരികയില്ല. അത് ശാപമായി തീരും.
വ്യാജത്താൽ നേടിയ ആഹാരം മനുഷ്യനു മധുരം; പിന്നത്തേതിലോ അവന്റെ വായിൽ ചരൽ നിറയും. സദൃശ്യ 20:17.
കള്ളനാവുകൊണ്ടു ധനം സമ്പാദിക്കുന്നതു പാറിപ്പോകുന്ന ആവിയാകുന്നു; അതിനെ അന്വേഷിക്കുന്നവർ മരണത്തെ അന്വേഷിക്കുന്നു. സദൃശ്യ 21:6.
അത്യാഗ്രഹം ഒരു വിഗ്രഹാരാധനയാണ്. ആകയാൽ ദുർന്നടപ്പു, അശുദ്ധി, അതിരാഗം, ദുർമ്മോഹം, വിഗ്രഹാരാധനയായ അത്യാഗ്രഹം ഇങ്ങനെ ഭൂമിയിലുള്ള നിങ്ങളുടെ അവയവങ്ങളെ മരിപ്പിപ്പിൻ. കൊലൊസ്സ്യർ 3:5
കർത്താവ് പഠിപ്പിച്ച കർതൃപ്രാർത്ഥനയിൽ അന്നന്നത്തേക്കുള്ള അപ്പത്തിനായി യാചിക്കുവാൻ പറയുന്നു. അനുദിന ജീവിതത്തിൽ ഭൗതീകമായും ആത്മീയമായുമുള്ള അനുഗ്രഹങ്ങൾക്കായി നാം കർത്താവിനോട് യാചിക്കണം. അപ്പോൾ ദൈവം തക്കസമയത്ത് അത്ഭുതങ്ങൾ ചെയ്യും. അനുഗ്രഹങ്ങൾ പൊഴിക്കും. കള്ളന്മാർ, അത്യാഗ്രഹികൾ, മദ്യപന്മാർ, വാവിഷ്ഠാണക്കാർ, പിടിച്ചുപറിക്കാർ എന്നിവർ ദൈവരാജ്യം അവകാശമാക്കുകയില്ല. 1.കൊരി 6:10.
അതിനാൽ ജീവിതത്തിൽ നിന്നും അത്യാഗ്രഹങ്ങളെ പിഴുതെറിയാം. നമുക്ക് ദൈവരാജ്യം സ്വന്തമാക്കാം.
ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.