മികച്ച വിളവിനായി വിത്തിനെ നന്നായി ഒരുക്കുന്ന കർഷകൻ തന്റെ കണക്കുകൂട്ടൽ പ്രകാരം വിത്ത് വിതയ്ക്കുകയും വെള്ളമൊഴിക്കയും ചെയ്യുന്നു. മുള പൊട്ടി നാമ്പുകളും പിന്നീട് പൂക്കളും തലനീട്ടുന്നു. പഴുത്ത് പാകമായ കായ്കൾ വിളവെടുത്ത് തന്റെ അടുത്ത വർഷത്തെ അപ്പത്തിനായി തന്റെ കൊച്ചു പത്തായം നിറയ്ക്കുന്നു, അതിൽ നിന്ന് അല്പമെടുത്ത് ദൈവത്തിനായും, ദൈവം ദാനം തന്നവർക്കൊപ്പം പങ്കുവെയ്ക്കുവാനുമായി അപ്പമുണ്ടാക്കി ആനന്ദത്തോടെ പ്രധാനദിവസങ്ങളെ വരവേൽക്കുന്നു. വല്യ നോമ്പിന്റെ അന്ത്യഘട്ടം സമീപിക്കുമ്പോൾ ഈ ചിന്തയും സമാനതയുമാണ് മനോമുകുരത്തിലേക്ക് കടന്നുവരുന്നത്. പൂക്കളും കുരുത്തോലകളും കൊണ്ട് നിറസമ്പന്നമായ ദിനത്തിലേക്ക് ശ്രദ്ധയൂന്നിക്കുന്ന ഓശാന ഞായറിന് 3 ദിനങ്ങൾക്ക് ശേഷം ‘അപ്പത്തിന്റെ ഭവനമായി’ ഓരോ ദേവാലയങ്ങളും മാറുന്ന പെസഹാ വ്യാഴം! സഭാ മക്കൾക്ക് ഏകാഗ്രതയും സമർപ്പണവും ഭക്തിസാന്ദ്രതയും വർദ്ധിക്കുകയും ഏറെക്കുറെ എല്ലാ വിശ്വാസികളും പെസഹാ ഭക്ഷിക്കുകയും ചെയ്യുന്ന ദിനം! ആ ദിനത്തിന്റെ ആത്മീയപ്രാധാന്യം മനസ്സിലാക്കി ക്രിസ്തുവിനൊപ്പം ചുവട് വയ്ക്കുവാൻ നമ്മെ തന്നെ സജ്ജരാക്കുമ്പോൾ മാത്രമേ നമ്മുടെ പെസഹാ ആചരണം സാർത്ഥകമാകുന്നുള്ളൂ. പെസഹാ അഥവാ PASSOVER-ന് എന്താണ് ആത്മീയജീവിതത്തിലെ സ്ഥാനം എന്ന് ചിന്തിക്കുവാൻ പീഡാനുഭവവാരത്തിലെ ഈ ദിനം നമുക്ക് മാറ്റിവയ്ക്കാം.
ഓർമ്മകളിൽ നിറഞ്ഞുനിൽക്കുന്ന പരമ്പരാഗതചര്യകളും അനുബന്ധ-അനുഷ്ഠാനങ്ങളുമുള്ളപ്പോൾ, അവയിൽ പങ്കെടുക്കുമ്പോളും പെസഹായ്ക്ക് കൃത്യമായ നിർവ്വചനമോ അത് സംബന്ധിച്ച് കൃത്യമായ അവബോധമോ എന്തുകൊണ്ടോ നമുക്കില്ല എന്നതാണ് മേല്പറഞ്ഞ ചിന്തയുടെ അടിസ്ഥാനം. എല്ലാ വർഷവും ഏവരും ഒന്നിച്ചുചേർന്ന് നടപ്പിലാക്കുന്ന ഒരു ചടങ്ങാണോ പെസഹാ? അതോ സൺഡേസ്കൂൾ പുസ്തകങ്ങളിൽ കേട്ട് മറന്ന മറ്റൊരു ബൈബിൾ കഥയോ? അതോ കടന്നുപോക്ക് എന്ന് അർത്ഥം വരാവുന്ന പോലെ, വഴിവക്കിലെ തടങ്കൽ പാറകൾ മറികടന്ന് പോവുക എന്ന ചര്യയോ? പഴയ നിയമകാലം മുതൽ നിലനിൽക്കുന്ന, ആഴത്തിൽ നിന്ന് രത്നം ഖനനം ചെയ്തെടുക്കുന്നത് പോലെ, ആഴത്തിലുള്ള പഠനം കൊണ്ട് വലിയ നോമ്പിന്റെ അന്ത്യത്തിലെ ഒരു വെറും ചടങ്ങ് മാത്രമല്ല പെസഹാ എന്ന ബോധ്യത്തോടെ ഉൾക്കൊള്ളുവാൻ വിശ്വാസിസമൂഹത്തിലെ ഏവർക്കും ചുമതലയുണ്ട്.
പെസഹാദിനത്തിൽ നമ്മുടെ മനങ്ങളിലേക്ക് കടന്നുവരുന്ന 4 ദൃശ്യങ്ങൾക്ക് വലിയ പ്രസക്തിയുണ്ട്: യേശുക്രിസ്തു ശിഷ്യന്മാരുടെ കാൽ കഴുകുന്നു, ഒരുമിച്ച് പെസഹാ ഭക്ഷിക്കുന്ന ‘അന്ത്യ-അത്താഴം’, വി.കുർബാന സ്ഥാപനം, ഗെത്ത്സമേന തോട്ടത്തിലെ പ്രാർത്ഥന. ഇവ നാലും പെസഹായുടെ ആന്തരീകാർത്ഥവുമായി പരോക്ഷമായി ബന്ധമുള്ളവയാണ്. സേവനം, പങ്കുവയ്ക്കൽ, സൗഖ്യദാനം, പ്രാർത്ഥന എന്നീ ചുരുക്കെഴുത്തുകളിൽ ഈ ദൃശ്യങ്ങളെ സംഗ്രഹിക്കാം. ഇന്നത്തെ ആരാധനയിൽ പ്രധാനമായി ഊന്നൽ നൽകപ്പെടുന്നത് പെസഹാ ഭക്ഷണത്തിനും അത് പങ്കുവയ്ക്കുന്നതിലൂടെ യേശുക്രിസ്തു നൽകിയ സന്ദേശത്തിനുമാണ്.
“പെസഹയുടെ ചട്ടം ഇതാകുന്നു: അന്യജാതിക്കാരനായ ഒരുത്തനും അതു തിന്നരുത്. ദ്രവ്യം കൊടുത്തു വാങ്ങിയ ദാസന്നു ഒക്കെയും പരിച്ഛേദന ഏറ്റശേഷം അതു തിന്നാം. പരദേശിയും കൂലിക്കാരനും അതു തിന്നരുത്. യിസ്രായേൽസഭ ഒക്കെയും അതു ആചരിക്കേണം”. പുറപ്പാട് പുസ്തകം 12:43 മുതലുള്ള, കാലങ്ങളായി വായിച്ചു കേൾക്കുന്ന വേദഭാഗം എങ്കിലും മുകളിലെ വാക്യങ്ങളിൽ അന്തർലീനമായിരിക്കുന്ന പലതും, ദാസ്യവേലയും അടിമത്തവും നിലനിന്ന യഹൂദസമൂഹത്തിനല്ലാതെ നമ്മെപ്പോലെയുള്ളവർക്ക് എന്ത് ബന്ധം എന്ന തോന്നൽ ഉണ്ടാക്കിയേക്കാം. എന്നാലോ, ഉറച്ച വിശ്വാസികൾക്ക് യാതൊരു കാരണവശാലും മാറിനിൽക്കാൻ കഴിയാത്ത, ദ്രവ്യാഗ്രഹംകൊണ്ട് യൂദാ നേടിയെടുത്ത 30 വെള്ളിക്കാശുകൊണ്ട് യേശുവിനെ മനുഷ്യജാതിയുടെ സേവകനായും രക്ഷകനുമായി ഉറപ്പിച്ച, പാപിയായ മനുഷ്യന്റെ രക്ഷാകരപദ്ധതിയുടെ ഓർമ്മപ്പെടുത്തലിനായി ഏല്പിക്കപ്പെട്ട മഹത്തായ ദിനവുമാണ് പെസഹാ. മേല്പറഞ്ഞ വാക്യത്തിന്റെ ആന്തരാർത്ഥം അതുകൊണ്ടുതന്നെ അവഗണിക്കാൻ കഴിയാത്തത്ര പ്രാധാന്യമുള്ളതാകുന്നു.
ഗത്സമേനായിൽ ക്രിസ്തുവിന്റെ ഹൃദയം നുറുങ്ങിയുള്ള പ്രാർത്ഥന.
മനുഷ്യജീവിതം പല കടന്നുപോക്കുകളുടെയും വിശ്വാസപാഠങ്ങളുടെയും അവസരങ്ങളുമായിരുന്നു എന്ന് ഓർമ്മിക്കുവാനുമുള്ള സന്ദർഭം കൂടിയാണ് പെസഹാ.
പ്രളയത്തിൽ നിന്ന് ജലത്തിലൂടെ രക്ഷിക്കപ്പെട്ട നോഹയും കുടുംബവും [ഉൽപ്പത്തി 6:19], മിസ്രയീമിൽ നിന്ന് കനാനിലേക്കുള്ള യാത്രാമദ്ധ്യേ, വാതില്പടിമേൽ പതിപ്പിച്ച കുഞ്ഞാടിന്റെ രക്തം മൂലം സംഹാരദൂതനിൽ നിന്ന് രക്ഷപ്രാപിച്ച യിസ്രായേല്യർ [പുറപ്പാട് 12:13-28], കാൽവരിയിൽ ബലിയായ പെസഹാക്കുഞ്ഞാടായ [1.കൊരിന്ത്യർ 5:7] ക്രിസ്തുവിലൂടെ രക്ഷപ്രാപിച്ച ക്രൈസ്തവ വിശ്വാസികൾ എന്നിവ ദൈവസംരക്ഷണയിലായിരുന്ന ആനന്ദാനുഭവങ്ങൾക്ക് പിന്നാലെ കയ്പ്പിന്റെ അനുഭവങ്ങളെയും ഉൾക്കൊള്ളുവാൻ പെസഹായുടേതായ ദൈവനിർദ്ദേശങ്ങൾ നമ്മെ ഉദ്ബോധിപ്പിക്കുന്നു. പെസഹാ കയ്പ്പ് ചീരയോടൊപ്പം ഭക്ഷിക്കേണം (പുറപ്പാട് 12:8) എന്ന പഴയനിയമകാല-അനുഷ്ഠാനം കാൽവറിയിൽ ചൊറുക്കാ പാനം ചെയ്തതിലൂടെ യേശുക്രിസ്തുവിലൂടെ നിറവേറി എന്ന് തിരുവെഴുത്തുകളും സുവിശേഷങ്ങളും സാക്ഷിക്കുന്നു. തിരിച്ചടികളിലും നിരാശകളിലും കയ്പ്പിന്റെ അനുഭവങ്ങൾക്കുശേഷം ഒരു പറുദീസാ നമ്മെ കാത്തിരിക്കുന്നു എന്ന് ക്രൂശിതനും ഉത്ഥിതനുമായ ക്രിസ്തുവിന്റെ ജീവിതം നിശ്ശബ്ദമായി നമ്മോട് മന്ത്രിക്കുന്നുണ്ട്. ജീവിതത്തിലെ കയ്പ്പേറിയ അനുഭവങ്ങളിൽ മനം പതറുന്ന വിശ്വാസിസമൂഹത്തിന് ഈ പെസഹാ വ്യാഴം ഇതിലും മികച്ച ഒരു സന്ദേശം നൽകാനില്ല.
സുറിയാനി സഭയുടെ പാരമ്പര്യമനുസരിച്ച്, പെസഹാ വ്യാഴാഴ്ചയിലെ വി.ആരാധനയ്ക്ക് ശേഷം അലങ്കാരസമാനമായ എല്ലാം വി.ത്രോണോസിൽ നിന്ന് നീക്കം ചെയ്യപ്പെടുകയാണ്. ആ കർമ്മം കൊണ്ട് അർത്ഥമാക്കുന്നത് ശിഷ്യന്മാർ ഉൾപ്പെടെ ഏവരും യേശുവിനെ ഉപേക്ഷിച്ചതിനെയും കുരിശുമരണത്തിന് മുമ്പ് പടയാളികൾ യേശുവിന്റെ വസ്ത്രം പൂർണ്ണമായി ഉരിഞ്ഞെടുത്തതിനെയും സൂചിപ്പിക്കുക എന്നതുമാണ്. അടിസ്ഥാനപരമായി ബലിപീഠം ക്രിസ്തുവിനെ പ്രതിനിധാനം ചെയ്യുന്നതിനാൽ ബലിപീഠം പൊതിഞ്ഞിട്ടുള്ള വിരിക്കൂട്ട് ഉൾപ്പെടെയുള്ളത് നീക്കം ചെയ്യപ്പെട്ടത് കൊണ്ട് യേശു വിവസ്ത്രനാക്കപ്പെടുന്നു എന്നുമാണ് വിവക്ഷിക്കുന്നത്. കൂടാതെ തൊട്ടടുത്ത ദിവസമായ ദുഃഖവെള്ളിയാഴ്ച ശുശ്രൂഷയിൽ നാം കണ്ടും കേട്ടും അറിയുന്ന ഇരുളിനെയും, യേശുവെന്ന രക്ഷകൻ നേരിട്ട നിന്ദ, അപമാനം എന്നിവയെയും പ്രതിനിധീകരിക്കുന്നു. വെള്ളിയാഴ്ചയിലെ ഇരുട്ടിന് മേൽ വിശ്വാസിസമൂഹം പ്രത്യാശയോടെ കാത്തിരിക്കുന്ന പുനരുത്ഥാനദിനത്തിനായുള്ള ഒരുക്കം കൂടിയാണ്.
വെള്ളത്തിലൂടെ/മാമോദീസയിലൂടെ നാമും, അറുക്കപ്പെട്ട കുഞ്ഞാടായ ക്രിസ്തുവിന്റെ രക്തത്തിലൂടെ സഭയും രക്ഷപ്രാപിച്ചതുമൂലം നമുക്കും, ആത്മീയമായ പ്രചോദനവും ഇരുളിൽ വെളിച്ചവും ഏകാന്തതയിൽ വിപദിധൈര്യവും പ്രലോഭനങ്ങളിൽ വിജയവും വേദനകളിൽ ആശ്വാസവും ക്രിസ്തീയ മൂല്യങ്ങളിൽ സാഹോദര്യവും കൂട്ടായ്മയും സഹിഷ്ണുതയും സ്വീകരിക്കുവാനും ഉൾക്കൊളളുവാനും ഈ പെസഹായും തടർന്നുള്ള ദിനങ്ങളും ഏവരെയും ശക്തരാക്കട്ടേ എന്നാശംസിക്കുന്നു!
ത്രിയേകദൈവം നമ്മെയേവരെയും വാഴ്ത്തി അനുഗ്രഹിക്കട്ടെ!
ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.